കുന്നിക്കുരു കഴിച്ചതിനെ തുടർന്ന് മരിച്ച പാവറട്ടി സ്വദേശി ആശയെ അവസാനമായി ഒരു നോക്ക് കാണാൻ മക്കളെത്തി. മക്കളെ അച്ഛന്റെ വീട്ടുകാർ വിട്ടുനൽകാത്തതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾ നീളുകയായിരുന്നു. മക്കളെത്തിയതോടെ മൂത്ത മകൻ സഞ്ജയ് സംസ്കാര ചടങ്ങുകൾ നടത്തി. എന്നാൽ സംസ്കാരച്ചടങ്ങുകൾക്ക് പിന്നാലെ മക്കളെ അച്ഛന്റെ വീട്ടിലേക്ക് മടക്കി കൊണ്ടുപോയി. പൊലീസ് സന്തോഷിന്റെയും ആശയുടെയും വീട്ടുകാരുമായുണ്ടാക്കിയ ധാരണയിലാണ് കുട്ടികളെ തിരികെ കൊണ്ടുപോയത്. എംഎൽഎ മുരളി പെരുനെല്ലി വിഷയത്തിൽ ഇടപെട്ടു. ജില്ലാ കളക്ടറുമായും പൊലീസുമായും അദ്ദേഹം സംസാരിച്ചു. ഇതേ തുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആൺമക്കളെയും ഉടൻ പാവറട്ടിയിലെത്തിക്കുകയായിരുന്നു.
ആശയും സന്തോഷും 12 വർഷം മുൻപാണ് വിവാഹിതരായത്. ഇവരുടെ ആൺമക്കൾക്ക് പത്തും നാലും വയസാണ് പ്രായം. ആശ വന്നുകയറിയ ശേഷം വീട്ടിൽ ഐശ്വര്യമില്ലെന്ന് ആരോപിച്ച് സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് ആശയുടെ കുടുംബം ആരോപിച്ചത്. ഇതേ തുടർന്നാണ് ആത്മഹത്യയെന്നും ഇവർ പറയുന്നു.