mid day hd 3

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നു. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉള്‍പെടുത്താന്‍ ധാരണ. നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കും. ബജറ്റ് സമ്മേളനം വിളിച്ചുകൂട്ടാനും നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്കു വിയോജിപ്പോടെയാണെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയതിനു പിറകേയാണ് ഗവര്‍ണറുമായുള്ള പോര് അവസാനിപ്പിക്കാന്‍ ധാരണയായത്.

വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നു നാലിന് സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കും. ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി രാജിവച്ച സജി ചെറിയാനെ മന്ത്രിസഭയിലേക്കു തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നേരിട്ടു നിയമനം നല്‍കാനുള്ള ആശ്രിത നിയമനം നിര്‍ത്തലാക്കുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പത്താം തീയതി സര്‍വീസ് സംഘടനാ നേതാക്കളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് യോഗം. ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാവുന്നവര്‍ക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തും. നിയമനം ഇല്ലെങ്കില്‍ ആശ്രിതര്‍ക്ക് പത്തു ലക്ഷം രൂപ ആശ്രിത ധന സഹായമായി നല്‍കും. മാസത്തിലെ നാലാം ശനിയാഴ്ച അവധിദിനമാക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വേതന വര്‍ധന ആവശ്യപ്പെട്ട് വീണ്ടും സമരത്തിന്. പ്രതിദിന വേതനം 1500 രൂപയാക്കണമെന്നാണ് ആവശ്യം. നാളെ തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സൂചനാ പണിമുടക്ക് നടക്കും. രാവിലെ പത്തിന് പടിഞ്ഞാറെ കോട്ടയില്‍നിന്ന് കളക്ടറേറ്റിലേക്കു മാര്‍ച്ച് നടത്തും. അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങുമെന്ന് യുഎന്‍എ.

ബഫര്‍സോണ്‍ മേഖലയിലെ പരാതികള്‍ പരിഹരിക്കാനാകാതെ സംസ്ഥാന സര്‍ക്കാര്‍. ലഭിച്ച 26,030 പരാതികളില്‍ തീര്‍പ്പാക്കിയത് 18 പരാതികള്‍ മാത്രമാണ്. പരാതി നല്‍കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും. പരാതി പരിശോധിച്ചു പരിഹരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയുടെ സ്വീകരിച്ചില്ലെന്നാണ് പരാതി. സുപ്രീം കോടതിയില്‍ നാളെ കേരളം സത്യവാങ്മൂലം സമര്‍പ്പിക്കും. സുപ്രീം കോടതി കേസ് 11 ന് പരിഗണിക്കുന്നതിന് മുമ്പ് പരാതികള്‍ പരിഹരിക്കാനാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

രാജ്ഭവനില്‍ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ്. കോട്ടയം എംജി, കണ്ണൂര്‍ വൈസ് ചാന്‍സലര്‍മാര്‍ ഇന്ന് ഹാജരാകണമെന്നാണു നോട്ടീസ്. ഇതേസമയം, കണ്ണൂര്‍ വിസി രണ്ടാഴ്ച കൂടി സമയം ചോദിച്ചിട്ടുണ്ട്. ഗവര്‍ണറെ അറിയിച്ച ശേഷം വിദേശത്ത് പോയ എംജി സര്‍വകലാശാല വിസി കഴിഞ്ഞ ഹിയറിംഗില്‍ പങ്കെടുത്തിരുന്നില്ല. മറ്റ് ഏഴ് വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസിന്റെ ഫയലുകള്‍ രണ്ടു ദിവസത്തിനകം എന്‍ഐഎക്കു കൈമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. കേസ് ഏറ്റെടുക്കാന്‍ നേരത്തെ തന്നെ ആഭ്യന്തരമന്ത്രാലയം എന്‍ഐഎയോട് നിര്‍ദേശിച്ചിരുന്നു. കൊലക്കേസില്‍ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. രണ്ടു ഘട്ടമായി കുറ്റപത്രം പാലക്കാട് കോടതിയില്‍ നല്‍കിയിരുന്നു.

അന്‍പതു വയസു കഴിഞ്ഞ സത്രീകള്‍ക്കും 55 വയസ് കഴിഞ്ഞ പുരുഷനും കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ചികിത്സ നിഷേധിക്കുന്ന നിയമത്തില്‍ ഇളവുമായി ഹൈക്കോടതി ഉത്തരവ്. കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്ന കഴിഞ്ഞ വര്‍ഷം ചികിത്സ തുടങ്ങിയവര്‍ക്ക് ചികിത്സ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി. മുപ്പതു ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

അനധികൃതമായി അടൂരില്‍ ആറു കോടിയുടെ ഫാം സ്വന്തമാക്കിയെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരെ അന്വേഷണം. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടിക്ക് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയത്. സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.കെ അഷ്‌റഫ് അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് പരാതി പരിശോധിക്കുന്നത്.

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഹോട്ടലിനു പ്രവര്‍ത്തനാനുമതി നല്‍കിയ കോട്ടയം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ നഗരസഭ സസ്‌പെന്‍ഡു ചെയ്തു. നേരത്തെ ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിനെതിരേ നടപടികളെടുക്കാതെ പ്രവര്‍ത്തനാനുമതി നല്‍കിയതാണ് യുവതി മരിക്കാനിടയാക്കിയ മോശം ഭക്ഷണം വിളമ്പാനിടയാക്കിയതെന്ന് ആരോപിച്ചാണ് നടപടി. ഡിസംബര്‍ 29 ന് ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് ഇരുപതോളം പേര്‍ക്കാണ് വിഷബാധയേറ്റത്. പലരും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം ശ്രീകാര്യത്ത് ചന്തയിലെ 250 കിലോ സംഭരണ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് പൊട്ടി. പ്രധാന പൈപ്പ് പൊട്ടി മാലിന്യം റോഡിലേക്ക് ഒലിച്ചു. കിലോമീറ്ററുകളോളം ചുറ്റവളവില്‍ ദുര്‍ഗന്ധം വ്യാപിച്ചു. അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലമാണ് പ്ലാന്റ് പൊട്ടിയത്.

ശബരിമല തീര്‍ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് പത്തു വയസുകാരന്‍ മരിച്ചു. കര്‍ണാടക സെയ്താപൂര്‍ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ മലപ്പുറത്ത് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പാലക്കാട് ജില്ലയിലെ ധോണിയിലും പരിസരത്തും കൃഷി നശിപ്പിക്കുന്ന കാട്ടാനയായ പി ടി സെവനെ പിടിക്കാന്‍ ദൗത്യ സംഘം. രണ്ടു കുങ്കി ആനകളും 22 അംഗ സംഘവമാണ് വയനാട്ടില്‍നിന്ന് പാലക്കാട് എത്തുക. ആനയെ മെരുക്കാനുള്ള കൂടും ധോണിയില്‍ ഒരുക്കും.

വിമാനയാത്രക്കിടെ മദ്യപിച്ചു ലക്കുകെട്ട സഹയാത്രികന്‍ ദേഹത്ത് മൂത്രമൊഴിച്ചെന്നു വൃദ്ധയുടെ പരാതി. ന്യൂയോര്‍ക്ക് -ഡല്‍ഹി വിമാനത്തില്‍ നവംബറിലാണ് സംഭവം. ബിസിനസ് ക്ലാസ് യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്തായി. പരാതി പോലീസിനും വ്യോമയാന മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ടെന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ വിശദീകരണം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *