yt cover 31

https://dailynewslive.in/ മാസപ്പടി കേസില്‍ എസ്എഫ്ഐഒയ്ക്ക് തിരിച്ചടിയായി ദില്ലി ഹൈക്കോടതി ഉത്തരവ്. വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടര്‍നടപടി പാടില്ലെന്നാണ് ദില്ലി ഹൈക്കോടതി ഉത്തരവ്. അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മനപൂര്‍വ്വം ഉണ്ടായ വീഴ്ചയല്ലെന്ന് അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഏജന്‍സിയുമായി വന്ന ആശയവിനിമയത്തിലെ പിഴവാണെന്നും വിശദീകരിച്ചു.

https://dailynewslive.in/ ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ – ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യുനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ചിട്ടുമുണ്ട്. ഇത് ഉച്ചക്ക് ശേഷം പശ്ചിമ ബംഗാളിനടുത്തുള്ള സാഗര്‍ ദ്വീപിനും ബംഗ്ലാദേശിനടത്തുള്ള ഖെപ്പു പാറയ്ക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ അടുത്ത അഞ്ച് ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും സാധ്യത. നിലവിലുള്ള പ്രവചനം അനുസരിച്ച് ഇന്നും നാളെയും ഒറ്റപ്പെട്ട അതിതീവ്രമായ മഴക്കും മെയ് 31 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

https://dailynewslive.in/ മഴ അതിശക്തമായി തുടരുന്നതിനിടെ നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വിഭാഗം. പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

https://dailynewslive.in/ പിവി അന്‍വറിനെ കൂടെ നിര്‍ത്തുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല. തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കെസി വേണുഗോപാലും വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും താനും അന്‍വര്‍ വിഷയം പരസ്പരം സംസാരിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ സിപിഎം പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ് ഷിനാസ്. ജനീകയത കണക്കിലെടുത്താണ് ഷിനാസ് ബാബുവിനെ സിപിഎം പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ അടുത്ത മാസം നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും 85 വയസിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും കൊവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.

https://dailynewslive.in/ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ കെസി വേണുഗോപാല്‍ ഇടപെടും. പ്രശ്ന പരിഹാരത്തിന് ഇന്ന് കൂടുതല്‍ നീക്കങ്ങള്‍ നടക്കും. അന്‍വറിനെ അസോസിയേറ്റ് മെമ്പറായി ഉടന്‍ പ്രഖ്യാപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മുന്‍കൈയെടുത്താണ് അന്‍വറിന്റെ കാര്യത്തിലുള്ള ചര്‍ച്ച. അതേസമയം, കോണ്‍ഗ്രസിന്റെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും എന്നാണ് സൂചന.

https://dailynewslive.in/ പിവി അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂര്‍ വിധിയെഴുതുമെന്നും അന്‍വര്‍ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതെരഞ്ഞെടുപ്പെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നിലമ്പൂര്‍ വലതുപക്ഷ കോട്ടയല്ലെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റതെന്നും വിവി പ്രകാശന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് എംവി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്.

https://dailynewslive.in/ കപ്പല്‍മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍. കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മിക്ക ദിവസങ്ങളിലും കടലില്‍ പോകാന്‍ കഴിയുന്നില്ലെന്നും ഇതിനിടയിലാണ് വ്യാജ പ്രചരണമെന്നും ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

https://dailynewslive.in/ ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞത്. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് വീണ്ടും സംരക്ഷണ ഭിത്തി പൊളിഞ്ഞത്. കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിന് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.

https://dailynewslive.in/ മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി. കൂരിയാട് ദേശീയപാതയില്‍ സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന ഭാഗത്തെ ഒരു കിലോമീറ്റര്‍ റോഡ് പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

https://dailynewslive.in/ കേരളത്തിന്റെ യുവത്വത്തെ കാര്‍ന്നു തിന്നുന്ന വന്‍ വിപത്തായി ലഹരി മരുന്ന് മാറിയിരിക്കുകയാണ് എന്നും ഇതിനെ ചെറുക്കാനായി കേരള ജനത ഒന്നിച്ച് രംഗത്തിറങ്ങണമെന്നും രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല മുഖ്യ രക്ഷാധികാരി ആയ പ്രൗഡ് കേരള എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന ‘ലഹരിക്കെതിരെ സമൂഹ നടത്തം’ -പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ വേടന്റെ പാട്ടിനെതിരെ ബിജെപി നേതാവ് എന്‍ഐഎക്ക് പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. ബിജെപി നേതാവ് എന്‍ഐഎക്ക് നല്‍കിയ പരാതി വൈകിയതിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്നും പാട്ടിലൂടെയുള്ള തന്റെ രാഷ്ട്രീയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വേടന്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് വേടന്റെ പ്രതികരണം.

https://dailynewslive.in/ മുനമ്പം ഭൂമിപ്രശ്നം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രിക്ക് നല്‍കി. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന തര്‍ക്കത്തില്‍ കോടതിവിധി എതിരായാലും അവിടെ താമസിക്കുന്നവരെ സര്‍ക്കാരിന് സംരക്ഷിക്കാനാവുമെന്ന് 70 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായി അറിയുന്നു.

https://dailynewslive.in/ വയനാട് തുരങ്കപ്പാതക്കെതിരെ എതിര്‍പ്പുമായി പരിസ്ഥിതി സംഘടനകള്‍. ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്നും നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ പറഞ്ഞു. ചൂരല്‍മല , പുത്തുമല , കവളപ്പാറ ഉരുള്‍പ്പൊട്ടല്‍ ദുരന്തം തുരങ്കം വരുന്ന മേഖലയിലുണ്ടായത് കണക്കിലെടുക്കണമെന്ന് ഓര്‍മിപ്പിച്ച വയനാട് പ്രകൃതി സംരക്ഷണ സമിതി, കേന്ദ്ര അനുമതി നേടിയത് തെറ്റിദ്ധരിപ്പിച്ചാണെന്നും ആരോപിച്ചു.

https://dailynewslive.in/ പയ്യന്നൂരില്‍ ഓട്ടോ ഡ്രൈവറെ വെടിവെച്ചു കൊന്ന കേസില്‍ ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാര്‍ക്ക് ജാമ്യം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മാര്‍ച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. മിനിയുടെ സുഹൃത്തായ സന്തോഷ്, രാധാകൃഷ്ണനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഗൂഢാലോചന കുറ്റമായിരുന്നു മിനിക്കെതിരെ ചുമത്തിയത്.

https://dailynewslive.in/ ഇടുക്കി വട്ടവടയില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. വട്ടവട സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ കട്ടപ്പനയില്‍ സ്വര്‍ണവ്യാപാരിയായ സണ്ണി ഫ്രാന്‍സിസ് ലിഫ്റ്റ് തകര്‍ന്ന് മരിച്ച സംഭവത്തില്‍ അന്വേഷണം. ഇന്നലെ ഉച്ചക്കാണ് അപകടമുണ്ടായത്. കട്ടപ്പന പുളിയന്‍മല റോഡിലുള്ള ആറ് നിലക്കെട്ടിടത്തിന്റെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയാണ് അദ്ദേഹം മരിച്ചത്. പ്രവര്‍ത്തനം നിലച്ച ലിഫ്റ്റ് കമ്പനി അധികൃതരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കവേ അതിവേഗത്തില്‍ മുകളിലേക്ക് ഉയര്‍ന്നു ഇടിച്ചു നിന്നതോടെ തല മുകളില്‍ ഇടിച്ചായിരുന്നു ജുവല്ലറി ഉടമയുടെ മരണം. ഈ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന പവിത്രം ഗോള്‍ഡ് എന്ന ജ്വല്ലറിയുടെ മാനേജിംഗ് പാര്‍ട്ണറാണ് സണ്ണി ഫ്രാന്‍സിസ്.

https://dailynewslive.in/ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരായ കൈക്കൂലി ആരോപണം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തി ഇഡി. ഇഡിക്ക് എതിരായ അന്വേഷണം ഇഡി തന്നെ അന്വേഷിക്കാന്‍ പോകുന്നു എന്ന അപൂര്‍വതയ്ക്കാണ് ഈ കേസ് സാക്ഷ്യംവഹിക്കുന്നത്. വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

https://dailynewslive.in/ വയനാട് പൊഴുതന ടൗണിലിറങ്ങിയ കാട്ടാനയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. റിഹാന്‍, റിസ്വാന്‍, സാബിര്‍ എന്നീ വിദ്യാര്‍ഥികളാണ് കാട്ടാനയ്ക്ക് മുന്നില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്. മൂന്ന് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. പൊഴുതന സ്‌കൂള്‍ മുതല്‍ വീട് വരെ വിദ്യാര്‍ത്ഥികളെ ആന ഓടിച്ചു. ഇരുചക്ര വാഹന മടക്കം ആന നശിപ്പിച്ചു.

https://dailynewslive.in/ 40കാരിയുടെ പരാതിയില്‍ 23കാരനെതിരെ ബലാത്സംഗത്തിന് കേസെടുത്ത പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കേസില്‍ ഇരുപത്തിമൂന്നുകാരന് ഇടക്കാല ജാമ്യം അനുവദിച്ച് നടത്തിയ പരാമര്‍ശങ്ങളിലാണ് പൊലീസിനെ വിമര്‍ശിച്ചത്. കേസില്‍ വാദം കേട്ട കോടതി, പ്രതി ഒന്‍പത് മാസമായി ജയിലില്‍ കഴിയുകയാണെന്നും ഒരു കുറ്റവും ചുമത്താന്‍ പൊലീസിന് സാധിച്ചിട്ടില്ലെന്നും പറഞ്ഞു. ദില്ലി ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതോടെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

https://dailynewslive.in/ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തിരുവമ്പാടി പുന്നക്കല്‍ പാലപ്പെട്ടി സ്വദേശികളായ അസീസ്-സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍(21) ആണ് മരിച്ചത്. കുറ്റിപ്പുറം പള്ളിപ്പടി വാരിയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആറ് മാസ ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്ക് കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. ഒരു മാസം മുമ്പാണ് കോഴ്സിന് ചേര്‍ന്നത്.തിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

https://dailynewslive.in/ ഭീകരാക്രമണങ്ങള്‍ക്കുള്ള പ്രതികാര നടപടികളെക്കുറിച്ചാണ് താന്‍ വ്യക്തമായി സംസാരിച്ചതെന്നും മുന്‍ യുദ്ധങ്ങളെക്കുറിച്ചല്ലെന്നും കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. വിമര്‍ശകര്‍ക്കും ട്രോളുകള്‍ക്കും തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത് തുടരാമെന്നും തനിക്ക് വേറെ നല്ല പണികള്‍ ചെയ്യാനുണ്ടെന്നും തരൂര്‍ പറഞ്ഞു

https://dailynewslive.in/ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ച നൃത്താധ്യാപകന്‍ അറസ്റ്റിലായി. ഏതാനും ദിവസം മുമ്പ് ബംഗളുരുവിലെ കടുഗോഡി പ്രദേശത്തായിരുന്നു സംഭവം. 28കാരനായ ഭാരതി കണ്ണന്‍ ആണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരം അറസ്റ്റിലായത്.

https://dailynewslive.in/ ജഡ്ജി യശ്വന്ത് വര്‍മ്മക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി.വര്‍മ്മക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണം.ശക്തമായ നടപടികള്‍ ജഡ്ജിക്കെതിരെ ഉണ്ടാകണം.ജുഡീഷ്യറിയുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ നടപടികള്‍ വേണം.മലയാളി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയാണ് പരാതി നല്‍കിയത്.വര്‍മ്മക്കെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട നിലപാടിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനം നേരിടുന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിന് ബിജെപി നേതാവിന്റെ പിന്തുണ. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് തരൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്താണ് വേണ്ടതെന്നും അവര്‍ക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ടെന്നും ഇന്ത്യന്‍ എംപിമാര്‍ വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ അവര്‍ പറയുന്നതെന്നും രാഷ്ട്രീയ നിരാശയ്ക്ക് പരിധിയുണ്ട് എന്നും റിജിജു പറഞ്ഞു.

https://dailynewslive.in/ മോദി രാഷ്ട്രീയ പ്രചാരണത്തിന് സൈന്യത്തെ ഉപയോഗിക്കുന്നുവെന്ന് തരൂര്‍ മുമ്പ് തന്റെ പുസ്തകത്തിലെഴുതിയത് ഓര്‍മിപ്പിച്ച്് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മാധ്യമ-പ്രചാരണ വിഭാഗം ചെയര്‍മാനുമായ പവന്‍ഖേര. 2018-ല്‍ പുറത്തിറക്കിയ ‘ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന തന്റെ പുസ്തകത്തില്‍ മിന്നലാക്രമണത്തെക്കുറിച്ച് തരൂര്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നുവെന്നും പവന്‍ഖേര എക്സില്‍ കുറിച്ചു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാനമയിലെ ഇന്ത്യന്‍ എംബസിയില്‍ വിദേശ പ്രതിനിധികളുമായി സംസാരിക്കുമ്പോള്‍ ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തിയതിനെ വിമര്‍ശനവുമായി ചില കോണ്‍ഗ്രസ് നേതാക്കളും ഇതിന് മറുപടിയുമായി ശശി തരൂരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പവന്‍ ഖേരയുടെ കുറിപ്പ്.

https://dailynewslive.in/ വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍. മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ആണ് ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നേടിയെടുത്തത്. 2024 ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ക്കായുള്ള പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ലക്കി ഭാസ്‌ക്കര്‍ സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ദുല്‍ഖര്‍ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങളാണ് ലക്കി ഭാസ്‌കറിനെ തേടിയെത്തിയത്.

https://dailynewslive.in/ ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി സ്ഥാനത്ത് നിന്ന് എലോണ്‍ മസ്‌ക് പടിയിറങ്ങുന്നു. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോകുന്നത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോള്‍ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്‌ക് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചത്.

https://dailynewslive.in/ തീരുവ നടപടികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. തീരുവ നടപടികള്‍ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറല്‍ കോടതി വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി തീരുവകള്‍ ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. തീരുവ നടപടികള്‍ യുഎസ് കോണ്‍ഗ്രസിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി വിധിക്കെതിരെ ട്രംപ് സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ സാധ്യതയുണ്ട്.

https://dailynewslive.in/ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള നീക്കത്തോട് സഹകരിക്കാതെ ബംഗ്ലാദേശ്. ഇന്ത്യ ചെയ്യുന്നത് തങ്ങളുടെ പരമാധികാരത്തിനോടുള്ള വെല്ലുവിളിയായാണെന്നാണ് ബംഗ്ലാദേശ് പ്രതികരിച്ചത്. ചൊവ്വാഴ്ച 67 അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്ക് ഇന്ത്യ അയച്ചിരുന്നു. ഇതില്‍ 13 പേര്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചു.

https://dailynewslive.in/ തെലുങ്കാന മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിത ബിആര്‍എസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം. പ്രധാന സ്ഥാനം തന്നില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് കെസിആറിന് മുന്നറിയിപ്പ് നല്‍കിയതായി സൂചന. ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമാണ് കെ കവിത ആവശ്യപ്പെടുന്നത്. നിലവില്‍ ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കവിതയുടെ സഹോദരന്‍ കെടിആര്‍ ആണ്. തന്റെ അഭിപ്രായങ്ങള്‍ കേട്ടില്ലെങ്കില്‍ ബിആര്‍എസ് വിടാനാണ് കവിത ആലോചിക്കുന്നത്.

https://dailynewslive.in/ ഇന്ത്യയുമായുള്ള സംഘര്‍ഷത്തെ ഹിന്ദു-മുസ്ലീം പ്രശ്നമായി ഉയര്‍ത്തിക്കാട്ടാനുള്ള പാകിസ്ഥാന്റെ പ്രചാരണം തുറന്നുകാട്ടി എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. 240 ദശലക്ഷത്തിലധികം അഭിമാനികളായ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെന്നും ഇന്ത്യയില്‍ നിരവധി പ്രശസ്തരായ ഇസ്ലാമിക പണ്ഡിതരുണ്ടെന്നും അദ്ദേഹം സൗദി സന്ദര്‍ശനത്തിനിടെ പറഞ്ഞു.

https://dailynewslive.in/ ഇന്ത്യയുടെ പെണ്‍മക്കളുടെ സിന്ദൂരം മായിച്ചവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്‍കിയതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷിക പരിപാടിയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഇന്ത്യ എപ്പോള്‍ എങ്ങനെ തിരിച്ചടിക്കുമെന്നും എത്ര ശക്തിയോടെ തിരിച്ചടിക്കുമെന്നും കാണിച്ചുകൊടുത്തുവെന്നും മോദി പറഞ്ഞു.

https://dailynewslive.in/ മധ്യപ്രദേശിലെ ചിത്രകൂടില്‍ ആത്മീയ നേതാവ് ജഗദ്ഗുരു റാംഭദ്രാചാര്യരില്‍ നിന്ന് അനുഗ്രഹം തേടി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ബുധനാഴ്ചയാണ് അദ്ദേഹം ആശ്രമത്തിലെത്തിയത്. ഇരുവരും ആത്മീയ ചര്‍ച്ച നടത്തിയെന്നും സൈനിക മേധാവി ആശ്രമത്തിലെ സന്യാസിമാരുമായും വിദ്യാര്‍ത്ഥികളുമായും സംവദിച്ചെന്നും അറിയിച്ചു. പാക് അധിനിവേശ കശ്മീര്‍ തിരികെ ലഭിക്കുകയാണ് ഗുരുദക്ഷിണയായി തനിക്ക് വേണ്ടതെന്ന് ജഗദ്ഗുരു ജനറലിനോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ പാക് അധിനിവേശ കശ്മീര്‍ ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ വലിയ തിരിച്ചടി പാക്കിസ്ഥാന് നല്‍കിയെന്നും കടുത്ത ആക്രമണം പാക്കിസ്ഥാന് നേരെ വീണ്ടും നടത്താമായിരുന്നുവെന്നും പക്ഷേ ഇന്ത്യ സംയമനം പാലിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ വിദേശ വിദ്യാര്‍ത്ഥികളെ പ്രശ്നക്കാര്‍ എന്ന് അധിക്ഷേപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും യുഎസിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് 15 ശതമാനം പരിധി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളായി അമേരിക്കയിലേക്ക് വരുന്നവര്‍ ‘നമ്മുടെ രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്’ കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു.

https://dailynewslive.in/ ഇന്ത്യാ- പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വ്യാപാരക്കരാര്‍ ഉപയോഗിച്ചുവെന്ന് ആവര്‍ത്തിച്ച് ട്രംപ് ഭരണകൂടം. യു.എസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് യു.എസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. ഇതോടെ ഇതുവരെ പ്രസ്താവനകളില്‍ മാത്രമായി ഒതുങ്ങി നിന്ന അവകാശവാദങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവം കൈവന്നു.

https://dailynewslive.in/ അന്താരാഷ്ട്ര സ്വര്‍ണ വില തുടര്‍ച്ചയായ നാലാം ദിവസവും ഇടിവില്‍. യു.എസ് വ്യാപാര കോടതി ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള താരിഫ് നടപടി തടഞ്ഞതാണ് സ്വര്‍ണത്തെ വീഴ്ത്തിയത്. ഇന്നലെ മാത്രം സ്വര്‍ണ വില 1.1 ശതമാനം ഇടിഞ്ഞു. തൊട്ട് മുന്‍പത്തെ സെഷനില്‍ 2 ശതമാനം വിലയിടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. ഇന്ന് ഔണ്‍സിന് 3,273 ഡോളറിലാണ് വ്യാപാരം. കേരളത്തിലും വില ഗണ്യമായി കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,895 രൂപയിലും പവന് 320 രൂപ താഴ്ന്ന് 71,160 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ചൊവ്വാഴ്ച ഗ്രാം വില 60 രൂപയും പവന്‍ വില 480 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഈ ആഴ്ച മാത്രം പവന്‍ വിലയില്‍ 800 രൂപയുടെ കുറവുണ്ടായി. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,290 രൂപയിലാണ് വ്യാപാരം. ദിവസങ്ങള്‍ക്ക് ശേഷം വെള്ളിവിലയ്ക്കും ഇന്ന് അനക്കം വച്ചു. ഗ്രാമിന് ഒരു രൂപ താഴ്ന്ന് 109 രൂപയിലാണ് വ്യാപാരം.

https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ ജിടി 7 പ്രോ ഇന്ത്യയില്‍ പുറത്തിറക്കി. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റുള്ള കമ്പനിയുടെ ആദ്യ ഫോണാണിത്. എഐ സവിശേഷതകള്‍, ഉയര്‍ന്ന റെസല്യൂഷന്‍ ഡിസ്പ്ലേ, ഫാസ്റ്റ് ചാര്‍ജിങ് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള സ്‌പെസിഫിക്കേഷനുകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. റിയല്‍മി ജിടി 7 പ്രോ ഇന്ത്യയില്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. അടിസ്ഥാന 12ജിബി + 256ജിബി വേരിയന്റിന് 59,999 രൂപയും 16ജിബി + 512ജിബി വേരിയന്റിന് 65,999 രൂപയുമാണ് വില വരിക. ബാങ്ക് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഉപയോഗിച്ച് 3000 രൂപയുടെ കിഴിവ് നേടാം. ഫോണ്‍ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. മാര്‍സ് ഓറഞ്ച്, ഗാലക്സി ഗ്രേ. വെള്ളത്തിനടിയിലുള്ള ദൃശ്യങ്ങള്‍ അനായാസം ചിത്രീകരിക്കാന്‍ കഴിയുന്ന അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി മോഡും ഇതില്‍ ഉള്‍പ്പെടുന്നു. 5800എംഎഎച്ച് സിലിക്കണ്‍ ബാറ്ററിയാണ് മറ്റൊരു സവിശേഷത.

https://dailynewslive.in/ ഫെസ്റ്റിവല്‍ സിനിമാസിന്റെയും ജംഗ്ലീ പിക്ച്ചേഴ്സിന്റേയും ബാനറില്‍ ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘റോന്ത്’ ജൂണ്‍ 13ന് റിലീസിന്. ടീസര്‍ പുറത്തിറങ്ങി. രാത്രി പട്രോളിങിനിറങ്ങുന്ന രണ്ട് പൊലീസുകാര്‍, ഇതില്‍ ഒരാള്‍ പൊലീസുകാരന്‍ എങ്ങിനെയാവണം എന്ന് സഹപ്രവര്‍ത്തകനെ പഠിപ്പിക്കുന്ന എസ്ഐ. മറ്റൊരാള്‍ ഇത് അത്രക്ക് ഇഷ്ടപ്പെടാത്ത ജൂനിയറായ പോലീസ് ഡ്രൈവര്‍. എടുത്തുചാട്ടമല്ല നിരീക്ഷണ പാടവമാണ് ഒരു പൊലീസുകാരന് ഏറ്റവുമാദ്യം വേണ്ടതെന്ന് യോഹന്നാന്‍ പറയുമ്പോള്‍ ദീനനാഥിന് അത് രസിക്കുന്നില്ലെന്ന് ടീസറില്‍ നിന്നും മനസിലാക്കാം. യോഹന്നാന്‍ എന്ന എസ്ഐ ആയി ദിലീഷ് പോത്തനോയും, ദിനനാഥ് എന്ന ഡ്രൈവറായി റോഷന്‍ മാത്യുവിനേയും ചിത്രത്തില്‍ കാണാം. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://dailynewslive.in/ ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘നരിവേട്ട’യിലെ പുതിയ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു. മായു മായു മായു മായു മണ്ണെ.. എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി കെസി ആണ്. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനം എഴുതിയിരിക്കുന്നത് വിനു കിടച്ചുള്ളന്‍ ആണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനുരാജ് മനോഹര്‍ ആണ്. ‘മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

https://dailynewslive.in/ മാഗ്‌നൈറ്റ് എസ്യുവിക്ക് സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്ത് നിസ്സാന്‍ ഇന്ത്യ. മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 1.0 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനില്‍ മാത്രമേ പുതിയ സിഎന്‍ജി വേരിയന്റ് ലഭ്യമാവുകയുള്ളൂ. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ 74,999 രൂപ അധിക ചിലവില്‍ സിഎന്‍ജി കിറ്റ് ഒരു റിട്രോഫിറ്റ് ഓപ്ഷനായി ലഭ്യമാകും. ജൂണ്‍ 1 മുതല്‍ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും മാഗ്‌നൈറ്റ് സിഎന്‍ജി ലഭ്യമാകും. കിറ്റിന്റെ ഇന്‍സ്റ്റാളേഷന്‍ രാജ്യത്തുടനീളം ഘട്ടം ഘട്ടമായി നടക്കും. ആദ്യ ഘട്ടത്തില്‍, ഡല്‍ഹി-എന്‍സിആര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം, കര്‍ണാടക എന്നീ ഏഴ് സംസ്ഥാനങ്ങളിലുടനീളമുള്ള നിസ്സാന്‍ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ മറ്റ് പ്രദേശങ്ങളും ഉള്‍പ്പെടും. സിഎന്‍ജി കിറ്റ് സര്‍ക്കാര്‍ അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റോടുകൂടിയാണ് വരുന്നത്, കൂടാതെ മൂന്ന് വര്‍ഷത്തെയോ അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്ററിന്റെയൊ വാറണ്ടിയുടെ പിന്തുണയുമുണ്ട്. മാഗ്‌നൈറ്റിന്റെ ബേസ് വേരിയന്റ് 6.14 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. സിഎന്‍ജി കിറ്റ് ചേര്‍ക്കുന്നതോടെ, വില 6.89 ലക്ഷം രൂപയായി ഉയരുന്നു.

https://dailynewslive.in/ പഴയ തലമുറയിലെ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധപിടിച്ചുപറ്റിയ കൃതി, കാരാട്ട് അച്യുതമേനോന്‍ രചിച്ച വിരുതന്‍ ശങ്കുവിന്റെ സംഗൃഹീത പുനരാഖ്യാനം. കേരളത്തിലെ കൂട്ടുകുടുംബങ്ങളിലും തറവാടുകളിലും നിലനിന്ന മരുമക്കത്തായ വ്യവസ്ഥയുടെ ചിത്രം ഇതില്‍ കാണാം. ഒപ്പം അതിന്റെ തിന്മകളുടെയും ലളിതമായ ജീവിതരീതിയുടെയും മനോഹരമായ ദൃശ്യവും പ്രകടമാകുന്നു. മലയാളത്തിലെ ആദ്യ ഡിറ്റക്ടീവ് നോവലിന് സുമംഗലയുടെ സരളവും പ്രസന്നവുമായ ആഖ്യാനം. ‘വിരുതന്‍ ശങ്കു’. സുമംഗല. മാതൃഭൂമി ബുക്സ്. വില 104 രൂപ.

https://dailynewslive.in/ ദഹനം, മലവിസര്‍ജ്ജനം, പ്രതിരോധശേഷി, ആരോഗ്യം, സന്തോഷം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ദഹനവ്യവസ്ഥയാണ്. ഗ്യാസ്ട്രോഎന്ററോളജി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും മെയ് 29ന് ലോക ദഹനാരോഗ്യ ദിനമായി ആചരിക്കുന്നു. ദഹനവ്യവസ്ഥ ശരീരത്തെ എങ്ങനെ പിന്തുണയ്ക്കുന്നുവെന്ന് മനസിലാക്കുന്നതിലൂടെയും പോഷകസമൃദ്ധമായ ഭക്ഷണക്രമങ്ങള്‍ കഴിക്കുന്നതിലൂടെയും ഉന്മേഷവും ജീവിത നിലവാരവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ഗ്യാസ്ട്രോഎന്ററോളജി ഓര്‍ഗനൈസേഷന്‍ പറയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലവിസര്‍ജ്ജനം സാധാരണമാക്കുന്നതിനും, ആരോഗ്യകരമായ കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിനും, മലബന്ധവും വയറു വീര്‍ക്കുന്നതും തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. തൈര്, കെഫീര്‍ പോലെ പുളിപ്പിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയ പ്രോബയോട്ടിക്സ് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. പുളിപ്പിച്ച മാവ് കൊണ്ടുണ്ടാക്കുന്ന ദോശയും ഇഡലിയുമൊക്കെ രാവിലെ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. യഥാര്‍ഥത്തില്‍ ദഹനം ആരംഭിക്കുന്ന കുടലില്‍ നിന്നല്ല, വായില്‍ നിന്നാണ്. ഭക്ഷണം ചവയ്ക്കുമ്പോള്‍ ഉമിനീരിലെ ദഹന എന്‍സൈമുകള്‍ ഇതിനൊപ്പം കലരുകയും ദഹനത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഭക്ഷണം ദഹിപ്പിക്കാനും, പോഷകങ്ങള്‍ ആഗിരണം ചെയ്യാനും, ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു. മാനസിക സമ്മര്‍ദം ദഹനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഉദര സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ 50-60 ശതമാനം ആളുകള്‍ക്കും ഉത്കണ്ഠ, വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.44, പൗണ്ട് – 115.07, യൂറോ – 96.30, സ്വിസ് ഫ്രാങ്ക് – 102.95, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.04, ബഹറിന്‍ ദിനാര്‍ – 226.59, കുവൈത്ത് ദിനാര്‍ -278.19, ഒമാനി റിയാല്‍ – 222.21, സൗദി റിയാല്‍ – 22.78, യു.എ.ഇ ദിര്‍ഹം – 23.26, ഖത്തര്‍ റിയാല്‍ – 23.43, കനേഡിയന്‍ ഡോളര്‍ – 61.81.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *