https://dailynewslive.in/ രാജ്ഭവന്റെ പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂ പതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്ക് എതിരെ സമരം നടത്തിയിരുന്നു.

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.16 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വീട്ടിലെ വോട്ടും തപാല്‍ വോട്ടും ചേര്‍ക്കാതെയാണ് പുതിയ കണക്ക്. ഇതില്‍ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

https://dailynewslive.in/ ലോക്സഭാ മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലുമായി പാര്‍ട്ടികള്‍. പോളിങ് ശതമാനത്തിലെ കുറവ് തങ്ങളെ ബാധിക്കില്ലെന്ന് മൂന്ന് മുന്നണികളും അവകാശവാദം ഉന്നയിച്ചു. ചൂടാകാം കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പോളിംഗ് ശതമാനത്തിലെ കുറവില്‍ നേരിയൊരു ആശങ്ക ഉള്ളില്‍ ഉണ്ടെങ്കിലും എല്ലാം ഭദ്രമെന്ന് യുഡിഎഫും, ഭരണവിരുദ്ധവികാരം ഇല്ലാത്തതിന്റെ തെളിവാണ് പോളിങ് ശതമാനം ഉയരാത്തതെന്ന് എല്‍ഡിഎഫും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഇത്തവണ ഇടതിനാണെന്നും, പലയിടത്തും അവസാനനിമിഷം ജയസാധ്യത തെളിഞ്ഞെന്നും എല്‍ഡിഎഫ് പറയുന്നു. തിരുവനന്തപുരത്തും തൃശൂരിലും ജയസാധ്യതയുണ്ടെന്ന് ബിജെപിയും വ്യക്തമാക്കി.

https://dailynewslive.in/ വടകര മണ്ഡലത്തില്‍ മാത്രമാണ് പോളിങ് നീണ്ടതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ഇന്നലെ ഉത്തര കേരളത്തില്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകള്‍ ഉച്ചയ്ക്ക് 3 മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. ബീപ് ശബ്ദം കേള്‍ക്കാന്‍ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വമായ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. പരാതി കിട്ടിയാല്‍ ഉറപ്പായും പരിശോധിക്കുമെന്നും ചിലയിടങ്ങളില്‍ വോട്ട് ചെയ്യാന്‍ സമയം കൂടുതല്‍ എടുത്തുവെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി.

https://dailynewslive.in/ കോട്ടയത്തെ കടനാട് പഞ്ചായത്തിലെ 25 -ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരുടെ എണ്ണവും രേഖപ്പെടുത്തപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസം. 25 -ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തത് 715 പേരാണ്. എന്നാല്‍ മെഷീനില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളെന്നാണ്. ഇക്കാര്യം ചൂണ്ടികാട്ടി എല്‍ ഡി എഫും യു ഡി എഫും പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസര്‍ ബൂത്ത് ഏജന്റുമാരെ അറിയിച്ചു.

https://dailynewslive.in/ കേരളത്തിലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലമാക്കിയെന്ന് കെ.സി വേണുഗോപാല്‍. പോളിങ് ശതമാനം കുറയ്ക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകളുണ്ടായെന്നും തിരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാന്‍ സിപിഎം ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ പീഡിപ്പിച്ച തിരഞ്ഞെടുപ്പാണ് ഇന്നലെയുണ്ടായത്. താമസം നേരിട്ട 90 ശതമാനം ബൂത്തുകളും യുഡിഎഫിന് മേല്‍ക്കൈയുള്ള ബൂത്തുകളായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

https://dailynewslive.in/ തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. തൃശൂരില്‍ ബിജെപി ഫ്ളാറ്റുകളില്‍ കള്ളവോട്ട് ചേര്‍ത്തുവെന്നും ഇതിന് ബിഎല്‍ഒയുടെ ഒത്താശയുമുണ്ടായിരുന്നുവെന്നും പൂങ്കുന്നം ഹരിശ്രീയില്‍ ക്രോസ് വോട്ട് നടന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബിജെപി വട്ടപ്പുജ്യം ആയിരിക്കുമെന്നും, കാണാന്‍ വരുന്നവരുടെയും ടാറ്റാ കാണിക്കുന്നവരുടെയും കണക്കെടുത്ത് ഏതെങ്കിലും സ്ഥാനാര്‍ഥി വിജയിച്ചിട്ടുണ്ടോയെന്നും സിനിമാനടനെ കാണാന്‍ വരുന്നവര്‍ വോട്ടാവണമെന്നില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. അതേസമയം ക്രോസ് വോട്ടിങ് ഉണ്ടായാല്‍ തിരിച്ചടിയാകില്ലെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഈശ്വര വിശ്വാസിയാണെന്നും യാതൊരു വ്യാകുലതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തനിക്ക് മതത്തിന്റെ പ്ലസ് വേണ്ടെന്നും, കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് തനിക്ക് വേണ്ടെന്നും വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. വ്യാജ പോസ്റ്റിനെ എതിര്‍ സ്ഥാനാര്‍ത്ഥി തള്ളി പറഞ്ഞില്ല, അവരത് മന:പൂര്‍വ്വം തനിക്കെതിരെ പ്രയോഗിച്ചു. വര്‍ഗീയതയുടെ പട്ടം ചാര്‍ത്തി കിട്ടുന്നത് രസകരമായ അനുഭവം അല്ല. വ്യാജ പോസ്റ്റ് തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണെന്നും ഇത് തരം താഴ്ന്ന നടപടിയാണെന്നും വടകരയില്‍ താന്‍ ജയിക്കുമെന്ന് എല്‍ഡിഎഫിനും ബോധ്യപ്പെട്ടുവെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

https://dailynewslive.in/ പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് യുഡിഎഫ് കാസര്‍കോട് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. താന്‍ ബിജെപിയില്‍ പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്മോഹന്‍ ഉണ്ണിത്താന്‍ തളളി. മരിക്കും വരെ താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും പത്മജ എന്നെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് താനെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

https://dailynewslive.in/ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നൊച്ചാട് മാവട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യു.ഡി.എഫ്. പ്രവര്‍ത്തകരെ പേരാമ്പ്ര പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് എല്‍.ഡി.എഫ്., യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കും 2 എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.

https://dailynewslive.in/ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നതായി സൂചന. മകന്റെ ഫ്ലാറ്റിലെത്തി ബിജെപി നേതാവ് കണ്ടത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് തെറ്റായി കണക്കാക്കിയേക്കും. സംസ്ഥാനതലത്തില്‍ ആദ്യം പ്രശ്നം ചര്‍ച്ച ചെയ്യും, ഇതിന് ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കുമെന്നാണ് വിവരം. തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്ന സാഹചര്യത്തില്‍ ഇപി ജയരാജനെതിരായ പാര്‍ട്ടി നിലപാട് വ്യക്തമായേക്കും.

https://dailynewslive.in/ രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളില്‍ എന്താണ് തെറ്റെന്ന് കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനുമായി മാത്രമല്ല കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സിപിഎമ്മിന് ഒരു എംപിമാത്രമേയുളളു. ബാക്കിയുളളവരുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ ഇ പി ജയരാജന്‍ ബിജെപിയില്‍ പോകുമെന്നത് പച്ചനുണയാണെന്ന് എം വി ജയരാജന്‍. കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനവും ഇപിയുമായി ബന്ധപ്പെട്ട പ്രശ്നവും തമ്മില്‍ ഒരു താരതമ്യവും അര്‍ഹിക്കുന്നില്ല. ഐ വില്‍ ഗോ വിത്ത് ബിജെപി എന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റ് തന്നെയാണെന്നും. തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് 39 പേരാണ് ബി ജെ പി യിലേക്ക് പോയതെന്നും എം.വി.ജയരജന്‍ പറഞ്ഞു.

https://dailynewslive.in/ ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ഇ.പി ജയരാജന്‍ നിഷ്‌കളങ്കമായി പോകരുതായിരുന്നുവെന്ന് മുതിര്‍ന്ന നേതാവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ തോമസ് ഐസക്. വിഷയത്തിലെ എന്റെ അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ പറയും. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടികാഴ്ചയില്‍ പ്രതികരിക്കാനില്ലെന്നും കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചിട്ടുണ്ടെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി .

https://dailynewslive.in/ ഇപി ജയരാജന്‍ എല്ലാവരോടും അടുപ്പത്തോടെ പെരുമാറുന്ന പ്രകൃതക്കാരനാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതയില്‍ സംശയമില്ലെന്നും വിഎസ് സുനില്‍ കുമാര്‍. ഇപി ജയരാജനും കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും കൂടിക്കാഴ്ച നടത്തിയത് വിവാദമായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു വിഎസ് സുനില്‍ കുമാര്‍.

https://dailynewslive.in/ ഇ.പി. ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ ഒന്നാംപ്രതി പിണറായി വിജയനെന്ന് രമേശ് ചെന്നിത്തല. പിണറായി തുടര്‍ഭരണം ഉറപ്പാക്കിയത് ബി.ജെ.പിയുടെ വോട്ടുവാങ്ങിയാണ്. മുഖ്യമന്ത്രി അറിഞ്ഞായതിനാല്‍ ഇ.പിയുടെ പേരില്‍ ഒരു നടപടിയുമുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു. അതോടൊപ്പം ഇ.പിയുടെ പ്രസ്താവന വോട്ടെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മൂന്നാറിലെ കന്നിമല ലോവര്‍ ഡിവിഷനില്‍ നാലുദിവസം മുമ്പ് കൂട്ടത്തോടെ കടുവകള്‍ ഇറങ്ങി. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപം വന അതിര്‍ത്തിയിലാണ് മൂന്ന് കടുവകള്‍ എത്തിയത്. നേരത്തെയും കടുവയുടെ ആക്രമണത്തില്‍ നിരവധി പശുക്കള്‍ ചത്ത പ്രദേശമാണ് കന്നിമല. ഇവിടെ കടുവകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നു എന്ന് നാട്ടുകാരുടെ പരാതിയുണ്ട്.

https://dailynewslive.in/ തലശ്ശേരിയില്‍ കല്‍ത്തൂണ്‍ ഇളകി വീണ് പതിനാലുകാരന്‍ മരിച്ചു. പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

https://dailynewslive.in/ മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താഴ്വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി നടത്തിയ വെടിവെപ്പിലാണ് സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവര്‍ മരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. നരന്‍സീന ഗ്രാമത്തിലെ ഒരു മലഞ്ചെരുവില്‍ നിന്ന് താഴ്വര മേഖലയിലെ ഐആര്‍ബി ക്യാമ്പിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

https://dailynewslive.in/ നൂറുകണക്കിന് പ്രമുഖര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് ബി ജെ പി. ഇന്ന് രാവിലെ 11 മണിയോടെ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എല്ലാവരുമെത്തുമെന്നും ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ ബിജെപിയിലേക്ക് ചേര്‍ന്ന് അംഗത്വമെടുക്കുമെന്നാണ് അറിയിപ്പ്.

https://dailynewslive.in/ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയില്‍ നിന്ന് രാജിവെച്ച് മഹാരാഷ്ട്രയിലെയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ മുഹമ്മദ് ആരിഫ് നസീം ഖാന്‍. മഹാ വികാസ് അഘാഡി സഖ്യം സംസ്ഥാനത്തെ ഒരു മുസ്ലീം നേതാവിനെ പോലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരിഗണിച്ചില്ലെന്നു പ്രതിഷേധിച്ചാണ് രാജി.

https://dailynewslive.in/ സമൂഹമാധ്യമങ്ങളിലൂടെ മത വിദ്വേഷം പരത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ കര്‍ണ്ണാടകയിലെ പ്രമുഖ ബിജെപി നേതാവും, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി ടി രവിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം പൊലിസ് കേസ് എടുത്തു. മതം പറഞ്ഞ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ നടത്തിയ വോട്ടഭ്യര്‍ത്ഥന വലിയ വിവാദമായതിനു പിന്നാലെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബിജെപി നേതാവിനെതിരെ കേസെടുത്തത്.

https://dailynewslive.in/ പരീക്ഷയുടെ ഉത്തര പേപ്പറില്‍ ജയ് ശ്രീം എഴുതിയവരും ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി വെച്ചവരുമൊക്കെ പാസായ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി. ഉത്തര്‍പ്രദേശിലെ വീര്‍ ബഹാദൂര്‍ സിങ് പൂര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ ഫാര്‍മസി വിദ്യാര്‍ത്ഥികളുടെ പരീക്ഷാ പേപ്പറാണ് വിവാദമായത്. തുടര്‍ന്ന് മൂല്യ നിര്‍ണയം നടത്തിയ ഡോ. വിനയ് വര്‍മ, മനീഷ് ഗുപ്ത എന്നീ പ്രൊഫസര്‍മാരെ സസ്പെന്‍ഡ് ചെയ്തു.

https://dailynewslive.in/ ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ഏര്‍പ്പെടുത്തിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായാല്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമെന്ന് വാട്‌സാപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്‌സാപ്പിനായി ഹാജരായ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

https://dailynewslive.in/ തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ 151.5 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 3.1 ശതമാനം കുറവാണ്. അതേസമയം 2023-24 സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ലാഭം നാല് ശതമാനം ഉയര്‍ന്ന് 567 കോടി രൂപയിലെത്തി. തൊട്ട് മുന്‍വര്‍ഷം ലാഭം 547 കോടി രൂപയായിരുന്നു. ബാങ്കിന്റെ പ്രവര്‍ത്തനലാഭം ഇക്കാലയളവില്‍ 10 ശതമാനം ഉയര്‍ന്ന് 780 കോടി രൂപയിലും എത്തി. ബാങ്കിന്റെ മൊത്ത വരുമാനം നാലാം പാദത്തില്‍ 991.38 കോടി രൂപയായി. തൊട്ടു മുന്‍ വര്‍ഷത്തെ സമാനപാദത്തിലിത് 762.48 കോടി രൂപയായിരുന്നു. ഡിസംബര്‍ പാദത്തില്‍ 887.18 കോടി രൂപയും.അറ്റ പലിശ വരുമാനം നാലാം പാദത്തില്‍ 11 ശതമാനം വര്‍ധിച്ച് 386 കോടി രൂപയായി. സാമ്പത്തിക വര്‍ഷത്തില്‍ ഇത് 11 ശതമാനം വര്‍ധനയോടെ 1,476 കോടി രൂപയുമായി. പലിശ ഇതര വരുമാനത്തില്‍ 85 ശതമാനം വളര്‍ച്ച നേടി. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ കഴിഞ്ഞ പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 21 ശതമാനം വര്‍ധിച്ച് 29,718 കോടി രൂപയായി. കാസാ നിക്ഷേപങ്ങള്‍ മൂന്ന് ശതമാനം വര്‍ധിച്ച് 8,085 കോടി രൂപയായി. വായ്പകള്‍ 18 ശതമാനം വര്‍ധിച്ച് 24,336 കോടി രൂപയുമായി. ബാങ്കിന്റെ മൊത്തം ബിസിനസ് 54,000 കോടി രൂപ കടന്നു. ബാങ്ക് മുഖ്യ ശ്രദ്ധ നല്‍കുന്ന സ്വര്‍ണ വായ്പകള്‍ 9,694 കോടി രൂപയില്‍ നിന്ന് 22 ശതമാനം വര്‍ധിച്ച് 11,818 കോടി രൂപയായി. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 2023-24 മാര്‍ച്ച് പാദത്തിലെ 1.26 ശതമാനത്തില്‍ നിന്ന് ഇക്കുറി മാര്‍ച്ചില്‍ 1.47 ശതമാനമായി ഉയര്‍ന്നു. അറ്റനിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 0.35 ശതമാനത്തില്‍ നിന്ന് 0.51 ശതമാനമായും ഉയര്‍ന്നു. ആസ്തിനിലവാരം കുറഞ്ഞത് ബാങ്കിന് ആശങ്കയാകുന്നുണ്ട്.

https://dailynewslive.in/ ഫോണ്‍ വിളിക്കുന്നത് എളുപ്പമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ച് വോയ്‌സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് വികസിപ്പിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍- ആപ്പ് ഡയലറുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോണ്‍ടാക്ട്‌സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാന്‍ കഴിയുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മെസേജിങ് പ്ലാറ്റ്‌ഫോമില്‍ നിന്ന് വൈവിധ്യം നിറഞ്ഞ കോളിങ് സര്‍വീസിലേക്ക് വാട്‌സ്ആപ്പിന്റെ രൂപം മാറും. കോണ്‍ടാക്ട്‌സിന് വെളിയിലുള്ള നമ്പറിലേക്കും കോള്‍ ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന വിധമാണ് സംവിധാനം വരാന്‍ പോകുന്നത്. ഇതിനായി ഒരു ഡയലര്‍ ലേഔട്ട് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഗ്രീന്‍ ബട്ടണില്‍ ടാപ്പ് ചെയ്ത് കോള്‍ ചെയ്യാവുന്ന സംവിധാനമാണ് വരിക. നമ്പറുകളും അക്ഷരങ്ങളും പ്രത്യേക രീതിയില്‍ ക്രമീകരിച്ചാകും ഡയലര്‍ ലേഔട്ട് തയ്യാറാക്കുക.

https://dailynewslive.in/ ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്നസ്’ലെ ആദ്യ ഗാനം റിലീസായി. നിരവധി താരങ്ങളുടെയും ടെക്നീഷ്യന്‍മാരുടേയും പേജുകളിലൂടെയാണ് ഗാനത്തിന്റെ ലിറികല്‍ വീഡിയോ റിലീസ് ചെയ്തത്. സിനിഹോപ്സ് ഒടിടി ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫീല്‍ ഫ്ലയിങ്ങ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ബിനി ശ്രീജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം- ഷമേജ് ശ്രീധര്‍. ബിനി ശ്രീജിത്തിന്റെ വരികള്‍ക്ക് ലിബിന്‍ സ്‌കറിയ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായര്‍,ബാലാജി ശര്‍മ്മ, ജുബില്‍ രാജന്‍.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്സണ്‍ അംബ്രോസ്, അഡ്വ.എം.കെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

https://dailynewslive.in/ കവിന്റെ അതി ഗംഭീര അഭിനയ പ്രകടനവുമായി ‘സ്റ്റാര്‍’ ട്രെയിലര്‍ എത്തി. ‘ഏലന്‍’ സംവിധാനം ചെയ്യുന്ന ചിത്രം സിനിമാ നടനാകാന്‍ ആഗ്രഹിക്കുന്ന യുവാവിന്റെ ജീവിതമാണ് പറയുന്നത്. ഏലന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ കവിന്‍ ചിത്രത്തിലെത്തുന്നു. ലാല്‍, അതിദി പൊഹാങ്കര്‍, പ്രീതി മുകുന്ദന്‍, ഗീത കൈലാസം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം മെയ് 10ന് തിയറ്ററുകളിലെത്തും. യുവ ശങ്കര്‍ രാജയാണ് സംഗീതം. ഏലനാണ് ഗാന രചന നടത്തിയിരിക്കുന്നത്. നടനെന്ന നിലയില്‍ കവിന്‍ പ്രേക്ഷകശ്രദ്ധയിലേക്കെത്തുന്നത് സീരിയലുകളിലൂടെ ആണ്. സ്റ്റാര്‍ വിജയില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ ‘ശരവണന്‍ മീനാക്ഷി’യിലെ ‘വേട്ടൈയന്‍’ എന്ന കഥാപാത്രം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായും കവിന്‍ എത്തി. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ അരങ്ങേറ്റ ചിത്രം ‘പിസ’യിലൂടെ ആയിരുന്നു കവിന്റെയും അരങ്ങേറ്റം. 2017ല്‍ പുറത്തെത്തിയ ‘സത്രിയന്‍’ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ശിവ അരവിന്ദിന്റെ സംവിധാനത്തിലുള്ള 2019ലെ ചിത്രമായ ‘നട്പുന എന്നാണ് തെരിയുമാ’ യിലൂടെയാണ് നായകനായുള്ള അരങ്ങേറ്റം. ലിഫ്റ്റ്, ഡാഡ എന്നീ ഹിറ്റ് ചിത്രങ്ങല്‍ കവിന് വലിയ ബ്രേക്ക് ആണ് നല്‍കിക്കൊടുത്തത്. ഡാഡയില്‍ മലയാളിയായ അപര്‍ണ ദാസ് ആയിരുന്നു നായിക. ചെറിയ ബജറ്റിലെത്തിയ ചിത്രം നിര്‍മാതാവിന് വലിയ ലാഭമാണ് ഉണ്ടാക്കിയത്.

https://dailynewslive.in/ വില്‍പനയില്‍ നാലു ലക്ഷവും കടന്ന് കിയ സോണറ്റ്. 2020 സെപ്തംബറില്‍ പുറത്തിറങ്ങിയ സോണറ്റ് 44 മാസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ വലിയ തോതില്‍ മത്സരമുള്ള നാലു മീറ്ററില്‍ താഴെ വലിപ്പമുള്ള എസ്യുവികളുടെ വിഭാഗത്തില്‍ സെഗ്മെന്റിലെ തന്നെ ആദ്യത്തെ ഫീച്ചറുകളും സവിശേഷ രൂപകല്‍പനയും പ്രകടനവുമാണ് കിയയെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. കിയയുടെ ആകെ വില്‍പനയില്‍ 33.3 ശതമാനം നേടിയ കിയയുടെ 3,17,754 കാറുകള്‍ തദ്ദേശീയമായാണ് വിറ്റത്. 85,814 സോണറ്റുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുകയായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ സോണറ്റ് ഇന്ത്യയിലെ കിയയുടെ പ്രധാന മോഡലായി മാറിയിട്ടുണ്ട്. കിയ തിരഞ്ഞെടുത്തവരില്‍ 63 ശതമാനവും സണ്‍റൂഫ് അടക്കമുള്ള പ്രീമിയം ഫീച്ചറുകള്‍ തിരഞ്ഞെടുക്കാനും ശ്രദ്ധിച്ചിരുന്നു. കിയ ഉടമകളില്‍ 63 ശതമാനവും പെട്രോള്‍ എന്‍ജിനുകള്‍ തിരഞ്ഞെടുത്തപ്പോള്‍ 37 ശതമാനം 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് തെരഞ്ഞെടുത്തത്. കിയയുടെ നാലു പുതിയ മോഡലുകളാണ് കിയ അടുത്തിടെയാണ് പുറത്തിറക്കിയത്. വേരിയന്റുകളുടെ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളാണ് കിയ പുറത്തിറക്കിയത്. സണ്‍റൂഫ്, എല്‍ഇഡി കണക്റ്റഡ് ടെയില്‍ ലാംപുകള്‍, ഫുള്ളി ഓട്ടമാറ്റിക് ടെംപറേച്ചര്‍ കണ്‍ട്രോള്‍, പിന്നിലെ ഡിഫോഗര്‍ എന്നിങ്ങനെയുള്ള പല ഫീച്ചറുകളും ഈ മോഡലുകളിലുണ്ട്. പ്രതിമാസം 9,000 സോണറ്റുകളാണ് ഇന്ത്യയില്‍ കിയ നിര്‍മിക്കുന്നത്. 7.99 ലക്ഷം മുതല്‍ 15.75 ലക്ഷം രൂപ വരെയാണ് കിയ സോണറ്റിന്റെ വില.

https://dailynewslive.in/ ഇടുക്കിയുടെ മലനിരകളിലേക്ക് കുടിയേറിയവര്‍ക്ക് ഒരേ ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത് – അതിജീവനം. അതിനെതിരേ നില്‍ക്കുന്നത് മണ്ണായാലും മഴയായാലും വെയിലായാലും മഞ്ഞായാലും കല്ലായാലും മരമായാലും അവര്‍ തിരിച്ചടിക്കും. വന്യത സ്വന്തം ആത്മാവിലേക്ക് വലിച്ചെടുത്താണ് അവര്‍ കാടിനെ മെരുക്കിയതെന്ന് ചിലപ്പോള്‍ തോന്നാം. ഹൈറേഞ്ചിലെ കൃഷിക്കാരെ കാലാവസ്ഥ ചതിച്ച കാലത്ത് നിയമങ്ങളെപ്പോലും വെല്ലുവിളിച്ച് അവര്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെയും അതില്‍ സ്വയം നഷ്ടപ്പെട്ടുപോയവരുടെയും ചരിത്രം ലോകത്തിന് ഇന്നും അന്യമാണ്. അവരുടെയും അതേകാലത്ത് അധികാരത്തിന്റെ ഹുങ്കിനെ വെല്ലുവിളിച്ച തങ്കമണി എന്ന മലയോരഗ്രാമത്തിലെ ജനങ്ങളെ നിയമം ചവിട്ടിയരച്ചതിന്റെയും കഥ ഈ നോവല്‍ പറയുന്നു. ‘ഞാറ്റില’. ഷെല്ലി മാത്യു. ഡിസി ബുക്സ്. വില 198 രൂപ.

https://dailynewslive.in/ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് വിറ്റാമിന്‍ സി. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ കിട്ടാതെ വരുമ്പോള്‍ നാം അത് ഗുളിക രൂപത്തിലും കഴിക്കാറുണ്ട്. എന്നാല്‍, പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ ഗുളിക കഴിക്കാമോ എന്നത് പലരിലും സംശയമുണര്‍ത്തുന്ന കാര്യമാണ്. പ്രമേഹരോഗികള്‍ ദിവസവും വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനം. ജേണല്‍ ഡയബറ്റീസിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ശരീരത്തില്‍ മെറ്റബോളിസം വര്‍ധിക്കാനും പൊണ്ണത്തടി കുറയ്ക്കാനുമെല്ലാം വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹം വരാതിരിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് പ്രൊഫസര്‍ ഗ്ലെന്‍ വാഡ്ലി പറയുന്നു. ആസ്ട്രേലിയയിലെ ഡെക്കിന്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആഹാരം കഴിച്ച ശേഷം നടത്തിയ രക്തപരിശോധനയില്‍ 36 ശതമാനം പേരുടെ ഷുഗര്‍ നില കൂടിയതായി കണ്ടെത്തി. ഹൈപ്പര്‍ ഗ്ലൈസീമിയ എന്ന ഈ അവസ്ഥ ടൈപ്പ് 2 പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ പിടിപെടുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണെന്നും വാഡ്ലി പറയുന്നു. ഇതോടൊപ്പം തന്നെ വിറ്റാമിന്‍ സി ഗുളികകള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണെന്നും പഠനത്തില്‍ പറയുന്നു. വിറ്റാമിന്‍ സിയുടെ കുറവ് മാറ്റാന്‍ ഗുളികകള്‍ മാത്രം മതിയാകില്ല. ആഹാരത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഓറഞ്ച്, നാരങ്ങ, ക്യാപ്‌സിക്കം, സ്‌ട്രോബെറി, പപ്പായ എന്നിവ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.40, പൗണ്ട് – 104.15, യൂറോ – 89.25, സ്വിസ് ഫ്രാങ്ക് – 91.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.50, ബഹറിന്‍ ദിനാര്‍ – 221.43, കുവൈത്ത് ദിനാര്‍ -270.93, ഒമാനി റിയാല്‍ – 216.83, സൗദി റിയാല്‍ – 22.24, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 60.96.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *