പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ശേഷം പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തിനു മുകളിൽ ചെങ്കോൽ സ്ഥാപിച്ചു. വിളക്കു കൊളുത്തിയാണ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പൂജയ്ക്കിടെ, അധികാര ചെങ്കോലിനു മുന്നിൽ സാഷ്ടാംഗം കിടന്ന് നമസ്കരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം പുഷ്പാർചന നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ പുതിയ മന്ദിരത്തിനു പുറത്ത് പൂജ നടത്തി. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ മോദിക്കു കൈമാറി.
ബ്രിജ് ഭൂഷൺ എംപിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ പാർലമെൻ്റ് മാർച്ച് പോലീസ് തടഞ്ഞു. കൂട്ട അറസ്റ്റ്. വൻ സംഘർഷാവസ്ഥ.
പൊലീസിൻ്റെ ബാരിക്കേഡുകൾ ചാടിക്കടന്നാണ് മാർച്ച് മുന്നേറിയത്. ദേശീയ പതാകയുമേന്തി മുന്നേറിയ താരങ്ങളെ വിനേഷ് ഫൊഗട്ടും, ബജ്റംഗം പൂനിയയും സാക്ഷി മാലിക്കുമാണ് നയിച്ചത്.
മഹിളാ സമാൻ ഖാപ് പഞ്ചായത്ത് നടത്തുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു.
നൈജീരിയൻ നാവികസേന എട്ടു മാസം മുന്പ് തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പരിലെ ജീവനക്കാരെ മോചിപ്പിച്ചു. കൊച്ചി കടവന്ത്ര സ്വദേശി സനു ജോസ് അടക്കമുള്ളവരെയാണു മോചിപ്പിച്ചത്.
പാർലമെൻ്ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ബിജെപി ഓഫീസല്ല പാർലമെൻ്റ് മന്ദിരമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ പണം വിനിയോഗിച്ചു നിർമിച്ചതാണത്. രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാത്തത് അവഹേളനമാണ്. വേണുഗോപാൽ പറഞ്ഞു.
പാര്‍ലമെന്റ് മന്ദിരം മാത്രമല്ല ഉദ്ഘാടനം ചെയ്യപ്പെട്ടത്, നിര്‍മ്മിത ചരിത്രം കൂടിയാണെന്നു മന്ത്രി എംബി രാജേഷ്. അധ്യക്ഷപീഠത്തില്‍ പ്രതിഷ്ഠിക്കേണ്ടത് ഭരണഘടനയുടെ വിഖ്യാതമായ ആമുഖമാണ്, ചെങ്കോലല്ലെന്നും എംബി രാജേഷ് പറഞ്ഞു.
പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇടുക്കി മ്ലാമല സ്വദേശി ടി.എസ്. ശരതാണ് പിടിയിലായത്. അറസ്റ്റിലായവരുടെ എണ്ണം ആറായി. മുഖ്യപ്രതി പൂജ നടത്തിയ നാരായണൻ ഒളിവിലാണ്.
കണ്ണൂർ കോർപറേഷന്റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തീ പിടിത്തം. ഇന്ന് പുലർച്ചെയാണ് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ.
കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പിലെ ആള്‍മാറാട്ട കേസിൽ പ്രതികളെ പിടികൂടാതെ പൊലിസ്. മുൻ പ്രിൻസിപ്പലിനെയും എസ്എഫ്ഐ നേതാവിനെയും ഇതുവരെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായില്ല.
കോഴിക്കോട് പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗിക അതിക്രമം നടത്തിയെന്ന 18 കാരിയുടെ പരാതിയില്‍ ഇന്‍സ്ട്രക്റ്റര്‍ അറസ്റ്റില്‍. പേരാമ്പ്ര സ്വാമി ഡ്രൈവിംഗ് സ്‌കൂളിലെ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ (60) യാണ് അറസ്റ്റ് ചെയ്തത്.
ചെങ്ങന്നൂർ ബിവ്റേജസ് ഔട്ട്‌ലെറ്റിലെ മദ്യം കവർന്നു. വിലയേറിയ ബ്രാൻഡുകളാണ് നഷ്ടമായത്. പണം നഷ്ടപ്പെട്ടിട്ടില്ല.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിയന്ത്രണത്തിലുള്ള ഉദയനിധി സ്റ്റാലിൻ ഫൗണ്ടേഷന്റെ 36.3 കോടി രൂപയുടെ രൂപയുടെ സ്ഥാവര ആസ്തികളും 34.7 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അനധികൃത പണമിടപാടുകേസിൽ നിയമനടപടി നേരിടുന്ന സ്ഥാപനത്തിൽനിന്ന് ഒരു കോടിരൂപ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
കർണാടകയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്‍റെ ഭാര്യയ്ക്ക് സർക്കാർ നല്‍കിയ താല്‍ക്കാലിക ജോലി റദ്ദാക്കിയ തീരുമാനം തിരുത്തി. ബിജെപി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്‍റെ ഭാര്യ നൂതൻ കുമാരിയുടെ നിയമന ഉത്തരവ് കർണാടകയിലെ കോൺഗ്രസ് സർക്കാർ റദ്ദാക്കിയിരുന്നു. നിയമനം റദ്ദാക്കിയതിനു പിറ്റേന്ന് വീണ്ടും ജോലി നല്‍കുന്നതായി സിദ്ധരാമയ്യ അറിയിച്ചു.