ഏതൊരു നാടിന്‍റേയും സുസ്ഥിര വികസനത്തിന് അഴിമതി രഹിത ഭരണം ആവശ്യമാണ്. ആ കാഴ്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്. എല്ലാ തലത്തിലും അഴിമതി പൂർണമായും തുടച്ചു നീക്കിയിട്ടില്ല. നേരത്തെ വ്യാപകമായിരുന്ന വിപത്ത് ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി പോലെ സമൂഹത്തെ കാർന്നു തിന്നുന്ന വിപത്തായ അഴിമതിയെ സംസ്ഥാനത്ത് നിന്നും തുടച്ച് നീക്കുന്നതിന് വേണ്ടി സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് നാലാഞ്ചിറ ഗിരിദീപം കൺവന്‍ഷനല്‍ സെന്ററിൽ നടന്ന സംസ്ഥാനത തല പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
സോഫ്റ്റ് വെയർ തകരാര്‍ കാരണം സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഫയൽ നീക്കം നിലച്ചിട്ട് നാലാം ദിവസം. സോഫ്റ്റ്‍വെയര്‍ കൈകാര്യം ചെയ്യുന്ന ദില്ലിയിലെ നാഷണൽ ഇൻഫര്‍മാറ്റിക് സെന്‍റര്‍ പ്രശ്നം ഭാഗികമായി പരിഹരിച്ചുവെന്ന് പറയുന്നുവെങ്കിലും ഡിജിറ്റൽ ഫയലുകൾ തുറക്കാൻ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ച്ച വൈകിട്ട് മുതൽ തടസ്സപ്പെട്ട സോഫ്റ്റ്‍വെയര്‍ തകരാറാണ് ഇപ്പോഴും തുടരുന്നത്. ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്തംഭനം സെക്രട്ടേറിയറ്റിൽ ഉണ്ടാകുന്നത്. ഓഫീസുകളിലെ 99 ശതമാനം ഫയലുകളും ഡിജിറ്റലായാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ ഡിജിറ്റൽ തകരാർ വിവിധ വകുപ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി സിപിഐ പാർട്ടി കോൺഗ്രസ് അംഗീകരിച്ചു. ഇതോടെ കേരളത്തിൽ നിന്നുള്ള കെ ഇ ഇസ്മായിൽ അടക്കമുള്ള നേതാക്കൾ പുതിയ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി. പന്ന്യൻ രവീന്ദ്രൻ , എൻ അനിരുദ്ധൻ , ടി വി ബാലൻ, സി എൻ ജയദേവൻ, എൻ രാജൻ, എന്നിവരും ഒഴിവായി. കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനം പന്ന്യൻ രവീന്ദ്രൻ ഒഴിഞ്ഞപ്പോൾ കേരളത്തിൽ നിന്നുള്ള സത്യൻ മൊകേരി കൺട്രോൾ കമ്മീഷൻ അംഗമായി.മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി ,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, രാജാജി മാത്യു തോമസ്, പി പി സുനീർ എന്നിവരും ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ബലാത്സംഗക്കേസിന് പുറമേ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകൾ കൂടി ചുമത്തിയാണ് റിപ്പോർട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്. പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചു എന്ന് മൊഴി കൊടുത്തിരുന്നു.വസ്ത്രം വലിച്ചു കിറി അപമാനിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. അതേസമയം പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുക്കാൻ സാധ്യത.
മണിച്ചന്റെ മോചനത്തിനായുള്ള പിഴ ഒഴിവാക്കാനാകില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ വ്യക്തമാക്കി. പിഴതുക മദ്യദുരന്തത്തിലെ ഇരകൾക്ക് നൽകാനുള്ളതാണ്. മറ്റു കേസുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ കേസ്. പിഴ തുക മരണപ്പെട്ടരുടെ കുടുംബത്തിനും കാഴ്ച്ച നഷ്ടമായവർക്കും അടക്കം നൽകാനാണ് ഹൈക്കോടതി വിധിയെന്നും സംസ്ഥാനം പറഞ്ഞു.ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്റെ ഭാര്യയാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
ദില്ലി ഉള്‍പ്പടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. രാജസ്ഥാൻ, പഞ്ചാബ് , ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ 40 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. ഗുണ്ടാസംഘങ്ങളുടെയും മയക്ക്മരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. സംഭവത്തിൽ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് എൻഐഎ പറയുന്നത്.