ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. രാത്രി 11നു ശേഷവും റീഡിങ് റൂമുകള്‍ തുറന്നുവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിനാണ് കോടതിയിൽ സർവകലാശാലയുടെ മറുപടി.
വിദ്യാർഥികൾ ഹോസ്റ്റലില്‍ നിൽക്കുന്നത് പഠിക്കാനാണ്. കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം. പഠിക്കേണ്ട സമയത്ത് പഠിക്കണം. അല്ലാതെ ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോം എന്ന രീതിയിൽ പെരുമാറരുത് എന്നാണ് സർവ്വകലാശാല കോടതിയിൽ പറഞ്ഞത്.
അതേസമയം, മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിന്റെ കാര്യത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്ക് ഹൈക്കോടതി നിർദേശം നൽകി. പുതിയ ഉത്തരവിന്റെ സാഹചര്യത്തിൽ ക്യാംപസുകളിലെ റീഡിങ് റൂമുകൾ രാത്രിയും പ്രവർത്തിക്കാമോ എന്ന് സർക്കാരിനോട് കോടതി വിശദീകരണം തേടി. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ രാത്രി റീഡിങ് റൂമുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പ്രിൻസിപ്പൽമാരാണെന്ന് കോടതി പറഞ്ഞു. . രാത്രി 9.30ന് ശേഷം കുട്ടികൾക്കു ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങാമോ എന്ന കാര്യത്തിലുള്ള നിലപാട് മറ്റന്നാൾ അറിയിക്കണമെന്ന് കോടതി സർക്കാരിനോട് പറഞ്ഞു.