mid day hd 10

മധ്യാഹ്ന വാര്‍ത്തകള്‍

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ് നല്‍കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. നിങ്ങള്‍ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ല. സ്വപ്നക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ കടകംപള്ളിക്കും തോമസ് ഐസകിനും പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

ബ്രഹ്‌മപുരത്തെ മാലിന്യമല പത്തു ദിവസമായി കത്തിപ്പടര്‍ന്ന് വിഷപ്പുക പടരുന്നതു രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തയായി. സിഎന്‍എന്‍ അടക്കമുള്ള എല്ലാ മാധ്യമങ്ങളും അഴിമതി ആരോപണങ്ങള്‍ ഉള്‍പെടെയുള്ള വിവരങ്ങളോടെയാണ് വാര്‍ത്ത നല്‍കിയത്.

ബ്രഹ്‌മപുരത്തെ ജൈവമാലിന്യ സംസ്‌കരണ ടെന്‍ഡറിളും സിപിഎം അഴിമതിയെന്ന് ആരോപണം. കഴിഞ്ഞ വര്‍ഷം കരാര്‍ ലഭിച്ചത് സിപിഎം നേതാവിന്റെ സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്കാണ്. കമ്പനിയുടെ രണ്ടു പങ്കാളികളില്‍ ഒരാള്‍ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീര്‍ ബാബുവാണ്. ടെന്‍ഡറില്‍ അട്ടിമറി നടന്നെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. തീപിടുത്തം ആരംഭിച്ച മാര്‍ച്ച് രണ്ടിനാണ് കരാര്‍ അവസാനിച്ചത്.

കോണ്‍ഗ്രസിലെ പരസ്യ വിമര്‍ശനത്തിനെതിരേ എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് ഇരുവര്‍ക്കും നോട്ടീസ് അയച്ചു. എന്നാല്‍ അങ്ങനെയൊരു കത്ത് കിട്ടിയില്ലെന്ന് രാഘവന്‍ പ്രതികരിച്ചു.

പാര്‍ട്ടിക്കകത്തു പറയാന്‍ അവസരമില്ലാത്തതുകൊണ്ടാണ് പുറത്തു പറയേണ്ടിവരുന്നതെന്ന് കെ. മുരളീധരന്‍ എംപി. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയും. സുധാകരന്‍ അയച്ച കത്ത് കിട്ടിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല. സത്യം സ്വര്‍ണപ്പാത്രം കൊണ്ട് മൂടിവച്ചാലും പുറത്തുവരും. സ്വപ്ന പറഞ്ഞത് തെറ്റാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല.

പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നതിനിടെ ജീപ്പില്‍നിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്.

ബ്രഹ്‌മപുരം വിഷപ്പുക കമ്യൂണിസ്റ്റ് ഭരണത്തിലെ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും വിഷപ്പുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കമ്യൂണിസ്റ്റു ഭരണത്തിലെ വിഷപ്പുകയാണു ജനം ശ്വസിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ക്രൈസ്തവ സമൂഹത്തേയും സന്യാസസമൂഹങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തിനെതിരെ കെസിബിസി. നാടകം നിരോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്നും കെസിബിസി.

തൊണ്ണൂറ്റി മൂന്നുകാരിയായ ഭാഗ്യക്കുറി വില്‍പനക്കാരിയെ കള്ളനോട്ടു നല്‍കി കബളിപ്പിച്ച് നാലായിരം രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്തു. കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയിലാണ് ദേവയാനിയുടെ ലോട്ടറി ടിക്കറ്റുകളാണു തട്ടിയെടുത്തത്. ഇതോടെ വയോധികയുടെ ജീവിത മാര്‍ഗം തന്നെ വഴിമുട്ടി.

വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതുമൂലം ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഡ്രൈവറായ അബ്ദുല്‍ ഹക്കീമാണ് മറിച്ചത്. ഓട്ടോയിലെ യാത്രക്കാരായ നാലു പേര്‍ക്കു പരിക്കേറ്റു.

പൊങ്കാല കല്ല് മോഷ്ടിച്ചെന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണത്തിനെതിരേ തിരുവനന്തപുരം മേയറുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. ലൈഫ് മിഷന്‍ പദ്ധതിക്കായി ഉപയോഗിക്കേണ്ട കല്ലുകള്‍ കടത്തിയെന്ന് ആരോപിച്ചായിരുന്നു വീഡിയോ. വീഡിയോയിലെ ഓട്ടോയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിലെടുത്തു.

തൃശൂര്‍ പെരുമ്പിലാവ് ആല്‍ത്തറയില്‍ എട്ടു പേര്‍ക്കു തെരുവു നായയുടെ കടിയേറ്റു. കടിയേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തൃശൂരിലെ ചേര്‍പ്പില്‍ സദാചാര കൊലക്കേസില്‍ കൊലയാളികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ചേര്‍പ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് അറസ്റ്റിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരേയും ഇതുവരെ പിടികൂടിയിട്ടില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ ബസ് ഡ്രൈവര്‍ സഹാര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്.

പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ബോംബുവച്ച് തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് ഊമക്കത്ത് കിട്ടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

എറണാകുളം ജില്ലയിലെ കുറ്റവാളിയായ ‘ഡ്രാക്കുള’ സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊച്ചി, പുത്തന്‍കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, എറണാകുളം സെന്‍ട്രല്‍ എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലും നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ത്രിപുരയില്‍ പോലീസ് മതിയായ സുരക്ഷ നല്‍കിയില്ലെന്ന് സിപിഎം നേതാവായ എളമരം കരീം അടക്കമുള്ള എംപിമാര്‍. ഇന്നത്തെ സന്ദര്‍ശന പരിപാടികള്‍ റദ്ദാക്കി. ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചില്ലെന്ന് പോലീസ്. സംരക്ഷണം നല്‍കിയതുകൊണ്ടാണ് എംപിമാര്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നു ത്രിപുര പോലീസ്.

ജോലിക്കു ഭൂമി തട്ടിപ്പു കേസില്‍ ചോദ്യം ചെയ്യാന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സിബിഐ സമന്‍സ്. രണ്ടാം തവണയാണ് തേജസ്വി യാദവിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കേസില്‍ മുന്‍ റെയില്‍വെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയേയും സിബിഐ ചോദ്യം ചെയ്തിരുന്നു.

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്കെതിരെ അതിക്രമം. ദേഹത്ത് ബലമായി നിറങ്ങള്‍ തേച്ച മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. ടെക് മഹീന്ദ്രയില്‍ എംഡി, സിഇഒ പദവികള്‍ മോഹിത് ജോഷി ഏറ്റെടുക്കും. അഞ്ച് മാസം മുന്‍പ് എസ് രവികുമാര്‍ ഇന്‍ഫോസിസ് പ്രസിഡന്റ് സ്ഥാനം രാജി വച്ച് കോഗ്‌നിസന്റില്‍ സിഇഒ പദവിയിലേക്കു പോയതിനു പിറകേയാണ് മോഹിത് ജോഷി സ്ഥാനമേറ്റത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *