yt cover 22

അഹമ്മദാബാദിലെ വിമാനാപകടം നടന്ന സ്ഥലത്ത് നിന്ന് 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എങ്കിലും അപകടത്തില്‍ എത്രപേര്‍ മരണപ്പെട്ടു എന്നതില്‍ ഔദ്യോഗികമായ അന്തിമ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബിജെ മെഡിക്കല്‍ കോളേജിലേയും മെഘാനിനഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്‌സുകളും ഹോസ്റ്റലുകളുമുള്ള സ്ഥലത്താണ് അപകടം സംഭവിച്ചത്. ഇവിടെയുള്ള 5 പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കൃത്യമായ മരണസംഖ്യ പുറത്തു വന്നിട്ടില്ല. വിദ്യാര്‍ഥികളില്‍ പലരെയും കാണാതായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം 290 ല്‍ ഏറെ പേര്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മരണസംഖ്യ പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കി.

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ 241 പേരും മരിച്ചു. രമേഷ് വിശ്വാസ് കുമാര്‍ (38) എന്നയാളാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. മരിച്ചവരില്‍ ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു. പത്തനംതിട്ട സ്വദേശിയും നഴ്സുമായ രഞ്ജിത ജി. നായര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള ബി.ജെ.മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.

എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി സ്ഥിരീകരണം. നാല് മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയാണ് ആദ്യം പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ ഹോസ്റ്റലില്‍ 400ലധികം പേരുണ്ടായിരുന്നു. ഇവരില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം.

അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ ഇന്നലെ ഉച്ചക്ക് 1.38 നാണ് അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന് 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കേേണ്‍്രടാളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

അപകടത്തില്‍ പെട്ട വിമാനത്തില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ കാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോര്‍ച്ചുഗീസുകാരും, ഒരു കനേഡിയന്‍ പൗരനും യാത്രക്കാരുടെ ലിസ്റ്റിലുണ്ട്.

അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി 2016 മുതല്‍ 2021 വരെ രണ്ടുവട്ടമാണ് മുഖ്യമന്ത്രിയായത്. സംസ്ഥാനത്തെ ബിജെപിയുടെ കരുത്തനായ നേതാക്കളില്‍ ഒരാളായി അറിയപ്പെടുന്ന വിജയ് രൂപാണി രണ്ടുവട്ടം നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് മന്ത്രി, രാജ്യസഭാംഗം എന്നിങ്ങനെ അനേകം ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രക്കിടെയാണ്. വിജയ് രൂപാണി അപകടത്തില്‍പ്പെട്ടത്.

അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മരിച്ച മലയാളി രഞ്ജിത ഗോപകുമാരന്‍ നായര്‍ പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സര്‍ക്കാര്‍ ജോലിയുടെ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട് ഒപ്പിടുന്നതിന് വേണ്ടിയാണ് 4 ദിവസത്തേക്ക് അവധിക്ക് എത്തിയത്. അവധി കഴിഞ്ഞു തിരികെ പോകുമ്പോളാണ് അപകടം സംഭവിച്ചത്. രഞ്ജിതയുടെ മകന്‍ ഇന്ദുചൂഡന്‍ 10-ാം ക്ലാസിലും മകള്‍ ഇതിക 7-ാം ക്ലാസിലുമാണ്. ഇവര്‍ മുത്തശ്ശിയുടെ കൂടെയാണ് താമസിക്കുന്നത്.

വിമാനപകടത്തില്‍ നിന്ന് അവിശ്വസനീയമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ കഴിഞ്ഞ 20 വര്‍ഷമായി ലണ്ടനിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ലണ്ടനിലാണുള്ളത്. ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാര്‍ സഹോദരനായ അജയ്കുമാര്‍ (45) നൊപ്പമാണ് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രചെയ്തിരുന്നത്. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായാണ് വിശ്വാസ് കുമാറും സഹോദരനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

അഹമ്മദാബാദിലെ വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തില്‍ അതീവ ദുഃഖമുണ്ടെന്നും വാക്കുകള്‍ക്ക് അതീതമായ അവസ്ഥയാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനം പറത്തിയിരുന്നത് പരിചയ സമ്പന്നരായ പൈലറ്റുമാര്‍. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറുമായിരുന്നു പൈലറ്റുമാര്‍. വിമാനം പറന്നയുടന്‍ തന്നെ പൈലറ്റുമാര്‍ അപായ സന്ദേശം നല്‍കിയിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നും തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പേ വിമാനം തകര്‍ന്നു വീണിരുന്നു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തില്‍ കണ്ണീരൊപ്പാന്‍ ഇന്ത്യക്കൊപ്പം ലോകവും. ഇന്ത്യയെ നടുക്കിയ ആകാശ ദുരന്തത്തില്‍ വേദന പങ്കുവച്ച് ലോക നേതാക്കള്‍ രംഗത്തെത്തി. 241 പേര്‍ക്ക് ജീവന്‍ നഷ്ടമായ വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ചും ഇന്ത്യക്ക് പിന്തുണയും ഐക്യദാര്‍ഢ്യവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിന്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍, യുക്രൈന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ സെലന്‍സ്‌കി തുടങ്ങി നിരവധി ലോക നേതാക്കള്‍ രംഗത്തെത്തി.യൂറോപ്യന്‍ യൂണിയനും വിമാന ദുരന്തത്തില്‍ ഇന്ത്യയെ ആശ്വാസിപ്പിക്കാനെത്തി. ഇന്ത്യയില്‍ നടന്നത് ലോകത്തെ തന്നെ ഏറ്റവും ദാരുണമായ വിമാനാപകടമാണെന്നാണ് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.

അഹമ്മദാബാദില്‍ വിമാനാപകടം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ച് നീങ്ങുന്നുവെന്നും സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഡിഎന്‍എ പരിശോധന നടത്തി മൃതദേഹങ്ങള്‍ വിട്ടു നല്‍കുമെന്നും പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തിയിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു.

എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ട അഹമ്മദാബാദിലേക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തും. അപകടം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി സംസാരിച്ചു. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വിദഗ്ധ സമിതി രൂപീകരിച്ച് അപകടത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അറിയിച്ചു. വ്യോമയാന സുരക്ഷ ശക്തമാക്കാനുള്ള വഴികള്‍ സമിതി നിര്‍ദ്ദേശിക്കുമെന്നും മന്ത്രി പറഞ്ഞു.

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നല്‍കുക. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അപകടത്തെ തുടര്‍ന്ന് തകര്‍ന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കുമെന്നും കമ്പനി വ്യക്തമാക്കി.

അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വിമാന നിര്‍മ്മാതാക്കളായ ബോയിംഗിന്റെ ഓഹരികളില്‍ കനത്ത ഇടിവ്. യുഎസ് പ്രീമാര്‍ക്കറ്റ് വ്യാപാരത്തില്‍ 8 ശതമാനം ഇടിവ് ആണ് ഓഹരി വിലയില്‍ രേഖപ്പെടുത്തിയത്. അത്യാധുനിക യാത്രാവിമാനങ്ങളില്‍ ഒന്നായ ബോയിംഗ് 787-8 ഡ്രീംലൈനറാണ് അപകടത്തില്‍പ്പെട്ട വിമാനമെന്ന് വ്യോമയാന ട്രാക്കിംഗ് സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍24 അറിയിച്ചു.

രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ 204 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിള്‍ ശേഖരണം തുടങ്ങി. ബിജെ മെഡിക്കല്‍ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിള്‍ ശേഖരണ നടപടി തുടങ്ങിയത്. ഗാന്ധിനഗര്‍ ഫോറന്‍സിക് ലാബിലാണ് ഡിഎന്‍എ പരിശോധന നടത്തുക. ഡിഎന്‍എ ഫലം ലഭിച്ച ശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുക.

കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം. കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള ഇടപെടലില്‍ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂര്‍ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി എന്ന ചരക്കുകപ്പലിലാണ് തീപ്പിപ്പിടിത്തം ഉണ്ടായത്. ഇന്നലെ രാവിലെ 8:40നാണ് കപ്പലിലെ ഡെക്കില്‍ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറില്‍ തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ 1387 കണ്ടെയ്നറുകളും 25 ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരും ഉണ്ടായിരുന്നു.

വടക്കന്‍ കേരളത്തില്‍ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ മുതല്‍ മുതല്‍ 16 വരെ വിവിധ വടക്കന്‍ കേരളത്തിലെ ജില്ലകള്‍ക്ക് ചുവപ്പ് മുന്നറിയിപ്പാണ്. ഇന്ന് നാലു വടക്കന്‍ ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 15-നും 16-നും സംസ്ഥാനം മുഴുവന്‍ പെരുമഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ദേശീയപാതാ നിര്‍മാണം എന്ന് പൂര്‍ത്തിയാകുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ കൃത്യമായ സമയപരിധി അറിയിക്കാനാകില്ലെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം. രാമനാട്ടുകര-വളാഞ്ചേരി മേഖലയില്‍ ഐഐടിയില്‍നിന്നുള്ള വിദഗ്ധര്‍ പരിശോധന നടത്തിയെന്നും വിശദമായ മറുപടി നല്‍കാന്‍ സമയം അനുവദിക്കണമെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു. പദ്ധതി വൈകരുതെന്നും ഇപ്പോഴുണ്ടായ വീഴ്ച ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികള്‍ മുന്നോട്ടു വെയ്ക്കുന്ന ജമാഅത്തെ ഇസ്ലാമി, മദനി രാഷ്ട്രീയം കേരളത്തിന് അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇരുമുന്നണികളും നടത്തുന്ന ഈ പ്രീണന രാഷ്ട്രീയം നിലമ്പൂരിലെ മലയോര ജനതയ്ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് 180 ഡിഗ്രി എതിര് നില്‍ക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

നിലമ്പൂരില്‍ സിപിഎമ്മിനെതിരെ വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി കണ്‍വീനറുടെ പരാതിയിലാണ് നിലമ്പൂര്‍ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 196, 171 വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് വഴി വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ പരാതിയില്‍ പറയുന്നത്.

കോഴിക്കോട് പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപയുമായി യുവാവ് കടന്നുകളഞ്ഞെന്ന കേസില്‍ അടിമുടി ദുരൂഹത തുടരുന്നു. പണം നഷ്ടമായ ബാങ്ക് ശാഖയിലെ എട്ട് ജീവനക്കാരെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതി ഷിബിന്‍ ലാല്‍ പണവുമായി കടന്നു കളയാന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തി. വമ്പന്‍ ആസൂത്രണത്തോടെ നടത്തിയ തട്ടിപ്പിലെ മുഖ്യപ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു.

രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ ഏഴായിരം കടന്നു. ഇന്നലെ രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 7154 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ രണ്ടും മധ്യപ്രദേശില്‍ ഒന്നുമായി കോവിഡ് സംബന്ധമായ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മേഘാലയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ പ്രതിയായ സോനമടക്കം പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. എട്ട് ദിവസത്തെ കസ്റ്റഡിയിലാണ് പ്രതികളെ പൊലീസ് വിട്ടത്. ചോദ്യംചെയ്യലില്‍ സോനം കുറ്റം സമ്മതിച്ചതായി പോലീസ്. താല്പര്യമില്ലാതെയാണ് താന്‍ വിവാഹം കഴിച്ചതെന്നും കാമുകനായ രാജിനൊപ്പം പോകാനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് പോലീസിനോട് സോനം പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ .

ഗ്രൂപ്പ് സെവന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ക്ഷണം. കാനഡയിലെ കനനാസ്‌കിസില്‍ ഈ മാസം 15 മുതല്‍ 17 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ക്ഷണിച്ചത്.

ആക്സിയം ദൗത്യം ഇനിയും വൈകുമെന്ന് അറിയിപ്പ്. ഈ ആഴ്ച വിക്ഷേപണം ഉണ്ടാകില്ലെന്ന് ഇസ്രോ അറിയിച്ചു. ബഹിരാകാശ നിലയത്തിലും പ്രശ്നമുണ്ടെന്നും നിലയത്തിലെ റഷ്യന്‍ മോഡ്യൂളില്‍ മര്‍ദ്ദ വ്യതിയാനം അനുഭവപ്പെടുന്നുണ്ടെന്നും എന്താണ് കുഴപ്പമെന്ന് കണ്ടുപിടിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ഇസ്രോ വിശദമാക്കി. പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്നും റഷ്യന്‍ മോഡ്യൂളിലെ പ്രശ്നം പരിഹരിക്കാതെ ഇനി ആക്‌സിയം ദൗത്യം നടക്കില്ലെന്നും ഇസ്രോ വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്. നാലിന് 43 എന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 138 ന് പുറത്തായി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 114 ന് 8 എന്ന നിലയിലാണ്. നിലവില്‍ ഓസ്ട്രേലിയക്ക് 218 റണ്‍സിന്റെ ലീഡാണുള്ളത്.

യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ചുമത്തുമെന്ന റിപ്പാര്‍ട്ടുകളില്‍ അടിസ്ഥാനമില്ലെന്ന് കേന്ദ്രം. 3,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ധനകാര്യ മന്ത്രാലയമാണ് രംഗത്തെത്തിയത്. 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായത്. ചെറിയ യുപിഐ പേയ്മെന്റുകള്‍ ഇതില്‍ നിന്ന് ഒഴിവാക്കപ്പെടുമെങ്കിലും, വലിയ ഇടപാടുകള്‍ക്ക് വ്യാപാരി ഫീസ് ഈടാക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യുപിഐ സേവനദാതാക്കള്‍ക്കും നെറ്റ് വര്‍ക്ക് ദാതാക്കള്‍ക്കും നല്‍കേണ്ട തുകയാണ് എംഡിആര്‍. 2020 ജനുവരിയില്‍ നടപ്പിലാക്കിയ സീറോ-എംഡിആര്‍ നയത്തിന് ബദലായാണ് ഈ മാറ്റമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യുപിഐ ഇടപാടുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

സുരേഷ് ഗോപി നായകനായെത്തുന്ന ‘ജെഎസ്‌കെ ജാനകി ് െസ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിലെ ‘റൈസ് ഫ്രം ഫയര്‍’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ പുറത്ത്. ഹരിത ഹരിബാബുവിന്റെ വരികള്‍ ശരത് സന്തോഷാണ് ആലപിച്ചിരിക്കുന്നത്. ഗിബ്രാനാണ് സംഗീതം ഒരുക്കിയത്. പ്രവീണ്‍ നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ജെഎസ്‌കെ. കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് പ്രതീക്ഷ ഉയര്‍ത്തുന്ന തരത്തിലാണ് പാട്ട് ഒരുക്കിയിരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. നീണ്ട ഇടവേളയ്ക്കുശേഷം സുരേഷ്ഗോപി വക്കീല്‍ വേഷമണിയുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. സുരേഷ് ഗോപിയുടെ മകന്‍ മാധവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനുപമ പരമേശ്വരന്‍, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കു പുറമെ അസ്‌കര്‍ അലി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ജൂണ്‍ 20ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മേനേ പ്യാര്‍ കിയ’ ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. ഒരു റൊമാന്റിക് കോമഡി ത്രില്ലറായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഫൈസല്‍ ഫസലുദീന്‍ ആണ്. റൊമാന്റിക് കോമഡി ചിത്രം മന്ദാകിനിയ്ക്ക് ശേഷം സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ‘മുറ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂണ്‍ നായകനാകുന്ന ചിത്രമാണ് ‘മേനേ പ്യാര്‍ കിയ’. ‘സ്റ്റാര്‍’ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്‍ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്സിലി, ബിബിന്‍ പെരുമ്പിള്ളി, ത്രികണ്ണന്‍, മൈം ഗോപി, ബോക്സര്‍ ദീന, ജനാര്‍ദ്ദനന്‍, ജഗദീഷ് ജിവി റെക്സ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സംവിധായകനായ ഫൈസല്‍, ബില്‍കെഫ്സല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മാരുതി, ഹ്യുണ്ടായ്, ഹോണ്ട, ഫോക്‌സ്വാഗണ്‍, നിസാന്‍, ജീപ്പ്, സിട്രോണ്‍ തുടങ്ങിയ കമ്പനികള്‍ അവരുടെ തിരഞ്ഞെടുത്ത എസ്യുവി മോഡലുകളില്‍ ആകര്‍ഷകമായ ഡീലുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 13.71 ലക്ഷം മുതല്‍ 14.80 ലക്ഷം രൂപ വരെ വിലയുള്ള ജിംനി ഓഫ്-റോഡ് എസ്യുവിയുടെ ടോപ്പ്-എന്‍ഡ് ആല്‍ഫ ട്രിമ്മില്‍ മാരുതി സുസുക്കി ഒരുലക്ഷം രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായി ട്യൂസണില്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ലാഭിക്കാം. ഹോണ്ട എലിവേറ്റ് മാനുവല്‍ വേരിയന്റുകള്‍ക്ക് 1.2 ലക്ഷം രൂപ വരെ കിഴിവ് ആനുകൂല്യങ്ങള്‍ ലഭ്യമാണ്. 2024 ല്‍ നിര്‍മ്മിച്ച നിസാന്‍ മാഗ്നൈറ്റ് ടര്‍ബോ ടെക്ന+ വേരിയന്റില്‍ ഉപഭോക്താക്കള്‍ക്ക് 1.25 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. സിട്രോണ്‍ ഇ5 എയര്‍ക്രോസ്, എയര്‍ക്രോസ്, ബസാള്‍ട്ട് എസ്യുവികള്‍ക്ക് യഥാക്രമം 1.16 ലക്ഷം രൂപ മുതല്‍ 2.55 ലക്ഷം രൂപ വരെ, 2.8 ലക്ഷം രൂപ വരെ കിഴിവുകളില്‍ ലഭിക്കുന്നു. ടൈഗണ്‍ എസ്യുവിയില്‍ 2.7 ലക്ഷം രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും ഫോക്‌സ്വാഗണ്‍ വാഗ്ദാനം ചെയ്യുന്നു. 2024 ല്‍ നിര്‍മ്മിച്ച ജീപ്പ് കോമ്പസ് 1.7 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെയും ഡോക്ടര്‍മാര്‍, ലീസിംഗ് കമ്പനികള്‍, ബാങ്കര്‍മാര്‍, ജീപ്പ് പാര്‍ട്ണര്‍ വെണ്ടര്‍മാര്‍ എന്നിവര്‍ക്ക് 1.1 ലക്ഷം രൂപ അധിക പ്രത്യേക കിഴിവുകളോടെയും ലഭ്യമാണ്. 2024 മോഡല്‍ ജീപ്പ് മെറിഡിയന്‍ 2.3 ലക്ഷം രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളോടെയും ലോയല്‍റ്റിയായി 1.3 ലക്ഷം രൂപ അധിക പ്രത്യേക കിഴിവുകളും ലഭിക്കുന്നു.

ആകാശത്ത് കുറെ മുന്‍പ് ഒരു ദൈവദൂതനുണ്ടായിരുന്നു. വെള്ളയുടുപ്പിട്ട ഒരു ദൈവദൂതന്‍. ഞങ്ങളന്യോനം ചിരിയുതിര്‍ത്ത് അഭിവാദ്യം ചെയ്തുതീരുംമുന്‍പ് ഇളംനീലനിറമുള്ള മേഘം വന്ന് ഇടയില്‍നിന്നു. സമുദ്രത്തിന്റെ നീല. ലളിതമായ കഥകളുടെ ആഴങ്ങളില്‍ പലതുമൊളിപ്പിച്ചുവെച്ച എഴുത്തുകാരനായിരുന്നു സതീഷ്ബാബു. അകാലത്തില്‍ പൊലിഞ്ഞ അതുല്യപ്രതിഭ. ആധുനികതയും ഗൃഹാതുരതയും ഇഴചേര്‍ന്ന രചനാശൈലിയിലുള്ള ഇരുപത് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. ‘വെള്ളിവെളിച്ചങ്ങള്‍’. സതീഷ് ബാബു പയ്യന്നൂര്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 152 രൂപ.

മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സൂപ്പര്‍ഫുഡ് ആണ് ചോളം. അവശ്യ പോഷകങ്ങളായ വിറ്റാറ്മിന്‍ ഡി, മഗ്നീഷ്യം, പൊട്ടാസ്യം ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം. ഇത് മഴക്കാലത്ത് ദുര്‍ബലമാകാവുന്ന പ്രതിരോധശേഷിയെ പോഷിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ഗര്‍ഭിണികള്‍ക്ക് ഇത് ബസ്റ്റാണ്. ഗര്‍ഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാന്‍ ഇത് സഹായിക്കും. രോഗപ്രതിരോധം മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ വരെ ചോളത്തിലടങ്ങിയ പോഷകങ്ങള്‍ സഹായിക്കും. ചോളത്തില്‍ ഭക്ഷ്യനാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മലബന്ധം തടയുന്നതിനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും ചോളം കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടാതെ ഇതില്‍ കൊഴുപ്പും കലോറിയിലും കുറവായതു കൊണ്ട് തന്നെ ശരീരഭാരം കൂടുമോ എന്ന ഭയമില്ലാതെ കഴിക്കാം. ചോളത്തില്‍ കോംപ്ലക്സ് കാര്‍ബോ ഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ്. അതിനാല്‍ ചോളം കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെയിരിക്കാന്‍ ഇത് സഹായിക്കും. ചോളത്തിലുള്ള പ്രകൃതിദത്ത പഞ്ചസാര ആവശ്യമുള്ളപ്പോള്‍ പെട്ടെന്നു തന്നെ ഊര്‍ജം പ്രദാനം ചെയ്യും. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും. പ്രത്യേകിച്ച് വിറ്റാമിന്‍ സി ചര്‍മം പെട്ടെന്ന് പ്രായം ആകുന്നത് തടയാന്‍ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട രണ്ട് കരോട്ടിനോയ്ഡുകളായ ല്യൂട്ടിന്‍, സീസാന്തിന്‍ എന്നിവ ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ അപകടകാരികളായ നീല വെളിച്ചത്തെ തടഞ്ഞ് ഓക്സീകരണ നാശത്തില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് തിമിരം, മക്യുലാര്‍ ഡീജനറേഷന്‍ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി, സീലിയാക് ഡിസീസ് രോഗമുള്ളവര്‍ക്കും ചോളം മികച്ച ഓപ്ഷനാണ്. ചോളത്തിലടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കും.

ശുഭദിനം
കവിത കണ്ണന്‍
രണ്ട് സഹോദരന്മാരുണ്ടായിരുന്നു. ഒരാള്‍ തികഞ്ഞ മദ്യപാനി. ജോലി ഉണ്ടെങ്കിലും എന്നും കുടിച്ച് വീട്ടില്‍ വന്ന് ഭാര്യയെയും മക്കളെയും ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യും. അയാള്‍മൂലം അവരുടെ കുടുംബജീവിതം നരക തുല്യമായിത്തീര്‍ന്നു. രണ്ടാമത്തെയാള്‍ നല്ലൊരു ബിസിനസ്‌കാരന്‍. അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാള്‍. അതുകൊണ്ട് തന്നെ അയാള്‍ മറ്റുള്ളവരുടെ ബഹുമാനം പിടിച്ചുപറ്റിയിരുന്നു. ഒരേ മാതാപിതാക്കളുടെ മക്കളായി ജനിച്ച് ഒരേ സാഹചര്യത്തില്‍ വളര്‍ന്ന ഇവരുടെ രണ്ടു പേരുടേയും സ്വഭാവത്തിലെ വൈരുദ്ധ്യം കണ്ട് ഇവരുടെ പരിചയക്കാരനായ ഒരു പത്രപ്രവര്‍ത്തകന്‍ ആദ്യത്തെ ആളോട് ചോദിച്ചു. അപ്പോള്‍ അയാള്‍ മറുപടി പറഞ്ഞു: ‘എന്റെ കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ കണ്ടത് മദ്യപിച്ചു വീട്ടില്‍ വരുന്ന എന്റെ അച്ഛനെയാണ്. ഞങ്ങള്‍ മക്കളെയും അമ്മയേയുമൊക്കെ അച്ഛന്‍ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. അച്ഛന്റെ മദ്യപാനം കണ്ട് വളര്‍ന്ന ഞാനും മദ്യം രുചിച്ച് ക്രമേണ മദ്യത്തിന് അടിമയായി.’ പത്രപ്രവര്‍ത്തകന്‍ രണ്ടാമനോടും ഇതേ കാര്യം ചോദിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ദിവസേന മദ്യപിച്ച് വീട്ടില്‍ വന്ന് എന്നെയും എന്റെ സഹോദരനെയും എന്റെ അമ്മയെയും ഉപദ്രവിച്ചിരുന്ന അച്ഛനെയാണ് എന്റെ കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ കണ്ടിരുന്നത്. മദ്യപാനം വരുത്തുന്ന വിപത്തുകള്‍ എന്നെ വല്ലാതെ അലട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ മദ്യം കഴിക്കില്ലെന്നും മറ്റുള്ളവരുടെ ജീവിതം നരക തുല്യമാക്കില്ലെന്നും എന്നെക്കൊണ്ടാവും വിധം മറ്റുള്ളവരെ സന്തോഷിപ്പിക്കുമെന്നും ഞാന്‍ തീരുമാനമെടുത്തിരുന്നു.’ ഈ രണ്ട് സഹോദരങ്ങള്‍ക്കും അവരുടെ ജീവിത ശൈലി തിരഞ്ഞെടുക്കാന്‍ പ്രേരകമായത് അവരുടെ അച്ഛന്റെ സ്വഭാവ രീതികളായിരുന്നു. ഒരാള്‍ അതിന്റെ മോശമായ വശം പിന്തുടര്‍ന്നപ്പോള്‍ മറ്റെയാള്‍ അതില്‍നിന്നും ഒരു ഗുണപാഠം ഉള്‍കൊള്ളുകയാണ് ചെയ്തത്. നമ്മള്‍ തിരഞ്ഞെടുക്കുന്ന വഴികളാണ് നമ്മെ നാമാക്കി മാറ്റുന്നത്. നന്മയുടെ വഴി തിരഞ്ഞെടുക്കുന്നവര്‍ സമൂഹത്തിന് മുഴുവന്‍ വെളിച്ചമാകും.. തിന്മയുടെ വഴി സ്വീകരിക്കുന്നവര്‍ അന്ധകാരത്തിലേക്ക് പതിക്കും. നമുക്കും നന്മയുടെ വഴികള്‍ തിരഞ്ഞെടുക്കാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *