yt cover 7

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 14 പ്രതികളില്‍ 12 പേരും കുറ്റക്കാരെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. നരഹത്യക്കുറ്റം തെളിഞ്ഞു. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മറ്റു പ്രതികളായ ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനെയും മണ്ണാര്‍ക്കാട് പ്രത്യേക കോടതി മാറ്റി നിര്‍ത്തി.

അരുണാചല്‍ പ്രദേശ് ചൈനയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ ടിബറ്റാണെന്ന അവകാശവാദവുമായി ചൈന. ഇതിന്റെ ഭാഗമായി അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങള്‍ക്ക് ചൈന പുതിയ പേരുകള്‍ നല്‍കി. ഈ പ്രദേശത്തെ ‘ടിബറ്റിന്റെ തെക്കന്‍ സാങ്‌നാന്‍’ എന്നാണ് ചൈന വിശേഷിപ്പിച്ചത്. ചൈനീസ് മന്ത്രിസഭയായ സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥലപേരുകള്‍ ആഭ്യന്തരകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. രണ്ടു ഭൂപ്രദേശങ്ങള്‍, രണ്ടു ജനവാസ മേഖലകള്‍, അഞ്ചു പര്‍വതങ്ങള്‍, രണ്ടു നദികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. ഇതു മൂന്നാം തവണയാണ് അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്കു ചൈന പേരിടുന്നത്. 2017 ല്‍ ആറു സ്ഥലങ്ങള്‍ക്കും 2021 ല്‍ 15 സ്ഥലങ്ങള്‍ക്കും ചൈന അവകാശവാദമുന്നയിച്ചു പേരിട്ടിരുന്നു.

കോഴിക്കോട് ട്രെയിനില്‍ തീയിട്ട കേസില്‍ പ്രതിയെന്നു സംശയിക്കുന്നയാളെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍നിന്ന് പിടികൂടിയെന്ന് റിപ്പോര്‍ട്ട്. പ്രതിയെ പിടികൂടാന്‍ പൊലീസ് നെട്ടോട്ടമായിരുന്നു. കേരള പോലീസ് ഡല്‍ഹിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. റെയില്‍വേ പൊലീസ് ഉത്തര്‍പ്രദേശിലെ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കണ്ണൂരിലും കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തി. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. കണ്ണൂരില്‍ എന്‍ഐഎ സംഘം എത്തിയിട്ടുണ്ട്.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ പുതിയ വലിയ ഷോറൂമിലേക്ക് ഏവര്‍ക്കും സ്വാഗതം*

പുതിയ ഷോറൂമിന്റെ സവിശേഷതകള്‍ : ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്‌സിനായി എക്സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും, കസ്റ്റമേഴ്സിന് പ്രത്യേക സേവനങ്ങളും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്‌ലോര്‍. വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനും പ്രത്യേക ഗ്രൂം സ്റ്റുഡിയോയും. ഇന്ത്യയിലെ ഏത് വലിയ നഗരത്തിലെയും മോഡേണ്‍ സ്റ്റോറുകള്‍ക്കൊപ്പം നില്‍ക്കുന്ന പുരുഷന്മാരുടെ ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരം. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

റെയില്‍വേയില്‍ അതിക്രമങ്ങള്‍ തടയാന്‍ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ പ്രൊട്ടക് ഷന്‍ ഫോഴ്സ് ഐജി ടി.എം. ഈശ്വരറാവു. എല്ലാ സ്റ്റേഷനുകളിലും സ്‌കാനറുകളും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ കംപാര്‍ട്ടുമെന്റില്‍നിന്ന് റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റുകളിലേക്കുള്ള പ്രവേശന കവാടം അടയ്ക്കുമെന്ന് ഉറപ്പാക്കുമെന്ന് പാസഞ്ചേഴ്സ് അമിനിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് പറഞ്ഞു.

മധുകൊലക്കേസില്‍ പ്രതികളായ രണ്ടുപേരെ വെറുതെവിട്ട കോടതി വിധിക്കെതിരേ സുപ്രീം കോടതിവരെ പോകുമെന്ന് മധുവിന്റെ അമ്മയും സഹോദരിയും. 12 പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതിയോടു നന്ദി പറയുകയാണെന്നും അവര്‍ പറഞ്ഞു.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ വീടിനു പൊലീസിന്റെ ശക്തമായ കാവല്‍. കൊലപതകം നടന്ന് അഞ്ചു വര്‍ഷത്തിനു ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. കേസില്‍ 16 പ്രതികളും മധുവിന്റെ നാട്ടുകാരാണ്. 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറു മാറിയിരുന്നു.

കൊച്ചി കാന്‍സര്‍ സെന്റര്‍ ഏഴു മാസത്തിനകം ഭാഗികമായി യാഥാര്‍ത്ഥ്യമാകും. 100 കിടക്കകളുമായാണ് ചികിത്സ തുടങ്ങുക. ഇറക്കുമതി ചെയ്യേണ്ടതുള്‍പ്പടെ 210 കോടി രൂപയുടെ ഉപകരണങ്ങള്‍ എത്തിക്കണം. പണവും കണ്ടെത്തണം. ഇതിനായി ആരോഗ്യമന്ത്രി, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടക്കമുള്ളവരുമായി ഉടന്‍ യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിദ്യാര്‍ത്ഥി – അധ്യാപക അനുപാതമനുസരിച്ച് ബാച്ച് പുനക്രമീകരണം വേണമെന്ന് അധ്യാപക സംഘടനകള്‍. താത്കാലിക ബാച്ച് അനുവദിച്ചതു കൊണ്ട് പ്രയോജനമില്ലെന്നും കോഴിക്കോട്ട് നടന്ന വിദഗ്ധ സമിതി സിറ്റിംഗില്‍ അധ്യാപകര്‍ ചൂണ്ടിക്കാട്ടി. വിധഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അടുത്തയാഴ്ച സര്‍ക്കാരിനു സമര്‍പ്പിക്കും.

ട്രെയിന്‍ തീവയ്പു സംഭവത്തില്‍ മരിച്ച നൗഫീഖിന്റെ കുടുംബത്തെ സഹായിക്കാന്‍ റെയില്‍വേയും സര്‍ക്കാരും തയ്യാറാകണമെന്ന് സഹോദരങ്ങള്‍. നൗഫീഖിന്റെ മരണത്തോടെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. മൂന്നു കൊച്ചു മക്കളുമുണ്ട്. കുടുംബത്തെ സഹായിക്കാന്‍ പദ്ധതി ഒരുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

കൊച്ചി പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍. ഗൃഹനാഥനായ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തി മണിയന്‍ ജീവനൊടുക്കിയെന്നാണ് സംശയം. മണിയന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്ക് അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.

നേതാക്കള്‍ പരസ്യ പ്രസ്താവനകളിലൂടെ അച്ചടക്ക ലംഘനം നടത്തുന്നതു എല്‍ഡിഎഫിനു ഗുണമാകുന്നുവെന്ന് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം. ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ അച്ചടക്കത്തിന്റെ ലക്ഷ്മണ രേഖ ലംഘിക്കുന്നുണ്ടെന്ന് പിജെ കുര്യന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷന്‍ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ടായി.

താന്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണെന്ന് കെ മുരളീധരന്‍ എംപി. എത്ര അപമാനം സഹിച്ചാലും കോണ്‍ഗ്രസുകാരനായി തുടരും. രാഹുല്‍ ഗാന്ധിയോടൊപ്പം കേരളം മുഴുവന്‍ നടന്നത് ബിജെപിയില്‍ ചേരാനല്ലെന്നും മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ ഒരു വിഭാഗം പ്രീ പ്രൈമറി അധ്യാപകര്‍ അനിശ്ചിതകാലം സമരം ആരംഭിച്ചു. ദിവസക്കൂലി 350 രൂപയാണ്. കൃത്യമായ ശമ്പള സ്‌കെയിലും പെന്‍ഷനും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുമെന്നും അധ്യാപകര്‍ പറഞ്ഞു.

തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ രണ്ടര ലിറ്റര്‍ പെട്രോളുമായി യുവാവ് പിടിയില്‍. ബെംഗളൂരു കന്യാകുമാരി ഐലന്റ് എക്‌സ്പ്രസില്‍ വന്ന കോട്ടയം സ്വദേശി സേവിയര്‍ വര്‍ഗീസിനെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കയറ്റിവിട്ട ബൈക്കിന്റെ പെട്രോളാണ് കുപ്പിയില്‍ ഉണ്ടായിരുന്നത്.

എറണാകുളം തോപ്പുംപടിയില്‍ റോഡിലെ വളവില്‍ അപകടകരമായ സാഹചര്യത്തില്‍ വാഹന പരിശോധന നടത്തിയതു ചോദ്യം ചെയ്ത യുവാവിനെ പൊലീസുകാര്‍ കൈകാര്യം ചെയ്തു. എറണാകുളം പള്ളുരുത്തി സ്വദേശി വിജേഷാണു പോലീസിനെതിരേ പരാതിപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജേഷിന് കുടിവെള്ളം നിഷേധിച്ചെന്നും ആരോപണമുണ്ട്.

80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചത് ആഘോഷിക്കാന്‍ മദ്യസത്കാരം നടത്തിയ സജീവ് മരിച്ച സംഭവത്തില്‍ സുഹൃത്ത് മായാവി സന്തോഷ് കസ്റ്റഡിയില്‍. സന്തോഷ് സജീവിനെ തള്ളിയിട്ട് കൊന്നെന്നാണ് ബന്ധുക്കളുടെ മൊഴി. മറ്റൊരു സുഹൃത്തായ രാജേന്ദ്രന്‍ പിള്ളയുടെ വീട്ടിലെ മണ്‍തിട്ടയില്‍ നിന്ന് വീണാണ് സജീവ് മരിച്ചത്.

വന്യജീവി ആക്രണത്തിനെതിരേ പരാതിയുമായി വയനാട് ജില്ലയില്‍ നിന്നുള്ള എല്‍ഡിഎഫ് നേതാക്കള്‍ സി കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ കേന്ദ്ര വനം വകുപ്പ് മന്ത്രിയെ കണ്ടു. വന്യജീവികളുടെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും വന്‍തോതില്‍ കൃഷിനാശം സംഭവിച്ചെന്നു ചൂണ്ടിക്കാണിച്ചും പരിഹാരം ആവശ്യപ്പെട്ടുമുള്ള നിവേദനവും അവര്‍ കൈമാറി.

തലസ്ഥാനത്ത് കാട്ടാല്‍ ഭദ്രകാളി ക്ഷേത്ര ഉത്സവത്തിനിടെ കല്ലേറില്‍ ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വെള്ളറട സ്വദേശി രാജേന്ദ്രന്റെ മൂക്കിന്റെ പാലം തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് പിടികൂടിയ യുവാക്കളില്‍ ഏറേയും പൊലീസിനെ ആക്രമിച്ച സംഘത്തില്‍ ഉള്‍പ്പെട്ടവരല്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

കൊല്ലം ചടയമംഗലത്ത് 53 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ചിതറ സ്വദേശി ഫെബിമോന്‍, നെയ്യാറ്റിന്‍കര സ്വദേശി ഷൈന്‍ എന്നിവരാണു ചടയമംഗലം പൊലീസിന്റെ പിടിയിലായത്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സിലബസില്‍നിന്ന് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള പാഠ്യഭാഗങ്ങള്‍ നീക്കം ചെയ്തു. ചരിത്രപാഠപുസ്തകം ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’- പാര്‍ട്ട് രണ്ടിലാണു ചരിത്രത്തിന് എന്‍സിഇആര്‍ടി കത്രികവച്ചത്. 10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളിലാണ് പ്രധാനമായും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷി നേതാക്കളേയും മുഖ്യമന്ത്രിമാരേയും ഒരേ വേദിയിലെത്തിച്ച് ഡിഎംകെ. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സാമൂഹിക നീതിക്കായുള്ള ദേശീയ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ സംഗമിച്ചത്. കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്, ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, ഇ ടി മുഹമ്മദ് ബഷീര്‍, വൈക്കോ തുടങ്ങിയവര്‍ യോഗത്തിനെത്തി.

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ജനങ്ങള്‍ക്കു കറന്‍സി നോട്ടുകളെറിഞ്ഞതിനു കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെതിരെ കേസ്. മാര്‍ച്ച് 29 ന് മാണ്ഡ്യയില്‍ നടന്ന സംഭവത്തില്‍ ശിവകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം തെലങ്കാനയിലെ ഷംഷാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. സാങ്കേതിക തകരാര്‍ മൂലമാണ് 137 യാത്രക്കാരുണ്ടായിരുന്ന വിമാനം ലാന്‍ഡു ചെയ്തത്.

മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്യുന്നത് നന്നല്ലെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍. ഭരണരംഗത്തെ നേട്ടങ്ങളെക്കുറിച്ചാണ് വിലയിരുത്തേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു 2014 ല്‍ ജനങ്ങള്‍ വോട്ടു ചെയ്തത് ബിരുദം നോക്കിയല്ല, വ്യക്തിമഹത്വത്തിനാണെന്നും അജിത്കുമാര്‍.

കുനോ ദേശീയ ഉദ്യാനത്തില്‍ പിറന്ന ചീറ്റക്കുഞ്ഞുങ്ങള്‍ക്കു പേരിടാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. നമീബീയയില്‍ നിന്നെത്തിച്ച സിയ എന്ന ചീറ്റ ജന്മം നല്‍കിയ നാലു കുഞ്ഞുങ്ങള്‍ക്കാണു പേരിടുന്നത്. പേര് നിര്‍ദേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തണമെന്നാണു നിര്‍ദേശം.

ട്വിറ്ററിന്റെ ലോഗോയില്‍ സിഇഒ ഇലോണ്‍ മസ്‌ക് മാറ്റം വരുത്തുന്നു. ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂ ബേര്‍ഡ് ലോഗോ മാറ്റി നായയുടെ (‘ഡോഗ് മീം) ചിത്രമാണ് നല്‍കുന്നത്. ഡോഗ് കോയിന്‍ എന്ന ക്രിപ്റ്റോ കറന്‍സിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്. ഇലോണ്‍ മാസ്‌കിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറന്‍സിയാണ് ഡോഗ് കോയിന്‍.

തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ 128 മണിക്കൂറുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവിച്ച രണ്ടു മാസം പ്രായമുള്ള കുഞ്ഞ് 54 ദിവസങ്ങള്‍ക്കു ശേഷം അമ്മയ്ക്കരികില്‍ എത്തി. കുഞ്ഞിന്റെ അമ്മ മരിച്ചുപോയെന്നാണ് കഴിഞ്ഞ ദിവസംവരേയും കരുതിയിരുന്നത്. ഉക്രേനിയന്‍ ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി ജോലി ചെയ്യുന്ന ആന്റണ്‍ ഗെരാഷ്‌ചെങ്കോവാണ് ഈ സന്തോഷ വാര്‍ത്തയും ചിത്രങ്ങളും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.

ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ജയിന്റ്സ് ഡല്‍ഹി ക്യാപിറ്റല്‍ല്‍സ് പോരാട്ടം. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് 2022-23ല്‍ മൊത്തം ബിസിനസില്‍ 11.26 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. മൊത്തം നിക്ഷേപം 12,403 കോടി രൂപയില്‍ നിന്ന് 7.45 ശതമാനം ഉയര്‍ന്ന് 13,327 കോടി രൂപയായെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി. മൊത്തം നിക്ഷേപത്തില്‍ 31.95 ശതമാനവും കറന്റ് സേവിംഗ്‌സ് നിക്ഷേപങ്ങളാണ്. മൊത്തം വായ്പ 16.85 ശതമാനം വര്‍ദ്ധിച്ച് 9,867 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 8,444 കോടി രൂപയായിരുന്നു. സ്വര്‍ണപ്പണയ വായ്പകളിലെ വാര്‍ഷിക വളര്‍ച്ച 23.39 ശതമാനമാണ്. 1,843 കോടി രൂപയില്‍ നിന്ന് 2,274 കോടി രൂപയായാണ് വളര്‍ച്ച. ബാങ്കിന്റെ വായ്പാ-നിക്ഷേപ അനുപാതം 68.08 ശതമാനത്തില്‍ നിന്നുയര്‍ന്ന് 74.04 ശതമാനമായി. നിക്ഷേപങ്ങളിലും സ്വര്‍ണപ്പണയം അടക്കമുള്ള വായ്പകളിലും മൊത്തം ബിസിനസിലും കൈവരിച്ച നേട്ടം ധനലക്ഷ്‌ലി ബാങ്കിന്റെ ഓഹരിവില വര്‍ദ്ധിക്കാന്‍ വഴിയൊരുക്കി. പുതിയ സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യ വ്യാപാരദിനമായ ഏപ്രില്‍ മൂന്നിന് ബാങ്കിന്റെ ഓഹരിവില എന്‍.എസ്.ഇയില്‍ 5 ശതമാനത്തോളം ഉയര്‍ന്നു. 14.45 രൂപയായിരുന്ന ഓഹരിവില 15.45 രൂപവരെയാണ് ഉയര്‍ന്നത്.

രാജ്യത്തെ ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ട്രായിയുടെ പുതിയ കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 28 ലക്ഷം മൊബൈല്‍ വരിക്കാരെയാണ് ഇരു കമ്പനികള്‍ കൂടി നേടിയത്. അതേസമയം വോഡഫോണ്‍ ഐഡിയയ്ക്ക് ഏകദേശം 13.5 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെടുകയും ചെയ്തു. ജിയോ ജനുവരിയില്‍ 16.58 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത് വിപണിയില്‍ ലീഡ് ഉറപ്പിച്ചു. അതേസമയം എയര്‍ടെല്‍ 12.81 ലക്ഷം പുതിയ ഉപയോക്താക്കളെയും ചേര്‍ത്തു. 2023 ജനുവരി അവസാനത്തോടെ ജിയോയുടെ മൊബൈല്‍ വരിക്കാരുടെ എണ്ണം 42.61 കോടിയാണ്. മുന്‍ മാസം ഇത് 42.45 കോടി ആയിരുന്നു. ഭാരതി എയര്‍ടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം ജനുവരിയില്‍ 36.88 കോടിയായി ഉയര്‍ന്നു. വോഡഫോണ്‍ ഐഡിയയ്ക്ക് ജനുവരിയില്‍ 13.59 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ വിയുടെ ജനുവരിയിലെ മൊത്തം വരിക്കാരുടെ എണ്ണം 23.99 കോടിയായി.

അല്ലു അര്‍ജുന്റെ കരിയറിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്ന ‘ഹീറോ’ വീണ്ടും തിയറ്ററുകളില്‍ എത്തുന്നു. അല്ലുവിന്റെ പിറന്നാള്‍ ദിനമായ ഏപ്രില്‍ 8 നാണ് ചിത്രം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിലീസിന് ഒരുങ്ങുന്നത്. അദ്ദേഹത്തിന് ഏറെ ആരാധകരുള്ള കേരളത്തിലും ചിത്രത്തിന് റിലീസ് ഉണ്ട്. ആന്ധ്രയിലും തെലങ്കാനയിലും ഏപ്രില്‍ 6, കേരളത്തില്‍ ഏപ്രില്‍ 7, കര്‍ണാടകയിലും തമിഴ്നാട്ടിലും ഏപ്രില്‍ 8 എന്നിങ്ങനെയാണ് ചിത്രത്തിന്റെ റിലീസ് തീയതികള്‍. 4 കെ ദൃശ്യമികവോടെയാണ് ചിത്രം എത്തുക. റൊമാന്റിക് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും പുരി ജഗന്നാഥ് ആയിരുന്നു. ഒരു ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആണ് ചിത്രത്തില്‍ അല്ലു അവതരിപ്പിക്കുന്ന ബാല ഗോവിന്ദ് എന്ന നായക കഥാപാത്രം. ഹന്‍സിക മോട്വാനിയാണ് നായിക. ഒരു സന്യാസിനിയാണ് ഹന്‍സികയുടെ കഥാപാത്രം. ചിത്രീകരണത്തിനായി കുളു, മണാലിയിലേക്ക് പോകുന്ന ബാല ഗോവിന്ദ് ഹന്‍സികയുടെ കഥാപാത്രവുമായി പ്രണയത്തില്‍ ആവുകയാണ്. പ്രദീപ് റാവത്ത്, അലി, ചന്ദ്ര മോഹന്‍, ദേവന്‍, സുബ്ബരാജു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന സിനിമയുടെ സോംഗ് ടീസര്‍ പുറത്ത്. മാപ്പിള രാമായണത്തിന്റെ ശൈലിയില്‍ തയ്യാറാക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഗണേഷ് മലയത്ത് ആണ്. സൂരജ് സന്തോഷ് ആണ് ആലാപനം. വിഷ്ണു ശിവശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. നവാഗതനായ റഷീദ് പറമ്പില്‍ ആണ് ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ സംവധാനം ചെയ്യുന്നത്. ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ മാഗ്നൈറ്റ് . 2022-23 വര്‍ഷം മൊത്തം 94,219 യൂണിറ്റുകള്‍ മൊത്തമായി വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഒരു ലക്ഷം ബുക്കിംഗുമായി വാഹനം എല്ലാവരെയും അമ്പരപ്പിച്ചു. ഇന്ത്യയുടെ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും നിസാന്‍ മാഗ്‌നൈറ്റിന് ഒരു ലക്ഷത്തിലധികം ബുക്കിംഗ് ലഭിച്ചു. ഇത് ജപ്പാനില്‍ രൂപകല്‍പ്പന ചെയ്തതും ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായി ഇന്ത്യയില്‍ നിര്‍മ്മിച്ചതുമാണ്. 94,219 യൂണിറ്റുകളുടെ മൊത്ത വില്‍പ്പനയുമായി നിസ്സാന്‍ ഇന്ത്യ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 33,611 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും 60,608 യൂണിറ്റുകളുടെ കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടുന്നു. നിസാന്‍ മാഗ്നൈറ്റ് എട്ട് നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാണ്. അഞ്ച് സീറ്റുള്ള ഈ കാറിന് ഒരു ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്. ഇത് 72 പിഎസ് പവര്‍ കപ്പാസിറ്റിയും 96 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ മോഡലില്‍ 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്റെ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ കരുത്തുറ്റ എഞ്ചിന്‍ യൂണിറ്റ് 99 ബിഎച്ച്പിയും 160 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുപ്പുകളില്‍ അഞ്ച് സ്പീഡ് മാനുവലും ഒരു സിവിടി ഓട്ടോമാറ്റിക് ഉള്‍പ്പെടുന്നു. ആറ് ലക്ഷം രൂപ മുതല്‍ 10.94 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

ഇന്ത്യയില്‍ ഹിന്ദുത്വം അടിത്തട്ടിലേക്ക് അരിച്ചുകേറുന്നത് എങ്ങനെ എന്നതിന്റെ സൂക്ഷ്മചിത്രം വരച്ചു കാണിക്കുന്ന നോവലാണ് ‘മാടന്‍മോക്ഷം’. വളരെ അടിത്തട്ടിലുള്ള ഒരു ദൈവമാണ് ‘മാടന്‍’. ശരിക്കു പറഞ്ഞാല്‍ ദൈവങ്ങളിലെ ഒരു ദലിതന്‍. ചുടലമാടന്‍ എന്നു പേരുവിളിക്കും. ചുടല കാക്കുന്നവന്‍, അതായത് ശ്മശാന കാവല്‍ക്കാരന്‍. കൊല്ലത്തിലൊരിക്കല്‍, അധഃകൃതജാതിയില്‍പ്പെട്ടൊരാള്‍ കൊണ്ടുചെന്നു കൊടുക്കുന്ന കള്ളും ചുരുട്ടും മാംസവും ചോരയുമാണ് വഴിപാട്. അവര്‍ക്ക് മാടന്‍ ആകാശത്തുനിന്നുള്ള ദൈവമല്ല. ഒപ്പമുള്ള ദൈവമാണ്. അവരുടെ ഒപ്പമുണ്ടായിരുന്ന ആ ദൈവം മറ്റൊന്നായി മാറുന്നതിന്റെ തീക്ഷ്ണാനുഭവമാണ് ഈ നോവലിലുള്ളത്. മലയാള നോവല്‍ സാഹിത്യത്തില്‍ സാമൂഹ്യവിമര്‍ശനത്തിന്റെ അസാധാരണവും അതിനിശിതമായൊരു പൊളിച്ചെഴുത്തു നടത്തുന്ന കൃതി. ജയമോഹന്‍. ഡിസി ബുക്സ്. വില 117 രൂപ.

ശരിയായ ഉറക്കം ലഭിക്കാത്തത് ശരീരഭാരവും അരക്കെട്ടിലെ വിസറല്‍ കൊഴുപ്പും വര്‍ധിക്കാന്‍ കാരണമാകുമെന്ന് ഗവേഷണ പഠനം. കുടവയര്‍ വരാതിരിക്കണമെങ്കില്‍ ദിവസം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നും സ്ലീപ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. ഉറക്കത്തിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ കുറയുന്നത് അരക്കെട്ടിലെ കൊഴുപ്പ് 12 ഗ്രാം വീതം വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനം അരക്കെട്ടിലെ കൊഴുപ്പിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നില്ലെന്നും പഠനം പറയുന്നു. യുഎസ് നാഷനല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന്‍ സര്‍വേയില്‍ പങ്കെടുത്ത 18നും 59നും ഇടയില്‍ പ്രായമുള്ള 5000 പേരുടെ ഡേറ്റ പഠനത്തിനായി ഉപയോഗപ്പെടുത്തി. ഉറക്കമില്ലായ്മ തലച്ചോറിന്റെ അകാല വാര്‍ധക്യത്തിനും പെരുമാറ്റ ശീലങ്ങളിലെ വ്യതിയാനത്തിനും കാരണമാകാമെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.വയര്‍ ഉള്‍പ്പെടെയുള്ള ശരീര അവയവങ്ങള്‍ സ്ഥിതി ചെയ്യുന്ന അബ്ഡോമിനല്‍ ക്യാവിറ്റിയില്‍ ശേഖരിക്കപ്പെടുന്ന കൊഴുപ്പാണ് വിസറല്‍ ഫാറ്റ്. ഇത് രക്തധമനികളിലും അടിയാം. ഫാറ്റി ആസിഡുകള്‍ രക്തപ്രവാഹത്തിലേക്ക് ചോരാനും ആന്തരിക അവയവങ്ങള്‍ക്ക് കേട് വരാനും വിസറല്‍ കൊഴുപ്പ് കാരണമാകാം. വയറിന് പുറമേ കരള്‍, കുടലുകള്‍ പോലുള്ള സുപ്രധാന അവയവങ്ങള്‍ക്ക് അരികിലും വിസറല്‍ കൊഴുപ്പ് കാണപ്പെടുന്നു. തൊലിയുടെ അടിവശത്ത് കാണുന്ന സബ്ക്യൂടേനിയസ് കൊഴുപ്പിനെ അപേക്ഷിച്ച് അപകടകരമാണ് വിസറല്‍ കൊഴുപ്പ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.15, പൗണ്ട് – 102.43, യൂറോ – 89.69, സ്വിസ് ഫ്രാങ്ക് – 90.13, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.48, ബഹറിന്‍ ദിനാര്‍ – 217.88, കുവൈത്ത് ദിനാര്‍ -267.93, ഒമാനി റിയാല്‍ – 213.35, സൗദി റിയാല്‍ – 21.90, യു.എ.ഇ ദിര്‍ഹം – 22.37, ഖത്തര്‍ റിയാല്‍ – 22.56, കനേഡിയന്‍ ഡോളര്‍ – 61.22.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *