s2 yt cover 1

സംസ്ഥാനത്ത് അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാവുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് അര്‍ബന്‍ കമ്മീഷന്‍. കമ്മീഷനില്‍ 13 അംഗങ്ങളുണ്ടാകും.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിനു നേരെ കല്ലും വടികളും ചെരിപ്പും എറിഞ്ഞു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നവകേരള സദസിന്റെ ബോര്‍ഡുകള്‍ തകര്‍ത്ത പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു ചാടിക്കയറാനും ശ്രമിച്ചു. കൊച്ചിയിലും ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തെ 564 പോലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. കരിങ്കൊടി കാണിച്ചതിനു പോലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണു മാര്‍ച്ച് നടത്തിയത്. നവകേരള സദസ് സമാപിക്കുന്ന 23 ന് ഡിജിപി ഓഫീസിലേക്കു മാര്‍ച്ച് നടത്തുമെന്നു കെപിസിസി പ്രഖ്യാപിച്ചിട്ടുണ്ട്.

നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിലേക്ക്. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. വൈകുന്നേരം ആറരയ്ക്ക് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണു നവകേരള സദസ്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

കേരളത്തില്‍ ഇന്നലെ 292 പേര്‍ക്കുകൂടി കൊവിഡ് ബാധിച്ചു. രണ്ടു പേര്‍ മരിച്ചു. തിങ്കളാഴ്ച 115 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആണ്. രാജ്യത്ത് ആകെ 2311 കോവിഡ് രോഗികളാണുള്ളത്.

കൊവിഡ് വ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടികളില്‍ ഒരു വീഴ്ചയും പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി. സംസ്ഥാന ആരോഗ്യ മന്ത്രിമാരുടേയും സെക്രട്ടറിമാരുടേയും ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുഖ്യനും ഗവര്‍ണര്‍ക്കും വീതം വയ്ക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍’ എന്നു കെഎസ് യു ബാനര്‍. കുസാറ്റിലാണ് ഈ ബാനര്‍ ഉയര്‍ന്നത്. ഇന്നലെ കാലടി ശ്രീശങ്കര കോളേജിലും കെഎസ്‌യു പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു.

വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ട വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കുന്ന അപ്പീലില്‍ പെണ്‍കുട്ടിയുടെ കുടുംബവും കക്ഷി ചേരും. സ്വകാര്യ ഹര്‍ജിയും നല്‍കും. ഇതിനായി കുടുംബാംഗങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടികാഴ്ച നടത്തും.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

പരിശോധനക്കും ചികിത്സയ്ക്കുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അമേരിക്കയിലേക്ക്. രണ്ടാഴ്ചയിലേറെ മാറി നില്‍ക്കേണ്ടി വരുമെങ്കിലും അധ്യക്ഷന്റെ ചുമതല തത്കാലം ആര്‍ക്കും കൈമാറില്ല. ന്യൂറോ സംബന്ധമായ ചികിത്സക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് അമേരിക്കയിലേക്കു പോകുന്നത്. വീസ ലഭിക്കുന്ന മുറയ്ക്ക് യാത്രാ തീയതി തീരുമാനിക്കും.

വയനാട്ടില്‍ നിന്ന് പിടിയിലായി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ച നരഭോജി കടുവയുടെ മുഖത്തെ മുറിവിന് എട്ടു സെന്റിമീറ്ററോളം ആഴമുണ്ടെന്നു വിലയിരുത്തല്‍. മുറിവു തുന്നിക്കൂട്ടാന്‍ കടുവയെ നാളെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കും. വനത്തില്‍ കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി ഉണ്ടായതാവാം മുറിവെന്നാണ് നിഗമനം.

വീട്ടില പണിക്കാര്‍ക്ക് മുറ്റത്ത് കുഴികുത്തി ഇലവച്ച് പഴങ്കഞ്ഞി നല്‍കിയ വിശേഷം പറഞ്ഞ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന് സോഷ്യല്‍മീഡിയയില്‍ വ്യാപക വിമര്‍ശനം. വീട്ടില്‍ തനിക്കു നല്ല ഭക്ഷണം ഉണ്ടായിരുന്നെങ്കിലും പണിക്കാര്‍ കുഴിയില്‍നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നതു കൊതിയോടെ നോക്കിനിന്നിട്ടുണ്ടെന്ന പരാമര്‍ശമാണു വിവാദമായത്. കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിലെ വീഡിയോയിലാണ് വിവാദ പരാമര്‍ശം.

വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. അര്‍ജുന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഡോ. റുവൈസ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചയിലേക്കു മാറ്റി. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും റുവൈസ് കോടതിയെ അറിയിച്ചു.

കൊച്ചി മരടിലെ ചതുപ്പില്‍ കഴുത്തറ്റംവരെ നാലു മണിക്കൂര്‍ കുടുങ്ങിക്കിടന്ന 76 കാരിയായ മത്സ്യത്തൊഴിലാളി കമലാക്ഷിയമ്മയെ ഫയര്‍ ഫോഴ്സ് എത്തി രക്ഷിച്ചു. ഒരു മരക്കൊമ്പില്‍ തൂങ്ങിപ്പിടിച്ചു മരണാസന്നയായി കിടക്കുന്നതു കണ്ട അയല്‍വാസി സീന അറിയിച്ചതിനെത്തുടര്‍ന്നാണു നാട്ടുകാരും ഫയര്‍ഫോഴ്സും എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കണ്ണൂര്‍ പാനൂര്‍ വടക്കെ പൊയിലൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആന ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. മൂന്ന് ആനകളില്‍ ഒരു ആന ആക്രമിച്ചതാണ് ആന ഇടയാന്‍ കാരണം.

എറണാകുളം -അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തിനു പരിഹാരമായേക്കും. അടച്ചിട്ട സെന്റ് മേരീസ് ബസലിക്ക ഡിസംബര്‍ 24 നു തുറക്കും. തിരുപ്പിറവി കുര്‍ബാന ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ അര്‍പ്പിക്കും. ധാരണ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തി ഇന്നും ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷാംഗങ്ങളുടെ ബഹളം. എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡു ചെയ്ത സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ചും പാര്‍ലമെന്റിലെ അതിക്രമത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് ബഹളം. എ.എം ആരിഫ്, തോമസ് ചാഴിക്കാടന്‍, വിജയകുമാര്‍, കവിത സിംഗ് എന്നീ നാല് പ്രതിപക്ഷ എംപിമാര്‍ പോസ്റ്റര്‍ ഉയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സസ്പെന്‍ഡു ചെയ്യുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പു നല്‍കി.

ഇന്ത്യ തദ്ദേശീയ നിര്‍മിച്ച ‘ആകാശ് വ്യോമ പ്രതിരോധ സംവിധാനം’ അര്‍മേനിയയിലേക്ക് കയറ്റുമതി ചെയ്യും. 6,000 കോടി രൂപയ്ക്കാണ് അര്‍മേനിയ ഇന്ത്യയുടെ ആകാശ് വാങ്ങുന്നത്.

വേദനിപ്പിക്കാvല്ല താന്‍ മോണോ ആക്ട് ചെയ്തതെന്ന് ഉപരാഷ്ട്രപതിയെ അനുകരിച്ച തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനോടു ബഹുമാനമേ ഉള്ളൂ. അനുകരണം ഒരു കലയാണെന്നും അദ്ദേഹം വ്യക്തമാക്കി. കല്യാണ്‍ ബാനര്‍ജിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഡിഫന്‍സ് കോളനി പോലീസില്‍ ഒരു അഭിഭാഷകന്‍ പരാതി നല്‍കിയിട്ടുണ്ട്.

അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളില്‍ 42,270 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകളില്‍ അവകാശികളിലാത്ത നിക്ഷേപങ്ങള്‍ 28 ശതമാനം വര്‍ധിച്ചു. 2023 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകളനുസരിച്ച് 36,185 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ പൊതുമേഖലാ ബാങ്കുകളിലാണ്. 6,087 കോടി രൂപയാണ് സ്വകാര്യമേഖലാ ബാങ്കുകളിലുള്ളത്.

മധ്യപ്രദേശ് നിയമസഭാ ഹാളില്‍നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയത് ആറുമാസം മുമ്പാണെന്ന് റിപ്പോര്‍ട്ട്. മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത വന്നപ്പോഴാണ് കോണ്‍ഗ്രസ് ആദ്യമായി പ്രതികരിച്ചത്. ആറുമാസം മുമ്പ് ചിത്രം നീക്കിയത് കോണ്‍ഗ്രസ് അംഗങ്ങള്‍ അറിഞ്ഞില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നാലു പേരെ കൂടി ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. വീഡിയോ അപ്ലോഡ് ചെയ്തവരാണ് പിടിയിലായത്. മുഖ്യപ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊളറാഡോ സുപ്രീം കോടതി അയോഗ്യനാക്കി. 2021 ല്‍ യുഎസ് പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോളില്‍ കലാപസമാനമായ പ്രതിഷേധം നടത്തിയതിനു പിറകില്‍ ട്രംപാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.

ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണവില മുന്നോട്ട്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് വില 5,775 രൂപയായി. 280 രൂപ ഉയര്‍ന്ന് 46,200 രൂപയിലാണ് പവന്‍ വ്യാപാരം. ഈ മാസം കനത്ത ചാഞ്ചാട്ടമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ദൃശ്യമായത്. ഡിസംബര്‍ നാലിന് പവന്‍ വില 47,080 രൂപയായിരുന്നു. ഇത് സര്‍വകാല റെക്കോഡാണ്. തുടര്‍ന്ന് പക്ഷേ, വില കുത്തനെ ഇടിഞ്ഞ് ഡിസംബര്‍ 13ന് 45,320 രൂപയിലെത്തി. പിന്നീട് വില വീണ്ടും കയറുകയായിരുന്നു. അമേരിക്കന്‍ ഡോളറും അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ യീല്‍ഡും താഴുന്നതാണ് സ്വര്‍ണത്തിന് നേട്ടമാകുന്നത്. നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റുകയാണ്. അതായത്, ഡിമാന്‍ഡ് കൂടിയതോടെ സ്വര്‍ണവില മേലോട്ടുയരുന്നു. കഴിഞ്ഞവാരം ഔണ്‍സിന് 2,019 ഡോളറായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 2,040 ഡോളറിലാണ്. അമേരിക്കയുടെ ഉപയോക്തൃ വിപണിയുടെ വളര്‍ച്ചാക്കണക്ക് ഈയാഴ്ച പുറത്തുവരും. കണക്കുകള്‍ ഭദ്രമെങ്കില്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്ന നടപടികളിലേക്ക് 2024ല്‍ കടക്കും. കണക്കുകള്‍ നിരാശപ്പെടുത്തിയാല്‍, പലിശ കുറയാന്‍ കാത്തിരിപ്പ് ഏറെ നീളും. ഈ ആശങ്കയാണ് ഡോളറിനെയും യീല്‍ഡിനെയും തളര്‍ത്തുന്നത്. സ്വര്‍ണത്തിന്റെ ചാഞ്ചാട്ടം പക്ഷേ, വെള്ളിക്കില്ല. കഴിഞ്ഞ 4 ദിവസമായി കേരളത്തില്‍ വെള്ളി വില ഗ്രാമിന് 80 രൂപയില്‍ തന്നെ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4,785 രൂപയായിട്ടുണ്ട്.

ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ അമേരിക്കയില്‍ നിരോധിക്കാന്‍ നീക്കം. ഇത് മറികടക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തില്‍ കൈക്കൊള്ളാനുള്ള ശ്രമത്തിലാണ് കമ്പനി. സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ അടക്കം പരിഹരിച്ച് 1700 കോടി ഡോളറിന്റെ ബിസിനസ് നിലനിര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഉപയോക്താവിന്റെ രക്തത്തിലെ ഓക്‌സിജന്‍ ലെവല്‍ നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഫീച്ചറില്‍ മാറ്റം വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ഫീച്ചര്‍ പേറ്റന്റ് നിയമം ലംഘിച്ചതായുള്ള മാസിമോ കോര്‍പ്പറേഷന്റെ ആരോപണത്തെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്. രക്തത്തിലെ ഓക്‌സിജന്റെ ലെവല്‍ നിര്‍ണയിക്കുന്ന ഫീച്ചറുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് വാച്ചിലെ അല്‍ഗോരിതത്തില്‍ മാറ്റം വരുത്താനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്. സ്വന്തം നാട്ടില്‍ സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ചതില്‍ ആപ്പിളിന്റെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാങ്കേതികവിദ്യയില്‍ പരിഷ്‌കാരം വരുത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് കമ്പനിയുടെ എന്‍ജിനീയര്‍മാര്‍ നടത്തിവരുന്നത്. സീരീസ് 9, അള്‍ട്രാ ടു എന്നിവയാണ് നിരോധനം നേരിടാന്‍ സാധ്യതയുള്ള രണ്ട് മോഡലുകള്‍. നിരോധിക്കാന്‍ സാധ്യതയുള്ള വാച്ചുകള്‍ വ്യാഴാഴ്ച വെബ്സൈറ്റില്‍ വില്‍ക്കുന്നത് നിര്‍ത്താനും തുടര്‍ന്ന് ഡിസംബര്‍ 24-നകം ഏകദേശം 270 ഔട്ട്ലെറ്റുകളില്‍ നിന്ന് അവ പിന്‍വലിക്കാനും ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്.

ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിന്. നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് അറിയിച്ചതാണ് ഇത്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസ് സ്വന്തമാക്കിയിരിക്കുന്നത്. പൊങ്കല്‍ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. അരുണ്‍ മാതേശ്വരന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. അഭിനേതാക്കളിലും അണിയറപ്രവര്‍ത്തകരിലും തെന്നിന്ത്യയിലെ ഏറ്റവും മികച്ചവര്‍ ഒത്തുചേരുന്ന ചിത്രം എന്ന നിലയിലാണ് ക്യാപ്റ്റന്‍ മില്ലറിന് ലഭിക്കുന്ന പ്രീ റിലീസ് ഹൈപ്പ്. ചിത്രത്തിന്റെ ട്രെയ്ലര്‍ ഉടന്‍ എത്തും. സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ഡോ. ശിവരാജ്കുമാര്‍, സന്ദീപ് കിഷന്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പ്രണവിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്. ഇവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ വലിയ ചിത്രം 40 ദിവസം കൊണ്ടാണ് വിനീതും സംഘവും പൂര്‍ത്തിയാക്കിയിരിക്കുന്നത്. അന്‍പതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും ഇരുനൂറ് പേരോളമടങ്ങുന്ന ക്രൂവുമായിരുന്നു ചിത്രീകരണത്തില്‍ പങ്കെടുത്തത്. ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ സഹകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബര്‍ അവസാനമായിരുന്നു. ഹൃദയത്തിന് ശേഷം പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ടൊയോട്ട ഗ്ലാന്‍സയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ ഡിമാന്‍ഡ്. ഈ ഡിസംബറില്‍ ടൊയോട്ട ഗ്ലാന്‍സയ്ക്കായി മൂന്ന് ആഴ്ചയിലധികം കാത്തിരിപ്പ് കാലയളവുണ്ട്. ഇത് നിലവില്‍ നാല് വേരിയന്റുകളില്‍ ലഭ്യമാണ്. ടൊയോട്ട ഗ്ലാന്‍സ ഹാച്ച്ബാക്ക് നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്നത് 6.81 ലക്ഷം രൂപ എക്‌സ് ഷോറൂം പ്രാരംഭ വിലയിലാണ്. ഈ മാരുതി ബലേനോ അടിസ്ഥാനമാക്കിയുള്ള ഹാച്ച്ബാക്ക് ഇ, എസ്, ജി, വി എന്നീ നാല് വേരിയന്റുകളില്‍ ലഭ്യമാണ്. ഈ മാസം ഈ പ്രീമിയം ഹാച്ച്ബാക്ക് ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് വേരിയന്റിനെ ആശ്രയിച്ച് ഡെലിവറിക്കായി നാലാഴ്ചയോ ഒരു മാസമോ കാത്തിരിക്കേണ്ടി വരും. ഇന്ത്യയൊട്ടാകെ ഈ കാത്തിരിപ്പ് കാലയളവ് ബാധകമാണ്. സിഎന്‍ജി കിറ്റ് ഓപ്ഷനുമായി 1.2 ലിറ്റര്‍ എന്‍എ പെട്രോള്‍ എഞ്ചിനുമായി ജോടിയാക്കാം. സ്റ്റാന്‍ഡേര്‍ഡ് മോഡില്‍ 5-സ്പീഡ് മാനുവല്‍, എഎംടി യൂണിറ്റ് എന്നിവയുമായി ജോടിയാക്കുമ്പോള്‍ പെട്രോള്‍ മോട്ടോര്‍ 89 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ തയ്യാറാണ്. അതേസമയം, മാനുവല്‍ ഗിയര്‍ബോക്സുള്ള സിഎന്‍ജി പതിപ്പിന് 76 ബിഎച്ച്പി കരുത്തും 98.5 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും.

ലിംഗബോധം, സദാചാരം, പ്രണയം, പ്രത്യുത്പാദനാവകാശം, ശരീരരാഷ്ട്രീയം, കോവിഡാനന്തര സാമൂഹികപരിണാമം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ മലയാളി മുന്നോട്ടും പിന്നോട്ടും നടന്ന ദൂരങ്ങളെ സാമൂഹികമനശ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകം. ‘മലയാളിയുടെ മനോലോകം’. ഡോ. റ്റിസ്സി മരിയം തോമസ്. ഡിസി ബുക്സ്. വില 209 രൂപ.

ഡിസംബര്‍-ജനുവരി മാസങ്ങള്‍ മഞ്ഞ് കാലം കൂടിയാണ്. തണുപ്പ് കൂടുന്നത് ശരീരത്തിലെ വളരെ പെട്ടന്ന് കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കൂട്ടുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂട്ടും. മഞ്ഞുകാലത്ത് കൊളസ്ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്താം. തണുപ്പ് കാലത്ത് സൂര്യപ്രകാശമേല്‍ക്കാനുള്ള സാധ്യത കുറവാണ്. ഇത് മൂലം ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയാനുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആവശ്യമെങ്കില്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. കൊളസ്‌ട്രോള്‍ തോത് നിയന്ത്രിക്കാന്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ഉറക്ക പ്രധാന ഘടകമാണ്. രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കണം. നിത്യവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. നിരന്തരമുള്ള സമ്മര്‍ദ്ദം കൊളസ്‌ട്രോള്‍ ഉയര്‍ത്താം. അതിനാല്‍ യോഗ, ധ്യാനം, ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക എന്നിവ ശീലമാക്കാം. പഴങ്ങളും പച്ചക്കറികളുമ ഭക്ഷണക്രമത്തില്‍ നിന്നും ഒഴിവാക്കരുത്. സിട്രസ് പഴങ്ങള്‍, പച്ചിലകള്‍, കാബേജ്, ബ്രോക്കളി, കോളിഫ്‌ളവര്‍, കാരറ്റ്, ബീന്‍സ്, ഉരുളകിഴങ്ങ് എന്നിങ്ങനെ വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞ പച്ചക്കറികളും ആപ്പിള്‍, പിയര്‍, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളും കഴിക്കണം. ഓട്‌സ്, ക്വിനോവ, ബാര്‍ലി, ബ്രൗണ്‍ റൈസ് പോലുള്ള ഹോള്‍ ഗ്രെയ്‌നുകള്‍ ശീലമാക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. തണുപ്പ് കാലത്തെ മികച്ചൊരു പ്രഭാതഭക്ഷണമാണ് ഓട് മീല്‍.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.13, പൗണ്ട് – 105.24, യൂറോ – 91.18, സ്വിസ് ഫ്രാങ്ക് – 96.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.28 ബഹറിന്‍ ദിനാര്‍ – 220.60, കുവൈത്ത് ദിനാര്‍ -270.23, ഒമാനി റിയാല്‍ – 215.94, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.63, ഖത്തര്‍ റിയാല്‍ – 22.83, കനേഡിയന്‍ ഡോളര്‍ – 62.35.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *