yt cover 26

https://dailynewslive.in/ പൊലീസ് അതിക്രമങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് മുന്നണി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകള്‍ പര്‍വതീകരിച്ച് കാണിക്കാന്‍ ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചതായി സ്ഥിരീകരണം. ഈമാസം 11-ാം തീയതി നടന്ന തിരുവനന്തപുരം കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി. തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ 62 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. ഇന്നലെ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.

https://dailynewslive.in/ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളി ഇളക്കിയത് അന്വേഷണം വേണ്ട വിഷയമെന്ന് കേരള ഹൈക്കോടതി. സ്വര്‍ണ്ണപ്പാളി സംസ്ഥാനത്തിന് പുറത്തേക്ക് കടത്താന്‍ സ്പോണ്‍സര്‍ക്ക് അനുമതി നല്‍കിയ ബോര്‍ഡിന്റെ നടപടിയിലും കോടതി സംശയം രേഖപ്പെടുത്തി. 1999 ല്‍ സ്വര്‍ണ്ണം പൊതിഞ്ഞ പാളി, 2019 ല്‍ ചെമ്പ് പൊതിഞ്ഞതായി മഹസര്‍രേഖകള്‍ ഉണ്ടെന്നും കോടതി പറഞ്ഞു.

https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം മാറ്റാന്‍ കൂടുതല്‍ ഇടപെടല്‍ തുടങ്ങി ആരോഗ്യവകുപ്പ് . ഡോ ഹാരിസ് നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായതിന് പിറകെയാണ് നീക്കം. രണ്ട് കോടിരൂപ ചെലവില്‍ മൂത്രാശയ കല്ല് പൊടിക്കാനുള്ള ഉപകരണം വാങ്ങാനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലെത്തിയേക്കും. ഞായറാഴ്ച വൈകീട്ട് വരെ മണ്ഡലത്തില്‍ തുടരാനാണ് സാധ്യത. ആദ്യഘട്ടത്തില്‍ പൊതു പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് തീരുമാനം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെയും ഡിവൈഎഫ്ഐയുടെയും തീരുമാനം.

https://dailynewslive.in/ രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കുള്ള പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

https://dailynewslive.in/ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയില്‍ പ്രവേശിച്ച് ചേര്‍ത്തല സ്വദേശി അനുരാഗ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയാണ് അനുരാഗ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ രാധേഷിന് മുമ്പാകെ ജോലിയില്‍ പ്രവേശിച്ചത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ദേവസ്വം ഓഫീസില്‍ നിന്നുള്ള സത്യവാങ്ങ്മൂലവും എഴുതി ഒപ്പിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറുകയും ചെയ്തു.

https://dailynewslive.in/ വഖഫ് നിയമഭേദഗതി ബില്‍ ഭാഗികമായി സ്റ്റേചെയ്ത സുപ്രീം കോടതി നടപടി പ്രതീക്ഷ നല്‍കുന്നതെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. വഖഫിന്റെ സുതാര്യതയെയും സ്വഭാവത്തെയും തകര്‍ക്കുംവിധം തയ്യാറാക്കിയ ഭേദഗതി ബില്ലിലെ ചില വകുപ്പുകള്‍ സ്റ്റേ ചെയ്ത നടപടി ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ പോരാട്ടങ്ങള്‍ക്കും കരുത്തുപകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം കെഎസ്ആര്‍ടിസി സ്വന്തമായി ഗാനമേള ട്രൂപ്പ് ആംരംഭിക്കുന്നു. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവര്‍ക്ക് ട്രൂപ്പില്‍ അംഗമാകാന്‍ സെപ്റ്റംബര്‍ 29 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രകടനങ്ങളുടെ വീഡിയോയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

https://dailynewslive.in/ കൊല്ലം നിലമേല്‍ മാറാന്‍കുഴിയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ബസ് മോശം അവസ്ഥയിലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഷോക്ക് അബ്സോര്‍ബര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിവെച്ച നിലയിലാണെന്ന് റിപ്പോര്‍ട്ട്. സ്‌കൂളിന്റെ ഭാഗത്ത് അലംഭാവം ഉണ്ടായെന്ന് കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എ കെ ദിലു വ്യക്തമാക്കി.

https://dailynewslive.in/ പത്തനംതിട്ട കോയിപ്രം മര്‍ദന കേസിലെ മുഖ്യ പ്രതിയായ ജയേഷ് പോക്സോ കേസിലും പ്രതി. 2016 ല്‍ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ പ്രതിയാണ് എന്ന വിവരമാണ് പുറത്തുവന്നത്. ഈ പോക്സോ കേസില്‍ ജയേഷ് ജയിലില്‍ കിടന്നിട്ടുണ്ട്. നിലവില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. മുഖ്യപ്രതി ജയേഷിന്റെ ഫോണിലെ രഹസ്യഫോള്‍ഡറിലുള്ള ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാണ്.

https://dailynewslive.in/ പത്തനംതിട്ട കോയിപ്രം മര്‍ദ്ദന കേസില്‍ കൂടുതല്‍ ഇരകള്‍ ഉണ്ടെന്ന സംശയത്തില്‍ പോലീസ്. ഇപ്പോഴുള്ള യുവാക്കളെ കൂടാതെ മറ്റ് രണ്ട് പേര്‍ കൂടി മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ജയേഷും ഭാര്യ രശ്മിയും അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയ രണ്ടുപേരുടെ പരാതിയാണ് നിലവില്‍ പോലീസിന്റെ മുന്നിലെത്തിയത്. അതേസമയം കേസിലെ പ്രതി രശ്മിയുടെ ഫോണില്‍ നിന്നു ലഭിച്ച വിഡിയോകള്‍ സിനിമ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതാണെന്ന് പൊലീസ് പറഞ്ഞു. മനസ്സിനെ മരവിപ്പിക്കുന്ന 10 മര്‍ദന വിഡിയോകളാണ് ഫോണില്‍ നിന്നു ലഭിച്ചത്.

https://dailynewslive.in/ ജയിലിലേക്കുള്ള ലഹരി ഏറില്‍ മുഖ്യപ്രതി പിടിയില്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരി എത്തിക്കുന്ന ഒരാളെ കൂടി കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. അത്താഴക്കുന്ന് സ്വദേശി മജീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മജീഫ്. ഇയാള്‍ നിരവധി ലഹരി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വിശദമാക്കുന്നു.

https://dailynewslive.in/ നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് കെപിസിസി. ഇന്നലെ നടന്ന കെപിസിസി നേതൃയോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. സൈബര്‍ ആക്രമണത്തില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്. വി ടി ബല്‍റാം അടക്കമുള്ളവരുടെ സമിതിക്കാണ് അന്വേഷണ ചുമതല. സൈബര്‍ ആക്രമണവും വയനാട്ടിലെ എന്‍എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യ അടക്കമുള്ള വിഷയങ്ങള്‍ നേതൃയോഗത്തില്‍ ചര്‍ച്ചയായി.

https://dailynewslive.in/ തിരുവനന്തപുരം പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്യായമായി തടവില്‍ വെച്ച ബിന്ദു. മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം നല്‍കിയ പരാതിയിലാണ് ആവശ്യം. സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പരാതിയില്‍ അപേക്ഷയുണ്ട്.

https://dailynewslive.in/ ബി അശോകിനെ വിടാതെ സര്‍ക്കാര്‍, വീണ്ടും സ്ഥലം മാറ്റം. കൃഷി വകുപ്പില്‍ നിന്ന് പിആര്‍ഡിയിലേക്കാണ് മാറ്റിയത്. ട്രിബ്യൂണല്‍ ഉത്തരവ് മറി കടന്നാണ് മാറ്റം. ട്രിബ്യൂണല്‍ കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് മാറ്റിയത്. ഡോ. ബി അശോകിനെ കെടിഡിഎഫ്സി ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ നടപടി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. ഇതോടെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിന് തുടരാമെന്നിരിക്കെയാണ് പിആര്‍ഡിയിലേക്ക് മാറ്റിയത്.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും. ഹര്‍ജികള്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുന്‍പാകെ ഹര്‍ജിക്കാരനായ ഡോ.പി.എസ് മഹേന്ദ്രകുമാറിന്റെ അഭിഭാഷകന്‍ എം.എസ് വിഷ്ണു ശങ്കര്‍ പരാമര്‍ശിച്ചു. ശനിയാഴ്ച്ചയാണ് പരിപാടിയെന്നും അതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും വിഷ്ണു ശങ്കര്‍ ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് കോടതി തീരുമാനം.

https://dailynewslive.in/ പത്മശ്രീ ചെറുവയല്‍ രാമന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വിശാലമായ നെല്‍വയല്‍ നടന്ന് കണ്ടും നാടന്‍ പാട്ട് കേട്ടും ചെറുവയല്‍ രാമന്റെ വീട്ടില്‍ രണ്ടര മണിക്കൂറോളം പ്രിയങ്ക ഗാന്ധി ചിലവഴിച്ചു. അറുപതോളം വിവിധയിനം വിത്തുകള്‍ കണ്ടും കൃഷി രീതികള്‍ ചോദിച്ച് മനസ്സിലാക്കുകയും ചെയ്ത പ്രിയങ്ക ഗാന്ധി എം.പി.ക്ക് രാമന്‍ പാട്ട് പാടി നല്‍കി. രാമന്റെ കയ്യിലുള്ള ഗോത്ര വര്‍ഗ്ഗത്തിന്റെ പരമ്പരാഗത ആയുധമായ അമ്പും വില്ലും കൂടി പരീക്ഷിച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.

https://dailynewslive.in/ രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തിപ്പിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതി നിരീക്ഷണം. പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനുള്ള നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിങ്കളാഴ്ച ഇതില്‍ വിശദമായ ഉത്തരവ് സുപ്രീംകോടതി പുറത്തിറക്കും.

https://dailynewslive.in/ ഗുജറാത്തിലെ ജാംനഗറില്‍ റിലയന്‍സ് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള വന്യജീവി സംരക്ഷണ കേന്ദ്രമായ വന്‍താരക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വന്‍താരക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ പിഎംകെ പ്രസിഡന്റായി അന്‍പുമണി രാമദോസിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. അന്‍പുമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനം അംഗീകരിച്ച് കമ്മീഷന്‍ കത്ത് നല്‍കി. 2026 ഓഗസ്റ്റ് വരെ അന്‍പുമണി പ്രസിഡന്റായി തുടരും. പാര്‍ട്ടിയുടെ ‘മാങ്ങ ചിഹ്നം’ അന്‍പുമണി അംഗീകരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ അനുവദിക്കും.

https://dailynewslive.in/ അദാനി ഗ്രൂപ്പിന് ഊര്‍ജനിലയം സ്ഥാപിക്കാന്‍ ബിഹാറിലെ ഭഗല്‍പുരില്‍ കേന്ദ്രസര്‍ക്കാര്‍ 1050 ഏക്കര്‍ ഭൂമി ‘സമ്മാനമായി’ കൊടുക്കാനൊരുങ്ങുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ആസന്നമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ബിജെപി ഇങ്ങനെ ചെയ്യുന്നതെന്നും കോണ്‍ഗ്രസിന്റെ മാധ്യമ-പ്രചാരണവിഭാഗം മേധാവി പവന്‍ ഖേര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

https://dailynewslive.in/ യാര്‍ലുങ് സാങ്പോ നദിയില്‍ ചൈന അണക്കെട്ടിന്റെ പണി ആരംഭിച്ചതിനുപിന്നാലെ അരുണാചല്‍പ്രദേശിലെ ദിബാങ്ങില്‍ 278 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ അണക്കെട്ടിന്റെ ജോലികള്‍ ഇന്ത്യയും തുടങ്ങി. ചൈനയുടെ പുതുതായി നിര്‍മിക്കുന്ന അണക്കെട്ടില്‍നിന്ന് പെട്ടെന്ന് വെള്ളം തുറന്നുവിട്ടാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായേക്കും. ഈ ഭീഷണിയെ പ്രതിരോധിക്കാനാണ് അണക്കെട്ട് നിര്‍മാണം ആരംഭിക്കാന്‍ ഇന്ത്യയും തീരുമാനിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കര്‍ക്കിക്കെതിരെ പ്രതിഷേധവുമായി ജെന്‍ സീ സമരക്കാരിലെ ഒരു വിഭാഗം. തങ്ങളുമായി കൂടിയാലോചിക്കാതെ പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ നിയമിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. പ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ഹാമി നേപ്പാള്‍ സ്ഥാപകന്‍ സുദന്‍ ഗുരുങ്ങിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായെത്തി. കൊല്ലപ്പെട്ടവരുടെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ് സുശീല കര്‍ക്കിയെന്ന് ഇവര്‍ ആരോപിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇടക്കാല സര്‍ക്കാറിനെയും താഴെയിറക്കും എന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്.

https://dailynewslive.in/ മ്യാന്‍മറിലെ സംഘര്‍ഷമേഖലയായ റാഖൈന്‍ സംസ്ഥാനത്ത് പട്ടാളം നടത്തിയ ബോംബാക്രമണത്തില്‍ 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ബോര്‍ഡിങ് സ്‌കൂളിലെ 15 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണു കൊല്ലപ്പെട്ടതെന്ന് യുനിസെഫ് അറിയിച്ചു.

https://dailynewslive.in/ ചൈന അതീവരഹസ്യമായി സൂക്ഷിക്കുന്ന സൈനിക കേന്ദ്രം സന്ദര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. എവിഐസി സന്ദര്‍ശിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് ആസിഫ് അലി സര്‍ദാരി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സൈനിക മേധാവി അസിം മുനീര്‍ എന്നിവരുടെ ചൈനീസ് സന്ദര്‍ശനത്തിനു പിന്നാലെയാണ് ആസിഫ് അലി സര്‍ദാരിയും ചൈന സന്ദര്‍ശിക്കുന്നത്. ഇന്ത്യ – പാക്കിസ്ഥാന്‍ സംഘര്‍ഷ സമയത്ത് പാകിസ്ഥാന്‍ ഉപയോഗിച്ച 81 % യുദ്ധോപകരണങ്ങളും ചൈന നല്‍കിയതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ദോഹയില്‍ എത്തും. ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷമാണ് മാര്‍ക്കോ റൂബിയോ ഖത്തറിലേക്ക് പോവുക. അറബ് -ഇസ്ലാമിക ഉച്ചകോടി നടക്കുന്നതിനിടെയാണ് യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ ദോഹ സന്ദര്‍ശനത്തില്‍ സ്ഥിരീകരണം വന്നിരിക്കുന്നത്.

https://dailynewslive.in/ ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ നിലപാട് പ്രഖ്യാപിക്കുന്ന അറബ് – ഇസ്ലാമിക് ഉച്ചകോടിയില്‍ നിര്‍ണായക നിര്‍ദേശവുമായി ഇറാഖ്. അറബ് -ഇസ്ലാമിക് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെ ആക്രമണം ഉണ്ടായാല്‍ അത് എല്ലാവര്‍ക്കും എതിരെ ഉള്ളതായി കണക്കാക്കണമെന്ന് ഇറാഖ് നിലപാട് അറിയിച്ചു. അതേസമയം, വെടിനിര്‍ത്താലിന് താല്പര്യമില്ലെന്ന് ഇസ്രായേല്‍ തെളിയിച്ചതായി ഈജിപ്ത് അഭിപ്രായപ്പെട്ടു.

https://dailynewslive.in/ ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ മരവിച്ച ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു. ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ മധ്യസ്ഥ സംഘം ഇന്നലെ രാത്രി ദില്ലിയിലെത്തി. വ്യാപാര ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. അതിനിടെ അമേരിക്കയില്‍ നിന്ന് ഇന്ത്യ ചോളം വാങ്ങിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് ഭീഷണി മുഴക്കിയിട്ടുമുണ്ട്.

https://dailynewslive.in/ യുഎസില്‍ ടിക് ടോക്ക് തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കാന്‍ ചൈനയുമായി ധാരണയിലെത്തിയതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. രാജ്യത്തെ യുവാക്കള്‍ സംരക്ഷിക്കാന്‍ ആഗ്രഹിച്ച ‘ഒരു പ്രത്യേക കമ്പനി’യുമായി ധാരണയിലെത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇതോടെ ടിക് ടോക്ക് വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമവായത്തിലെത്തിയതായാണ് സൂചന.

https://dailynewslive.in/ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ളത് കടുത്ത ശത്രുതയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സങ്കീര്‍ണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നമെന്നും ട്രംപ് പറഞ്ഞു.

https://dailynewslive.in/ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒമാനെ 42 റണ്‍സിന് തോല്‍പ്പിച്ച് യുഎഇ. ആദ്യം ബാറ്റ് ചെയ്ത യുഎഇ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഒമാന്‍ 18.4 ഓവറില്‍ 130 റണ്‍സിന് എല്ലാവരും പുറത്തായി. ഏഷ്യാകപ്പില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഹോങ്കോങിനെതിരെ ശ്രീലങ്കക്ക് 4 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് 4 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക18.5 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി.

https://dailynewslive.in/ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യാ-പാക് മത്സരത്തിന് മുമ്പും ശേഷവും ഹസ്തദാനം നല്‍കാതിരുന്ന ഇന്ത്യയുടെ നടപടിക്കെതിരേ പാകിസ്താന്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിന് പരാതി നല്‍കി. ഇതിനു പിന്നാലെ പക്ഷപാതപരമായി നിലപാടെടുത്ത ഇദ്ദേഹത്തെ പാനലില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്മാറുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പിസിബി മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും ‘വികസിത് ഭാരത്’ എന്ന ദര്‍ശനം സാക്ഷാത്കരിക്കുന്നതിനും നിര്‍മിത ബുദ്ധി നിര്‍ണായകമാണെന്ന് നീതി ആയോഗ്. എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കണമെങ്കില്‍ രാജ്യം ഉല്‍പ്പാദനക്ഷമതയും സാങ്കേതിക നവീകരണവും ഒരുപോലെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഈ പരിവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുവാണ് എ.ഐയെന്ന് നീതി ആയോഗും നീതി ഫ്രോണ്ടിയര്‍ ടെക് ഹബും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായങ്ങളില്‍ വ്യാപകമായി എ.ഐ ഉള്‍പ്പെടുത്തുന്നത് 2035 ഓടെ ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന ജിഡിപിയായ 6.6 ട്രില്യണ്‍ ഡോളറില്‍ നിന്ന് 8.3 ട്രില്യണ്‍ ഡോളറാക്കി മാറ്റുന്നതിന് ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. ബാങ്കിംഗ്, നിര്‍മ്മാണം തുടങ്ങിയ വ്യവസായങ്ങള്‍ക്ക് കാര്യക്ഷമത, സേവന നിലവാരം, മത്സരശേഷി എന്നിവ മെച്ചപ്പെടുത്തുന്നതിന് എഐ വിന്യസിക്കാന്‍ കഴിയും.

https://dailynewslive.in/ കാന്താര-2ന് ഏര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് പിന്‍വലിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഹോംബാലെ ഫിലിംസിന്റെ കാന്താര സിനിമയുടെ രണ്ടാം ഭാഗം കേരളത്തില്‍ ഒക്ടോബര്‍ 2 ന് തന്നെ പ്രദര്‍ശിപ്പിക്കും. സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കളക്ഷനില്‍ 55 ശതമാനം വിതരണക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിനിമക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ആദ്യത്തെ രണ്ട് ആഴ്ച(14 ദിവസം) ഹോള്‍ഡ് ഓവര്‍ ഇല്ലാതെ 55 ശതമാനവും രണ്ടാമത്തെ ആഴ്ചയില്‍ 50 ശതമാനം വീതവും വിതരണക്കാര്‍ക്ക് നല്‍കാമെന്ന് ധാരണയിലെത്തി. 2022ല്‍ ഋഷഭ് ഷെട്ടി സംവിധാനത്തില്‍ റിലീസ് ചെയ്ത് വന്‍ വിജയം നേടിയ കന്നട ചിത്രമാണ് കാന്താര. ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. അതേസമയം കാന്താരയുടെ രണ്ടാം ഭാഗം കന്നഡ, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി, ഭാഷകളിലായി ഒക്ടോബര്‍ 2ന് റിലീസ് ചെയ്യും.

https://dailynewslive.in/ ബോക്സ് ഓഫിസിലും ടിക്കറ്റ് ബുക്കിങ്ങിലും റെക്കോര്‍ഡുകള്‍ ഭേദിച്ച് ‘ലോക’. ബുക്ക് മൈ ഷോയിലെ ഓള്‍ ടൈം റെക്കോര്‍ഡാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വില്‍പന ആണ് ‘ലോക’യുടേത്. 4.52 ലക്ഷം ടിക്കറ്റുകളാണ് 18 ദിവസങ്ങള്‍ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 ലക്ഷം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ ‘തുടരും’ സിനിമയുടെ റെക്കോര്‍ഡ് മറികടന്നാണ് ‘ലോക’യുടെ നേട്ടം. അതേസമയം, 250 കോടി ആഗോള കലക്ഷന്‍ നേടി ബോക്സ് ഓഫിസിലും തരംഗം സൃഷ്ടിക്കുകയാണ് ചിത്രം. മലയാളത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ലോക’. റിലീസ് ചെയ്ത് 19 ദിവസം കൊണ്ടാണ് ഈ നേട്ടം ‘ലോക’ സ്വന്തമാക്കുന്നത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കലക്ഷന്‍ ആണ് നേടുന്നത്. വിദേശത്തു നിന്നു മാത്രം ചിത്രം 100 കോടി നേടിയിരുന്നു. കേരളത്തില്‍ നിന്നും ഇതുവരെ 90 കോടിക്കടുത്ത് കലക്ഷന്‍ ലഭിച്ചു കഴിഞ്ഞു.

https://dailynewslive.in/ പുത്തന്‍ വാഹനം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ്താരം സഞ്ജു സാംസണ്‍. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി പതിപ്പാണ് സഞ്ജു സ്വന്തമാക്കിയത്. ഏകദേശം മൂന്ന് കോടി രൂപയ്ക്കടുത്ത് വില വരുന്ന വാഹനം സാന്റോറിനി ബ്ലാക്ക് നിറത്തിലാണ് വരുന്നത്. ഭംഗി പോലെ തന്നെ സുരക്ഷയുടെ കാര്യത്തിലും റേഞ്ച് റോവര്‍ മുന്നിലാണ്. ലാന്‍ഡ് റോവര്‍ സിഗ്നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്‌മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍ഇഡി. ഹെഡ്‌ലാമ്പ്, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍ഇഡി ടെയ്ല്‍ലാമ്പ് തുടങ്ങിയവ കൊണ്ട് മനോഹരമാണ് എക്സ്റ്റീരിയര്‍. 3.0 ലീറ്റര്‍ ഡീസല്‍-പെട്രോള്‍ എന്‍ജിനിലും 4.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനിലും ഈ വാഹനം ലഭ്യമാണ്. 346 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് 3.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍. പെട്രോള്‍ എന്‍ജിന്റെ കാര്യത്തില്‍ 394 ബിഎച്ച്പി കരുത്തും 550 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത് . 4.4 ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ 523 ബിഎച്ച്പി പവറും 750 എന്‍എം ടോര്‍ക്കും നല്‍കും.

https://dailynewslive.in/ എഴുപതുകളില്‍ കേരളസമൂഹത്തില്‍ വിപ്ലവകരമായ ചലനമുണ്ടാക്കിയ തെരുവുനാടകമാണ് നാടുഗദ്ദിക. ഗോത്രവര്‍ഗ്ഗക്കാരുടെ അനുഷ്ഠാനകലയായ ഗദ്ദികയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കെ.ജെ. ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ നാടകം ഭരണകൂടത്തിന്റെ അവതരണവിലക്കുകളെ മറികടന്നാണ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയത്. 1981 മെയ് മാസം കോഴിക്കോട് മുതലക്കുളത്ത് നാടകം അവതരിപ്പിക്കാനെത്തിയ ആദിവാസികളായ പതിനെട്ട് അഭിനേതാക്കളെ പോലീസ് അറസ്റ്റുചെയ്ത് മൂന്നുമാസക്കാലം ജയിലിലടച്ചു. പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ആദിവാസിസ്ത്രീകളായ നടികളെ ദുര്‍ഗുണപരിഹാരജയിലിലേക്കും അയച്ചു. ജയില്‍മുറ്റത്ത് സഹതടവുകാര്‍ക്കുവേണ്ടിയാണ് നാടുഗദ്ദികയുടെ നാനൂറ്റിമുപ്പതാമത്തെ അവതരണം നടന്നത്. ‘നാടുഗദ്ദിക നാടകവും അനുഭവവും’. ബേബി കെ.ജെ. ഡിസി ബുക്സ്. വില 250 രൂപ.

https://dailynewslive.in/ ധാരാളം വിറ്റാമിനുകളും നാരുകളും ധാതുക്കള്‍ അടങ്ങിയതാണ് ബദാം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാനും ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസവും നലോ അഞ്ച് ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്ന പലരുടെയും ദിനചര്യയുടെ ഭാഗമാണ്. ബദാം ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും. എന്നാല്‍ ബദാം കഴിക്കുമ്പോള്‍ സംഭവിക്കുന്ന ചില അബദ്ധങ്ങള്‍ അവയുടെ ഗുണങ്ങള്‍ ലഭ്യമാകുന്നത് തടയും. ബദാം അമിതമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍, വിറ്റാമിന്‍ ഇയുടെ അളവു കൂടുക, വൃക്കരോഗങ്ങള്‍ക്കുള്ള സാധ്യത തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതേസയമം ചെറിയ അളവില്‍ കഴിച്ചാല്‍ പോഷകങ്ങള്‍ കിട്ടുകയുമില്ല. ഒരു ദിവസം ആറ് മുതല്‍ എട്ട് എണ്ണം വരെ കഴിക്കുന്നതാണ് നല്ലത്. അതേസമയം, നട്സ് അലര്‍ജി, വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഉള്ളവര്‍ ബദാം കഴിക്കുന്നത് ഒഴിവാക്കണം. റോസ്റ്റ് ചെയ്ത ബദാം, അല്ലെങ്കില്‍ ഉപ്പ് ചേര്‍ത്ത ബദാമൊക്കെ രുചികരമെന്ന് തോന്നാം. എന്നാല്‍, ഇവ ആരോഗ്യകരമല്ല. ബദാം റോസ്റ്റ് ചെയ്യുന്നത് പോഷകാഹാരം നഷ്ടപ്പെടുന്നതിനും അനാവശ്യ കലോറികള്‍ ചേര്‍ക്കുന്നതിനും ഇടയാക്കും. കൂടാതം ഉപ്പോ പഞ്ചസാരയോ ചേര്‍ക്കുന്നത് അധിക കലോറിക്ക് ഇടയാക്കും. പരമാവധി നേട്ടം ലഭിക്കുന്നതിന് ബദാം ദിവസവും പരിമിതമായ അളവില്‍ കഴിക്കണം. കുറച്ച് ദിവസത്തേക്ക് ഇടവേള എടുക്കാം. എന്നാല്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ ബദാം കഴിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ നല്‍കില്ല. ബദാം ശരിയായി സൂക്ഷിക്കുന്നതും പ്രധാനമാണ്. തണുത്തതും വരണ്ടതുമായ സ്ഥലത്ത് വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക. കൂടുതല്‍ ഉണ്ടെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ നാട്ടിലെ സന്യാസിക്ക് മൃഗങ്ങളുടെ ഭാഷ അറിയാം എന്ന് മനസ്സിലാക്കിയ ഒരാള്‍ സന്യാസിയോട് ആ ഭാഷ തനിക്ക് പഠിപ്പിച്ച് തരാമോ എന്ന് ചോദിച്ചു. സന്യാസി അതിനെ നിരുത്സാഹപ്പെടുത്തിയിട്ടു പറഞ്ഞു: അത് പഠിച്ചാല്‍ നിനക്ക് ദുഃഖിക്കേണ്ടിവരും. തുടര്‍ച്ചയായുള്ള ശല്യം സഹിക്കാനാകാതെ അദ്ദേഹം യുവാവിനെ ഭാഷ പഠിപ്പിച്ചു. അയാള്‍ വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ കോഴി സംസാരിക്കുന്നത് കേട്ടു: കുതിര നാളെ ചാകും. അന്നുതന്നെ അയാള്‍ കുതിരയെ വിറ്റു. പിറ്റേന്ന് പൂച്ച പറയുന്നത് കേട്ടു: മറ്റന്നാള്‍ പശു ചാകും. അയാള്‍ പശുവിനേയും വിറ്റു. രണ്ടു ദിവസം കഴിഞ്ഞ് നായപറഞ്ഞതു കേട്ട് അയാള്‍ ഞെട്ടി: മൂന്ന് ദിവസം കഴിഞ്ഞ് മുതലാളി മരിക്കും. ഭയന്നുവിറച്ച അയാള്‍ സന്യാസിയുടെ അടുത്തെത്തി വിവരങ്ങള്‍ പറഞ്ഞു. അപ്പോള്‍ സന്ന്യാസി പറഞ്ഞു: എന്റെ കയ്യില്‍ പ്രതിവിധയൊന്നുമില്ല. നിന്നെയും വില്‍ക്കുവാന്‍ സാധിക്കുമോ എന്ന് ശ്രമിച്ചുനോക്കൂ.. അയാള്‍ നിസ്സഹായനായി അവിടെ നിന്നു. എല്ലാം അറിയേണ്ടതില്ല. ചിലതെങ്കിലും അറിയാതിരിക്കുന്നതാണ് നല്ലത്. പരിസരബോധമുണ്ടാക്കുന്നതും പൊതുവിജ്ഞാനം സമ്പാദിക്കുന്നതും നല്ലതാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഏടുകളില്‍ അവ ഉപകാരപ്പെടും. പക്ഷേ, മരണ ദിവസം എന്തിനാണ് അറിയുന്നത്? മറ്റുള്ളവര്‍ ഊതിപ്പറത്തുന്ന പരദൂഷണത്തിന് എന്തിനാണ് കാതോര്‍ക്കുന്നത്? അവഹേളനങ്ങള്‍ക്ക് എന്തിനാണ് വിലകല്‍പിക്കുന്നത്? വളരാന്‍ സഹായിക്കുന്ന വിവരങ്ങളാണ് ഓരോരുത്തരും നേടിയെടുക്കേണ്ടത്. അറിഞ്ഞാല്‍ തളര്‍ന്നുപോകുന്ന അറിവുകള്‍ ശേഖരിക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. എല്ലാം കണ്ടെത്തിയെന്ന് അവകാശപ്പെട്ടിട്ട് അവയെ നിയന്ത്രിക്കാനും അവയോടു ക്രിയാത്മകമായി പ്രതികരിക്കാനും അറിയില്ലെങ്കില്‍ ഒന്നും കണ്ടെത്താതിരിക്കുകയാണ് ഭേദം -ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *