mid day hd 19

 

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. ചര്‍ച്ചയുടെ തീയതി സ്പീക്കര്‍ ഓം ബിര്‍ള നിശ്ചയിക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പ്രതിപക്ഷം മനപൂര്‍വം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നുവെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പൂര്‍ വിഷയം പരിഹരിക്കാന്‍ രണ്ടര മാസമായിട്ടും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടില്ലെന്നാണു പ്രതിപക്ഷ ആരോപണം.

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ പരാതിക്കാരനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു. പത്തു ദിവസത്തിനകം മറുപടി നല്‍കണം. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും പരിഗണിക്കും. ഏതു സമയം വേണമെങ്കിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉടനേ തീരുമാനം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ കോടതി ഗൗനിച്ചില്ല.

ഓണക്കാലത്തേക്കു ശമ്പളവും പെന്‍ഷനും ബോണസും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു 8000 കോടി രൂപ വേണ്ടിവരുമെന്ന് ധനവകുപ്പ്. ഉത്സവകാലത്തെ പ്രത്യേക ചെലവുകള്‍ക്കുള്ള തുക ഉള്‍പെടെയാണിത്. സാമ്പത്തിക അനുമതികള്‍ ആവശ്യപ്പെട്ട് ധനമന്ത്രി കേന്ദ്ര ധനമന്ത്രാലയത്തില്‍ അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ 3398 കോടി രൂപയും മൂന്നു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ക്ക് 1800 കോടി രൂപയും വേണ്ടിവരും.

മണിപ്പൂരിലെ കാടത്തത്തിലൂടെ ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നാളെ മൂവായിരം കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. സംഗപരിവാര്‍ സര്‍ക്കാരുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വംശീയക്കുരുതിയാണു മണിപ്പൂരിലെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു.

ഐഎസ് പ്രവര്‍ത്തനത്തിന് മോഷണം അടക്കമുള്ള മുറകളിലൂടെ ഫണ്ട് ശേഖരണം നടത്തിയ കേസിലെ പ്രതികള്‍ കേരളത്തിലും സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന് എന്‍ഐഎ. ടെലഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു പ്രതികളുടെ ആശയ വിനിമയം. അറസ്റ്റിലായ മുഖ്യപ്രതി ആഷിഫ് ഉള്‍പ്പെടെ നാലു പേരെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. രണ്ടു പേര്‍ ഒളിവിലാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ധനികനായ എംഎഎല്‍മാരില്‍ ഒന്നാം സ്ഥാനം 64.14 കോടി രൂപയുടെ സ്വത്തുള്ള നിലമ്പൂരിലെ പി.വി അന്‍വറിനാണ്. 17.06 കോടി രൂപയുടെ ബാധ്യതകളുമുണ്ട്. രണ്ടാം സ്ഥാനം 34.77 കോടി രൂപയുടെ സ്വത്തും 33.51 ലക്ഷം രൂപയുടെ ബാധ്യതകളുമുള്ള മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനാണ്. പതിനഞ്ചു കോടി രൂപയുടെ ആസ്തിയുള്ള പിവി ശ്രീനിജനും പട്ടികയിലുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെയും നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെയും റിപ്പോര്‍ട്ടിലാണ് ഈ വിവരം.

വിനായകനെതിരെ കേസ് വേണ്ടെന്ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. പിതാവായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകന്‍ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ക്ക് അറിയാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മുസ്ലിം വ്യക്തി നിയമം പരിഷ്‌കരിക്കണമെന്ന് ഇനിയും സിപിഎം നേതാക്കള്‍ പറയുകയാണെങ്കില്‍ അതിനെ ജനാധിപത്യപരമായി ചെറുക്കുമെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സമദ് പൂക്കോട്ടൂര്‍. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ തുടരുകയാണെങ്കില്‍ സെമിനാറുകള്‍ക്ക് പ്രസക്തിയില്ലെന്നും സമദ് പറഞ്ഞു.

ലോക കേരളസഭക്ക് രണ്ടര കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. മേഖലാ സമ്മേളനം, യാത്ര, പരസ്യപ്രചാരണം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. യുഎസ് മേഖലാ സമ്മേളനത്തിന്റെ ചെലവുവിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

സോളാര്‍ കേസില്‍ വേട്ടയാടിയിട്ട് ഉമ്മന്‍ ചാണ്ടി മഹാനെന്നു പറയുന്നത് അപഹാസ്യമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സ്ത്രീ വിഷയങ്ങള്‍ ആരോപിച്ചത് ഉമ്മന്‍ ചാണ്ടിക്കു നെഞ്ചില്‍ കഠാര കുത്തുന്ന വേദനയുണ്ടാക്കി. എറണാകുളം ഗസ്റ്റ് ഹൗസില്‍ ബിജു രാധാകൃഷ്ണനുമായി ഉമ്മന്‍ ചാണ്ടി സംസാരിച്ചതാണ് സോളാര്‍ കേസിനു വിശ്വാസ്യത നല്‍കിയത്. ഭാര്യയും അന്നത്തെ ഒരു മന്ത്രിയും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ചു പരാതിപ്പെടാനാണ് ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചതെന്നും ഷിബു.

വയനാട് പുല്‍പ്പള്ളില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് യാത്രക്കാര്‍ക്കു പരിക്കേറ്റു. സീതാമൗണ്ടില്‍നിന്നു തൃശൂര്‍ക്കു രാവിലെ എട്ടിനു പുറപ്പെട്ട ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയിലാണ് മറിഞ്ഞത്.

എറണാകുളം ചൊവ്വര ജങ്കാര്‍ പുഴക്കടവില്‍ കാര്‍ മുങ്ങി. കാറിലുണ്ടായിരുന്ന മൂന്നു പേരെ സ്‌കൂള്‍ വിദ്യാര്‍ത്ഥി ജോസഫ് പ്രദീപും നാട്ടുകാരനായ എബിന്‍ ജോയിയും ചേര്‍ന്നാണു രക്ഷപ്പെടുത്തിയത്.

ഗള്‍ഫില്‍നിന്ന് കഴിഞ്ഞ ദിവസം അവധിക്കുവന്ന യുവാവിന്റെ അടിയേറ്റു ഭാര്യ മരിച്ചു. പൊന്നാനി ജിഎം റോഡിനു സമീപം വാലിപറമ്പില്‍ ആലിങ്ങള്‍ സുലൈഖ എന്ന മുപ്പത്താറുകാരിയാണു കൊല്ലപ്പെട്ടത്. സംശയരോഗിയായ ഭര്‍ത്താവ് തിരൂര്‍ കൂട്ടായി യൂനസ് കോയ (40) ഒളിവിലാണ്.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തിലെ പ്രധാന പ്രതിയുടെ വീട് ജനക്കൂട്ടം കത്തിച്ചു. അറസ്റ്റിലായ ഹുയ്‌റെം ഹീറോദാസിന്റെ വീടാണ് കത്തിച്ചത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്‌റെം ഹീറോദാസ് അറസ്റ്റിലായത്.

ജഡ്ജിമാര്‍ക്കുള്ള പ്രോട്ടോക്കോള്‍ സൗകര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ഉപയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എല്ലാ ഹൈക്കോടതിയിലേക്കുമായി നല്‍കിയ കത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വിശദമാക്കിയത്. പ്രോട്ടോക്കോള്‍ സൗകര്യങ്ങള്‍ മൂലം ജുഡീഷ്യറിക്കെതിരേ വിമര്‍ശനം ഉയരാതെ ശ്രദ്ധിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ടാറ്റായുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 800 പുതിയ ലീപ് എന്‍ജിനുകള്‍ വാങ്ങും. പുതുതായി വാങ്ങുന്ന 400 വിമാനങ്ങളിലേക്കാണ് ലീപ് എന്‍ജിന്‍ വാങ്ങുന്നത്.

പുലര്‍ച്ചെ രാജസ്ഥാനില്‍ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *