1 4

പാകിസ്ഥാനില്‍ നിന്നുള്ള എല്ലാത്തരം ഇറക്കുമതിയും നിരോധിച്ച് ഇന്ത്യ. പെഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉത്തരവാദിയായ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പാകിസ്ഥാനില്‍ നിന്നും ചില മരുന്നുകള്‍, പഴങ്ങള്‍, എണ്ണക്കുരു തുടങ്ങിയ ഉത്പന്നങ്ങളാണ് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ 200 ശതമാനം തീരുവ ചുമത്തിയതോടെ പാക് ഉത്പന്നങ്ങളുടെ വരവ് കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ഉത്പന്നങ്ങളുടെ കേവലം 0.0001 ശതമാനം മാത്രമായിരുന്നു പാകിസ്ഥാനില്‍ നിന്നുള്ളത്. 2019ന് മുമ്പ് 500 മില്യന്‍ ഡോളര്‍ (ഏകദേശം 4,200 കോടി രൂപ) മൂല്യമുള്ള ഉത്പന്നങ്ങളാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നതെന്നാണ് കണക്ക്. എന്നാല്‍ 2024 ഏപ്രില്‍ മുതല്‍ ജനുവരി 2025 വരെ ഇന്ത്യ ഇറക്കുമതി ചെയ്തത് 4,20,000 ഡോളര്‍ (ഏകദേശം 3.5 കോടി രൂപ) മൂല്യമുള്ള ഉത്പന്നങ്ങള്‍ മാത്രമാണ്. തൊട്ടുമുന്‍വര്‍ഷത്തെ സമാനപാദത്തിലെ ഇറക്കുമതി 2.86 മില്യന്‍ ഡോളര്‍ (24.18 കോടി രൂപ) ആണെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 2024 ഏപ്രില്‍ മുതല്‍ ജനുവരി 2025 വരെയുള്ള കണക്കുകള്‍ അനുസരിച്ച് പാകിസ്ഥാനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 447.7 മില്യന്‍ ഡോളര്‍ (3,786 കോടി രൂപ) ആയിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാനകാലയളവില്‍ ഇന്ത്യന്‍ കയറ്റുമതി 1.1 ബില്യന്‍ ഡോളറായിരുന്നു (ഏകദേശം 9,303 കോടി രൂപ) എന്നും കണക്കുകള്‍ പറയുന്നു. പാകിസ്ഥാനിലേക്കുള്ള മരുന്നുകള്‍ അടക്കമുള്ളവയുടെ കയറ്റുമതിയാണ് ഇന്ത്യ നിറുത്തലാക്കിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *