S4 yt cover 3

https://dailynewslive.in/ 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിലെയും പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണം. തമിഴ്നാട്ടില്‍ 39 സീറ്റുകളിലായി ആകെ 950 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്. രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസര്‍കോട്ട് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയ സംഭവം പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷനാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്നാണ് സംഭവം പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ കാസര്‍കോട് മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. കേരള മുഖ്യമന്ത്രിയെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം എന്താണ് ജയിലിലാകാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും ഈ നിലപാട് ആശ്ചര്യകരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു . ആരെങ്കിലും ബിജെപിയെ ആക്രമിച്ചാല്‍, 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും അന്വേഷണ ഏജന്‍സികളെന്നും ആശയപരമായി ബിജെപിയെ എതിര്‍ക്കുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്തുകൊണ്ടാണ് ബിജെപി ഒന്നും ചെയ്യാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ വഴിത്തിരിവുകള്‍-13*

2022 ല്‍ 20,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കോട്ടയത്തിന്റേയും തൊടുപുഴയുടേയും ഇടയ്ക്കുള്ള പാലായില്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ആറാമത്തെ ഷോറൂം ആരംഭിച്ചു. നൂറ്റി ഇരുപതിലേറെ ജീവനക്കാരുമായാണ് ആ ഷോറൂം ആരംഭിച്ചത്.

*നൂറിന്റെ നിറവിലെത്തിയ പുളിമൂട്ടില്‍ സില്‍ക്സ് 2024 ല്‍ ശതാബ്ദി വര്‍ഷം ആഘോഷിക്കുന്നു പുളിമൂട്ടില്‍*

https://dailynewslive.in/ സ്വന്തം പാര്‍ട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റേയോ പതാക ഉയര്‍ത്തിപ്പിടിച്ച് നിവര്‍ന്നു നിന്ന് വോട്ടു ചോദിക്കാന്‍ പോലും കഴിവില്ലാത്തവരായി കോണ്‍ഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒരു നിലപാടും പറയാന്‍ ശേഷിയില്ലാത്ത യു ഡി എഫും ശക്തമായ നിലപാടുകള്‍ മുന്നോട്ടു വെക്കുന്ന എല്‍ ഡി എഫും തമ്മിലാണ് കേരളത്തിലെ മത്സരമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളില്‍ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജ നല്‍കിയ പരാതിയില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി കെ എം മിന്‍ഹാജാണ് പ്രതി. ഇയാള്‍ക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഇകഴ്ത്തി കാണിച്ചുവെന്ന പരാമര്‍ശത്തിന്‍മേല്‍ പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസില്‍ പരാതി നല്‍കിയത്.

https://dailynewslive.in/ ശൈലജയ്ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്ന പരാതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 4 കേസുകള്‍. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി കെ എം മിന്‍ഹാജിനെതിരെ വടകരയിലും മട്ടന്നൂരിലുമാണ് കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര പൊലീസ് സല്‍മാന്‍ വാളൂര്‍ എന്ന ലീഗ് പ്രവര്‍ത്തകനെതിരെയും കേസെടുത്തിട്ടുണ്ട്. നേരത്തെ ന്യൂ മാഹി പൊലീസ് ലീഗ് പ്രാദേശിക നേതാവിനെതിരെയും കേസെടുത്തിരുന്നു. കേസില്‍ ഇതുവരെ പ്രതി ചേര്‍ക്കപ്പെട്ടവരല്ലാം മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു.

https://dailynewslive.in/ കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊക്കെ ശുദ്ധ തെമ്മാടിത്തമല്ലേയെന്നും ഇതൊക്കെ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സംസ്‌കാരത്തിന് ചേരാത്ത രീതിയല്ലേ ഇതിനകത്ത് ഉണ്ടായിട്ടുള്ളത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി അരുണ്‍ജിത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രിക്ക് തിടുക്കമാണെന്നും, മണിപ്പൂരില്‍ നടന്ന കാര്യങ്ങളാണ് താന്‍ ഉന്നയിച്ചതെന്നും ഷമ മുഹമ്മദ് വ്യക്തമാക്കി.

https://dailynewslive.in/ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് പെയ്ഡ് സര്‍വേകളാണോയെന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഫലം പുറത്തുവിടുന്നത്. പ്രത്യേക രീതിയിലാണ് സര്‍വേ വരുന്നതെന്നും ഇതിനെ പെയ്ഡ് ന്യൂസെന്ന് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. പി വി അന്‍വര്‍ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തില്‍ പൊതു പ്രവര്‍ത്തകന്‍ ഹാഫിസ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അന്‍വറിന്റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

https://dailynewslive.in/ സുഗന്ധഗിരി മരംമുറിക്കേസുമായി ബന്ധപ്പെട്ട് ഡി.എഫ്.ഒ ഷജ്ന കരീമിനെ വനംവകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഡി.എഫ്.ഒയ്ക്ക് പുറമെ റേഞ്ച് ഓഫിസര്‍ എം.സജീവന്‍, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബീരാന്‍കുട്ടി എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ സസ്പെന്‍ഷനിലായ വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒന്‍പതായി. വീടുകള്‍ക്ക് ഭീഷണിയായ 20 മരം മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ നൂറിലേറെ മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. മണ്ണിട്ടു മൂടിയതും കത്തിച്ചതുമായ കൂടുതല്‍ മരക്കുറ്റികള്‍ ഓരോ ദിവസവും കണ്ടെത്തുകയായിരുന്നു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ അനില്‍ ആന്റണി ജയിക്കില്ലെന്ന എ.കെ ആന്റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെ സത്യസന്ധതയില്‍ ഒരു സംശയവും ഇല്ല. മാന്‍ ഓഫ് പ്രിന്‍സിപ്പിള്‍സ് ആണ് ആന്റണി. അദ്ദേഹത്തോട് ബഹുമാനം ഉണ്ട്. പാര്‍ട്ടിയുടെ സമ്മര്‍ദം കാരണമാകാം മകന്‍ തോല്‍ക്കുമെന്ന് ആന്റണി പറഞ്ഞത്. എന്നാല്‍ ആന്റണിയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താന്‍ കരുതുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

https://dailynewslive.in/ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേട്ടമുണ്ടാക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ മോദി തരംഗമുണ്ടെന്നും അയോധ്യ വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 2019 ആവര്‍ത്തിക്കാന്‍ യുഡിഎഫിന് കഴിയില്ല. സീറ്റ് കുറയും. എല്‍ഡിഎഫിന് സീറ്റ് കൂടുമെന്നും പിണറായി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി, കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയല്‍ കാര്‍ഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കിയാല്‍ മതിയെന്ന് കെഎസ്ഇബി. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ കണക്ഷന്‍ കാര്‍ഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. കൃഷി വകുപ്പില്‍ നിന്നോ മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ ഉള്ള പ്രത്യേക രേഖയുടെ ആവശ്യമില്ല എന്നും കെഎസ്ഇബി അറിയിച്ചു.

https://dailynewslive.in/ നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭമായി. നാളെയാണ് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം. തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്.

https://dailynewslive.in/ അടൂരില്‍ തെരുവുനായയില്‍ നിന്നും പേവിഷബാധയേറ്റയാള്‍ മരിച്ചു. അടൂര്‍ വെള്ളക്കുളങ്ങര പറവൂര്‍ കലായില്‍ പി എം. സൈമണ്‍ ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പാണ് സൈമണെ തെരുവുനായ കടിച്ചത്. റാബിസ് വാക്സിന്‍ എടുത്തിരുന്നില്ല.

https://dailynewslive.in/ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ വാഹന അപകടത്തില്‍ മരിച്ചു. കല്പറ്റ പിണങ്ങോട് പന്നിയാര്‍ റോഡില്‍ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. സഹായാത്രികയും സുഹൃത്തുമായ അജ്മയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളില്‍ താറാവ് വില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളിലെ മുഴുവന്‍ താറാവുകളെയും ഉടന്‍ കൊന്നൊടുക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

https://dailynewslive.in/ വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തുന്ന സംവിധാനം കാര്യക്ഷമമായാണ് പുരോഗമിക്കുന്നതെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വീട്ടിലിരുന്ന് വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത ബോക്‌സുകളില്‍ ശേഖരിക്കാനുള്ള നിര്‍ദേശം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് സംസ്ഥാനത്ത് ഹോം വോട്ട് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ അയോധ്യ ക്ഷേത്രത്തിലെ രാമവിഗ്രഹത്തില്‍ സൂര്യ രശ്മി പതിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച് ബിജെപി. ബിജെപിക്ക് വോട്ട് നല്‍കിയാലുണ്ടാകുന്ന മാറ്റമെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ്. ബിജെപിയുടെ പോസ്റ്റിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ രംഗത്തെത്തി.

https://dailynewslive.in/ ന്യൂനപക്ഷ വോട്ടുകള്‍ നേരത്തേ തന്നെ ജെഡിഎസ്സില്‍ നിന്ന് കൊഴിഞ്ഞു പോയിരുന്നുവെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. അത് ബിജെപി സഖ്യം കൊണ്ടുണ്ടായതല്ലെന്നും, ആ വോട്ട് പോയതില്‍ ഖേദമില്ലെന്നും എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി.

https://dailynewslive.in/ കോയമ്പത്തൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ പുലുവാപ്പെട്ടി സ്വദേശി ജ്യോതിമണിയുടെ കാറില്‍ നിന്നും 81,000 രൂപ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ലയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തു. ചായക്കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ വച്ച് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് ഒരു പൈസ പോലും കൊടുക്കില്ലെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ബിജെപി പ്രവര്‍ത്തകനെ പണം വിതരണം ചെയ്യുന്നതിനിടെ പിടികൂടിയത്.

https://dailynewslive.in/ ബിജെപിയുടെ തുക്ഡെ തുക്ഡെ ഗ്യാങ് പരാമര്‍ശത്തിനോട് താനെന്തിന് പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ കനയ്യ കുമാര്‍. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും മത്സരം വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ദില്ലിയില്‍ മാത്രമല്ല, രാജ്യത്തുടനീളം നമ്മള്‍ കാണുന്നത് ഈ സര്‍ക്കാരില്‍ ജനങ്ങള്‍ അതൃപ്തരാണ് എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിനുനേരേ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയിലായി. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളെയാണ് ബുധനാഴ്ച രാത്രി ഹരിയാണയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

https://dailynewslive.in/ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97.8 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടി. 6600 കോടി രൂപയുടെ ബിറ്റ്കോയിന്‍ തട്ടിപ്പിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതെന്നും ഇ.ഡി. വ്യക്തമാക്കി.

https://dailynewslive.in/ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടെ വിദേശ ഏജന്റ് ബില്ലിന് ആദ്യാനുമതി നല്‍കി ജോര്‍ജിയന്‍ പാര്‍ലമെന്റ്. 25നെതിരെ 78 വോട്ടുകള്‍ക്കാണ് വിവാദ ബില്ലിന് അനുമതി ലഭിച്ചത്. 20 ശതമാനത്തില്‍ കൂടുതല്‍ ഫണ്ട് വിദേശത്തുനിന്ന് സ്വീകരിക്കുന്ന സംഘടനകളെ വിദേശ സ്വാധീനത്തിലുള്ള ഏജന്റുമാരായി മുദ്രകുത്തുന്നതാണ് വിവാദ ബില്‍. ജോര്‍ജിയയുടെ പശ്ചിമ മേഖലയില്‍ ബില്ലിനെതിരെ കനത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് പാര്‍ലമെന്റ് ബില്ലിന് അനുമതി നല്‍കിയത്.

https://dailynewslive.in/ ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ്ങില്‍ അഗ്നിപര്‍വത സ്ഫോടനം. പതിനൊന്നായിരം പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. റുവാങ് പര്‍വതത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനാഡോ നഗരത്തിലെ സാം റതുലാംഗി വിമാനത്താവളം അടച്ചു. 24 മണിക്കൂര്‍ ആണ് വിമാനത്താവളം അടച്ചിടുകയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തിനിടെ അഞ്ച് തവണയാണ് അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായത്.

https://dailynewslive.in/ ഗൗതം അദാനിയുടെ കുടുംബം അംബുജ സിമന്റ്സിലേക്ക് 8,339 കോടി രൂപ അധികമായി നിക്ഷേപിച്ചു. അംബുജ സിമന്റ്സിന്റെ പ്രൊമോട്ടര്‍മാരായ അദാനി കുടുംബത്തിന് നിലവില്‍ കമ്പനിയിലുള്ള മൊത്തം നിക്ഷേപം 20,000 കോടി രൂപയായി. ഓഹരി പങ്കാളിത്തം 63.2 ശതമാനത്തില്‍ നിന്ന് 70.3 ശതമാനമായും വര്‍ധിച്ചു. അദാനി കുടുംബം 2022 ഒക്ടോബറില്‍ അംബുജ സിമന്റ്സില്‍ 5,000 കോടി രൂപയും 2024 മാര്‍ച്ചില്‍ 6,661 കോടി രൂപയും നിക്ഷേപിച്ചിരുന്നു. 20,000 കോടി രൂപയെന്നത് അംബുജയില്‍ അദാനി കുടുംബത്തിന്റെ പ്രാഥമിക നിക്ഷേപം മാത്രമാണ്. 2028ഓടെ കമ്പനിയെ പ്രതിവര്‍ഷം 140 ദശലക്ഷം ടണ്‍ ശേഷി കൈവരിക്കുന്ന തലത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി നിലവില്‍ പണം നിക്ഷേപിക്കേണ്ടത് പ്രധാനമാണെന്ന് അംബുജ സിമന്റ്സിന്റെ ഡയറക്ടറും സി.ഇ.ഒയുമായ അജയ് കപൂര്‍ പറഞ്ഞു. ശേഷി വര്‍ധിപ്പിക്കുന്നതിനു പുറമേ വിതരണശൃംഖലയിലുടനീളം കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ തുക വിനിയോഗിക്കും. സ്വിസ് കമ്പനിയായ ഹോള്‍സിമില്‍ നിന്ന് 2022ലാണ് 10.5 ബില്യണ്‍ ഡോളറിന് (ഏകദേശം 86,000 കോടി രൂപ) അദാനി ഗ്രൂപ്പ് അംബുജയും എ.സി.സിയും വാങ്ങിയത്. നിലവില്‍ അംബുജ സിമന്റ്‌സിന്റെ അനുബന്ധ സ്ഥാപനങ്ങളായ എ.സി.സിക്കും സാംഘി ഇന്‍ഡസ്ട്രീസിനും രാജ്യത്തുടനീളം 18 സംയോജിത സിമന്റ് നിര്‍മ്മാണ പ്ലാന്റുകളും 19 സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളുമുണ്ട്. അദാനി ഗ്രൂപ്പിന്റെ സിമന്റ് നിര്‍മ്മാണശേഷി പ്രതിവര്‍ഷം 78.9 ദശലക്ഷം ടണ്ണാണ്.

https://dailynewslive.in/ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ചാറ്റുകള്‍ കണ്ടെത്തുന്നതിനുള്ള ഫീച്ചറുമായി വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ എത്തിയതോടെ ഇന്‍ബോക്‌സിലൂടെ സ്‌ക്രോള്‍ ചെയ്യാതെ തന്നെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. ചാറ്റ് ഫില്‍ട്ടറുകളോടെയാണ് പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഫില്‍ട്ടറുകള്‍ ഇന്ന് മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. തുടര്‍ന്നുള്ള ആഴ്ചകളില്‍ എല്ലാവര്‍ക്കും ഫീച്ചര്‍ ലഭ്യമാകും. പുതിയ ഫില്‍ട്ടറുകളുടെ സഹായത്താല്‍ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ കണ്ടെത്താനും സന്ദേശങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി വാട്‌സ്ആപ്പ് അറിയിച്ചു. അഡ്രസ് ബുക്കില്‍ സേവ് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ”കോണ്‍ടാക്ട്‌സ്” പോലുള്ള ഫില്‍ട്ടറുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും വാട്‌സ്ആപ്പ് അറിയിച്ചു. ചാറ്റ് ഫില്‍ട്ടറുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ലിസ്റ്റിന്റെ മുകളില്‍ ദൃശ്യമാകുന്ന മൂന്ന് ഫില്‍ട്ടറുകള്‍ തെരഞ്ഞെടുക്കാനാകും. ‘ഓള്‍’, ‘അണ്‍റീഡ്’, ‘ഗ്രൂപ്പ്‌സ്’ എന്നിവയാണ് പുതിയ ഫില്‍ട്ടറുകള്‍. ‘ഓള്‍’ ഫില്‍ട്ടര്‍ ഡിഫോള്‍ട്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് എല്ലാ സന്ദേശങ്ങളും ഇന്‍ബോക്സില്‍ കാണാം? ‘അണ്‍റീഡ്’ ഫില്‍ട്ടര്‍, ഉപയോക്താവ് വായിക്കാത്തതോ ഇതുവരെ തുറക്കാത്തതോ ആയ സന്ദേശങ്ങളാണ് കാണിക്കുക. ‘ഗ്രൂപ്പ്’ ഫില്‍ട്ടര്‍ എല്ലാ ഗ്രൂപ്പ് ചാറ്റുകളും ഒരിടത്ത് ക്രമീകരിക്കും, ഇത് ഉപയോക്താക്കളെ അവരുടെ എല്ലാ ഗ്രൂപ്പ് സന്ദേശങ്ങളും എളുപ്പത്തില്‍ കാണാന്‍ സഹായിക്കും.

https://dailynewslive.in/ തെലുങ്കില്‍ ഹിറ്റ് അടിച്ച് അനുപമ പരമേശ്വരന്‍. അനുപമ അതീവ ഗ്ലാമറസ് ആയി എത്തിയ ‘ടില്ലു സ്‌ക്വയര്‍’ ആഗോളതലത്തില്‍ ഗംഭീര കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്. ചിത്രം 125 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ഓപ്പണിംഗ് ദിനത്തില്‍ തന്നെ 23.7 കോടി രൂപ ചിത്രത്തിന് ലഭിച്ചിരുന്നു. 125 കോടിയിലധികം കളക്ഷന്‍ നേടിയ ടില്ലു സ്‌ക്വയര്‍ ഇനി ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. മാര്‍ച്ച് 29ന് റിലീസ് ചെയ്ത ചിത്രം ഏപ്രില്‍ 26 മുതല്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഡിജിറ്റല്‍ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിന് മുമ്പേ അനുപമയുടെ ഗ്ലാമര്‍ അവതാര്‍ ശ്രദ്ധ നേടിയിരുന്നു. ആദ്യമായാണ് ഒരു സിനിമയില്‍ അനുപമ ഇത്രയും ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്നത്. 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍. അനുപമയുടെ ഗ്ലാമറസ് അവതാര്‍ മാത്രമല്ല, ലിപ്ലോക് അടക്കമുള്ള ഇന്റിമേറ്റ് രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു.

https://dailynewslive.in/ തമിഴ് സൂപ്പര്‍താരം വിക്രം നായകമായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘വീര ധീര ശൂരന്‍ പാര്‍ട്ട് 2’ എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍ കുമാറാണ്. ആരാധകര്‍ക്കുള്ള താരത്തിന്റെ പിറന്നാള്‍ സമ്മാനമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തുവിട്ടു. രണ്ട് കൈകളിലും വടിവാളുകളുമായി മൃതദേഹങ്ങള്‍ക്ക് ഇടയില്‍ നില്‍ക്കുന്ന വിക്രമിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററില്‍ നിന്ന് ലഭിക്കുന്ന സൂചന. നിങ്ങള്‍ ഗ്യാങ്സ്റ്ററാണെങ്കില്‍ ഞാന്‍ മോസ്റ്ററാണ്. എന്ന അടിക്കുറിപ്പിലാണ് താരം പോസ്റ്റര്‍ പങ്കുവച്ചത്. പിന്നാലെ ചിത്രത്തിന്റെ ടീസറും പുറത്തുവന്നു. സിദ്ധാര്‍ത്ഥ് നായകനായി എത്തിയ ചിത്തയ്ക്ക് ശേഷം അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മലയാളി താരം സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ്‌ജെ സൂര്യ, ദുഷര വിജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജിവി പ്രകാശ് കുമാറാണ് സംഗീതം. എച്ച് ആര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ റിയ ഷിബുവാണ് ചിത്രം നിര്‍മിക്കുന്നത്.

https://dailynewslive.in/ വാഹന വില്‍പനയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. രാജ്യത്ത് ഏറ്റവും അധികം വില്‍പനയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു ടാറ്റയുടെ ചെറു എസ്യുവി പഞ്ച്. 17547 യൂണിറ്റ് വില്‍പനയുമായി പഞ്ച് ഒന്നാമത് ഫിനിഷ് ചെയ്തപ്പോള്‍ രണ്ടാം സ്ഥാനം ഹ്യുണ്ടേയ് ക്രേറ്റയ്ക്കാണ് 16458 യൂണിറ്റാണ് മാര്‍ച്ച് മാസം മാത്രം വിറ്റത്. പഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 61 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ ക്രേറ്റ 17 ശതമാനം വളര്‍ച്ച നേടി. ഇന്ത്യയില്‍ ഏറ്റവും അധികം വാഹനങ്ങള്‍ വില്‍ക്കുന്ന നിര്‍മാതാക്കളുടെ പട്ടികയില്‍ മാരുതി തന്നെയാണ് ഒന്നാമന്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 15 ശതമാനം വളര്‍ച്ചയുമായി മാരുതി ഒന്നാം സ്ഥാനം നിലനിര്‍ത്തി, വില്‍പന 152718 യൂണിറ്റ്. 4.7 ശതമാനം വളര്‍ച്ചയും 53001 യൂണിറ്റ് വില്‍പനയുമായാണ് ഹ്യുണ്ടേയ്യാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ടാറ്റ 13.8 ശതമാനം വളര്‍ച്ചയും 50105 യൂണിറ്റ് വില്‍പനയുമായി മൂന്നാം സ്ഥാനത്ത് എത്തി. 40631 യൂണിറ്റ് വില്‍പനയുമായി മഹീന്ദ്രയാണ് നാലാമന്‍, വളര്‍ച്ച 12.9 ശതമാനം. 34.5 ശതമാനം വളര്‍ച്ചയും 25119 യൂണിറ്റ് വില്‍പനയുമായി ടൊയോട്ട അഞ്ചാമതുമെത്തി. കിയ (21400 യൂണിറ്റ്), ഹോണ്ട (7071 യൂണിറ്റ്), എംജി (4648 യൂണിറ്റ്), റെനോ (4225 യൂണിറ്റ്), ഫോക്സ്വാഗണ്‍ (3529 യൂണിറ്റ്) എന്നിവരാണ് ആദ്യ പത്തില്‍ എത്തിയ നിര്‍മാതാക്കള്‍.

https://dailynewslive.in/ മുത്തുപിള്ള എന്ന കിളിയുടെ പിന്നാലെയുള്ള ഒരു യാത്രയാണ് ഈ നോവല്‍. പരിസ്ഥിതിയുടെ രാഷ്ട്രീയമാണ് ഇതിന്റെ ഉള്ളൊഴുക്ക്. പ്രകൃതിയുടെ വിശാലതയിലേക്ക് തുറക്കുന്ന ഈ യാത്ര പല അടരുകളിലൂടെ മനുഷ്യാധിനിവേശത്തിന്റെ അധികാരപ്രമത്തതയെ കാണിച്ചുതരികകൂടി ചെയ്യുന്നു. ഒരു പക്ഷിരാഷ്ട്രീയ കഥ എന്ന വിശേഷണം അര്‍ത്ഥവത്താകുന്ന ഫീച്ചര്‍ നോവല്‍. ‘മുത്തുപിള്ള – ഒരു പക്ഷി രാഷ്ട്രീയ കഥ’. ഇ ഉണ്ണിക്കൃഷ്ണന്‍. ഡിസി ബുക്സ്. വില 162 രൂപ.

https://dailynewslive.in/ ബോണ്‍വിറ്റയെയും സമാനമായ ഉത്പന്നങ്ങളെയും ആരോഗ്യ പാനീയങ്ങളുടെ വിഭാഗത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2006ലെ ഭക്ഷണ സുരക്ഷയും നിലവാരവും സംബന്ധിച്ച എഫ്എസ്എസ് നിയമങ്ങളിലും ചട്ടങ്ങളിലും ഫുഡ് സേഫ്ടി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ബോണ്‍വിറ്റ നിര്‍മ്മാതാക്കളായ മോണ്ടെലെസ് ഇന്ത്യയുടെയും നിയമങ്ങളിലും ആരോഗ്യ പാനീയം എന്നതിന് പ്രത്യേക നിര്‍വചനമില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശം. ആരോഗ്യം നല്‍കുന്ന എനര്‍ജി ഡ്രിങ്കുകള്‍ എന്നവകാശപ്പെടുന്ന ചില പൗഡറുകളില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാരയും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ ചേരുവകളും അടങ്ങിയിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി. ഈ മാസം ആദ്യം പാലധിഷ്ഠിത, മാള്‍ട്ട് അധിഷ്ഠിത പാനീയങ്ങള്‍ക്ക് ആരോഗ്യ പാനീയ ലേബല്‍ നല്‍കരുതെന്ന് എഫ്എസ്എസ്എഐയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിരുന്നു. ബോണ്‍വിറ്റയെ ചുറ്റിപറ്റിയുള്ള വിവാദം ആരംഭിക്കുന്നത് ഈ പൗഡറിനെ വിമര്‍ശിച്ച് കൊണ്ടുള്ള ഒരു വീഡിയോ യൂടൂബ് ചാനലുകളിലൊന്നില്‍ വന്നതോടെയാണ്. ഉയര്‍ന്ന തോതില്‍ പഞ്ചസാരയും കൊക്കോ സോളിഡുകളും ഹാനികരങ്ങളായ അഡിറ്റീവുകളും അടങ്ങിയാണ് ബോണ്‍വിറ്റയെന്ന് യൂടൂബ് ഇന്‍ഫ്‌ളുവന്‍സര്‍ ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിമര്‍ശിച്ചു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.53, പൗണ്ട് – 104.18, യൂറോ – 89.19, സ്വിസ് ഫ്രാങ്ക് – 91.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.86, ബഹറിന്‍ ദിനാര്‍ – 221.61, കുവൈത്ത് ദിനാര്‍ -271.00, ഒമാനി റിയാല്‍ – 217.00, സൗദി റിയാല്‍ – 22.27, യു.എ.ഇ ദിര്‍ഹം – 22.74, ഖത്തര്‍ റിയാല്‍ – 22.94, കനേഡിയന്‍ ഡോളര്‍ – 60.71.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *