yt cover 35

ബ്രഹ്‌മപുരം തീപിടുത്തത്തിനു കൊച്ചി കോര്‍പറേഷന്‍ നൂറു കോടി രൂപ പിഴ അടയ്ക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവ്. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികള്‍ക്കും ഈ തുക ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചോദിച്ചു. മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്നു ട്രൈബ്യൂണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫലപ്രദമായ മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്വര്‍ണത്തിനു റിക്കാര്‍ഡ് വിലവര്‍ധന. ഇന്ന് ഒറ്റയടിക്ക് 1,200 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്റെ വില 44,240 രൂപയായി. ഗ്രാമിന് 150 രൂപ വര്‍ധിച്ച് 5,530 രൂപ.

ദാര്‍ശനികനും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ അന്തരിച്ചു. 92 വയസായിരുന്നു. 1985 നവംബര്‍ അഞ്ച് മുതല്‍ 2007 മാര്‍ച്ച് 19 വരെ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായിരുന്നു. 1994 മുതല്‍ 1998 വരെ സിബിസിഐ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

*വരുന്നൂ, തൃശ്ശൂരിന്റെ ഹൃദയത്തില്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂം*

പരിശുദ്ധ പട്ടിന്റെ കൈയ്യൊപ്പ് പോലെ 1924 മുതല്‍ കേരളത്തില്‍ സജീവമായ പുളിമൂട്ടില്‍ സില്‍ക്‌സിന് നീണ്ട 99 വര്‍ഷ കാലയളവില്‍ കേരളത്തിന്റെ ഫാഷന്‍ അഭിരുചികള്‍ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പകിട്ടിന്റെയും പ്രൗഡിയുടെയും ഈ പാരമ്പര്യം, കഴിഞ്ഞ 16 വര്‍ഷങ്ങളായി തൃശ്ശൂരിലും നിറസാന്നിദ്ധ്യമാണ്. തൃശ്ശൂരിലെ പ്രിയപ്പെട്ട ജനങ്ങള്‍ക്ക് എന്നും വൈവിധ്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പുളിമൂട്ടില്‍ സില്‍ക്‌സ്, പുതിയ വലിയ ഷോറൂമുമായി എത്തുകയാണ് പാലസ് റോഡില്‍. ഈ അവസരത്തില്‍, വര്‍ഷങ്ങളായി തൃശ്ശൂരിലെ നല്ലവരായ ജനങ്ങള്‍ നല്‍കി വരുന്ന സ്നേഹത്തിനും ആദരവിനും പുളിമൂട്ടില്‍ സില്‍ക്‌സ് മാനേജ്മെന്റിന്റെ നന്ദി.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്ര ഇന്നു തിരുവനന്തപുരത്തു സമാപിക്കും. വൈകുന്നേരം അഞ്ചിനു പുത്തരിക്കണ്ടം മൈതാനിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കും. ഇന്ന് ഉച്ചമുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം.

നിയമസഭാ സംഘര്‍ഷത്തില്‍ നുണപ്രചാരണം നടത്തിയതിനു സിപിഎമ്മിന്റെ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ കെ കെ രമ എംഎല്‍എ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. കൈ പൊട്ടിയില്ലെന്നു വ്യാജ പ്രചാരണം നടത്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് പരാതി.

കൊച്ചി കോര്‍പ്പറേഷന് ഹരിത ട്രിബ്യൂണല്‍ ചുമത്തിയ 100 കോടി രൂപ പിഴ ശിക്ഷയില്‍ ഇളവുതേടി നിയനടപടികള്‍ സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. 100 കോടി രൂപ പിഴ അടയ്ക്കാനുള്ള ശേഷിയില്ല. മേയര്‍ പറഞ്ഞു.

ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായുളള ഉദ്യോഗസ്ഥ സമ്മേളനം കോട്ടയം കുമരകത്ത് അടുത്ത മാസം ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. കുമരകം കവണാറ്റിന്‍കരയില്‍ പക്ഷിസങ്കേതത്തോട് ചേര്‍ന്ന കെടിഡിസിയുടെ വാട്ടര്‍സ്‌കേപ്പ് റിസോട്ടിലാണ് സമ്മേളന വേദി. മുളയും കയറും അടക്കം പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് പതിനായിരം ചതുരശ്ര അടി വിസതീര്‍ണമുള്ള വേദിയുടെ നിര്‍മാണം.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം ലോ കോളേജിലെ എസ്എഫ്ഐ സമര രീതിയോടു യോജിപ്പില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനാധിപത്യപരമായി സമരം ചെയ്യണം. വിശദാംശങ്ങള്‍ അന്വേഷിച്ചശേഷമേ കൂടുതല്‍ പ്രതികരിക്കാനാവൂവെന്നും ഗോവിന്ദന്‍.

മുസ്ലീം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. അച്ചടക്ക സമിതി ശുപാര്‍ശ പ്രകാരമാണ് ഹംസയെ പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. നേരത്തെ പ്രവര്‍ത്തകസമിതിയില്‍ പികെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിനു ഹംസയെ പദവിയില്‍നിന്നു നീക്കിയിരുന്നു.

സമവായത്തിനു വഴങ്ങാത്ത പ്രതിപക്ഷ നേതാവിനു ഹുങ്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷം സ്പീക്കര്‍ക്കുമേല്‍ കുതിര കയറുകയാണ്. നിയമസഭയിലെ ബഹളത്തില്‍ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണെന്നും റിയാസ് പറഞ്ഞു.

വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിരുന്നെന്ന് സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവന്‍. ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുക്കാന്‍ എന്‍എസ്എസിന് സ്വാതന്ത്ര്യമുണ്ടെന്നും വാസവന്‍.

കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണം തുടരാന്‍ വിജിലന്‍സ്. സാങ്കേതിക കാര്യങ്ങളിലെ വ്യക്തതക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കും. വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഈ മാസം 30 നു വിധി പ്രസ്താവിക്കും. അന്തിമവാദം കേള്‍ക്കല്‍ ഇന്നലെ പൂര്‍ത്തിയാക്കി. ആള്‍ക്കൂട്ട ആക്രമണത്തിലോ പോലീസ് കസ്റ്റഡിയിലോ കൂടുതല്‍ ഗുരുതരമായ മര്‍ദനമേറ്റതെന്നു കോടതി പരിശോധിച്ചിരുന്നു.

രാജധാനി എക്സ്പ്രസില്‍ മദ്യം നല്‍കി തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിനു പത്തനംതിട്ട സ്വദേശിയായ സൈനികന്‍ അറസ്റ്റില്‍. മണിപ്പാല്‍ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതീഷ് കുമാറിനെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം ഏലൂരിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് അടച്ചുപൂട്ടാനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് ജീവനക്കാര്‍. പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയശേഷം സ്ഥാപനം പൂട്ടുന്നത് വിശ്വാസ വഞ്ചനയാണെന്നും ജീവനക്കാര്‍ ആരോപിച്ചു. അഞ്ചു മാസമായി ജീവനക്കാരുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്.

മുസ്ലിം ലീഗിന് ആര്‍എസ്എസിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. മുസ്ലിം ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് കാണുന്നതെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് പി എന്‍ ഈശ്വരന്‍ കൊച്ചിയില്‍ പറഞ്ഞു.

നാല് ഏക്കറിലെ കൊയ്തെടുത്ത നെല്ല് കൃഷിഭവനു മുന്നില്‍ ഉപേക്ഷിച്ച് കര്‍ഷകന്റെ പ്രതിഷേധം. നെല്ലു സംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പാലക്കാട് കാവശേരി കൃഷിഭവനു മുന്നില്‍ കര്‍ഷകനായ രാഗേഷ് ഇങ്ങനെ പ്രതിഷേധിച്ചത്.

ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്ത് വിവാഹിതയായി. ആദിത്യനാണ് വരന്‍. കൊച്ചി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര താരങ്ങളും പങ്കെടുത്തു.

തൃശൂരിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ടി.വി. ചന്ദ്രമോഹന്‍ സഞ്ചരിച്ചിരുന്ന കാറിനു പിറകില്‍ പിക്കപ്പ് വാന്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ചന്ദ്രമോഹനും കാര്‍ ഓടിച്ചിരുന്ന ശരത്തിനും ഗുരുതരമായ പരിക്കുകളില്ല. കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്.

അങ്കമാലിക്കു സമീപം കോതകുളങ്ങരയില്‍ നിയന്ത്രണംവിട്ട ട്രെയിലര്‍ ലോറി മീഡിയനില്‍ ഇടിച്ചു മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. എറണാകുളം ഭാഗത്തേക്കുള്ള ലൈനില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

തിരുവനന്തപുരം കാരേറ്റിനു സമീപം പേടികുളത്ത് ഗൃഹനാഥന്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. റിട്ടയഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാജേന്ദ്രനാണ് ഭാര്യ ശശികല കൊലപ്പെടുത്തതിയ ശേഷം ജീവനൊടുക്കിയത്.

കോഴിക്കോട് പന്തീരാങ്കാവില്‍ അറപ്പുഴ പാലത്തില്‍ കാറും ഓട്ടോറിക്ഷയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പെരുമുഖം സ്വദേശി ധനീഷാണ് (58) മരിച്ചത്.

പാലാ തൊടുപുഴ റോഡില്‍ പ്രവിത്താനത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പനന്താനത്ത് കൊരംകുത്തിമാക്കല്‍ ഹര്‍ഷല്‍ ബിജു (22) ആണ് മരിച്ചത്.

രാജസ്ഥാനില്‍ പുതിയ 19 ജില്ലകള്‍. നിയമസഭയില്‍ ധനവിനിയോഗ ബില്ലുകളുടെ ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപനം നടത്തിയത്. 15 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത്. നേരത്തെ 33 ജില്ലകളായിരുന്നു. ഇനി 52 ജില്ലകളാകും.

മഹാരാഷ്ട്രയില്‍ സിപിഎമ്മിന്റെ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന ലോങ്ങ് മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവച്ചു. മാര്‍ച്ചില്‍ പങ്കെടുത്ത കര്‍ഷകന്‍ പുന്തലിക് ജാദവ് മരിച്ചു. താനേ ജില്ലയിലെ ഷഹാപൂര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്നാണ് ലോംഗ് മാര്‍ച്ച് താനെയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സമാജ് വാദി പര്‍ട്ടി നേതാവ് അഖിലേഷ് യാദവും കൊല്‍ക്കത്തയില്‍ ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യമാകാനാണു ധാരണ. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിനെയും കൂടെ നിര്‍ത്താനും പരിപാടിയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജൂണ്‍ മാസത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അത്താഴ വിരുന്നൊരുക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ വക്താവ് പ്രതികരിച്ചില്ല. സെപ്റ്റംബറില്‍ ജി 20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നതിനു മുമ്പായി അത്താഴത്തോടെയുള്ള കൂടിക്കാഴ്ച നടക്കുമെന്നു വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങളാണു സൂചന നല്‍കിയത്.

ഒരാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയത ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയില്‍ പ്രളയം. മഴ പെയ്തതോടെ വെള്ളം ഒഴിഞ്ഞുപോകാതെ മുങ്ങുകയായിരുന്നു. വെള്ളക്കെട്ടുമൂലം വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.

മദ്യക്കുപ്പിയില്‍ പശുസെസ്. ഹിമാചല്‍ പ്രദേശില്‍ ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കില്‍ പശു സെസ് ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ആണ് ബജറ്റ് അവതരിപ്പിച്ചത്.

ജി 20 ഉച്ചകോടിക്കായി റോഡരികില്‍ വച്ചിരുന്ന പൂച്ചട്ടികള്‍ ബിഎംഡബ്ലു ആഡംബര കാറിലെത്തി മോഷ്ടിച്ച രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഛത്രപതി സ്‌ക്വയര്‍ മുതല്‍ ഹോട്ടല്‍ റാഡിസണ്‍ ബ്ലൂ വരെയുള്ള റോഡില്‍ അലങ്കരിച്ചിരുന്ന ചെടിച്ചട്ടികളാണ് യുവാക്കള്‍ മോഷ്ടിച്ചത്.

തമിഴ്‌നാട്ടില്‍ ബിഹാറില്‍നിന്നുള്ള അതിഥി തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടെന്നു വ്യാജ വീഡിയോ നിര്‍മ്മിച്ച യൂട്യൂബര്‍ കശ്യപിനെ അറസ്റ്റു ചെയ്തു. ബീഹാറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

പുതുച്ചേരിയില്‍ വിധവകള്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപയില്‍നിന്ന് 3000 രൂപയാക്കി. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയും ഏര്‍പ്പെടുത്തി മുഖ്യമന്ത്രി എന്‍ രംഗസാമിയുടെ നേതൃത്വത്തില്‍ ഉത്തരവിറക്കി.

ഒഡീഷയിലെ ജഗനാത്പൂരില്‍ ഗര്‍ഭിണിയായ യുവതിയെ ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവും ഭാര്യയും പൊലീസിന്റെ പിടിയിലായി. അയല്‍വാസിയും ഭാര്യയുടെ ബന്ധുവുമായ യുവതിയെയാണ് യുവാവ് ബലാത്സംഗം ചെയ്തത്.

യുദ്ധക്കുറ്റത്തിനു റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുദ്ധകുറ്റത്തിനൊപ്പം യുക്രൈനില്‍നിന്ന് അനധികൃതമായി കുട്ടികളെ കടത്തിയതാണ് പുടിനെതിരെ ചുമത്തിയ പ്രധാന കുറ്റം.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം. പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മില്‍ അടുത്ത ആഴ്ച കൂടിക്കാഴ്ച നടത്തും. സമഗ്ര പങ്കാളിത്തവും തന്ത്രപരമായ സഹകരണവും അടിസ്ഥാനമാക്കിയാകും കൂടിക്കാഴ്ചയെന്ന് റഷ്യ.

കേരളത്തില്‍ സ്വര്‍ണവില ഇതുവരെയുള്ള ഏറ്റവും ഉയരങ്ങളിലെത്തി. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വിപണി വില ആദ്യമായി 44000 കടന്നു. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 1800 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 150 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 145 രൂപ കൂടി. വിപണി വില 4600 രൂപയാണ്. എം.സി.എക്സ് എക്സ്ചേഞ്ചിലും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. 10 ഗ്രാമിന് 59,461 രൂപയായാണ് വര്‍ധിച്ചത്. സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 1,988.50 ഡോളറായി ഉയര്‍ന്നു. ഈ ആഴ്ച സ്പോട്ട് ഗോള്‍ഡ് വിലയില്‍ 6.48 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകളാണ് സ്വര്‍ണവിലയിലെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്. യു.എസിലെ സിലിക്കണ്‍വാലി, സിഗ്നേച്ചര്‍, സില്‍വര്‍ ഗേറ്റ് ബാങ്കുകളുടെ തകര്‍ച്ച സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതും വില ഉയരാന്‍ കാരണമാകുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു. 2008ലെ സാമ്പത്തികമാന്ദ്യം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടാക്കിയിരുന്നു. ട്രോയ് ഔണ്‍സിന് 700 ഡോളര്‍ ഉണ്ടായിരുന്ന സ്വര്‍ണവില 2011ല്‍ 1900 ഡോളറിലേക്കാണ് കുതിച്ചത്. 2011ല്‍ സ്വര്‍ണവില ഗ്രാമിന് 3030 രൂപയും പവന്‍ വില 24,240 രൂപയുമായി ഉയര്‍ന്നിരുന്നു.

ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ‘കൂ’. പോസ്റ്റുകള്‍ വളരെ എളുപ്പത്തിലും വേഗത്തിലും നിര്‍മ്മിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഈ സേവനം അവതരിപ്പിച്ചിട്ടുള്ളത്. കൂ ആപ്പില്‍ നിന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് ചാറ്റ്ജിപിടി ഉപയോഗിക്കാന്‍ സാധിക്കും. ആദ്യ ഘട്ടത്തില്‍ കൂ ആപ്പിന്റെ വെരിഫൈഡ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. സമകാലീന സംഭവങ്ങള്‍, രാഷ്ട്രീയം ഉള്‍പ്പെടെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള വിവരങ്ങളും, വാര്‍ത്തകളും, പോസ്റ്റുകളും ചാറ്റ്ജിപിടിയോട് ചോദിക്കാന്‍ സാധിക്കും. കൂടാതെ, പോസ്റ്റുകള്‍ എഴുതാനും സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍, ചാറ്റ്ജിപിടിയുടെ സഹായത്തോടെ എഴുതിയ പോസ്റ്റുകള്‍ക്ക് പ്രത്യേക ലേബല്‍ നല്‍കുന്നതാണ്. ചോദ്യങ്ങള്‍ക്ക് മനുഷ്യരെപ്പോലെ മറുപടികള്‍ എഴുതി നല്‍കാന്‍ കഴിവുള്ള സാങ്കേതിക വിദ്യയാണ് ഓപ്പണ്‍ എഐ നിര്‍മ്മിച്ച നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി. ഇന്ന് പല കമ്പനികളും പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

വിജയരാഘവനും കെപിഎസി ലീലയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘പൂക്കാലം’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സൂപ്പര്‍ ഹിറ്റായ ‘ആനന്ദ’ത്തിന് ശേഷം സംവിധായകന്‍ ഗണേഷ് രാജ് ഒരുക്കുന്ന സിനിമയാണ്. സ്നേഹ സമ്പന്നമായൊരു കുടുംബത്തിലെ ആഘോഷത്തിന്റെ വസന്തകാലം സമ്മാനിച്ചുകൊണ്ട് എത്തിയിരിക്കുന്ന ‘മനസ്സിലും പൂക്കാലം’ ഗാനം കൈതപ്രത്തിന്റെ രചനയില്‍ സച്ചിന്‍ വാര്യര്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നതാണ്. ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, അബു സലീം, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്,സെബിന്‍ ബെന്‍സണ്‍, ഹരീഷ് പേങ്ങന്‍, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജന്‍, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോന്‍, കൊച്ചു പ്രേമന്‍, നോയ് ഫ്രാന്‍സി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹന്‍,ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുത വിളക്കും’ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു. ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കും പാച്ചുവും അത്ഭുതവിളക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അഖില്‍ സത്യന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇന്നസെന്റ്, ഇന്ദ്രന്‍സ്, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രത്തിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്നത്. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശരണ്‍ വേലായുധന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഗോവയും എറണാകുളവുമാണ്. സത്യന്‍ അന്തിക്കാടിനൊപ്പം അസോസിയേറ്റ് ആയും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് സംഗീതം.

ബിഎംഡബ്ല്യു മോട്ടറാഡിന്റെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി നടന്‍ സൗബിന്‍ ഷാഹിര്‍. ഏകദേശം 23.10 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്എ ട്രോഫി എഡിഷനാണ് സൗബിന്റെ ഏറ്റവും പുതിയ ബൈക്ക്. കൊച്ചിയിലെ ബിഎംഡബ്ല്യു മോട്ടറാഡ് വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് സൗബിന്‍ ബൈക്ക് വാങ്ങിയത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പ്രശസ്ത അഡ്വഞ്ചര്‍ ബൈക്കുകളിലൊന്നായ ആര്‍ 1250 ജിഎസിന്റെ പ്രത്യേക പതിപ്പാണ് ട്രോഫി എഡിഷന്‍. 1254 സിസി ട്വിന്‍ സിലിണ്ടര്‍ ബോക്സര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 136 എച്ച്പി കരുത്തും 143 എന്‍എം ടോര്‍ക്കുമുണ്ട്. നേരത്തെ മഞ്ജു വാരിയരും ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് വാങ്ങിയിരുന്നു.

ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ മുപ്പത്തിരണ്ടോളം അധ്യായങ്ങളിലായി എസ്.കെ.യുടെ ബാല്യകാലം മുതലുള്ള സംഭവവികാസങ്ങള്‍ ആവിഷ്‌കരിച്ച കൃതി. എസ്.കെ.യുടെ ജീവിതത്തെക്കുറിച്ചും സാഹിത്യരചനകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. എസ്.കെ. എന്ന സഞ്ചാരസാഹിത്യകാരനെ സൂക്ഷ്മമാപിനിയിലൂടെന്നവണ്ണം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യഗവേഷകര്‍ക്കും പ്രയോജനപ്രദമായ ജീവചരിത്രം. ‘കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട്’. അശോകന്‍ എങ്ങണ്ടിയൂര്‍. ഗ്രീന്‍ ബുക്സ്. വില 190 രൂപ.

ഹൃദ്രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നത് ജീവിതരീതികളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. ശരീരം തരുന്ന പല മുന്നറിയിപ്പുകളും വകവയ്ക്കാതെ മുന്നോട്ടുനീങ്ങുന്നവര്‍ ഈ അപകടം മുന്നില്‍കാണണം. 60 വയസ്സിന് മുകളിലുള്ളവരില്‍ ഹൃദയാഘാത സൂചന നല്‍കുന്ന പല മുന്നറിയിപ്പുകളുമുണ്ട്. അതുകൊണ്ട് ശരീരത്തെ അല്‍പം ശ്രദ്ധിക്കുന്നത് ജീവന്‍ തിരിച്ചുപിടിക്കാന്‍ പോലും സഹായിക്കും. ഹൃദയപേശികള്‍ക്ക് ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോഴാണ് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ എന്നറിയപ്പെടുന്ന ഹൃദയാഘാതം സംഭവിക്കുന്നത്.കൊറോണറി ആര്‍ട്ടറി ഡിസീസ് ആണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണം. ഹൃദയധമനികള്‍ക്ക് ആവശ്യമായ രക്തവും ഓക്സിജനും പോഷകങ്ങളും ഹൃദയത്തിലേക്ക് നല്‍കാന്‍ കഴിയാതെ വരുന്ന അവസ്ഥാണിത്. നെഞ്ചിലെ അസ്വസ്ഥത അല്ലെങ്കില്‍ നെഞ്ചുവേദനയാണ് പ്രധാന മുന്നറിയിപ്പുകളിലൊന്ന്. അറുപത് കഴിഞ്ഞവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുടുതലാണ്. താടിയെല്ലിനും പൊക്കിളിനുമിടയില്‍ അനുഭവപ്പെടുന്ന ഏതൊരു വേദനയും ഹൃദയസംബന്ധമായ അസുഖത്തിന്റെ ലക്ഷണമാണ്. സമയം കഴിയുന്തോറും അല്ലെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തികളിലേര്‍പ്പെടുമ്പോള്‍ ഈ വേദന വര്‍ദ്ധിച്ചേക്കാം. ചിലരില്‍ വിയര്‍പ്പ്, ഓക്കാനം, തലകറക്കം പോലെയുള്ള മറ്റെന്തെങ്കിലും ലക്ഷണങ്ങളും ഉണ്ടാകും. സാധാരണ വളരെ നന്നായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കൊണ്ടുമാത്രം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തുന്നതും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ കൊണ്ടാണ്. ഓടുന്നതിനും പടികള്‍ കയറുന്നതിനുമെല്ലാം ബുദ്ധിമുട്ട് തോന്നാം. ഇതുമൂലം ബോധം നഷ്ടപ്പെടാന്‍ പോലും സാധ്യതയുണ്ട്. മറ്റൊരു ലക്ഷണവുമില്ലാതെ തലകറങ്ങി വീഴുന്നതും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.54, പൗണ്ട് – 100.51, യൂറോ – 88.97, സ്വിസ് ഫ്രാങ്ക് – 89.41, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.31, ബഹറിന്‍ ദിനാര്‍ – 222.14, കുവൈത്ത് ദിനാര്‍ -273.07, ഒമാനി റിയാല്‍ – 216.67, സൗദി റിയാല്‍ – 22.21, യു.എ.ഇ ദിര്‍ഹം – 22.47, ഖത്തര്‍ റിയാല്‍ – 22.67, കനേഡിയന്‍ ഡോളര്‍ – 60.11.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *