കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തിയെന്ന് ഗവർണർ ഹൈക്കോടതിയിൽ. സർച്ച് കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യാനുള്ള ചാൻസലറുടെ നടപടിക്കെതിരെ പ്രവർത്തിച്ചത് കൊണ്ടാണ് തനിക്ക് പ്രീതി പിൻവലിക്കേണ്ടി വന്നതെന്നും കോടതിയെ അറിയിച്ചു. ഗവർണറുടെ പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ആണ് ഗവർണറുടെ മറുപടി. എന്നാൽ പ്രീതി എന്ന ആശയം നിയമപരമായി മാത്രമേ ഉപയോഗിക്കാനാകൂ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പുറത്താക്കൽ നടപടിക്ക് എതിരെ 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ കോടതി നാളെ ഉച്ചയ്ക്ക് 1.45 ന് വിധി പറയും.
ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്. വിസിയെ തെരഞ്ഞെടുക്കാനുള്ള സർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണര്‍ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാൻസലർ സെനറ്റ് അംഗങ്ങളെ പിൻവലിച്ചതും വിസി നിയമനത്തിന് സർച്ച് കമ്മിറ്റി രൂപീകരിച്ചതും. എന്നാൽ ഈ നടപടി റദ്ദാക്കണമെന്നാണ് 15 സെനറ്റ് അംഗങ്ങളുടെയും ആവശ്യം.