yt cover 27

ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്കു സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 140 കിലോമീറ്ററിലേറെ ദൂരമുള്ള സ്ഥലങ്ങളിലേക്കു സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതു വിലക്കിക്കൊണ്ട് ഗതാഗത വകുപ്പിന്റെ ഉത്തരവ് കോടതി തടഞ്ഞു. ഈ റൂട്ടുകളില്‍ നിലവിലുളള പെര്‍മിറ്റുകള്‍ക്ക് തല്‍ക്കാലം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കേരളത്തിന് അനുവദിച്ച 16 കോച്ചുള്ള വന്ദേഭാരത് എക്സ്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കും. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. ട്രെയിനിനെ വരവേല്‍ക്കാന്‍ നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ബിജെപി പ്രവര്‍ത്തകര്‍ ട്രെയിനിനെ വരവേറ്റത്.

വന്ദേ ഭാരത് ട്രെയിന്‍ 25 നു പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിനുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമാണ് വന്ദേ ഭാരത് എന്നാണ് ബിജെപിയുടെ അവകാശവാദം.

ട്രെയിന്‍ തീവയ്പു കേസില്‍ അന്വേഷണസംഘം പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. സാക്ഷികളെ ഉള്‍പ്പെടെ കോഴിക്കോട് പൊലീസ് ക്യാമ്പിലെത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. എഡിജിപി എം ആര്‍ അജിത് കുമാറും ഐ ജി നീരജ് കുമാര്‍ ഗുപ്തയും എത്തിയിരുന്നു. ഷാരൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്നാണു പോലീസിന്റെ സംശയം. ട്രെയിനിനകത്ത് ഇയാള്‍ വസ്ത്രം മാറിയത് മറ്റാരുടേയെങ്കിലും സഹായത്തോടെയാകണം. പ്രതി ഷാറൂഖ് സെയ്ഫിന്റെ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ തേടി ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം പരിശോധന നടത്തി.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കോ മറ്റെവിടേയെക്കെങ്കിലുമോ മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. കോടനാട് പരിശീലന കേന്ദ്രത്തിലേക്കു മാറ്റണമെന്നാണു സര്‍ക്കാരിന്റെ ആവശ്യം. അരിക്കൊമ്പനെ സ്വകീരിക്കാന്‍ ഒരു പ്രദേശവാസികളും തയാറാല്ലെന്നും മന്ത്രി. ഇതേസമയം, അരിക്കൊമ്പനെ പിടികൂടി കാട്ടില്‍ വിടുമ്പോള്‍ ഘടിപ്പിക്കേണ്ട ജിപിഎസ് കോളര്‍ ആസാമില്‍നിന്ന് ഇന്നെത്തും.

അരിക്കൊമ്പനെ മംഗളവനത്തിലേക്കു മാറ്റണമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസ ട്രോളുകള്‍. പറമ്പിക്കുളത്തേക്കു മാറ്റണമെന്ന് ഉത്തരവിട്ട ഹൈക്കോടതി നിലകൊള്ളുന്ന പ്രദേശമാണ് മംഗളവനം. ജഡ്ജിമാര്‍ ശീതീകരിച്ച ചില്ലുമേടകളില്‍ ഇരിക്കുന്ന ഈ പ്രദേശമാണ് അരിക്കൊമ്പനെ തുറന്നുവിടാന്‍ അനുയോജ്യമെന്നാണ് പരിഹാസം.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെ. മലര്‍ നിവേദ്യം കഴിയുന്നത് വരെ (എകദേശം അഞ്ചുമണി) പുറത്തു ക്യൂ നില്‍ക്കുന്ന ഭക്തരെ കൊടിമരം വഴി നേരിട്ട് ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കും. ഇതിനാല്‍ ശയനപ്രദക്ഷിണം, ചുറ്റമ്പല പ്രദക്ഷിണം എന്നിവ അനുവദിക്കില്ല.

വിഷുദിനമായ നാളെ ബിജെപി പ്രവര്‍ത്തകര്‍ സ്നേഹ സംഗമമൊരുക്കി ഇതര മതസ്ഥര്‍ക്കു കൈനീട്ടമോ പായസമോ മധുരമോ നല്‍കണമെന്ന് ബിജെപി നേതൃത്വം. ഈസ്റ്റര്‍ ദിനത്തിലെ ഭവനസന്ദര്‍ശം വിഷുവിനും റംസാനും ആവര്‍ത്തിക്കണം. തിരുവനന്തപുരത്തു സ്നേഹസംഗമത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പങ്കെടുക്കും.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കഴിഞ്ഞ വര്‍ഷം മദ്യവില്‍പനയിലൂടെ സംസ്ഥാന ഖജനാവില്‍ എത്തിയത് 18,500 കോടി രൂപ. ഇതില്‍ നികുതി വരുമാനം 16,100 കോടി രൂപയാണ്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ പത്തു ശതമാനത്തോളം പേര്‍ക്കു മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമുള്ളതെന്ന് മന്ത്രി എം.ബി രാജേഷ്. എല്ലാവര്‍ക്കും പെന്‍ഷന്‍ കൊടുക്കുന്നത് കേന്ദ്രമാണെന്ന് അവകാശപ്പെട്ടിരുന്ന ബിജെപിക്കാര്‍ ഇനിയെങ്കിലും നുണ പ്രചരാണം നിര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സംസ്ഥാനത്തിന് ആവശ്യമുള്ളത് 1503.92 കോടി രൂപയാണ്. ഇതില്‍ ഈ പത്ത് ശതമാനം പേര്‍ക്കുള്ള കേന്ദ്രവിഹിതമായി 30.8 കോടി രൂപയാണ് ലഭിക്കേണ്ടത്. ബാക്കി 1473.12 കോടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ് പെന്‍ഷന്‍കാര്‍ക്കു നല്‍കുന്നത്. കേന്ദ്ര വിഹിതം തുച്ഛമാണെങ്കിലും കൃത്യമായി നല്‍കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

ക്രൈസ്തവരുടെ ആശങ്ക പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ബിജെപിയുടെ ശ്രമം വോട്ടു തട്ടാന്‍ മാത്രമാണ്. ക്രൈസ്തവരുടെ മനസിലുണ്ടാക്കിയ മുറിവ് ഉണക്കാന്‍ ബിജെപി നേതാക്കളുടെ ഭവന സന്ദര്‍ശനത്തിനു കഴിയില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.

ക്രൈസ്തവ സഭയെ ചേര്‍ത്തു നിര്‍ത്താനുള്ള ബിജെപി നീക്കത്തില്‍ ആശങ്കയുമായി കോണ്‍ഗ്രസ്. വിഷയം ഗൗരവത്തോടെ കാണണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പ് നേതാവ് കെ.സി. ജോസഫ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനു കത്തു നല്‍കി. വിഷയം ചര്‍ച്ച ചെയ്യാന്‍ 20 നു കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേരുമെന്ന് സുധാകരന്‍ അറിയിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷം ചിത്രീകരിച്ചതിന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി അപലപനീയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുഷ്ചെയ്തികളുടെ കാര്‍ബണ്‍ കോപ്പിയാണ് സംസ്ഥാനത്തുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചൂട് കൂടിയതിനനുസരിച്ച് വൈദ്യുതി ഉപഭോഗവും വര്‍ധിച്ചു. ഇന്നലെ മാത്രം 100.30 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തില്‍ ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29 ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റിക്കാഡ് ഉപയോഗം. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയര്‍ന്നു.

കേസില്‍നിന്നു പിന്മാറാന്‍ പണം വാങ്ങി കബളിപ്പിച്ചെന്ന കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതിയിലാണു ചേരാനല്ലൂര്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കുടുംബ കോടതി കേസില്‍നിന്നു പിന്മാറാന്‍ സൈബി അഞ്ചു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി.

ബലാത്സംഗക്കേസില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പത്തുവര്‍ഷം കഠിനതടവ്. വിവാഹിതയായ സ്ത്രീയെ സ്നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പൊലീസുകാരനായ ചൂഴാറ്റുകോട്ട നിരപ്പുവിള ആശ്രയ വീട്ടില്‍ അഭയന്‍ (47), പാപ്പനംകോട് എസ്റ്റേറ്റ് കല്ലുവെട്ടാംകുഴി വാറുവിളാകത്ത് ഷാന മന്‍സിലില്‍ സച്ചു എന്ന സജാദ്(33), വിളവൂര്‍ക്കല്‍, ചൂഴാറ്റുകോട്ട, വിളയില്‍ക്കോണം സെറ്റില്‍മെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനില്‍ ശ്രീജിത്ത്(32) എന്നിവരെയാണ് തിരുവനന്തപുര സെഷന്‍സ് കോടതി ശിക്ഷിച്ചത്.

നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരനെ പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തുകാല്‍ അരുവിയോട് സ്വദേശി വര്‍ഗ്ഗീസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സെബാസ്റ്റ്യനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ ഏറ്റുമുട്ടി, യുവാവ് കൊല്ലപ്പെട്ട നിലയില്‍. ചന്തിരുര്‍ സ്വദേശി ഫെലിക്സാണു മരിച്ചത്. തലയ്ക്കും മുഖത്തും കല്ലുകൊണ്ട് ഇടിയേറ്റ നിലയില്‍ ആലപ്പുഴ അരൂരില്‍ റോഡരികിലാണു മൃതദേഹം കണ്ടെത്തിയത്. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍വച്ചുതന്നെ വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. ഷാരോണിന്റെ സഹോദരന്‍ ഷിമോണ്‍ ഈ ആവശ്യവുമായി നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഹര്‍ജിയില്‍ 28 ന് കോടതി വാദം കേള്‍ക്കും.

ഹരിപ്പാട് കായലില്‍ കാണാതായ ഒരു വിദ്യാര്‍ഥിയുടെ കൂടി മുതദേഹം കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. ഇന്നലെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

ഷാര്‍ജയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവാവിനെ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശാണ് പിടിയിലായത്.

താമരശേരിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ വീഡിയോ സന്ദേശത്തിന്റെ ഉറവിടം പൊലീസ് അന്വേഷിക്കുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘമാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. 50 സെക്കന്‍ഡുള്ള വീഡിയോ സന്ദേശമാണു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയതിനു പിറകേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിന്റെ വികസനത്തിനു വേഗത കൂടുമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരത് ട്രെയിന്‍ പെട്ടെന്ന് എത്തിയതിനു പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് ഡിവൈഎഫ്ഐ. ഇത് കേന്ദ്രത്തിന്റെ കപട രാഷ്ട്രീയമാണ്. കേരളത്തിനു സ്വാഭാവികമായി ലഭിക്കേണ്ട ടെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുകയാണെന്നു സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

45 കിലോ കഞ്ചാവ് കടത്തിയ കേസില്‍ കര്‍ണാടക സ്വദേശി സുധീര്‍ കൃഷ്ണന്‍, മലപ്പുറം വെളിയങ്കോട് സ്വദേശി നിധിന്‍ നാഥ് എന്നിവരെ പത്തു വര്‍ഷം കഠിന തടവിനും ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണു ശിക്ഷിച്ചത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരേ ഉപവാസ സമരം നടത്തിയ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുത്തേക്കില്ല. സച്ചിന്‍ പൈലറ്റുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിട്ടില്ല. രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗ, കെ സി വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 5,665 രൂപയിലാണ് കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പന നടക്കുന്നത്. പവന് 45,320 രൂപ. ഇതോടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് സ്വര്‍ണം എത്തിയത്. സംസ്ഥാനത്ത് ഇന്നലെ നേരിയ വിലക്കുറവിലായിരുന്നു സ്വര്‍ണം. പവന് 80 രൂപയുടെ കുറവോടെ 44,880 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് 440 രൂപയാണ് ഒരു പവന് ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ വര്‍ധിച്ച് 4720 രൂപയായി. ഏപ്രില്‍ അഞ്ചിനായിരുന്നു കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള റെക്കോര്‍ഡ് സ്വര്‍ണവില. ഗ്രാമിന് 5,625 രൂപയും പവന് 45,000 രൂപയുമായിരുന്നു അന്നത്തെ വില. എന്നാല്‍ എക്കാലത്തെയും സ്വര്‍ണവില റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇന്ന് സ്വര്‍ണം എത്തി നില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 2000 ഡോളറിന് മുകളിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്പോട്ട് ഗോള്‍ഡിന്റെ വില 0.6 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,027.40 ഡോളറിലാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് വര്‍ധനവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് 83 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയിലുമാണ് ഉള്ളത്.

‘കംപാനിയന്‍ മോഡ്’ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഒരേസമയം രണ്ട് ഫോണുകളില്‍ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചറാണ് ‘കംപാനിയന്‍ മോഡ്’. പരീക്ഷണാടിസ്ഥാനത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.23.8.2ലാണ് ഈ സേവനം ലഭിക്കുക. നിലവിലെ വാട്‌സ്ആപ്പ് അക്കൗണ്ടിനെ മറ്റൊരു ഫോണുമായി ലിങ്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഒരേസമയം രണ്ട് ഫോണുകളില്‍ ഒരേ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. വാട്‌സ്ആപ്പില്‍ ലിങ്ക് എ ഡിവൈസ് ടാപ്പ് ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ലിങ്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന രണ്ടാമത്തെ ഫോണില്‍ നിന്ന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് പ്രവര്‍ത്തനക്ഷമമാക്കേണ്ടത്. ചാറ്റ് ഹിസ്റ്ററിയുമായി സംയോജിപ്പിക്കുന്നതോടെ, ലിങ്ക് ചെയ്തിരിക്കുന്ന ഫോണുകളില്‍ സന്ദേശങ്ങളും കോളുകളും ലഭിക്കും.

‘പിഎസ്-2’ വിലെ ‘ശിവോഹം’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ആദി ശങ്കരന്റെ നിര്‍വാണ ശതകത്തിലെ ‘ശിവോഹം’ എന്ന മന്ത്രം എ.ആര്‍.റഹ്‌മാന്റെ മാസ്മരിക സംഗീതത്തിലൂടെയാണു പ്രേക്ഷകര്‍ക്കരികിലെത്തിയത്. സത്യപ്രകാശ്, ഡോ.നാരായണന്‍, ശ്രീകാന്ത് ഹരിഹരന്‍, നിവാസ്, ശെന്‍ബകരാജ്, ടി.എസ്.അയ്യപ്പന്‍ എന്നിവര്‍ ചേര്‍ന്നു പാട്ട് ഭക്തിനിര്‍ഭരമായി ആലപിച്ചിരിക്കുന്നു. മണിരത്നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗമാണ് പിഎസ്2. ‘ശിവോഹം’ പാട്ടില്‍ മധുരാന്തകന്‍ എന്ന മര്‍മ പ്രധാനമായ കഥാപാത്രമായി റഹ്‌മാന്‍ എത്തുന്നു. ചിത്രത്തിന്റെ കഥാഗതി നിയന്ത്രിക്കുന്ന കഥാപാത്രമാണ് മധുരാന്തകന്‍. ഈ കഥാപാത്രം രാജാവായി അവരോധിക്കപ്പെടുന്ന സൂചന നല്‍കുന്ന ഗാനരംഗമാണിത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ കൃഷ്ണ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര, റഹ്‌മാന്‍, ജയറാം, പ്രഭു, ശരത് കുമാര്‍, പാര്‍ഥിപന്‍, വിക്രം പ്രഭു, ബാബു ആന്റണി, ലാല്‍, റിയാസ് ഖാന്‍, കിഷോര്‍ അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, മോഹന്‍ റാം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഏപ്രില്‍ 28നു തിയറ്ററുകളിലെത്തും.

2023ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടിക പുറത്തുവിട്ട് ടൈം മാഗസിന്‍. ബോളിവുഡ് താരം ഷാരൂഖ് ഖാനും സംവിധായകന്‍ എസ്.എസ് രാജമൗലിയും പട്ടികയിലിടം നേടിയിട്ടുണ്ട്. എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, ടെലിവിഷന്‍ അവതാരക പത്മ ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്. ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താന്‍ ടൈം മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഷാരൂഖ് ഖാനാണ് ഒന്നാമതെത്തിയത്. 12 ലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടന്റെ രാജാവ് ചാള്‍സ്, സിറിയന്‍ വംശജരായ നീന്തല്‍ താരങ്ങളും ആക്ടിവിസ്റ്റുകളായ സാറ മര്‍ഡിനി, യുസ്ര മര്‍ഡിനി, ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ഗായിക ബിയോണ്‍സ്, ഫുട്‌ബോള്‍ താരം ലയണല്‍ മെസി എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളാണ് രണ്ടാമതെത്തിയത്. 2020ല്‍ കോവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടു ശതമാനം വോട്ടോടെ മൂന്നാമതെത്തി. ഹാരി രാജകുമാരനും മേഗനുമാണ് നാലാം സ്ഥാനത്തെത്തിയത്.

മെഴ്സിഡസ് എഎംജി ജിടി 63 എസ്ഇ പെര്‍ഫോമന്‍സ് പതിപ്പ് പുറത്തിറക്കി. 3.3 കോടി രൂപയാണ് ഇതിന്റെ പാന്‍ ഇന്ത്യ എക്സ്-ഷോറൂം വില. എഎംജി ജിടിയെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍. എന്നിരുന്നാലും, ചില ഡിസൈനുകളിലും ഇന്റീരിയര്‍ മാറ്റങ്ങളുമായും ഇത് വരുന്നു. പുതിയ മോഡലിന് പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, റിയര്‍ ബമ്പറില്‍ ചാര്‍ജിംഗ് പോര്‍ട്ട്, പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, പുതുതായി സ്റ്റൈല്‍ ചെയ്ത അലോയി വീലുകള്‍ (20 അല്ലെങ്കില്‍ 21 ഇഞ്ച്) എന്നിവ ലഭിക്കുന്നു. ക്യാബിനിനുള്ളില്‍, പെര്‍ഫോമന്‍സ് സെഡാന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായി ഡ്യുവല്‍ 12.4 ഇഞ്ച് ഡിസ്‌പ്ലേകളും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കുന്നു. സ്‌പോര്‍ട്‌സ് സീറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ എഎംജി-നിര്‍ദ്ദിഷ്ട ഘടകങ്ങളുണ്ട്. പെര്‍ഫോമന്‍സ് കാറിന് 4-ലിറ്റര്‍ ബൈ-ടര്‍ബോ വി8 എഞ്ചിന്‍ ലഭിക്കുന്നു. അത് 640 എച്ച്പി പുറപ്പെടുവിക്കുന്നു, അതേസമയം ഇലക്ട്രിക് മോട്ടോര്‍ 204 എച്ച്പി അധികമായി നല്‍കുന്നു. സംയോജിത പവറും ടോര്‍ക്കും യഥാക്രമം 831 ബിഎച്ച്പിയും 1470 എന്‍എമ്മില്‍ കൂടുതലുമാണ്.

കടന്നുവന്ന വഴികളിലേക്കുള്ള ബെന്യാമിന്റെ തിരിഞ്ഞുനോട്ടമാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. കുളനടയിലെ ബാല്യകാലം, ക്രിക്കറ്റ് കളി, കോയമ്പത്തൂര്‍ കാലം, പ്രവാസ ജീവിതം, ഏകാന്തത, വായന, എഴുത്ത് തുടങ്ങി ഇന്നോളമെത്തിനില്‍ക്കുന്ന തന്റെ ജീവിതത്തിലെ ഓര്‍മ്മകള്‍ മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ പങ്കുവെക്കുന്നു. ജീവിതത്തിലെ യാദൃച്ഛികത ബെന്നി ഡാനിയേലിനെ ബെന്യാമിനാക്കിയ അനുഭവകഥയില്‍ അതിഭാവുകത്വങ്ങളേതുമേയില്ല; ഏതൊരു മനുഷ്യന്റെയും പോലെ സാധാരണമാണ്. ‘ഏതൊരു മനുഷ്യന്റെയും ജീവിതം’. ബെന്യാമിന്‍. മാതൃഭൂമി ബുക്സ്. വില: 260 രൂപ.

ഭാരം ഉപയോഗിച്ച് ശരീരത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ ചെയ്യുന്ന സ്ട്രെങ്ത് ട്രെയ്നിങ് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സസ് ഗവേഷകരാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. ഇതിനായി 14 പഠനങ്ങളിലെ 253 പേരുടെ ഡേറ്റ താരതമ്യപ്പെടുത്തി. ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 59ന് മുകളിലായിരുന്നു. ഇവരില്‍ പലരും ഹൈപ്പര്‍ടെന്‍ഷന് മരുന്നുകള്‍ കഴിക്കുന്നവരുമാണ്. പല പ്രായവിഭാഗങ്ങളില്‍പ്പെട്ടവരുടെ രക്തസമ്മര്‍ദം കുറയ്ക്കുന്നതില്‍ സ്ട്രെങ്ത് ട്രെയ്നിങ് ഫലപ്രദമായിരുന്നെങ്കിലും ഇത് ഏറ്റവും കാര്യക്ഷമമായി കണ്ടത് 18-50 പ്രായവിഭാഗത്തിലാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കുറഞ്ഞത് എട്ടാഴ്ചത്തേക്ക് ആഴ്ചയില്‍ രണ്ടെന്ന കണക്കില്‍ വെയ്റ്റ് ട്രെയ്നിങ് ചെയ്തവര്‍ക്കാണ് ഏറ്റവും ഫലം ലഭിച്ചത്. സ്ട്രെങ്ത് ട്രെയ്നിങ്ങിന്റെ ഫലം എയറോബിക് വ്യയാമത്തെ അപേക്ഷിച്ച് പ്രത്യക്ഷമായി തുടങ്ങാന്‍ സമയമെടുക്കുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. സയന്റിഫിക്ക് റിപ്പോര്‍ട്ട്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനഫലം അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ശുപാര്‍ശകളെ ശരിവയ്ക്കുന്നതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും എല്ലുകളെയും പേശികളെയും കരുത്തുറ്റതാക്കാനും ഭാരം കുറയ്ക്കാനും ശരീരത്തിന്റെ ബാലന്‍സ് മെച്ചപ്പെടുത്താനുമെല്ലാം സ്ട്രെങ്ത് ട്രെയ്നിങ് സഹായിക്കും. പല വിധത്തില്‍ സ്ട്രെങ്ത് ട്രെയ്നിങ് നടത്താവുന്നതാണ്. ഇതില്‍ ഏറ്റവും ചെലവ് കുറഞ്ഞതും ജിമ്മിലൊന്നും പോകാതെ ചെയ്യാനാവുന്നതുമായ വ്യായാമങ്ങളാണ് സ്വന്തം ശരീരഭാരം ഉപയോഗിച്ച് നടത്തുന്ന പുഷ് അപ്പുകള്‍, പുള്‍ അപ്പുകള്‍, പ്ലാങ്ക്, ലഞ്ചസ്, സ്‌ക്വാട്സ് എന്നിവ.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.66, പൗണ്ട് – 102.16, യൂറോ – 90.29, സ്വിസ് ഫ്രാങ്ക് – 91.96, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.29, ബഹറിന്‍ ദിനാര്‍ – 216.66, കുവൈത്ത് ദിനാര്‍ -266.97, ഒമാനി റിയാല്‍ – 212.16, സൗദി റിയാല്‍ – 21.77, യു.എ.ഇ ദിര്‍ഹം – 22.24, ഖത്തര്‍ റിയാല്‍ – 22.44, കനേഡിയന്‍ ഡോളര്‍ – 61.27.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *