കർണാടക പിയുസി പരീക്ഷകൾക്ക് ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് വ്യക്തമാക്കി.സുപ്രീംകോടതിയിൽ നടപടികൾ തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു.മാർച്ച് 9-നാണ് കർണാടക പിയുസി പരീക്ഷകൾ തുടങ്ങുന്നത്.ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തരവാദത്തിന് സുപ്രിം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജികൾ ഇന്നും പരാമർശിച്ചു. പരീക്ഷയ്ക്ക് ഇനി അഞ്ച് ദിവസം മാത്രമാണുള്ളതെന്നും അതിനാൽ കേസിൽ ഉടനടി വാദം കേൾക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ രണ്ട് തവണ ഹർജികൾ പരിഗണിച്ചതാണെന്ന് ഹർജിക്കാർ അറിയിച്ചു. ഇതോടെ ഹർജികൾ ഹോളി അവധി കഴിഞ്ഞ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിൽ വിഭിന്നവിധികളാണ് കഴിഞ്ഞ ഒക്ടോബറില്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത , ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരിടങ്ങിയ ബെഞ്ചിൽ നിന്നുണ്ടായത്. ഹിജാബ് വിലക്ക് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചപ്പോൾ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് സുധാൻഷു ധൂലിയ വിലക്ക് റദ്ദാക്കി. ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതാചാരം അല്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. ഇക്കാര്യത്തിൽ കർണ്ണാടക ഹൈക്കോടതി വിധിയോട് യോജിക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ധരിക്കാനുള്ള ഉത്തരവാദിത്തം വിദ്യാർത്ഥികൾക്കുണ്ടെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിച്ചു. ഹിജാബ് നിരോധന ഉത്തരവ് വഴി പെൺകുട്ടികളുടെ വിദ്യാഭ്യാസം തടയുന്നുമെന്ന് പറയാനാകില്ല. എന്നാൽ ഇന്ത്യയുടെ വൈവിധ്യം ഊട്ടിയുറപ്പിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽഹിജാബ് മാറ്റാൻ പറയുന്നത് അന്തസ്സിനു നേരെയുള്ള ആക്രമണമെന്നാണ് ജസ്റ്റിസ് സുധാൻഷു ധൂലിയ തന്റെ വിധിയിൽ വ്യക്തമാക്കുന്നത്. ഇത് സ്വകാര്യതയിലുള്ള കടന്നു കയറ്റമാണ് മതേതര വിദ്യാഭ്യാസത്തിന്റെ ലംഘനമാണെന്നും വിധിയിൽ പറയുന്നു.