കണ്ണൂർ കോർപ്പറേഷനിൽ സൈറണിൻ്റെ ശബ്ദം കുറയ്ക്കുകയോ പകരം സംവിധാനമേർപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ സൈറണ്‍ കണ്ടുകെട്ടുമെന്ന് കളക്ടർ. എന്നാൽ സൈറണ്‍ ആചാരമെന്നും ഒരു വിട്ടു വീഴ്ച്ചയ്ക്കില്ലെന്നുമാണ് കോർപ്പറേഷൻ കൗണ്‍സിൽ തീരുമാനം. 1965 മുതൽ സമയമറിയിക്കാൻ കണ്ണൂർ കോർപ്പറേഷൻ തുടങ്ങിയ പതിവാണ് ഇവിടെ തർക്ക വിഷയമായിട്ടുള്ളത്. രാവിലെയും വൈകീട്ടും ആറുമണിക്ക്, ഉച്ചയ്ക്ക് ഒരു മണിക്ക് എന്നീ സമയങ്ങളിലാണ് ഈ സൈറൺ മുഴക്കുന്നത്. അതിരാവിലെ മുഴങ്ങുന്ന സൈറൺ തന്റെ ക്യാംപ് ഓഫിസിലെ ജീവനക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ആദ്യം നൽകിയ പരാതി.പരാതി കൗൺസിൽ ഐകകണ്ഠ്യേന തള്ളി. പിന്നീട് സൈറണ്‍ മുഴക്കം പരിസരവാസികൾക്കു പ്രയാസമുണ്ടാക്കുന്നുവെന്ന പരാതിയെത്തി. പരാതിയിൽ സിറ്റി പൊലീസ് കമ്മിഷണർ നൽകിയ റിപ്പോർട്ടിലാണ് കളക്ടറുടെ നടപടി.