P10 yt cover

*1985ലെ ഏറ്റവും മികച്ച ജനപ്രിയ സഹനടി ? ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/MY_Q2PZKMdM | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

ഡോക്ടര്‍ നിയമനത്തിനായി ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫംഗമായ അഖില്‍ മാത്യു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതി. ഇടനിലക്കാരന്‍ സിഐറ്റിയു പത്തനംതിട്ട മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവും പണം വാങ്ങിയെന്നു മലപ്പുറം സ്വദേശി ഹരിദാസന്റെ പരാതിയില്‍ പറയുന്നു. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്കു കൈമാറിയിട്ടുണ്ട്. മകന്റെ ഭാര്യക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് അഞ്ചു ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്നാണ് ഹരിദാസന്റെ പരാതി.

പാലക്കാട് കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കള്‍ മരിച്ചതു പാടത്ത് പന്നികളെ കുടുക്കാന്‍ സ്ഥാപിച്ച വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണെന്ന് സ്ഥലമുടമയുടെ മൊഴി. രാവിലെ മൃതദേഹങ്ങള്‍ കണ്ടപ്പോള്‍ കുഴിച്ചിട്ടെന്നും സ്ഥലമുടമ മൊഴി നല്‍കി. കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരാണ് മരിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്‌കാരമായ നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ് ടൊവിനോ തോമസിന്. മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരമാണ് 2018 എന്ന സിനിമയിലെ അഭിനയത്തിലൂടെ ടൊവിനോ സ്വന്തമാക്കിയത്. കേരളത്തിന്റെ പ്രളയം പശ്ചാത്തലമാക്കിയ സിനിമയിലെ അഭിനയമാണ് ടൊവിനോയ്ക്കു രാജ്യാന്തര പുരസ്‌കാരം നേടിക്കൊടുത്തത്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ കോടതി നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനു വിലക്ക്. സിബിഐ കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അറസ്റ്റിലായ അരവിന്ദാക്ഷന്‍ അടക്കമുള്ളവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിലപാടെടുത്തത്.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഹൈക്കോടതിയില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ച കെ.പി. സതീശന്‍ രാജിവച്ചു. വിചാരണക്കോടതിയില്‍ പ്രോസിക്യൂഷനുവേണ്ടി ഹാജരായ രാജേഷ് എം മേനോനെ ഹൈക്കോടതിയിലും സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടിരുന്നു.

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്കു ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കൂട്ടുനിന്നെന്ന് ഷാരോണിന്റെ കുടുംബം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഷാരോണിന്റെ ആച്ഛന്‍ ജയരാജ് ആരോപിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കോഴിക്കോട്- ദുബായ് വിമാനം കണ്ണൂരില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി. രാവിലെ 9.52 ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് 11 മണിയോടെ കണ്ണൂരില്‍ ഇറക്കിയത്.

ലോക ടൂറിസം ദിനത്തില്‍ കേന്ദ്ര ടൂറിസം വകുപ്പിന്റെ പുരസ്‌കാരം ഇടുക്കി ജില്ലയിലെ കാന്തല്ലൂരിന്. രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡാണ് കാന്തല്ലൂരിന് ലഭിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂര്‍.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനസദസ് പരിപാടിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേകം സജ്ജമാക്കിയ കെഎസ്ആര്‍ടിസി ബസില്‍ കയറുന്നതിനു മുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കിയെന്ന് ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇല്ലെങ്കില്‍ അവര്‍ എല്ലാവരേയും വഴിയില്‍ ഉപേക്ഷിക്കുമെന്ന് സതീശന്‍ പരിഹസിച്ചു.

അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റ് പേടിപ്പിച്ചാല്‍ പേടിക്കില്ലെന്നും സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍. അറസ്റ്റിനെ ഭയമില്ല, തനിക്കൊരു ബിനാമി അക്കൗണ്ടുമില്ലെന്നും കണ്ണന്‍ പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിലെ വന്‍മരങ്ങള്‍ക്കു കാറ്റു പിടിച്ചുതുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സി.പി.എം നേതൃത്വം അങ്കലാപ്പിലും വെപ്രാളത്തിലുമാണ്. നിക്ഷേപകരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും പണം മടക്കി നല്‍കിയില്ലെന്ന് സതീശന്‍ പറഞ്ഞു.

അറസ്റ്റിലായ അരവിന്ദാക്ഷനൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗീസ്. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ അരവിന്ദാക്ഷന്‍ അറസ്റ്റിലായതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു വര്‍ഗീസ്. സഹകരണ മേഖലയെ തകര്‍ക്കാനാണ് ഇഡിയുടെ ശ്രമമെന്നും വര്‍ഗീസ് ആരോപിച്ചു.

നികുതി വെട്ടിക്കാന്‍ ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര ബൈക്ക് എറണാകുളം പെരുമ്പാവൂരില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. 33 ലക്ഷം രൂപ വില വരുന്ന അമേരിക്കന്‍ പ്രീമിയം ബ്രാന്‍ഡായ ഇന്ത്യന്റെ റോഡ്മാസ്റ്റര്‍ എന്ന സൂപ്പര്‍ ബൈക്കാണ് പിടിച്ചെടുത്തത്. കൊച്ചി സ്വദേശി ദീപു പൗലോസിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നത്. മേല്‍വിലാസ രേഖകള്‍ വ്യാജമായതിനാല്‍ ഹിമാചല്‍ പ്രദേശ് ആര്‍.ടി.ഒ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കി.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ വിളിക്കാന്‍ തടവുകാരെ സഹായിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ സന്തോഷിനെതിരേ കൂടുതല്‍ നടപടികള്‍ വരും. ഫോണ്‍ വിളിക്കാന്‍ സഹായിച്ചതിന് ഇയാള്‍ തടവുകാരില്‍നിന്ന് കൈക്കൂലി വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. സന്തോഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് തടവുകാരുടെ ബന്ധുക്കള്‍ 69000 രൂപ നിക്ഷേപിച്ചെന്നാണു റിപ്പോര്‍ട്ട്. സന്തോഷിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്..

ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി സ്തുതിച്ച് ജീവനക്കാരി ആലപിച്ച കവിത സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ മണ്‍പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സൊസൈറ്റി ജീവനക്കാരി ഗീത രാമചന്ദ്രന്‍ എഴുതിയ കവിത ആലപിച്ചത്.

മലപ്പുറത്ത് യുവതിയെ മര്‍ദിച്ച് അവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു. പുളിക്കല്‍ വലിയപറമ്പിനു സമീപം ഉണ്യത്തിപറമ്പില്‍ പി.എന്‍. അര്‍ഷാദിന്റെ ഭാര്യ മനീഷ പര്‍വിനെ(27) യാണ് മോഷ്ടാവ് മര്‍ദിച്ച് അവശയാക്കി മാലയും പാദസരവും കവര്‍ന്നത്. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കുവന്നതിനു പിറകേ, ബൈക്കില്‍ പിന്‍തുടര്‍ന്ന് വീട്ടിലെത്തി മര്‍ദിച്ച് അവശയാക്കി മാലയും പാദസരവും കവരുകയുമായിരുന്നു.

വീടിനു മുന്നില്‍ രാത്രി സൂക്ഷിച്ചിരുന്ന ബൈക്ക് കവര്‍ന്ന രണ്ടു യുവാക്കള്‍ അറസ്റ്റില്‍. വിതുര മേമല കമല നിവാസില്‍ ശശിധരന്‍ മകന്‍ അനൂപ് (20), വിതുര മുളക്കോട്ടുക്കര അജ്മല്‍ മന്‍സിലില്‍ അജീറിന്റെ മകന്‍ മുഹമ്മദ് ആഷിക്ക് (19) എന്നിവരെയാണ് പിടികൂടിയത്.

പ്രായമായ അമ്മ ഭക്ഷണം നല്‍കാന്‍ വൈകിയതിന് മദ്യലഹരിയില്‍ ഫ്ളാറ്റിനു തീയിട്ട യുവാവ് അറസ്റ്റില്‍. പത്തനംതിട്ട ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ ജുബിന്‍ എന്നയാളെയാണ് പിടികൂടിയത്.

കോഴിക്കോട് നാദാപുരം- തലശേരി സംസ്ഥാന പാതയില്‍ കാര്‍ മതിലില്‍ ഇടിച്ചുകയറി വിദ്യാര്‍ത്ഥി മരിച്ചു. ഇരിങ്ങണ്ണൂര്‍ സ്വദേശി സി കെ മുഹമ്മദ് സിനാനാണ് മരിച്ചത്.

മക്കയില്‍നിന്ന് മദീന സന്ദര്‍ശിക്കാന്‍ എത്തിയ മലയാളി മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുന്നുംപുറം കൊടക്കല്ല് കൊടുവാപറമ്പില്‍ കോതേരി അബ്ദുല്‍ അസീസാണ് മരിച്ചത്.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പരാതി നല്‍കാനായി എത്തിയ ദളിത് യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. യുവാക്കള്‍ ശല്യപ്പെടുത്തുന്നുണ്ടെന്നു പരാതി നല്‍കാന്‍ എത്തിയതായിരുന്നു യുവതി. ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയാണ് യുവതിയെ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തത്. ഒളിവിലുള്ള ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ബലാത്സംഗത്തിന് ഇരയായ 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ സഹായം തേടി അലഞ്ഞതിന്റെ വീഡിയോ പുറത്ത്. സഹായത്തിനായി മുട്ടിവിളിച്ച വീട്ടുകാരെല്ലാം അവളെ ആട്ടിയോടിച്ചു. ഒടുവില്‍ സമീപവാസിയായ സന്യാസിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനടുത്ത ബദ്‌നഗര്‍ റോഡിലാണ് സംഭവം.

മറ്റു രാജ്യങ്ങളില്‍ പോയി കൊലപാതകം നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തില്‍ ഒരു പങ്കുമില്ല. എന്തെങ്കിലും തെളിവുണ്ടെങ്കില്‍ കാനഡ നല്‍കണം. തെളിവ് പരിശോധിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ഇറാഖില്‍ വിവാഹ ആഘോഷത്തിനിടെ ഓഡിറ്റോറിയത്തില്‍ പൊട്ടിച്ച പടക്കത്തില്‍നിന്നു തീ ആളിക്കത്തി നൂറിലേറെ പേര്‍ മരിച്ചു. 150 ലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഇറാഖി പട്ടണമായ ഹംദാനിയയിലെ വിവാഹ ഓഡിറ്റോറിയത്തിലാണ് ദുരന്തമുണ്ടായത്.

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ നാലാം ദിനം മാത്രം ഇന്ത്യക്ക് ലഭിച്ചത് ഏഴ് മെഡലുകള്‍. രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം പതിനൊന്നായി ഉയര്‍ന്നു. ഇതോടെ 22 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. അഞ്ച് സ്വര്‍ണവും ഏഴ് വെള്ളിയും 10 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസ് പുതുതായി ചുമതലയേറ്റ ഇന്ത്യ വിഭാഗം സി.ഇ.ഒ അര്‍ജുന്‍ മോഹന്റെ നേതൃത്വത്തില്‍ വന്‍ പരിഷ്‌കാര നടപടികള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്പനി പുനഃക്രമീകരണത്തിന്റെ ഭാഗമായി 4,000-5,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും. മൊത്തം ജീവനക്കാരുടെ 11 ശതമാനത്തിന് ജോലി നഷ്ടമായേക്കുമെന്നാണ് സൂചന. ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിലവില്‍ 35,000 ജീവനക്കാരാണുള്ളത്. മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഇന്ത്യന്‍ ജീവനക്കാരെയാണ് പിരിച്ചു വിടല്‍ ബാധിക്കുക. ബൈജൂസിന് കീഴിലുള്ള ആകാശിന്റെ ജീവനക്കാരെ ഇത് ബാധിച്ചേക്കില്ല. ഇന്ത്യന്‍ ബിസിനസ് സി.ഇ.ഒ ആയിരുന്ന മൃണാള്‍ മോഹിത് രാജിവച്ചതിനു പിന്നാലെയാണ് ബൈജൂസില്‍ മുന്‍പ് സേവനമനുഷ്ഠിച്ചിരുന്ന അര്‍ജുന്‍ മോഹനെ സി.ഇ.ഒ ആയി നിയമിച്ചത്. കമ്പനി പുനഃസംഘടനയെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിതായാണ് അറിയുന്നത്. സെയില്‍സ്, മാര്‍ക്കറ്റിംഗ് എന്നിങ്ങനെ അധിക ജീവനക്കാരുള്ള വിഭാഗങ്ങളിലാണ് വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കുക. മലയാളിയായ ബൈജു രവീന്ദ്രന്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസ് ഏറെക്കാലമായി ഭരണ നിര്‍വഹണം, ധനകാര്യം, കടബാധ്യത, വായ്പകള്‍ സംബന്ധിച്ച കേസ് തുടങ്ങിയ നിരവധി പ്രശ്‌നങ്ങളില്‍ അകപ്പട്ടിരിക്കുകയാണ്. ബംഗളൂരുവിലും മറ്റുമുണ്ടായിരുന്ന വമ്പന്‍ ഓഫീസ് കെട്ടിടങ്ങള്‍ ഒഴിഞ്ഞ ബൈജൂസ് ഉപകമ്പനികളെ വിറ്റ് പണം കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധി തുടങ്ങിയതിനു ശേഷം 2,000ത്തോളം ജീവനക്കാരെ ബൈജൂസ് പിരിച്ചു വിട്ടിട്ടുണ്ട്.

2023 സെപ്തംബര്‍ 27 ന് ഗൂഗിള്‍ 25-ാം ജന്മദിനം ആഘോഷിക്കുകയാണ്. സെര്‍ജി ബ്രിന്നും ലാറി പേജും ഒരു ഡോര്‍മിറ്ററിയില്‍ വെച്ച് തുടക്കമിട്ട സെര്‍ച് എന്‍ജിനാണ് അമേരിക്കന്‍ ബഹുരാഷ്ട്ര ടെക്‌നോളജി ഭീമനായി വളര്‍ന്ന് ഇന്ന് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്. തുടക്കത്തില്‍ ‘ബാക്ക്റബ്’ എന്ന പേരാണ് സ്വീകരിച്ചതെങ്കിലും പിന്നീടത് ‘ഗൂഗിള്‍’ ആയി മാറുകയായിരുന്നു. ഗൂഗിള്‍ എന്ന പേര് ഗണിതശാസ്ത്രത്തിലെ ഒരു പദമായ ‘googol’ എന്നതില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. ഒന്നിനു ശേഷം 100 പൂജ്യങ്ങള്‍ വരുന്ന സംഖ്യയാണ് googol. Google.com എന്ന ഡൊമെയ്ന്‍ 1997 സെപ്റ്റംബര്‍ 15 നാണ് രജിസ്റ്റര്‍ ചെയ്തത്. ഗൂഗിളിന്റെ ആദ്യ ഓഫീസ് 1998-ല്‍ പ്രവര്‍ത്തിച്ചിരുന്നത് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലായിരുന്നു. 16 ജീവനക്കാരില്‍ ഒരാളായ ഇതിന്റെ ഉടമസ്ഥ സൂസന്‍ വോജിക്കി പിന്നീട് ഗൂഗിളിന് കീഴിലുള്ള YouTubeന്റെ സിഇഒ ആയി മാറി. ഗൂഗിള്‍ തങ്ങളുടെ ആദ്യത്തെ കമ്പനി നായയായി അവതരിപ്പിച്ചത് ‘യോഷ്‌കയെ’ ആയിരുന്നു. ഓഫീസ് മൗണ്ടന്‍ വ്യൂ ലൊക്കേഷനിലേക്ക് മാറിയപ്പോള്‍ ഗൂഗിളിന്റെ കാമ്പസ് സന്ദര്‍ശിച്ച ആദ്യത്തെ നായ ആയിരുന്നു യോഷ്‌ക. 2011ല്‍ യോഷ്‌ക മരിച്ചു. ബില്‍ഡിങ് 43-ലെ പേരിടാത്ത ആ കഫേ പിന്നീട് യോഷ്‌കാസ് കഫേ എന്നറിയപ്പെട്ടു. ഗൂഗിളിന്റെ ഓഫീസുകളില്‍ വര്‍ണ്ണാഭമായ അന്തരീക്ഷം നിലനിര്‍ത്തുന്ന പാരമ്പര്യം ഇപ്പോഴും തുടരുന്നു. ഫെബ്രുവരി 25, 2009, ഗൂഗിള്‍ അതിന്റെ ആദ്യ ട്വീറ്റ് അയച്ചു. സാങ്കേതിക മേഖലയില്‍ കരിയര്‍ പടുത്തുയര്‍ത്താന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ ഗൂഗിള്‍ അവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നുണ്ട്.

മലയാളത്തിന് അഭിമാനമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. ഗിരിഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്. മോഹന്‍ലാല്‍ ചിത്രമായ ‘ഗുരു’വാണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ ആണ് ഇതിനു മുമ്പ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം. 2018ല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ്അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, അപര്‍ണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ടിനു പാപ്പച്ചന്‍ ചിത്രം ‘ചാവേര്‍’ ട്രെയ്‌ലര്‍ 4 മില്യണിലേറെ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പില്‍ ചാക്കോച്ചന്‍ എത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് എന്നിവരാണ് നായകന്മാരാകുന്നത്. ജീവനെപോലെ വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടെയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടെയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയിലെത്തുന്നു. മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥക്കാണ് ചാവേറായി ടിനു പാപ്പച്ചന്‍ ജീവന്‍ പകര്‍ന്നിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും മുന്‍നിര്‍ത്തി ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂര്‍ത്തങ്ങളും ത്രില്ലും സസ്പെന്‍സുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ ചേതക്കിന്റെ വില കുറഞ്ഞ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ബജാജ്. പുതിയ ഹബ് മോട്ടറുമായി എത്തുന്ന സ്‌കൂട്ടറിന് മുന്‍മോഡലിനെ അപേക്ഷിച്ച് കരുത്തും കുറവായിരിക്കും. നിലവിലെ മോഡലില്‍ ഹബ് മോട്ടറല്ല ഉപയോഗിക്കുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കാഴ്ച്ചയില്‍ നിലവിലെ മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ പറയാനില്ലെങ്കിലും കരുത്തിനും റേഞ്ചിനും മാറ്റങ്ങളുണ്ടാകും. കൂടാതെ നിലവിലെ മെറ്റല്‍ ബോഡിവര്‍ക്കിന് പകരം ഫൈബര്‍ ബോഡി പാര്‍ട്സുകളായിരിക്കും ഉപയോഗിക്കുക. ബാറ്ററിയില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടായിരിക്കില്ല. പുതിയ മോഡലിന് റേഞ്ച് കൂടിയ പതിപ്പും പെര്‍ഫോമന്‍സ് കൂടിയ പതിപ്പുമുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രധാനമായും ടിവിഎസ് ഐക്യൂബിനോടും ഏഥറിനോടും ഓലയോടും മത്സരിക്കുന്ന ചേതക്കിന്റെ വില കുറഞ്ഞ പതിപ്പ് പുറത്തിറക്കി വിപണിയിലെ മത്സരം കടുപ്പിക്കാനാണ് ബജാജ് ശ്രമിക്കുന്നത്.

വായനക്കാരനെ വീണ്ടും വായിക്കാന്‍ നിര്‍ബ്ബന്ധിതനാക്കുന്നതാണ് കാഫ്കയുടെ രചനാലോകം. ഈ തലമുറയെ മാത്രമല്ല, ഇനി വരാന്‍പോകുന്ന തലമുറയെയും ഈ മനുഷ്യന്‍ സ്വാധീനിക്കും. ശാന്തമെങ്കിലും മുഴങ്ങുന്ന ശബ്ദത്തില്‍ തന്റെ സൃഷ്ടികളിലൂടെ ഒരു പ്രവാചകനെപ്പോലെ ഇങ്ങനെ പറയുന്നുണ്ടെന്ന് എനിക്കു തോന്നി: ‘എന്നെ വിളിച്ചപേക്ഷിക്കുക. ഞാന്‍ നിന്നെ കേള്‍ക്കും. നിനക്ക് അജ്ഞാതമായ ഉന്നതയാഥാര്‍ത്ഥ്യങ്ങളുടെ വാതിലുകള്‍ നിന്റെ മുന്നില്‍ ഞാന്‍ തുറന്നിടും. വിവശമായ മനുഷ്യ ചേതനയുടെ ഭയവിഹ്വലമായ സ്വരം കേട്ടു നീ പരവശനാകും…’ വരാന്‍പോകുന്ന തലമുറ മാത്രമല്ല, സ്ഥലകാലങ്ങള്‍പോലും കാഫ്കയുടെ ഈ ശബ്ദം ആദരവോടെ കേള്‍ക്കും എന്നാണ് എന്റെ വിശ്വാസം. – കെ.പി. അപ്പന്‍. ഫ്രാന്‍സ് കാഫ്കയുടെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത 50 കഥകളും, കാഫ്ക വരച്ച ചിത്രങ്ങളും. ‘കാഫ്ക 50 കഥകള്‍’. പരിഭാഷ – ബി. നന്ദകുമാര്‍. മാതൃഭൂമി. വില 161 രൂപ.

വിഷാദരോഗം ചിലപ്പോള്‍ ചിലരുടെ വിശപ്പിനെയും കാര്യമായി ബാധിക്കാറുണ്ടെന്ന് മയോക്ലിനിക്കിലെ വിദഗ്ധര്‍. രണ്ട് തരത്തിലാകാം വിഷാദരോഗം വിശപ്പിനെ ബാധിക്കുക. ചിലരില്‍ ഭക്ഷണത്തോടുള്ള താല്‍പര്യമേ ഇല്ലാതാക്കി, തീരെ ഭക്ഷണം കഴിക്കാതെ ഭാരം നഷ്ടപ്പെടുന്ന അവസ്ഥ വിഷാദം ഉണ്ടാക്കാം. എന്നാല്‍ മറ്റു ചിലരില്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തി ഇത് സൃഷ്ടിക്കാം. വിഷാദരോഗം നിര്‍ണയിക്കപ്പെടുന്നവരില്‍ വിശപ്പ് വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്റര്‍നാഷനല്‍ ജേണല്‍ ഓഫ് ബിഹേവിയറല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഫിസിക്കല്‍ ആക്ടിവിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജീവിതത്തില്‍ സന്തോഷം നല്‍കിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളും ഒട്ടും തന്നെ പ്രചോദിപ്പിക്കാത്ത മാനസികാസ്ഥയെയാണ് ‘അന്‍ഹെഡോണിയ’ എന്ന് വിളിക്കുന്നത്. ഈ മാനസികാവസ്ഥയാണ് ചില വിഷാദരോഗികളില്‍ വിശപ്പില്ലായ്മ ഉണ്ടാക്കുന്നത്. എന്തില്ലെങ്കിലും ശ്രദ്ധിക്കാനുള്ള ശേഷിയിലും ഓര്‍മശക്തിയിലും പ്രശ്‌നപരിഹാര ശേഷിയിലുമെല്ലാം ഈ അവസ്ഥയില്‍ കുറവ് വരാം. ഇതും വിശപ്പ് കുറയുന്നതിന് കാരണമാകാം. നേരെ മറിച്ച് വിഷാദരോഗം സൃഷ്ടിക്കുന്ന ഉത്കണ്ഠയും സമ്മര്‍ദവുമാണ് ചിലരെ അമിതമായി കഴിക്കാന്‍ പ്രേരിപ്പിക്കുന്നത്. അത്തരക്കാരില്‍ മുന്നില്‍ വന്നിരിക്കുന്ന ഭക്ഷണം മാത്രമായിരിക്കും അവരെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനുള്ള വഴിയായും ഇത്തരം രോഗികള്‍ ഭക്ഷണത്തെ കാണുന്നു. ഇത് അമിതവണ്ണത്തിലേക്കും മറ്റ് പ്രശ്‌നങ്ങളിലേക്കും ഇവരെ തള്ളിവിടും. വിശപ്പിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ വിഷാദരോഗവുമായി ബന്ധപ്പെട്ടും ഉള്ളതാകാമെന്നതിനാല്‍ ഇത്തരം ലക്ഷണങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.20, പൗണ്ട് – 101.16, യൂറോ – 87.95, സ്വിസ് ഫ്രാങ്ക് – 90.81, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.12, ബഹറിന്‍ ദിനാര്‍ – 220.75, കുവൈത്ത് ദിനാര്‍ -269.16, ഒമാനി റിയാല്‍ – 216.17, സൗദി റിയാല്‍ – 22.19, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.86, കനേഡിയന്‍ ഡോളര്‍ – 61.58.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *