മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ ബ്ലോക്ക് തലം കേന്ദ്രീകരിച്ച് കെപിസിസി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. നാളെ മുതല്‍ 20 വരെ സംസ്ഥാന വ്യാപക ക്യാമ്പയിന്‍ നടത്താനാണ് തീരുമാനം. 1494 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 1500 കേന്ദ്രങ്ങളിലായി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും. മാഫിയ സംരക്ഷനായ മുഖ്യമന്ത്രി രാജിവെയ്ക്കുക, തൃശ്ശൂര്‍ പൂരം കലക്കിയ സിപിഎം-ബിജെപി ഗൂഢാലോചനയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍വത്ക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നടത്തി വരുന്ന പ്രക്ഷോഭ പരിപാടികളുടെ തുടര്‍ച്ചയായാണ് ജനദ്രോഹ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം കെപിസിസി ആരംഭിക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.