p7 yt cover 2

നവകേരള സദസിനായി ഇനി വിദ്യാര്‍ത്ഥികളെ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്നും കോടതിയെ അറിയിച്ചു. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും പിന്‍വലിക്കും. വിദ്യാര്‍ത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

നവകേരള സദസില്‍ മന്ത്രിമാര്‍ എന്താണു ചെയ്യുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നു. ചിലര്‍ ചുമ്മാ സ്റ്റേജില്‍ ഇരിക്കുന്നു. .മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ പ്രചരണമാണ്. താലൂക്ക് തല അദാലത്തില്‍ മന്ത്രിമാര്‍ക്കു കിട്ടിയ പരാതികള്‍ പരിഹരിക്കാതെയാണ് പുതിയ പരാതി സ്വീകരിക്കുന്നത്. ഒരു പരാതിയെങ്കിലും മുഖ്യമന്ത്രി പരിഹരിച്ചോ. നവകേരള സദസുമൂലം മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഓഫീസില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ച് അന്വേഷണം. തദ്ദേശ ജോയിന്റ് ഡയറക്ടറാണ് പരിശോധനയ്ക്കു ജില്ലാ അധികാരികള്‍ക്കു നിര്‍ദ്ദേശം നല്‍കിയത്. ബംഗളൂരു സ്വദേശി സര്‍ക്കാരിന് നല്‍കിയ പരാതിയിലാണ് നടപടി. ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയാണ് തദ്ദേശ വകുപ്പിന് കൈമാറിയത്.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം ആരോപിച്ച് റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട പോലീസ് ക്യാമ്പിലേക്കു മാറ്റി. പുലര്‍ച്ചെ ഒന്നിന് പത്തനംതിട്ടയില്‍ ബസ് എത്തിയപ്പോഴാണ് വന്‍ പോലീസ് സന്നാഹത്തോടെ എത്തി ബസ് പിടിച്ചെടുത്തത്.

റോബിന്‍ ബസ് ഉടന്‍ പുറത്തിറിക്കുമെന്നും ചെങ്ങന്നൂരില്‍നിന്ന് പമ്പയിലേക്ക് ബോര്‍ഡ് വച്ച് സര്‍വീസ് നടത്തുമെന്നും ബസുടമ ഗിരീഷ് പഖ്യാപിച്ചു.

വയനാട് പേരിയയില്‍ വനപാലകരെ ആക്രമിച്ച് നായാട്ടുസംഘം കടന്നു കളഞ്ഞു. പുള്ളിമാന്റെ ഇറച്ചിയുമായി വന്ന വാഹനം വനപാലകര്‍ തടഞ്ഞപ്പോള്‍ വനപാലകരുടെ ബൈക്ക് ഇടിച്ചുവീഴ്ത്തി സ്ഥലംവിടുകയായിരുന്നു. രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പേരിയ ചന്ദനത്തോട് ഭാഗത്തുനിന്ന് വേട്ടയാടിയ പുള്ളിമാന്റെ ജഡം വനപാലകര്‍ കണ്ടെത്തി.

കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത്. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കു വയനാട് ദളത്തിന്റെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്. പൊലീസ് അന്വേഷണം തുടങ്ങി. വയനാട്ടില്‍ മാവോയിസ്റ്റുകള്‍ നേരത്തെ പുറത്തിറക്കിയ ഭീഷണിക്കത്തിലേതില്‍നിന്നു വ്യത്യാസമുള്ള കയ്യക്ഷരമാണെന്ന് പൊലീസ് പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

വ്യാജരേഖയുണ്ടാക്കി പ്രതി ജാമ്യം നേടിയതിന് അഭിഭാഷകനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് അഭിഭാഷകരുടെ പ്രകടനത്തില്‍ വനിതാ സിജെഎമ്മിനെതിരെ മുദ്രാവാക്യങ്ങള്‍. പത്തു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് അഡ്വ. എം പി നവാബിനെതിരെ കേസെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കിയതിന്റെ മുഖ്യസൂത്രധാരന്‍ തൃക്കരിപ്പൂര്‍ സ്വദേശി ജെയ്സണ്‍ തോമസാണെന്ന് പൊലീസ്. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. അതേസമയം നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സിജെഎം കോടതി വിധിക്കെതിരെ പൊലീസ് അപ്പീല്‍ നല്‍കിയേക്കില്ല.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. പരാതികളെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സമരത്തിനിറങ്ങുമെന്ന് ഇരയായ ഹര്‍ഷിന. നവകേരള സദസിന്റെ അവസാന ദിവസമായ ഡിസംബര്‍ 23 നു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങുമെന്നാണു മുന്നറിയിപ്പ്.

ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പു നടത്തിയതിന് ആരോഗ്യ വകുപ്പു ജീവനക്കാരന്‍ അറസ്റ്റിലായി. പത്തനംതിട്ട നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന 16.40 ലക്ഷം രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത കേസില്‍ ഓഫീസ് ജീവനക്കാരനും അട്ടത്തോട് സ്വദേശിയുമായ എം.ആര്‍ രമേശിനെയാണ് അറസ്റ്റു ചെയ്തത്.

ഇടുക്കി ചിന്നക്കനാലില്‍ പന്ത്രണ്ടു പേര്‍ കൈവശം വച്ചിരുന്ന ഭൂമി ഒഴിപ്പിച്ചു. ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

കട്ടപ്പനയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റവരെ പോലീസ് ജീപ്പില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാതെ ഓട്ടോറിക്ഷ വിളിച്ചു പോകൂവെന്നു പറഞ്ഞു സ്ഥലംവിട്ട പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ എം ആസാദ്, കെ ആര്‍ അജീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.

നെടുമ്പാശേരിയില്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച കര്‍ണാടക സ്വദേശികളായ രണ്ടു യാത്രക്കാര്‍ അറസ്റ്റില്‍. ബംഗളൂരുവിലേക്കുള്ള അലൈന്‍സ് എയര്‍ വിമാനത്തിലെ യാത്രക്കാരായിരുന്ന രാമോജി കോറയില്‍, രമേഷ്‌കുമാര്‍ എന്നിവരാണ് ഇന്നലെ രാത്രി വിമാനം ബേയില്‍നിന്നു നീങ്ങുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് പിടിയിലായത്.

ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അന്തിമ ഘട്ടത്തിലേക്ക്. രക്ഷാപ്രവര്‍ത്തനത്തിന്റെ ട്രയല്‍ റണ്‍ നടന്നു. നേരത്തെ നിര്‍ത്തി വച്ചിരുന്ന ഡ്രില്ലിംഗ് പുനരാരംഭിച്ചിട്ടുമുണ്ട്.

അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് പ്രസിഡന്റായി ഡോ. രാജ്ശരണ്‍ ഷാഹിയും (ഉത്തര്‍പ്രദേശ് ) ജനറല്‍ സെക്രട്ടറിയായി യജ്ഞവല്‍ക്യ ശുക്ലയും (ബീഹാര്‍) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ചാരവൃത്തി ആരോപിക്കപ്പെട്ട് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറില്‍ വധശിക്ഷക്കു വിധിച്ച സംഭവത്തില്‍ ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ മാസം വധശിക്ഷക്കു വിധിച്ചത്. ഖത്തര്‍ കോടതി വാദം കേള്‍ക്കുന്ന തീയതി പിന്നീടു നിശ്ചയിക്കും.

പ്രതിരോധ മേഖലയ്ക്കായി 1.4 ലക്ഷം കോടി രൂപയുടെ മൂന്നു പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. തദ്ദേശീയ വിമാനവാഹിനി കപ്പല്‍ നിര്‍മാണം, 97 തേജസ് വിമാന നിര്‍മാണം, 156 പ്രചണ്ഡ് ഹെലികോപ്റ്റര്‍ നിര്‍മാണം എന്നിവയ്ക്കായാണ് പ്രതിരോധ വകുപ്പ് ഈ തുക ചെലവാക്കുക.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനില്‍ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്നു നിശബ്ദ പ്രചാരണമാണ്.

നടി തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലി ഖാന്‍ പരസ്യമായി മാപ്പു പറഞ്ഞു. നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. പരാമര്‍ശം വിവാദമായതിനു പിറകേ താന്‍ മാപ്പു പറയേണ്ടതില്ലെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ നിലപാട്.

ഗാസ ശാന്തം. നാലു ദിവസത്തെ വെടിനിറുത്തല്‍ ഇന്നു രാവിലെ ഏഴിനു പ്രാബല്യത്തിലായി. ഇന്നു വൈകുന്നേരം നാലിനു അമ്പതു ബന്ദികളെ ഹമാസ് മോചിപ്പിക്കും.

യുപിഐ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. ഇടപാട് നടത്തുമ്പോള്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടപാട് നടത്തുമ്പോള്‍ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് സുരക്ഷാവീഴ്ചയ്ക്ക് ഇടയാക്കിയേക്കാം. വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ഒടിപിയിലൂടെ പണം തട്ടിയെടുക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. തുടര്‍ന്ന് തട്ടിപ്പുകാര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയാണ് ചെയ്യുന്നത്. അതിനാല്‍ ഇടപാട് നടത്തുന്നതിന് മുന്‍പ് എല്ലാ സ്‌ക്രീന്‍ ഷെയറിങ് ആപ്പുകളും ക്ലോസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.ഗൂഗിള്‍ പേ പ്രതിനിധി എന്ന വ്യാജേന സമീപിക്കുന്നവര്‍ പറയുന്നത് അനുസരിച്ച് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഗൂഗിള്‍ ഓര്‍മ്മപ്പെടുത്തി.

പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ വികസിപ്പിച്ച ഭാഷാ മോഡലായ ബാര്‍ഡ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഉപയോക്താക്കളുടെ ആവശ്യാനുസരണം യൂട്യൂബിലെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. യൂട്യൂബ് വീഡിയോ ഉള്ളടക്കം മനസിലാക്കി ഉപയോക്താവിന് അനുയോജ്യമായ വിധത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ഭക്ഷണ പാചകക്കുറിപ്പുകള്‍ കണ്ടെത്തല്‍ തുടങ്ങിയവയ്ക്ക് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും. കൂടാതെ ഉപയോക്താവിന് സമയമില്ലെങ്കില്‍ ദൈര്‍ഘ്യമേറിയ യൂട്യൂബ് വീഡിയോകളുടെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി സംക്ഷിപ്ത രൂപം തയ്യാറാക്കി നല്‍കുന്നതും ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഉപയോക്താവിന് ആവശ്യമുള്ള കാര്യങ്ങളുടെ വിവരങ്ങള്‍ മാത്രം ശേഖരിക്കുന്നതിനാല്‍ ഉപയോക്താവിന് ഏറെ പ്രയോജനം ചെയ്യും. വീഡിയോ ഉള്ളടക്കം മനസിലാക്കാനുള്ള കഴിവ് ബാര്‍ഡിന് സെപ്റ്റംബറില്‍ തന്നെ ലഭിച്ചിരുന്നു. എന്നാല്‍ ഈ ഫീച്ചര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് ഇപ്പോഴാണ്. വീഡിയോ ഉള്ളടക്കം മനസിലാക്കാനും സന്ദര്‍ഭോചിതമായി മറുപടി നല്‍കാനും കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ വികസിപ്പിച്ചത്.

ഡിസംബര്‍ 1ന് റിലീസ് ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’യിലെ മൂന്നാം ഗാനം പുറത്തിറക്കി. ആദ്യം റിലീസ് ചെയ്ത രണ്ട് ഗാനങ്ങള്‍ ഡാന്‍സ് നമ്പറുകളായിരുന്നെങ്കില്‍ ഈ ഗാനം ഒരു പ്രണായര്‍ദ്രമായ മെലഡിയാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത ശ്രീകാന്ത് ആണ്. ‘ചിലു ചിലു ചിലങ്കങ്ങള്‍ അണിയാം ഞാന്‍’… എന്നു തുടങ്ങുന്ന ഗാനത്തില്‍ ചിത്രത്തിലെ നായകനായ വിഷ്ണു ഉണ്ണികൃഷ്ണനും നായിക ശ്രദ്ധ ഗോകുലുമാണ് അഭിനയിക്കുന്നത്. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസും നൈസി റെജിയും നിര്‍മ്മിച്ച് സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഡാന്‍സ് പാര്‍ട്ടി ഡിസംബര്‍ ഒന്നിന് നൂറ്റമ്പതോളം തീയ്യേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാര്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ‘അനിമല്‍’ ട്രെയിലര്‍ പുറത്തിറങ്ങി. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഗ്യാങ്സ്റ്റര്‍ വേഷത്തില്‍ രണ്‍ബീര്‍ എത്തുന്നു. അച്ഛന്‍മകന്‍ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. രശ്മിക മന്ദാന നായികയാകുന്നു. പ്രീതം സംഗീതം. ‘അര്‍ജുന്‍ റെഡ്ഡി’, ‘കബീര്‍ സിങ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും ‘അനിമല്‍’ പ്രദര്‍ശനത്തിന് എത്തുന്നത്.

ടാറ്റ മോട്ടോഴ്‌സ് അതിന്റെ നെക്‌സോണ്‍ ഇവി ഫെയ്സ്ലിഫ്റ്റ് ഏഴ് കളര്‍ ഓപ്ഷനുകളിലും ആറ് വേരിയന്റുകളിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഈ എസ്യുവിയുടെ എക്സ്-ഷോറൂം വില 14.74 ലക്ഷം രൂപയില്‍ തുടങ്ങി 19.94 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വരെ ഉയരുന്നു. ബുക്കിംഗ് ദിവസം മുതല്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിപ്പ് കാലയളവിലാണ് 2023 നവംബറില്‍ നെക്സോണ്‍ ഇവി വരുന്നത്. മുംബൈയില്‍ നടത്തുന്ന ബുക്കിംഗുകള്‍ക്ക് അനുസൃതമാണ് ഈ കണക്കുകള്‍. അതേസമയം നിങ്ങളുടെ അടുത്തുള്ള ഡീലര്‍ഷിപ്പ്, വേരിയന്റ്, ബാറ്ററി പാക്ക്, കളര്‍ ഓപ്ഷനുകള്‍, മറ്റ് ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ച് ഇത് വ്യത്യാസപ്പെടാം. 2023 നെക്സോണ്‍ ഇവി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാകും. യഥാക്രമം 325 കിലോമീറ്റര്‍ റേഞ്ചുള്ള ഒന്നും ഒപ്പം 465 കി.മീ. ക്ലെയിം ചെയ്ത ബാറ്ററി പാക്കും. ആദ്യത്തേതില്‍ 30കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ആണെങ്കില്‍ രണ്ടാമത്തേതില്‍ 40.5കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഉണ്ട്. വെറും 8.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ എസ്യുവിക്ക് കഴിയും. 150 കി.മീ. മണിക്കൂറില്‍ ഉയര്‍ന്ന വേഗതയില്‍ ഓടാന്‍ കഴിവുണ്ട്.

കൃഷ്ണഭക്തി കീര്‍ത്തനശ്രുതി ചേര്‍ക്കുന്ന ക്ഷേത്രനഗരിയെന്ന പുണ്യഖ്യാതിക്കുമപ്പുറം തിരയും തീരങ്ങളും കൊണ്ട് സഞ്ചാരികളെ മോഹിതരാക്കുന്ന ഉഡുപ്പി. വിദ്യയുടെയും കലയുടെയും നിത്യോപാസകരെ ദേവീസാന്നിധ്യവും സൗപര്‍ണികാതീര്‍ഥവും കുടജാദ്രി ശൃംഗവുമായി മാടിവിളിക്കുന്ന മൂകാംബിക. ശിവരൂപത്തിന്റെ ഉയരത്താലും ഗോപുരത്തിന്റെ വലുപ്പത്താലും അതിശയമേകുന്ന മുരുഡേശ്വര്‍. കര്‍ണാടകയുടെ കടലോരമണ്ണിലൂടെ, സുദീര്‍ഘമായ ദേശീയപാതയിലൂടെ, കന്നഡത്തെയും കന്നഡിഗരെയും അറിഞ്ഞും ആസ്വദിച്ചും ഒരു യാത്രപോകുകയാണ് ഇവിടെ. നമ്മുടെ അയല്‍നാടിന്റെ സംസ്‌കൃതിയുടെ തീരത്തുകൂടിയാണ് ഈ സഞ്ചാരിയുടെ നടത്തം. ‘കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരങ്ങളിലൂടെ’. ഹരി ചിറ്റക്കാടന്‍. എച്ച്ആന്‍ഡ്സി ബുക്സ്. വില 114 രൂപ.

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുടെ മരണ നിരക്ക് വര്‍ധിപ്പിക്കാന്‍ ഭൂമിയുടെ ഉയരുന്ന താപനില കാരണമാകുമെന്ന് കാനഡയില്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 2021 ജൂണില്‍ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയില്‍ ഉണ്ടായ ഉഷ്ണകാറ്റിനെ തുടര്‍ന്നുണ്ടായ കടുത്ത ചൂടില്‍ മരണമടഞ്ഞവരില്‍ എട്ട് ശതമാനം ചിത്തഭ്രമം ബാധിക്കപ്പെട്ടവരായിരുന്നു എന്ന് ബ്രിട്ടിഷ് കൊളംബിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ചൂടും തണുപ്പുമെല്ലാം തിരിച്ചറിഞ്ഞു ശരീര താപനിലയെ ക്രമീകരിക്കാന്‍ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമാണ് ഹൈപോതലാമസ്. മാനസിക രോഗമുള്ളവരില്‍ ഹൈപോതലാമസിലേക്കുള്ള നാഡീവ്യൂഹസന്ദേശങ്ങള്‍ കൃത്യമായി ലഭിക്കാത്ത അവസ്ഥയുണ്ടാകാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ശരീരതാപനില നിയന്ത്രിക്കാന്‍ സഹായിക്കുന്ന തലച്ചോറിലെ കെമിക്കലുകളായ സെറോടോണിനും ഡോപ്പമിനും മാനസികാരോഗ്യമുള്ളവരില്‍ കുറവാണ്. ഇവയെല്ലാം വിയര്‍ക്കാനും ശരീരോഷ്മാവ് കുറയ്ക്കുന്നതിനുമുള്ള സാധ്യത മാനസികാരോഗ്യപ്രശ്നമുള്ളവരില്‍ ഇല്ലാതാക്കുമെന്നു ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്‌കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, പാരനോയിയ, മതിഭ്രമം, ഉത്കണ്ഠ തുടങ്ങിയവയ്ക്കായി കഴിക്കുന്ന മരുന്നുകളും രോഗിയുടെ ശരീരതാപനില ഉയര്‍ത്തുകയും നിര്‍ജലീകരണം ഉണ്ടാക്കുകയും ചെയ്യാം. ചൂടുള്ള താപനില ഉറക്കത്തെ ബാധിക്കുന്നതും മാനസികരോഗമുള്ളവരില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കാമെന്നു ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. ഉയര്‍ന്ന താപനില വരുമ്പോള്‍ മാനസികാരോഗ്യ പ്രശ്നമുള്ളവരുടെ കാര്യത്തില്‍ പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണെന്നു റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. എസി ഉപയോഗിക്കുന്നതും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതും ചൂടുള്ള സമയത്തു പുറത്തിറങ്ങാതെ ഇരിക്കുന്നതും സഹായകമാണ്. സണ്‍സ്‌ക്രീന്‍, തൊപ്പികള്‍, അയഞ്ഞതും മങ്ങിയ നിറമുള്ളതുമായ വസ്ത്രങ്ങള്‍, തണുത്ത വെള്ളത്തിലെ കുളി എന്നിവയും ചൂടിന്റെ കാഠിന്യം കുറച്ച് മാനസികരോഗികളുടെ മരണ സാധ്യത ലഘൂകരിക്കുമെന്നും ഗവേഷകര്‍ അടിവരയിടുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.36, പൗണ്ട് – 104.56, യൂറോ – 90.96, സ്വിസ് ഫ്രാങ്ക് – 94.34, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.72, ബഹറിന്‍ ദിനാര്‍ – 221.17, കുവൈത്ത് ദിനാര്‍ -270.43, ഒമാനി റിയാല്‍ – 216.58, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.70, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 60.89.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *