മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ നാല് മരണം . ഇരുന്നൂറിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങളിൽ വീടുകളില്‍ വെള്ളം കയറി.
ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, വിഴുപ്പുരം ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത് . ചെന്നൈ നഗരത്തിൽ നിരവധി വൻ മരങ്ങൾ കടപുഴകി വീണു. പുതുച്ചേരി, കാരയ്ക്കാൽ തുടങ്ങിയ മേഖലകളിൽ ശക്തമായ കാറ്റും മഴയുമുണ്ടായി. ചെന്നൈ വിമാനത്തവളത്തിൽ നിന്ന് 27 വിമാനങ്ങളുടെ സർവീസ് വൈകി. തീരമേഖലയിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. അന്‍പതിലധികം ബോട്ടുകള്‍ തകര്‍ന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വെള്ളം കയറിയതിനാൽ 15 സബ് സ്റ്റേഷനുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. ഇത് മൂലം പലയിടത്തും വൈദ്യുത ബന്ധം തകരാറിലായി. വീട് തകര്‍ന്നവര്‍ക്ക് ധനസഹായം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ വ്യക്തമാക്കി.