S10 yt cover

ആലുവയില്‍ ബിഹാര്‍ സ്വദേശിനിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച് കടന്ന കേസില്‍ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു.

ആലുവയിലെ അഞ്ചുവയസ്സുകാരിക്ക് നേരെയുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും, പ്രതിക്ക് യാതൊരു വിധത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇല്ലെന്നും 100 ദിവസവും പ്രതിയില്‍ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. പ്രതിക്കുള്ള ശിക്ഷ നവംബര്‍ ഒന്‍പത്, വ്യാഴാഴ്ച പ്രഖ്യാപിക്കും. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

ആലുവ പീഡനക്കേസില്‍ അന്വേഷണവും വിചാരണയും അതിവേഗം പൂര്‍ത്തിയാക്കിയത് അഭിമാന നിമിഷമെന്ന് റൂറല്‍ എസ്പി വിവേക് കുമാര്‍. കുറ്റപത്രം അതിവേഗം സമര്‍പ്പിക്കുകയെന്നത് അന്വേഷണ സംഘം വെല്ലുവിളിയായി ഏറ്റെടുത്തുവെന്നും കേസിനോട് നീതിപുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.

*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്‌സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്‌സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദർശിക്കൂ.

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെയാണു വിഷയത്തില്‍ ലീഗ് നേതൃത്വം തീരുമാനമെടുത്തത്. റാലിയില്‍ പങ്കെടുക്കുന്നത് യു.ഡി.എഫില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ലീഗ് നേതാക്കള്‍ വിലയിരുത്തി. പലസ്തീന്‍ ഐക്യദാര്‍ഢ്യം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും സിപിഎം വിളിച്ചാല്‍ റാലിയില്‍ പങ്കെടുക്കുമെന്നും മുസ്ലീം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പ്രസ്താവന പുറത്തുവന്ന ഉടന്‍ തന്നെ സിപിഎം ലീഗിനെ റാലിയിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു.

നേപ്പാളില്‍ ശക്തമായ ഭൂചലനത്തില്‍ 132 മരണം. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തു. ദുരന്തത്തില്‍ നേപ്പാള്‍ നല്‍ഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകള്‍ നേപ്പാളിലെത്തി.

സംസ്ഥാനത്ത് വൈദ്യുതി സബ്‌സിഡി പിന്‍വലിക്കില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സബ്‌സിഡി വിഷയത്തില്‍ ജനത്തിന് ആശങ്ക വേണ്ടെന്നും വൈദ്യുതി തീരുവയില്‍ നിന്ന് സബ്‌സിഡിക്കുള്ള തുക സംസ്ഥാന സര്‍ക്കാര്‍ കെഎസ്ഇബിക്ക് കൈമാറുമെന്നും അതിനായുള്ള സംവിധാനം സംസ്ഥാന വൈദ്യുതി വകുപ്പ് ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

മുഖ്യമന്ത്രി ഏകാധിപതിയാണെന്നും എല്ലാത്തിലും കയ്യിട്ട് വാരി പണം സമ്പാദിക്കുന്നയാളാണെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. മാസപ്പടി വിവാദത്തിലും, കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തിലും പ്രതികരണമില്ല. എന്താണ് പിണറായി വിജയന്‍ മകള്‍ക്കെതിരായ ആരോപണം നിഷേധിക്കാത്തതെന്നും വായില്‍ പിണ്ണാക്കാണോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി സിപിഎമ്മിനെ രഹസ്യമായി സഹായിക്കുന്നുണ്ടെന്നും അന്തര്‍ധാര സജീവമാണെന്നും സുധാകരന്‍ ആരോപിച്ചു.

കണ്ണൂര്‍ വളപ്പട്ടണത്ത് പൊലീസിന് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ ചിറക്കല്‍ ചിറയ്ക്ക് സമീപം വില്ല ലേക് റിട്രീറ്റ് എന്ന വീട്ടില്‍ താമസിക്കുന്ന ബാബു തോമസിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. മയക്കുമരുന്നു കേസില്‍ പ്രതിയായ ഇയാളുടെ മകന്‍ റോഷനെ പിടിക്കാനെത്തിയ പൊലീസിന് നേരെ ബാബു തോമസ് വെടിവച്ചുവെന്നാണ് കേസ്. വെടിവയ്പ്പിനിടെ റോഷന്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസില്‍ പ്രതിയായ റോഷന്‍ റൗഡി ലിസ്റ്റിലുള്ളയാലാണെന്നും ഇയാള്‍ക്കെതിരെ അഞ്ച് കേസുകളുണ്ടെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു.

ഉക്കടം സ്ഫോടനകേസില്‍ എന്‍ഐഎ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ കാര്‍ സര്‍വീസ് സെന്ററില്‍ പെയിന്ററായ താഹ നസീറാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23 ന് കോയമ്പത്തൂര്‍ ഉക്കടം കോട്ടെ സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപം സ്ഫോടകവസ്തുക്കളും എല്‍പിജി സിലിണ്ടറുകളും നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

കളമശേരി സ്ഫോടനത്തില്‍ മരിച്ച 12 വയസുകാരി ലിബ്നയുടെ സംസ്‌ക്കാരം ഇന്ന് 4 മണിക്ക് കൊരട്ടി യഹോവ സാക്ഷികളുടെ സെമിത്തേരിയില്‍. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുന്ന അമ്മയെയും സഹോദരനെയും മൃതദേഹം കാണിക്കുന്നതിനായി 5 ദിവസം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് സംസ്‌കാരം നടത്താന്‍ അച്ഛന്റ പ്രദീപന്‍ തീരുമാനിച്ചത്.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന്റെ കാരണം സിക വൈറസ് ബാധയെന്ന് സൂചന. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. മറ്റുള്ളവര്‍ക്കും സിക വൈറസ് ബാധ തന്നെയായിരിക്കുമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

പാര്‍ട്ടി വിലക്ക് ലംഘിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ കേരളീയത്തിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുത്തു. രാഷ്ട്രീയം പറയാനല്ല വേദിയിലെത്തിയതെന്നും അതിനാല്‍ നടപടിയുണ്ടാകില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത ഫുഡ് വ്ലോഗര്‍ രാഹുല്‍ എന്‍ കുട്ടിയെ ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്‌ളോഗ് കൂട്ടായ്മയിലെ വ്ലോഗറായിരുന്നു രാഹുല്‍.

ഇടുക്കി ചേലച്ചുവട്ടില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്കേറ്റു. തൊടുപുഴയില്‍ നിന്ന് ചേലച്ചുവട്ടിലേയ്ക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവറെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തൃത്താലയില്‍ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്‍സാര്‍, കബീര്‍ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ.ശിവനെതിരെ ഗുരുതര വെളിപ്പെടുത്തലകളുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്. ഐഎസ്ആര്‍ഒ ചെയര്‍മാനായി താന്‍ എത്തുന്നതു തടയാന്‍ കെ.ശിവന്‍ ശ്രമിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. വേണ്ടത്ര പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയില്‍ നടത്തിയ വിക്ഷേപണമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പരാജയത്തിന് കാരണമെന്നും അമിതമായ പബ്ലിസിറ്റി ചന്ദ്രയാന്‍ 2 നു വലിയ അപകടം ചെയ്തുവെന്നും ‘നിലാവു കുടിച്ച സിംഹങ്ങള്‍’ എന്ന ആത്മകഥയിലൂടെ സോമനാഥ് വെളിപ്പെടുത്തി.

തമിഴ്നാട് സ്റ്റേറ്റ് ബസില്‍ തൂങ്ങിനിന്ന് അപകടകരമായ രീതിയില്‍ യാത്ര ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസ് തടഞ്ഞ് വലിച്ചിറക്കി അടിച്ചതിന് നടിയും അഭിഭാഷകയും ബി.ജെ.പി നേതാവുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ചെന്നൈയിലെ കെറുമ്പാക്കത്താണ് സംഭവം നടന്നത്. രഞ്ജനയുടെ അറസ്റ്റില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് അതിവേഗ പ്രശ്‌ന പരിഹാരമുണ്ടാകേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും സംസാരിച്ചു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഹമാസ് ബന്ദികളെ വിട്ടയക്കുന്നതു വരെ ഗാസയില്‍ വെടിനിര്‍ത്തലുണ്ടാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അതോടൊപ്പം സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറുശതമാനവും പലസ്തീനൊപ്പമെന്ന് പ്രഖ്യാപിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറല്ല തെക്കന്‍ ലബനനിലെ ഇസ്രയേല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് സൂചന നല്‍കി.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ ആറാം മത്സരം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനു തുടങ്ങുന്ന കളിയില്‍ ഈസ്റ്റ് ബംഗാള്‍ ആണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ഒഡിഷ എഫ്‌സിയെ ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു.

ഏകദിന ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. കാല്‍ക്കുഴയ്ക്കേറ്റ പരിക്കില്‍ നിന്ന് മുക്തനാവാത്തതാണ് കാരണം. ഹാര്‍ദിക്കിന് പകരം പേസര്‍ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി ഉള്‍പ്പെടുത്തി.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ പാകിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 108 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടേയും 95 റണ്‍സെടുത്ത കെയ്ന്‍ വില്യംസണിന്റേയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തു. മറ്റൊരു മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു.

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരെ ഉന്നമിട്ട് ഡി.എസ്.പി ഇ.ടി.എഫ് ഫണ്ട് ഓഫ് ഫണ്ട് എത്തി. നവംബര്‍ 3ന് ആരംഭിച്ച ഫണ്ട് ഓഫര്‍ 10ന് അവസാനിക്കും. 100 രൂപ മുതല്‍ നിക്ഷേപിക്കാം. നിക്ഷേപിക്കുന്നതിന് ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല. ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയില്‍ ലഭിക്കുന്ന തുക ഡി.എസ്.പി ഇ.ടി.എഫിലാണ് നിക്ഷേപിക്കുന്നത്. ഡി.എസ്.പി ഇ.ടി.എഫ് നിക്ഷേപങ്ങള്‍ 100% പരിശുദ്ധമായ സ്വര്‍ണം വാങ്ങാനാണ് ഉപയോഗിക്കുന്നത്.സ്വര്‍ണ നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായം കഴിഞ്ഞ 20 വര്‍ഷമായി 12% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ആഭരണ നിര്‍മാണ ഡിമാന്‍ഡ്, കേന്ദ്ര ബാങ്ക് വാങ്ങല്‍ എന്നിവ വര്‍ധിച്ചതാണ് സ്വര്‍ണ വില ഉയരാന്‍ കാരണമായത്. ഡോളര്‍ മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണം ആകര്‍ഷകമായ നിക്ഷേപമാണ്. ഓഹരികളുമായി കുറഞ്ഞ പരസ്പര ബന്ധമായതിനാല്‍ പോര്‍ട്ട് ഫോളിയോ വൈവിധ്യവത്കരണത്തിനും സ്വര്‍ണ നിക്ഷേപം മികച്ചതാണ്. മറ്റ് ആസ്തികളുടെ വിലയ്ക്ക് വിപരീതമായാണ് സ്വര്‍ണ വില മാറുന്നത് എന്നതിനാല്‍ റിസ്‌ക് കുറയ്ക്കാനായിട്ടും സ്വര്‍ണ ഇ.ടി.എഫ് നിക്ഷേപങ്ങള്‍ ഉപയോഗപെടുത്താം. സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ട പണിക്കൂലിയും ഇ.ടി.എഫ് നിക്ഷേപങ്ങള്‍ക്ക് ബാധകമല്ല.

45 ദിവസം നിഷ്‌ക്രിയമായ വാട്സ് ആപ്പ് അക്കൗണ്ടിലെ വിവരങ്ങള്‍ നീക്കുമെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോറിറ്റി സുപ്രീംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ സ്വകാര്യത ഉറപ്പാക്കാന്‍ ഉപയോക്താക്കള്‍ക്ക് മുന്‍കൂട്ടി നടപടി സ്വീകരിക്കാവുന്നതാണ്. ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് നിഷ്‌ക്രിയമായ മൊബൈല്‍നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് 2021-ല്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. പഴയ ഫോണ്‍നമ്പറുമായി ബന്ധിപ്പിച്ച് വാട്സാപ്പിലെ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നീക്കാം. ലോക്കല്‍ ഡിവൈസ് മെമ്മറിയിലോ ക്ലൗഡിലോ ഡ്രൈവിലോ സ്റ്റോര്‍ചെയ്ത വാട്സാപ്പ് ഡേറ്റയും മായ്ച്ചുകളയാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ച വാട്ട്‌സ് ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ഫോണ്‍ മെമ്മറി, ക്ലൗഡ് അല്ലെങ്കില്‍ ഡ്രൈവില്‍ നിന്നുള്ള ഡാറ്റ ഒഴിവാക്കുകയും ചെയ്യുക വഴി വാട്ട്സ്ആപ്പ് ഡാറ്റ ദുരുപയോഗം തടയാനാവുമെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ നിഷ്‌ക്രിയമായ മൊബൈല്‍നമ്പര്‍ 90 ദിവസം കഴിയാതെ മറ്റൊരാള്‍ക്ക് നല്‍കില്ലെന്നും ട്രായ് വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പുതിയ പാട്ട് പുറത്തിറക്കി ബീറ്റില്‍സ്. ബാന്‍ഡ് അംഗമായ ജോണ്‍ ലെനന്‍ കൊല്ലപ്പെട്ട് നാലുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴാണ് ബീറ്റില്‍സിന്റെ ‘നൗ ആന്‍ഡ് ദെന്‍’ എന്ന ട്രാക്ക് ആരാധകര്‍ക്കരികിലേക്ക് എത്തുന്നത്. ജോണ്‍ ലെനന്റെ ശബ്ദം പഴയൊരു ട്രാക്കില്‍ നിന്ന് എഐ സഹായത്തോടെ പുനഃസൃഷ്ടിച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മരിക്കുന്നതിനു രണ്ട് വര്‍ഷം മുന്‍പ് ജോണ്‍ പാടിവച്ച ഗാനമാണിത്. ജോണിന്റെ വിധവയായ യോക്കോ ഓനോയാണ് 1994ല്‍ ബീറ്റില്‍സ് അംഗമായ പോള്‍ മക്കാര്‍ട്നിക്ക് ജോണിന്റെ ശബ്ദമടങ്ങിയ ടേപ്പ് കൈമാറിയത്. ബാന്‍ഡിലെ മറ്റ് അംഗങ്ങളായ റിങ്കോ സ്റ്റാര്‍, ജോര്‍ജ് ഹാരിസണ്‍ എന്നിവര്‍ ചേര്‍ന്ന് കസെറ്റിലെ മറ്റു രണ്ടു പാട്ടുകള്‍ നേരത്തേ പുറത്തിറക്കിയിരുന്നു. എന്നാല്‍ ‘നൗ ആന്‍ഡ് ദെന്‍’ എന്ന ട്രാക്കില്‍ ജോണ്‍ ലെനന്റെ ശബ്ദം അവ്യക്തമായതിനാല്‍ റിലീസ് അനിശ്ചിതത്വത്തിലായി. ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ശബ്ദം മെച്ചപ്പെടുത്തിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. അന്തരിച്ച ജോര്‍ജ് ഹാരിസന്റെ ഗിറ്റാര്‍ ഈണക്കൂട്ടുകളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംയോജിപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളോളം ലോകത്തെ ഹരംകൊള്ളിച്ച ബീറ്റില്‍സിലെ അംഗങ്ങളെല്ലാവരും ഒരുമിച്ചെത്തുന്ന അവസാന ഗാനംകൂടിയാണ് ‘നൗ ആന്‍ഡ് ദെന്‍’.

മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയതായി അറിയിച്ച് മമ്മൂട്ടി കമ്പനി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയില്‍ ഇടംപിടിച്ചത്. ഭീഷ്മ പര്‍വം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങള്‍ക്കു ശേഷം 100 കോടി ക്ലബ്ബില്‍ ഇടംനേടുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററില്‍ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ലൂസിഫര്‍, പുലിമുരുകന്‍, 2018, ആര്‍ഡിഎക്സ് എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടംനേടിയ മലയാള സിനിമകള്‍. ഭീഷ്മ പര്‍വം, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, കുറുപ്പ്, മാളികപ്പുറം എന്നീ സിനിമകളും 100 കോടി നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്ഐ ആയാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി എത്തിയത്. റോബി വര്‍ഗീസിന്റെ സഹോദരന്‍ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, മനോജ് കെ യു തുടങ്ങിയ മലയാള താരങ്ങളും ഉത്തരേന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. റിലീസ് ചെയ്ത് വെറും ഒന്‍പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലും കണ്ണൂര്‍ സ്വക്വാഡ് ഇടം നേടിയിരുന്നു.

അഡ്വെഞ്ചര്‍ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ പുത്തന്‍ താരത്തെ അവതരിപ്പിച്ച് ഹോണ്ട. ഹോണ്ട എക്സ് എല്‍ 750 ട്രാന്‍സ്ആല്‍പ് ആണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. പൂര്‍ണമായും നിര്‍മിച്ച രൂപത്തില്‍ ഇന്ത്യയിലെത്തുന്ന ട്രാന്‍സ്ആല്‍പിന് 10,99,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഹോണ്ടയുടെ ബിഗ്വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍പന. ആദ്യ 100 ട്രാന്‍സ്ആല്‍പുകള്‍ക്കുള്ള ബുക്കിങ്ങാണ് ഇപ്പോള്‍ ഹോണ്ട ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നത്. അടുത്തമാസം വിതരണം ആരംഭിക്കും. റോസ് വൈറ്റ്, മാറ്റെ ബാലിസ്റ്റിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 755സിസി ലിക്യുഡ് കൂള്‍ഡ് 270ഡിഗ്രി ക്രാങ്ക് ഇന്‍ലൈന്‍ ടു സിലിണ്ടര്‍ എന്‍ജിന്‍ 92 എച്ച്പി കരുത്തും പരമാവധി 75എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. എന്‍ജിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. എന്‍ജിന്റെ കാര്യക്ഷമത കൂട്ടുന്നതിന് സിലിണ്ടറുകളില്‍ നിക്കല്‍ സിലിക്കോണ്‍ കാര്‍ബൈഡ് കോട്ടിങ് നല്‍കിയിട്ടുണ്ട്. സ്റ്റീല്‍ ഡയമണ്ട് ഫ്രയിമും 43എംഎം ഷോവ യുഎസ്ഡി ഫോര്‍ക്ക് 200 എംഎം സസ്‌പെന്‍ഷനും 190എംഎം മോണോഷോക്കുമാണ് ട്രാന്‍സ്ആല്‍പിലുള്ളത്. 310എംഎം ഡിസ്‌ക് ബ്രേക്ക് മുന്നിലും 256എംഎം ഡിസ്‌ക് ബ്രേക്ക് പിന്നിലും നല്‍കിയിട്ടുള്ള വാഹനത്തില്‍ എബിഎസ് സ്റ്റാന്‍ഡേഡായി തന്നെ വരുന്നുണ്ട്. മുന്നിലെ ചക്രം 21 ഇഞ്ചും പിന്നിലേത് 18 ഇഞ്ചുമാണ്.

ജീവിതത്തിന്റെ കഥാതിണര്‍പ്പുകള്‍ – തെളിനീരൊഴുക്കുപോലെ ആത്മശുദ്ധിയുള്ള കഥകള്‍. അകം കുളിര്‍ത്ത് ജീവസാരത്തില്‍ ലയിക്കുന്ന നേരെഴുത്തുകള്‍. ഗ്രാമാനുഭവങ്ങളില്‍നിന്ന് ഭൂഖണ്ഡങ്ങള്‍ താണ്ടി മനുഷ്യജീവിതത്തിലെ ധര്‍മസങ്കടങ്ങള്‍ പകുത്തു വായിച്ച ഒരു കഥാകൃത്തിന്റെ നേര്‍വിനിമയങ്ങളും ഹൃദയനിവേദനങ്ങളുമാണ് ഈ കഥകള്‍. കരുണയുടെ തലോടലില്‍ സാന്ത്വനവും വിവേകവും ഏകുന്നു ഈ കഥകള്‍. ‘പിരമിഡ്’. റഫീക്ക് പട്ടേരി. എച്ച് &സി ബുക്സ്. വില : 150 രൂപ.

ചില ശീലങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കാറുണ്ട്. പ്ലോസ് വണ്‍ മാസികയില്‍ 2018ല്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ദീര്‍ഘ നേരമുള്ള ഇരിപ്പ് തലച്ചോറിന്റെ മീഡിയല്‍ ടെംപറല്‍ ലോബിന് മാറ്റങ്ങള്‍ വരുത്താം. ഓര്‍മകളുണ്ടാക്കുന്നതില്‍ ഈ ഭാഗത്തിന് മുഖ്യ സ്ഥാനമുണ്ട്. ദീര്‍ഘനേരത്തെ ഇരിപ്പ് മേധാക്ഷയത്തിനും ഓര്‍മക്കുറവിനും കാരണമാകും. ഇതിനെ തടുക്കാന്‍ ദിവസവും 15 മുതല്‍ 30 വരെ മിനിറ്റ് ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടേണ്ടതാണ്. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും മേധാക്ഷയത്തിന്റെ തോത് വര്‍ധിപ്പിച്ച് അല്‍സ്ഹൈമേഴ്‌സ് പോലുള്ള രോഗങ്ങളുടെ സാധ്യത കൂട്ടും. സമൂഹവുമായും മറ്റ് വ്യക്തികളുമായും അധികം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാത്തവരുടെ തലച്ചോറിലെ ഗ്രേ മാറ്റര്‍ പെട്ടെന്ന് നഷ്ടപ്പെടുന്നത് മറവിരോഗങ്ങള്‍ക്ക് കാരണമാകാമെന്ന് ജേണല്‍സ് ഓഫ് ജെറന്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിനെ ചെറുക്കാനായി ചെറിയ കൂട്ടായ്മകളുടെ ഭാഗമാകാനും നിരന്തരം സുഹൃത്തുക്കളും കുടുംബവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനും ശ്രമിക്കണം. മുതിര്‍ന്നവരില്‍ മൂന്നില്‍ ഒരാള്‍ക്കുവീതം ദിവസം ഏഴു മുതല്‍ എട്ടു വരെ മണിക്കൂര്‍ ഉറക്കം ലഭിക്കാറില്ലെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആവശ്യത്തിന് ഉറക്കമില്ലായ്മ തലച്ചോറിന്റെ ഓര്‍മശക്തി, പ്രശ്‌നപരിഹാര ശേഷി, യുക്തിചിന്ത എന്നിവയെ ബാധിക്കാം. ഇക്കാരണങ്ങളാല്‍ ഉറക്കത്തിന് പ്രഥമ പരിഗണന നല്‍കേണ്ടത് ആവശ്യമാണ്. നിരന്തരമായ സമ്മര്‍ദം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം വരുത്തുകയും പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ് എന്ന ഭാഗത്തെ ചുരുക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ ഈ പ്രദേശം ഓര്‍മ, പഠനം എന്നിവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ധ്യാനം, ശ്വസന വ്യായാമങ്ങള്‍, യോഗ എന്നിവയിലൂടെയെല്ലാം സമ്മര്‍ദം നിയന്ത്രിച്ച്ു നിര്‍ത്തേണ്ടതാണ്. അമിതമായ ഭക്ഷണം, ജങ്ക് ഫുഡ് പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം തലച്ചോറിനെ ബാധിക്കും. ഇവ പ്രമേഹം, അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഈ രോഗങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ കൂടുതല്‍ തകരാറിലാക്കും. സന്തുലിതവും പോഷകസമ്പുഷ്ടവുമായ ഭക്ഷണക്രമം ആരോഗ്യകരമായ തലച്ചോറിന് ആവശ്യമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.16, പൗണ്ട് – 102.91, യൂറോ – 89.28, സ്വിസ് ഫ്രാങ്ക് – 92.50, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.15, ബഹറിന്‍ ദിനാര്‍ – 222.58, കുവൈത്ത് ദിനാര്‍ -271.89, ഒമാനി റിയാല്‍ – 218.04, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 60.82.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *