◾https://dailynewslive.in/ സംസ്ഥാനത്ത് തോരാമഴ. മഴക്കെടുതിയില്‍ 7 മരണം. 11 ജില്ലകളില്‍ റെഡ് അലെര്‍ട്ട്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
◾https://dailynewslive.in/ സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്പെഷ്യല്‍ ക്ലാസുകളും ട്യൂഷന്‍ ക്ലാസുകളുമുള്‍പ്പെടെ ഇന്ന് വയ്ക്കരുതെന്നും വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
◾https://dailynewslive.in/
◾https://dailynewslive.in/ സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴു മരണം. കോഴിക്കോട് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്. തേക്കിന്റെ കൊമ്പ് കാറ്റത്ത് ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ പതിക്കുകയായിരുന്നു. പിന്നാലെ വൈദ്യുതി ലൈന്‍ പൊട്ടി തോട്ടില്‍ വീണാണ് അപകടം. ഈ സമയം രണ്ടുപേരും തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നുവെന്നാണ് വിവരം. കോഴിക്കോട് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണാണ് ഒരാള്‍ മരിച്ചത്. ഇടുക്കി പാമ്പാടുംപാറയില്‍ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കൊടുങ്ങല്ലൂരില്‍ വഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് മഴക്കെടുതിയില്‍ രണ്ട് പേരാണ് മരിച്ചത്.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ വ്യാപക നാശ നഷ്ടം. കണ്ണൂര്‍ ആലക്കോട് കനത്ത മഴയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. മലപ്പുറം പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.പത്തനംതിട്ട ജില്ലയിലും മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. ആലപ്പുഴയില്‍ ശക്തമായ കാറ്റിലും മഴയിലും രണ്ടിടങ്ങളിലായി മരം വീണ് വീട് തകര്‍ന്നു. കനത്ത മഴയില്‍ തൃശൂര്‍ ചെന്ത്രാപ്പിന്നി പപ്പടം നഗറില്‍ വെള്ളം കയറി മുപ്പതോളം വീടുകള്‍ വെള്ളത്തിലായി. മഴ ശക്തിപ്പെട്ട സാഹചര്യത്തില്‍ വയനാട്ടിലെ വൈത്തിരി ഫെസ്റ്റ് നിര്‍ത്തിവെച്ചു. മുത്തങ്ങയില്‍ വൈദ്യുതി പോസ്റ്റ് തകര്‍ത്ത് റോഡിന് കുറുകെ മരം വീണു. സുല്‍ത്താന്‍ ബത്തേരിയില്‍ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റു.
◾
◾https://dailynewslive.in/ ദേശീയപാത രാമനാട്ടുകര-വളാഞ്ചേരി റീച്ചില്‍ വീണ്ടും നിര്‍മ്മാണത്തില്‍ അപാകത. മലപ്പുറം കാക്കഞ്ചേരി ഭാഗത്ത് റോഡ് ഇരുപത്തഞ്ച് മീറ്ററോളം വിണ്ടു കീറി. ഇന്നലെ 12 മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ ഭാഗം വഴിയുള്ള ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങള്‍ പോകുന്നത്. ഇതേ റീച്ചിലെ കുരിയാട് , തലപ്പാറ, മമ്മാലിപ്പടി എന്നിവിടങ്ങളിലെ നിര്‍മ്മാണ അശാസത്രീയതകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
◾https://dailynewslive.in/ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നുണ്ടാകും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 2 ആണ്. ജൂണ്‍ 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 5 ആണ്.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യു ഡി എഫ് സുസജ്ജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികള്‍ അടക്കം 263 ബൂത്ത് കമ്മിറ്റികളും നിലവില്‍ വന്നുവെന്നും സാധാരണയായി 24 മണിക്കൂറിനകമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതെന്നും അതില്‍ കാലതാമസമുണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു. എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കുമെന്നും അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെയും വിഎസ് ജോയിയെയും മാത്രമല്ല പരിഗണിക്കുന്നതെന്നും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എത്രയും നേരത്തെയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലവില്‍ സ്ഥാനാര്‍ത്ഥി ആരെന്നതില്‍ അന്തിമ ധാരണയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന് ജനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങാനുള്ള അവസരമായിരിക്കുമെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാസ് മാര്‍ക്ക് പോലും സര്‍ക്കാരിന് ലഭിക്കില്ലെന്നും ജനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് എറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ തയാറായിക്കോളുവെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും ഉചിതമായ സ്ഥാനാര്‍ഥിയെ യുഡിഎഫ് പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പില്‍ എംപി. ജനങ്ങള്‍ സര്‍ക്കാരിന് മറുപടി നല്‍കുമെന്നും ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഗുണം യുഡിഎഫിനും ജനങ്ങള്‍ക്കുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചുരുങ്ങിയത് 27,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വര്‍. പിണറായിസവും പുതുതായി വന്ന മരുമോനിസവും യുഡിഎഫ് വിജയത്തിന് കാരണമാകുമെന്നും പിണറായിസത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 2026 ലെ തെരഞ്ഞെടുപ്പ് എങ്ങനെ ആകുമെന്നതിന്റെ ഒരു ഡെമോ ആയിരിക്കും നിലമ്പൂരിലെ തെരഞ്ഞെടുപ്പെന്നും പിണറായിസത്തെ അവസാനിപ്പിക്കാനാണ് താന്‍ എല്ലാം ത്യജിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ കുതിപ്പ് സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വലിയ വിജയം നേടാന്‍ ഇടതുമുന്നണിക്ക് കഴിയുമെന്നും കേരളം കാത്തിരുന്ന പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയതെന്നും പി വി അന്‍വറിന്റേത് ഇടതുപക്ഷത്തെ ഒറ്റു കൊടുക്കുന്ന നിലപാടാണെന്നും അത് തുടക്കത്തില്‍ തന്നെ ഞങ്ങള്‍ പറഞ്ഞതാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾https://dailynewslive.in/ നിലമ്പൂരില്‍ മത്സരിക്കണോ വേണ്ടയോ എന്നതില്‍ ബിജെപിയില്‍ രണ്ട് അഭിപ്രായം. നിലമ്പൂരിലേത് അടിച്ചേല്പിച്ച തെരഞ്ഞെടുപ്പ് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ആര്‍ക്കും ഗുണം ചെയ്യാത്ത തെരഞ്ഞെടുപ്പാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഓണ്‍ലൈന്‍ കോര്‍ കമ്മിറ്റിയിയില്‍ അന്തിമ തീരുമാനം ആയില്ല.
◾https://dailynewslive.in/ കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി. ആദ്യ ആര്‍ച്ച് ബിഷപ്പായി ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സ്ഥാനാരോഹണം ചെയ്തു. കോഴിക്കോട് സെന്റ് ജോസഫ് ദേവാലയത്തിലായിരുന്നു ചടങ്ങുകള്‍. വ്യത്യസ്ത രൂപതകളില്‍ നിന്നെത്തിയ മതമേലധ്യക്ഷന്‍മാരും രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലയില്‍നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.
◾https://dailynewslive.in/ മൂന്നാറില്‍ തെരുവുനായ ആക്രമണം. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് നായയുടെ കടിയേറ്റു. കടിയേറ്റ 12 പേരാണ് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയത്. വിനോദ സഞ്ചാരികള്‍ക്ക് പുറമെ പ്രദേശവാസികള്‍ക്കും കടിയേറ്റു.
◾https://dailynewslive.in/ നിക്ഷേപകരെ കബളിപ്പിച്ച് മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ചെന്ന കേസില്‍ ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍. മാതൃകമ്പനിയായ ഫാം ഫെഡ് കമ്പനിയുടെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഫാം ഫെഡിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ ഇവരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ നാല് ഡയറക്ടര്‍മാരും പ്രതികളാണ്.
◾https://dailynewslive.in/ വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്‍ പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. തടവുകാരെ പ്രത്യേകം പാര്‍പ്പിക്കുന്ന യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ സമയത്തായിരുന്നു ആത്മഹത്യാ ശ്രമം.
◾https://dailynewslive.in/ വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് പ്രഥമശുശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സുരക്ഷ ബ്ലോക്കില്‍ ഇതേ സമയം മറ്റ് തടവുകാരുടെ മേല്‍നോട്ടവും അസി. പ്രിസണ്‍ ഓഫീസര്‍ക്കുണ്ടായിരുന്നുവെന്നും ജയില്‍ മേധാവിക്ക് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് അഫാന്‍.
◾https://dailynewslive.in/ കൊച്ചിയില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയതായി ചീഫ് സെക്രട്ടറി തല യോഗത്തിന് ശേഷം സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടാകുന്നുണ്ടെന്നും എണ്ണപ്പാട എവിടെയും എത്താമെന്നുമാണ് മുന്നറിയിപ്പ്. നിലവില്‍ കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ച് വരുന്നു.
◾https://dailynewslive.in/ കൊച്ചി പുറങ്കടലില്‍ മുങ്ങിയ കപ്പലിലെ ഒരു കണ്ടെയ്നര്‍ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് ഒഴിഞ്ഞ നിലയിലുള്ള കണ്ടെയ്നര്‍ തീരത്തടിഞ്ഞത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു കണ്ടെയ്നര്‍ കണ്ടെത്തിയത്. കളക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
◾https://dailynewslive.in/ 2023 ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി കേരളം തുര്‍ക്കിക്ക് ധനസഹായം നല്‍കിയതിനെ എടുത്തുപറഞ്ഞു വിമര്‍ശിക്കാന്‍ ശശി തരൂര്‍ വ്യഗ്രത കാണിച്ചത് തന്നെ അമ്പരപ്പിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ്. മാനുഷികപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രാഷ്ട്രീയ ശത്രുതയും അഭിപ്രായവ്യത്യാസങ്ങളും ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
◾https://dailynewslive.in/ എറണാകുളം പനമ്പള്ളി നഗറില്‍ ഫ്ലാറ്റിന്റെ പില്ലര്‍ തകര്‍ന്നു. പില്ലര്‍ തകര്‍ന്ന ഫ്ലാറ്റ് ടവറില്‍ 24 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ ഇവിടെ നിന്നും മാറ്റി. പനമ്പള്ളി നഗറിലെ ആര്‍ഡിഎസ് അവന്യു വണ്‍ എന്ന ഫ്ലാറ്റിന്റെ ഒരു പില്ലറാണ് തകര്‍ന്നത്. സംഭവത്തില്‍ ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം എത്തി പരിശോധന നടത്തി.
◾https://dailynewslive.in/ പെട്രോള്‍ പമ്പുകളിലെ ജീവനക്കാരില്‍ നിന്ന് പണം പിടിച്ചു പറിച്ച കേസിലെ രണ്ടുപേര്‍ തിരിവനന്തപുരത്ത് പോലീസ് പിടിയില്‍. മര്യാപുരം സ്വദേശി ബിബിജിത്ത്, കടകംപള്ളി സ്വദേശി ആനന്ദന്‍ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതികള്‍ ശനിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു നെയ്യാറ്റിന്‍കര ഗ്രാമം ജംഗ്ഷനിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരനില്‍ നിന്ന് ഇരുപതിനായിരം രൂപ അടങ്ങുന്ന ബാഗ് പിടിച്ചു പറിച്ചത്. പിന്നാലെ വിഴിഞ്ഞം മുക്കോലയിലെ പമ്പിലെത്തിയ പ്രതികള്‍ ജീവനക്കാരനില്‍ നിന്ന് 7500 രൂപയടങ്ങുന്ന ബാഗ് പിടിച്ചു പറിച്ചു. സമാനമായ രീതിയില്‍ പ്രതികള്‍ വെള്ളിയാഴ്ച്ച പുലര്‍ച്ച മൂന്നു മണിയോടെ പൊഴിയൂര്‍ ഉച്ചക്കട പമ്പില്‍ നിന്ന് 8500 രൂപയും കവര്‍ന്നിരുന്നു.
◾https://dailynewslive.in/ വയനാട് മാനന്തവാടിയില്‍ യുവതിയെ ഒപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്ത് കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലാണ് സംഭവം. എടയൂര്‍ക്കുന്ന് സ്വദേശി അപര്‍ണയാണ് (34) മരിച്ചത്. ആക്രമണത്തില്‍ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ നടക്കുകയാണ്. കൊലയ്ക്ക് ശേഷം പങ്കാളിയായ ഗിരീഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായും പൊലീസ് തെരച്ചില്‍ നടത്തുകയാണ്.
◾https://dailynewslive.in/ നെടുമങ്ങാട് പഴകുറ്റിയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. വെമ്പായം തേക്കട സ്വദേശി അമീര്‍(35) ആണ് മരിച്ചത്. പഴകുറ്റി വെമ്പായം റോഡിലായിരുന്നു അപകടം. തേക്കട സ്വദേശികളായ ഷാഹിന (28), അസ്ജാന്‍ (10), ആലീഫ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തെ ഓരോ കുടുംബങ്ങളിലുമെത്തിയെന്ന് മന്‍കി ബാതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാപിതാക്കള്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് സിന്ദൂര്‍ എന്ന് പേര് നല്‍കുന്നുവെന്നും അഭിമാനാര്‍ഹമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂറിന് പ്രതിരോധ സേനകളെയും പ്രധാനമന്ത്രിയേയും അനുമോദിച്ച് എന്‍ ഡി എ യോഗം. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന എന്‍ഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം, പാകിസ്ഥാന്റെ ഏത് സാഹസത്തിനും ശക്തമായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
◾https://dailynewslive.in/ മധ്യപ്രദേശില്‍ ആദിവാസി സ്ത്രീ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഖല്‍വയ്ക്ക് സമീപത്തെ റോഷ്ണി ചൌക്കിലാണ് ക്രൂരമായ കൊലപാതകം നടന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ആദിവാസി സ്ത്രീയാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. പീഢനത്തിനു ശേഷം അക്രമികള്‍ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് വടി തിരുകുകയും ഗര്‍ഭാശയം പുറത്തെടുക്കുകയും ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. രക്തം വാര്‍ന്ന നിലയില്‍ തറയില്‍ കിടക്കുകയായിരുന്ന സ്ത്രീയെ മകന്‍ അയല്‍ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ഹരി പാല്‍വി, സുനില്‍ ധ്രുവെ എന്നീ യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു്.
◾https://dailynewslive.in/ അന്‍പതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് രണ്ടു കുപ്പി മദ്യം ഒന്നിച്ച് അകത്താക്കിയ വീഡിയോ ഇന്‍ഫ്ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. രണ്ട് ബോട്ടില്‍ വിസ്‌കിയാണ് അന്‍പതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് തായ്ലാന്‍ഡ് സ്വദേശിയയായ വീഡിയോ ഇന്‍ഫ്ലുവന്‍സര്‍ തനകരന്‍ കാന്തീ അകത്താക്കിയത്.മദ്യം കഴിച്ച് തീര്‍ത്തതിന് പിന്നാലെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ വിശദമാക്കുകയായിരുന്നു.
◾https://dailynewslive.in/ ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്‍ന്നത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ഞായറാഴ്ച ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ പഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദള്‍ കൗണ്‍സിലറായ ഹര്‍ജീന്ദര്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ടൗണിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപത്തായിരുന്നു സംഭവം.
◾https://dailynewslive.in/ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഈ സീസണിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പത്താം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 83 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ 57 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസിന്റേയും 52 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയുടേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് 147 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
◾https://dailynewslive.in/ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 110 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 39 പന്തില്‍ പുറത്താവാതെ 105 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസന്റേയും 40 പന്തില്‍ 76 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും മികവില്‍3 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനംത്തിയ കൊല്‍ക്കത്ത 168 റണ്‍സ് നേടിയപ്പോഴേയ്ക്കും എല്ലാവരും പുറത്തായി.
◾https://dailynewslive.in/ സംസ്ഥാന ധനകാര്യവകുപ്പിന് കീഴിലുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 2025 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയത് കോര്‍പറേഷന്റെ 72 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. 2024-25 സാമ്പത്തികവര്‍ഷത്തിലെ അറ്റാദായം 98.16 കോടി രൂപയാണെന്ന് കോര്‍പറേഷന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. തൊട്ട് മുന്‍പത്തെ വര്‍ഷത്തെ വാര്‍ഷികലാഭത്തില്‍ നിന്നും 32.56% വര്‍ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുവര്‍ഷ കാലയളവില്‍ കോര്‍പറേഷന്റെ അറ്റാദായത്തില്‍ ഏകദേശം 14 മടങ്ങ് വര്‍ധനവാണുണ്ടായിരിക്കുന്നത്. കോര്‍പ്പറേഷന്റെ വായ്പാ ആസ്തി ആദ്യമായി 8,000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം, മൊത്ത ആസ്തി 1328.83 കോടി രൂപയായി വര്‍ദ്ധിച്ചത് കെ എഫ് സിയുടെ ശക്തമായ സാമ്പത്തികവളര്‍ച്ചയുടെ സൂചകമാണ്.
◾https://dailynewslive.in/ ഏപ്രില്‍ മാസത്തെ വില്‍പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഹ്യുണ്ടേയ് യും ടാറ്റയേയും പിന്തള്ളി രണ്ടാമതെത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. എസ് യു വി കളുടെ കരുത്തിലാണ് മഹീന്ദ്രയുടെ ഈ നേട്ടം. ഒന്നാം സ്ഥാനത്ത് എപ്പോഴത്തെയും പോലെ മാരുതി തന്നെ തുടരുകയാണ്. 138704 യൂണിറ്റുകളാണ് ഏപ്രില്‍ മാസത്തിലെ മാരുതിയുടെ വില്‍പന, 2024 ഏപ്രിലില്‍ 137952 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാരുതിയുടെ വില്‍പനയില്‍ നേരിയ വര്‍ധനവാണ് ഈ ഏപ്രിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിലില്‍ മഹീന്ദ്ര 52330 യൂണിറ്റുകളാണ് രാജ്യത്താകമാനമുള്ള ഉപഭോക്താക്കളുടെ കൈകളില്‍ എത്തിച്ചിരിക്കുന്നത്. 2024 ഏപ്രിലില്‍ 41008 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.61 ശതമാനം വളര്‍ച്ച നേടാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.
◾https://dailynewslive.in/ എ ആര്‍ മുരുഗദോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സല്‍മാന്‍ഖാന്‍ ചിത്രം സിക്കന്ദര്‍ ഒടിടിയില്‍ എത്തി. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 200 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം 33 ദിവസം കൊണ്ട് ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയ കളക്ഷന്‍ 130.89 കോടി ആയിരുന്നു ഗ്രോസ് കളക്ഷനാണ് ഇത്. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷന്‍ 110.36 കോടിയും ആയിരുന്നു. വിദേശത്തുനിന്ന് നേടിയ 54 കോടി ഉള്‍പ്പെടെ ചിത്രത്തിന്റെ ആഗോള ഗ്രോസ് 184.89 കോടി ആയിരുന്നു. അതായത് ബജറ്റ് മറികടക്കാന്‍ പോലും ചിത്രത്തിന് സാധിച്ചില്ല. അതേസമയം ചിത്രത്തിന്റെ മറ്റ് റൈറ്റ്സുകള്‍ കാരണം ചിത്രം റിലീസിന് മുന്‍പ് തന്നെ നിര്‍മ്മാതാവിനെ സേഫ് ആക്കിയതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് നെറ്റ്ഫ്ലിക്സ് നല്‍കിയത് 85 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം സൗരോര്‍ജ്ജ പാനല്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കും. പുതിയ ഊര്‍ജ്ജ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി നിലവില്‍ മൂന്ന് വലിയ ഫാക്ടറികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം 20 ജിഗാവാട്ട് സൗരോര്‍ജ്ജ പാനല്‍ ഉല്‍പ്പാദന ശേഷിയിലേക്ക് എത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ബാറ്ററി, മൈക്രോ-പവര്‍ ഇലക്ട്രോണിക്സ് ഫാക്ടറികള്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. ഇത് യാഥാര്‍ത്ഥ്യമായാല്‍, ലോകത്തിലെ രണ്ടാമത്തെ വലിയ സോളാര്‍ പാനല്‍ നിര്‍മ്മാതാക്കളായി റിലയന്‍സ് മാറും.
◾https://dailynewslive.in/ രാത്രി പന്ത്രണ്ടിനുശേഷം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു വനിത സേവ്യര്‍. മഴതോര്‍ന്നെങ്കിലും ആകാശത്ത് കൊള്ളിയാന്‍ ഇടയ്ക്കിടെ മിന്നുന്നുണ്ട്. ആ യാത്രയില്‍ വീടെത്തുംമുമ്പേ, അവളുടെ കാര്‍ ഒരാളെ ഇടിച്ചിട്ടു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാള്‍ അവിടെനിന്നും കടന്നുകളഞ്ഞു. അതോടെ എല്ലാം അവസാനിച്ചെന്നു കരുതിയെങ്കിലും അയാളുടെ സാന്നിദ്ധ്യം അവളെ പിന്തുടരുന്നതുപോലെ വനിതയ്ക്കു തോന്നി. ആരാണ് അയാള്‍? അയാളെത്തേടിയുള്ള വനിതയുടെ യാത്രയ്‌ക്കൊപ്പം കൂടാന്‍ നിങ്ങളെ ക്ഷണിക്കുന്നു; ബാണാസുരന്‍ രക്ഷിക്കട്ടെ! രാത്രി 12 നു ശേഷം, അഖില്‍ .പി. ധര്‍മജന്‍, ഡിസിബുക്സ്, വില : 335 രൂപ.
◾https://dailynewslive.in/ കിഡ്‌നി സ്റ്റോണ്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. കുറഞ്ഞ അളവില്‍ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിര്‍ജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അടിവയറ്റില്‍ വേദന തോന്നുന്നതും പുറകില്‍ വാരിയെല്ലുകള്‍ക്ക് താഴെ വൃക്കകള്‍ സ്ഥിതി ചെയ്യുന്ന ഇടത്ത് തോന്നുന്ന വേദനയും വൃക്കയിലെ കല്ലിന്റെ ഒരു പ്രധാന ലക്ഷണമാണ്. മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍, മൂത്രത്തില്‍ രക്തം കാണുക തുടങ്ങിയവയും കിഡ്‌നി സ്റ്റോണിന്റെ ലക്ഷണങ്ങളാണ്. ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, മൂത്രത്തിന്റെ നിറം മാറുക എന്നിവയും കിഡ്‌നി സ്റ്റോണിന്റെ ലക്ഷണമാകാം. കാലുകളില്‍ വീക്കം, നില്‍ക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും വൃക്കയിലെ കല്ലിന്റെ സൂചനകളാകാം. ഓക്കാനം, ഛര്‍ദ്ദി, കടുത്ത പനിയും ക്ഷീണവും ഉണ്ടാകുന്നതും വൃക്കയിലെ കല്ലിന്റെ ലക്ഷണങ്ങളാകാം.
*ശുഭദിനം*
*കവിത കണ്ണന്‍*
കാട്ടില്‍ പുതിയ രാജാവിനുളള സ്വീകരണം നടക്കുകയാണ്. ഇരുവശത്തും വരിവരിയായി നില്‍ക്കുന്ന മൃഗങ്ങള്‍. അവര്‍ക്കിടയിലൂടെ സിംഹം നടന്നുവരികയാണ്. എല്ലാവരും രാജാവിനെ ആദരിക്കുകയും വണങ്ങുകയും ചെയ്യുന്നതിനിടയില്‍ ഏതോ ഒരു മൃഗം പരുഷശബ്ദത്തില്‍ രാജാവിനെ ചീത്തവിളിച്ചു. ദേഷ്യമടക്കാനാകാതെ സിംഹം തിരിഞ്ഞുനോക്കി. ആ മൃഗത്തെ രാജാവ് കണ്ടു. അതൊരു കഴുതയാണെന്ന് മനസ്സിലായപ്പോള്‍ ഒന്നും പ്രതികരിക്കാതെ സിംഹം ശാന്തനായി തിരിച്ചുനടന്നു. എല്ലാ അധിേക്ഷപങ്ങളും പരിഗണന അര്‍ഹിക്കുന്നവയല്ല. അവഹേളനങ്ങളെ അവഗണിക്കാന്‍ അറിയുന്നവര്‍ക്ക് മാത്രമാണ് ആത്മാഭിമാനത്തോടെ ജീവിക്കാനാകുക. നിലവാരമല്ലാത്ത പ്രതിയോഗികളുടെ എതിര്‍പ്പിനെ അവഗണിച്ചില്ലെങ്കില്‍ സ്വന്തം നിലവാരം കൂടി തകര്‍ന്നടിയും. ആത്മനിയന്ത്രണമാണ് യഥാര്‍ത്ഥകരുത്ത്. എന്തിനെയൊക്കെ സ്വീകരിക്കണം എന്തിനെയൊക്കെ തിരസ്‌കരിക്കണം എന്ന ബോധ്യമുളളവര്‍ക്ക് മാത്രമാണ് ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുക. അനര്‍ഹമായ അവഹേളനങ്ങള്‍ക്കുളള ഏറ്റവും നല്ല മറുപടി നിശബ്ദതയാണ്. ഒന്നിനോടും പ്രതികരിക്കാത്തവരുടെ പിന്നാലെ പ്രകോപനമുണ്ടാക്കിപ്പോകാന്‍ ആരും മെനക്കെടില്ല. ചിലപ്പോഴെല്ലാം നിശബ്ദതയും ശക്തമായ മറുപടിയാണ്. – ശുഭിനം.