https://dailynewslive.in/ കേരളത്തിലെ നേതാക്കളുടെ ധാര്‍ഷ്ട്യം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. നേതാക്കളുടേയും അണികളുടേയും പെരുമാറ്റം പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റിയെന്നും ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി കടന്ന് കയറിയെന്നും കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം എസ്എഫ്ഐയിലെ ചില പ്രവണതകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവും സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുമായി ബന്ധപ്പെട്ട വിഷയങ്ങളും സിപിഎമ്മിനേയും എസ്എഫ്ഐയേയും ജനങ്ങള്‍ക്കിടയില്‍ ഇടിച്ചുതാഴ്ത്തുന്ന സാഹചര്യം ഉണ്ടാക്കിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുറന്നടിച്ചതായാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/

പ്രതിപക്ഷത്തോടുള്ള പ്രതികരണങ്ങള്‍ കരുതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യമാണ്. അതുകൊണ്ട് പ്രതികരണങ്ങളില്‍ ജാഗ്രത പാലിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമസഭാ നടപടികളുടെ തുടര്‍ച്ചകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരാവശ്യം മുന്നോട്ട് വച്ചത്. നിയമസഭയില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത വേണമെന്ന മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍.

https://dailynewslive.in/ അഹങ്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റുന്നതായി പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്. എല്‍.ഡി.എഫ്. വോട്ടര്‍മാരെന്നു കരുതിയ ഒരു വലിയ വിഭാഗം യു.ഡി.എഫിനും ബി.ജെ.പിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയം കാണിക്കുന്നതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ വ്യക്തമാക്കി.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ നിരന്തരമായി സംഘര്‍ഷങ്ങളില്‍ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിലൂടെ ഇരക്കൊപ്പമാണൊ വേട്ടക്കാരനൊപ്പമാണോ മുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തമാക്കണമെന്ന് സിപിഐ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ്. സര്‍ഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പൊതുസമൂഹത്തിനിടയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അവമതിപ്പുണ്ടാക്കുവാനേ സഹായിക്കുകയുള്ളൂവെന്നും എഐഎസ്എഫ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ എസ്.എഫ്.ഐയുടെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യക്കുരുതിക്ക് ആഹ്വാനവും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ.സുധാകരന്‍ എംപി. അക്രമത്തിന്റെ സന്തതികളാണ് എസ്.എഫ്.ഐക്കാരെന്ന് കേരളീയ സമൂഹത്തിന് ഉത്തമബോധ്യമുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരുടെ മുഖത്ത് അടിക്കുകയും അപായപ്പെടുത്തുമെന്ന് വധഭീക്ഷണി മുഴക്കുകയും കാമ്പസുകളിലെ ഇടിമുറികളില്‍ സഹവിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ഇടതുവിദ്യാര്‍ത്ഥി സംഘടനയെ ഇത്രകണ്ട് പ്രശംസിക്കാന്‍ ക്രിമിനല്‍ മനോനിലയുള്ള വ്യക്തിക്ക് മാത്രമെ സാധിക്കു എന്നും സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ ലോകസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന വിശകലനം അടുത്തകാലത്തൊന്നും അവസാനിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി പാലക്കാട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് ശേഷവും അവര്‍ക്ക് തുടര്‍ച്ചയായി വിശകലനം നടത്തേണ്ടി വരും. കേരളത്തില്‍ സിപിഎം സമ്പൂര്‍ണ തകര്‍ച്ചയിലാണ്. യുഡിഎഫിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അസ്തമയത്തിലേക്ക് നീങ്ങുമ്പോള്‍ ദേശീയ പ്രസ്ഥാനമായ ബിജെപി ഉദിക്കുകയാണെന്നും ഒരു സീറ്റില്‍ നിന്നും 20 സീറ്റിലേക്കുള്ള ബിജെപിയുടെ വിജയം വിദൂരമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ മുതലപ്പൊഴി സന്ദര്‍ശനത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മന്ത്രിയെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത് . കോണ്‍ഗ്രസിന്റെ സമരപന്തലില്‍ കയറി പൊലീസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായ ജോര്‍ജ് കുര്യന്‍ രാവിലെയാണ് വി മുരളീധരനൊപ്പം മുതലപ്പൊഴിയിലെത്തിയത്. തങ്ങളെ ചര്‍ച്ചക്ക് വിളിച്ചില്ലെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം ആഘോഷമാക്കൂ…*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ കൂടാതെ 17 ഇന്നോവ കാറുകളും

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 1):*

എപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ ◼️മേഖലാതല സമ്മാനങ്ങള്‍ : 170 ഐഫോണുകള്‍

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പുമായി മന്ത്രി ഗണേഷ് കുമാര്‍. മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെ പരിശോധന കര്‍ക്കശമാക്കാന്‍ ഒരുങ്ങുകയാണെന്നും ഇനി ജനങ്ങള്‍ക്കും വീഡിയോ പകര്‍ത്തി അയച്ചു കൊടുത്ത് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും മന്ത്രി പറഞ്ഞു. ഇത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വരും. പുതിയ ആപ്പിലൂടെ ബസുകളുടെ മത്സരയോട്ടത്തിന്റെ വീഡിയോയും, സൈഡ് തരാതെ മുന്നോട്ടുപോകുന്ന വാഹനങ്ങളുടെ വീഡിയോയും അയച്ചുകൊടുത്താല്‍ എം വി ഡി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നു. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കണ്ടെയിനര്‍ മദര്‍ഷിപ്പ് ഈ മാസം 12 ന് എത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമൊരുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ചടങ്ങിലേക്ക് നിരവധി പേര്‍ക്ക് ക്ഷണം ഉണ്ടായിരിക്കും . എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതെന്ന് എം ഡി ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

https://dailynewslive.in/ കെപിസിസി അധ്യക്ഷനും കണ്ണൂര്‍ എംപിയുമായ കെ.സുധാകരനെതിരെ കൂടോത്ര പ്രയോഗം നടന്നതായി ആരോപണം. കണ്ണൂരിലെ സുധാകരന്റെ വീട്ടില്‍നിന്ന് കൂടോത്രത്തിനു സമാനമായ രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം ചര്‍ച്ചയായത്. ദൃശ്യങ്ങളില്‍ കെ.സുധാകരനും കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനും സംസാരിക്കുന്നതും കേള്‍ക്കാം. ഒന്നര വര്‍ഷം മുന്‍പുള്ള വിഡിയോയെക്കുറിച്ച് അറിയില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചു.

https://dailynewslive.in/ തന്റെ വീട്ടില്‍ നിന്നും കൂടോത്രം വെച്ചത് കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍. കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അപായപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

https://dailynewslive.in/ ‘റോയല്‍ ഡ്രൈവ്’ എന്ന യൂസ്ഡ് കാര്‍ ഷോറൂമിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ശാഖകളില്‍ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡില്‍ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്‌മാന്റെ ഉടമസ്ഥതയിലുള്ളതാണീ സ്ഥാപനം. ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളികള്‍ അടക്കമുള്ള പ്രമുഖ സിനിമാതാരങ്ങളുടെ കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവര്‍ക്കു നോട്ടിസ് അയയ്ക്കാന്‍ ആദായനികുതി വകുപ്പു തീരുമാനിച്ചു.

https://dailynewslive.in/ ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അനില്‍കുമാറിനെ ഇസ്രയേലില്‍ നിന്നും തിരികെയെത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. ഇന്റര്‍പോളിന് വിവരങ്ങള്‍ കൈമാറിയതായും പൊലീസ് അറിയിച്ചു. കേസില്‍ നാല് പ്രതികളെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഭര്‍ത്താവ് അനില്‍ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍, ഇവര്‍ നാലുപേരും ചേര്‍ന്ന് പതിനഞ്ച് വര്‍ഷം മുന്‍പ് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം.

https://dailynewslive.in/ എസ്എന്‍ഡിപിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും. എസ്എന്‍ഡിപിയില്‍ സംഘപരിവാര്‍ നുഴഞ്ഞുകയറിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎമ്മിന് ലഭിച്ചിരുന്ന എസ്എന്‍ഡിപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും, അത് തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതോടൊപ്പം എസ്എന്‍ഡിപി ശാഖാ യോഗങ്ങളില്‍ സംഘപരിവാര്‍ അനുകൂലികളെ തിരുകിക്കയറ്റുന്നുവെന്ന് എം.വി ഗോവിന്ദന്‍ ആരോപിച്ചു.

https://dailynewslive.in/ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വര്‍ഷവും നടത്തേണ്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്നും, ജനങ്ങള്‍ നമ്മളെ ഭരണം ഏല്‍പ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളെ പരുവപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം താന്‍ സിനിമയും ചെയ്യുമെന്നും സിനിമകളില്‍ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 5-8% തുക ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

https://dailynewslive.in/ വ്യാജസീല്‍ പതിപ്പിച്ച നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തി. നിയമ നടപടികള്‍ക്കായി പൊലീസിന് സര്‍ട്ടിഫിക്കറ്റ് കൈമാറിയതായും നോര്‍ക്ക റൂട്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നോര്‍ക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ എംബസി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കവെയാണ് വ്യാജസീല്‍ ഉപയോഗിച്ചുളള നോര്‍ക്ക അറ്റസ്റ്റേഷന്‍ കണ്ടെത്തിയത്.

https://dailynewslive.in/ പട്ടയമില്ലാത്ത ഭൂമിയില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ലാതെ വര്‍ഷങ്ങളായി കൃഷിചെയ്യുന്ന ദീര്‍ഘകാലവിളകള്‍ക്ക് നിബന്ധനകള്‍ പ്രകാരം പ്രകൃതിക്ഷോഭം കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പരിഗണിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത ഉഷ്ണതരംഗവും വരള്‍ച്ചയും കണക്കിലെടുത്ത് ഈ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കഴിയുംവിധം എയിംസ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചതായും മന്ത്രി പറഞ്ഞു.

https://dailynewslive.in/ ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി ഉടമ കെ.ഡി. പ്രതാപന്‍ അറസ്റ്റില്‍. തുടര്‍ച്ചയായ ദിവസങ്ങളിലെ ചോദ്യം ചെയ്യലുകള്‍ക്കു ശേഷം ഇന്നലെ രാത്രിയാണ് പ്രതാപനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ അഴുകിയ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ടു . വളാഞ്ചേരിയിലെ വാഴക്കാടന്‍ ജിഷാദ് നല്‍കിയ പരാതിയില്‍ കോട്ടയ്ക്കലിലെ സാന്‍ഗോസ് റസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ വിധി. വിളമ്പിയ കോഴിയിറച്ചി ചെറിയ കഷ്ണങ്ങളാക്കുമ്പോഴാണ് അതിനകത്ത് പുഴുവിനെ കണ്ടത്. ഉടനെ ഹോട്ടല്‍ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും പരാതിക്കാരനോട് അപമര്യാദയായി പെരുമാറുകയാണുണ്ടായത്. തുടര്‍ന്ന് കോട്ടയ്ക്കല്‍ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി നല്‍കി.പിന്നീട് പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രി ഉള്‍പ്പെട്ട സംഘം കഴിഞ്ഞ വര്‍ഷം നടത്തിയ ക്യൂബ സന്ദര്‍ശന വേളയില്‍ ആരോഗ്യ മേഖലയിലും ആയുര്‍വേദ രംഗത്തും തുടങ്ങി വച്ച സഹകരണം ശക്തിപ്പെടുത്തും. റിപ്പബ്ലിക് ഓഫ് ക്യൂബയുടെ അംബാസഡര്‍ ഇന്‍ ചാര്‍ജ് അബെല്‍ അബെല്ല ഡെസ്‌പെയിന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ നിയമസഭാ ഓഫീസില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.

https://dailynewslive.in/ മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളേജില്‍ പ്രിന്‍സിപ്പാളും കെഎസ് യു പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. പഴശിരാജ എന്‍എസ്എസ് കോളേജില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധിയുണ്ട് . ഈ വിധിയെ മറികടന്ന് എസ്എഫ്ഐക്ക് വിദ്യാഭ്യാസ ബന്ദ് നടത്താന്‍ പ്രിന്‍സിപ്പാള്‍ അനുമതി നല്‍കിയെന്നാണ് കെഎസ് യു ആരോപണം. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം.

https://dailynewslive.in/ കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടു. കാഞ്ഞങ്ങാട് ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ആദ്യം പ്രദേശത്ത് ദുര്‍ഗന്ധം പടര്‍ന്നു. അത് ശ്വസിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ചില കുട്ടികള്‍ക്ക് തലകറക്കവും തലവേദനയും മറ്റ് ചിലര്‍ക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാട് ആശുപത്രിക്ക് സമീപം തന്നെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

https://dailynewslive.in/ ആയുര്‍വേദത്തെക്കുറിച്ചും പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളെക്കുറിച്ചും തെറ്റിധാരണ പരത്തികൊണ്ട് പതഞ്ജലിയുടെ പ്രശസ്തി നശിപ്പിക്കാനാണ് ആളുകള്‍ ശ്രമിക്കുന്നതെന്ന് ആയുര്‍വേദ യോഗാ ഗുരു രാംദേവ്. ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കെതിരായി കോര്‍പറേറ്റുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ബുദ്ധിജീവികള്‍ രാഷ്ട്രീയക്കാര്‍ എന്നിവര്‍ സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ നിക്ഷേപക മൂല്യം കൂട്ടിച്ചേര്‍ക്കുക, വിതരണവും വില്‍പ്പനയും വര്‍ദ്ധിപ്പിക്കുക, ഗവേഷണം, നവീകരണം, ഇ-കൊമേഴ്‌സ് എന്നിവയില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും ബാബ രാംദേവ് വ്യക്തമാക്കി.

https://dailynewslive.in/ 50-85 വയസ് പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സോഷ്യല്‍ മീഡിയ പ്രചാരണം. ഇത് തള്ളി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി.

https://dailynewslive.in/ യാത്ര പുറപ്പെടേണ്ട ദിവസം രാവിലെ രണ്ട് തവണ വിമാന സമയം മാറ്റി എയര്‍ ഇന്ത്യ . വിമാനം വൈകുമെന്ന് ആദ്യം അറിയിച്ച ശേഷം പിന്നീട് വന്ന മെസേജിലുള്ളതാവട്ടെ വിമാനം ഒന്നര മണിക്കൂറോളം നേരത്തെ പുറപ്പെടുമെന്നും. ഒടുവില്‍ വിമാനത്തില്‍ കയറാനാവാതെ വന്ന യാത്രക്കാരനാണ് വിവരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതികരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ സമയം മാറിയപ്പോള്‍ തന്നെ യാത്ര പുനഃക്രമീകരിക്കാനോ അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ പണവും തിരികെ വാങ്ങാനുള്ള ഓപ്ഷന്‍ തന്നിരുന്നു എന്ന നിലപാടാണ് എടുത്തത്.

https://dailynewslive.in/ ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തില്‍ ആണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. അടിസ്ഥാന സൗകര്യത്തിനും വ്യാപാരത്തിനും മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം പാടില്ല. ചൈനയും പാകിസ്ഥാനും പാക് അധീന കശ്മീരിലൂടെ വണ്‍ ബെല്‍റ്റ് റോഡ് നിര്‍മ്മിക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ഭീകരവാദത്തോട് ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരര്‍ക്ക് സഹായം നല്‍കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി ആവര്‍ത്തിച്ചു.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്‌കോവിലേക്ക്. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി മോസ്‌കോവിലേക്ക് പോകുന്നത്. ഈ മാസം 8,9 തീയതികളിലാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. ഓസ്ട്രിയയും പ്രധാനമന്ത്രി സന്ദര്‍ശിക്കും. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര കൂടിയാണിത്.

https://dailynewslive.in/ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും ഹരിയാണയിലും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. അതേസമയം മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ഇന്ത്യസഖ്യം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

https://dailynewslive.in/ കിരോഡി ലാല്‍ മീണ രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. തനിക്ക് ചുമതലയുണ്ടായിരുന്ന ഏഴ് ലോക്‌സഭാ സീറ്റുകളില്‍ ഏതെങ്കിലും ഒന്നിലെങ്കിലും തോല്‍വിയുണ്ടായാല്‍ രാജിവയ്ക്കുമെന്ന് ബിജെപി നേതാവ് കിരോഡി ലാല്‍ മീണ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. ജന്മനാടായ ദൗസ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായതോടെയാണ് 72 കാരനായ കിരോഡി ലാല്‍ രാജിവച്ചത്.

https://dailynewslive.in/ ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നാം തവണയാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ ഷിബു സോറനും ചംപൈ സോറനും ചടങ്ങില്‍ പങ്കെടുത്തു.

https://dailynewslive.in/ ബിഹാര്‍ സാരണിലെ സിവാന്‍ ജില്ലയിലെ പാലം പൊളിഞ്ഞു വീണു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ പാലമാണ് സാരണില്‍ പൊളിഞ്ഞു വീഴുന്നത്. ഇതോടെ 15 ദിവസത്തിനിടയില്‍ പത്താമത്തെ പാലമാണ് സംസ്ഥാനത്ത് പൊളിയുന്നത്. പാലങ്ങള്‍ പൊളിയുന്നത് പതിവ് സംഭവമായതോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.

https://dailynewslive.in/ പാര്‍ലമെന്റില്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി എം.പി അനുരാഗ് ഠാക്കൂറിനുമെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ കോണ്‍ഗ്രസിന്റെ കത്ത്. മോദിയുടെയും ഠാക്കൂറിന്റെയും പ്രസ്താവനകള്‍ക്കുമേല്‍ ചട്ടം 115(1) പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോറാണ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിരിക്കുന്നത്.

https://dailynewslive.in/ ഭരണഘടനയുടെ 361-ാം വകുപ്പ് പ്രകാരം ഗവര്‍ണര്‍ക്കുള്ള പരിരക്ഷ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അവകാശപ്പെടാനാവില്ലെന്ന് കാട്ടി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരേ ലൈംഗികപീഡനപരാതി നല്‍കിയ രാജ്ഭവനിലെ മുന്‍ ജീവനക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ലൈംഗികപീഡനക്കേസില്‍ ആനന്ദബോസിനെതിരേ നടപടിയെടുക്കാന്‍ ഗവര്‍ണര്‍സ്ഥാനം ഒഴിയുംവരെ കാത്തിരിക്കണമെന്നത് യുക്തിരഹിതവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടി.

https://dailynewslive.in/ ബ്രിട്ടനില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍വരുമെന്ന സൂചന നല്‍കി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെ നടന്നു. 14 വര്‍ഷത്തിനുശേഷം ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുമെന്നാണ് പുറത്തുവരുന്ന എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. 650 സീറ്റുകളില്‍ 400-ലധികം സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടുമെന്നാണ് പ്രവചനം. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മനുഷ്യാവകാശപ്രവര്‍ത്തകനും അഭിഭാഷകനുമായ പാര്‍ട്ടിനേതാവ് കെയ്ര് സ്റ്റാര്‍മറാകും (61) അടുത്ത പ്രധാനമന്ത്രി.

https://dailynewslive.in/ ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ രാജകീയ വരവേല്‍പ്പ്. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആഹ്ലാദാരവങ്ങളോടെയാണ് ജനസാഗരം വരവേറ്റത്. വിശ്വകിരീടം നേടിയ ടീമിന് ആശംസകളര്‍പ്പിക്കാന്‍ മഴയെ വകവയ്ക്കാതെ ജനസാഗരങ്ങളാണ് മുംബൈയില്‍ തടിച്ചുകൂടിയത്. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ ഓപ്പണ്‍ ബസില്‍ നടന്ന വിക്ടറി പരേഡില്‍ തടിച്ചുകൂടിയ ജനസഞ്ചയം ടീമംഗങ്ങള്‍ക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകള്‍ നല്‍കി. പരേഡ് വാംഖഡെയിലേക്ക് കടന്നതിനു പിന്നാലെ സ്റ്റേഡിയത്തിനകത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ബി.സി.സി.ഐ.യുടെ ഔദ്യോഗിക അനുമോദനച്ചടങ്ങായിരുന്നു വാംഖഡെയില്‍ അരങ്ങേറിയത്. ചടങ്ങില്‍ നേരത്തേ വാഗ്ദാനം ചെയ്ത 125 കോടി രൂപയുടെ ചെക്ക് ബി.സി.സി.ഐ. ടീമംഗങ്ങള്‍ക്ക് കൈമാറി. ഇന്നലെ രാവിലെ ആറരയോടെയാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍ ബോയിംഗ് 777 വിമാനത്തില്‍ ബാര്‍ബഡോസില്‍ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. നേരെ ഹോട്ടലിലേക്ക് പോയ ടീം അംഗങ്ങള്‍ പിന്നീട് പ്രധാനമന്ത്രിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷമാണ് താരങ്ങള്‍ മുംബൈയിലേക്ക് വിമാനം കയറിയത്. വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യന്‍ ടീമിന് വാട്ടര്‍ സല്യൂട് നല്‍കിയാണ് അഗ്നിശമനസേന വിമാനത്താവളത്തില്‍ സ്വീകരിച്ചത്.

https://dailynewslive.in/ യൂറോ കപ്പിലും കോപ്പ അമേരിക്കയിലും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. യൂറോ കപ്പില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 9.30ന് സ്പെയിനും ജര്‍മിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ 12.30 ന് പോര്‍ച്ചുഗല്‍ ഫ്രാന്‍സുമായി ഏറ്റുമുട്ടും. കോപ്പ അമേരിക്കയില്‍ ഇന്ന് രാവിലെ 6.30 ന് അര്‍ജന്റീന – ഇക്വഡോര്‍ പോരാട്ടമാണ്.

https://dailynewslive.in/ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി സര്‍വകാല റെക്കോര്‍ഡില്‍. ഓഹരി വിപണിയില്‍ പത്തുശതമാനം ഉയര്‍ന്നതോടെ 2684.20 രൂപയായി ഉയര്‍ന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് പുതിയ ഉയരം കുറിച്ചു. മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഒരു വര്‍ഷത്തിനിടെ 293.85 ശതമാനത്തിന്റെ വളര്‍ച്ച നേടിയാണ് നേട്ടം കൈവരിച്ചത്. കമ്പനിയുടെ ഉപകമ്പനി അടുത്തിടെ 1,100 കോടി രൂപ വിലമതിക്കുന്ന ഒരു അന്താരാഷ്ട്ര ഓര്‍ഡര്‍ നേടിയിരുന്നു. ഇതാണ് വിപണിയില്‍ പ്രതിഫലിച്ചത്. എട്ട് ടിഡിഡബ്ല്യൂ ഡ്രൈ കാര്‍ഗോ വെസലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡറാണ് ലഭിച്ചത്. 6300 ടിഡിഡബ്ല്യൂ ഡ്രൈ കാര്‍ഗോ വെസലുകള്‍ നാലെണ്ണം രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നോര്‍വേയിലെ വില്‍സണ്‍ എഎസ്എയുമായാണ് കരാറില്‍ ഏര്‍പ്പെട്ടത്. ഇതിന് പുറമേ അധികമായി 4 കപ്പലുകള്‍ കൂടി നിര്‍മ്മിക്കുന്നതിനും ഇരു കമ്പനികളും തമ്മില്‍ ധാരണയായിട്ടുണ്ട്. 1,100 കോടി രൂപയുടെ പദ്ധതിയാണ് കമ്പനിക്ക് ലഭിച്ചത്. കപ്പല്‍ നിര്‍മ്മാണം 2028 സെപ്റ്റംബറിനകം പൂര്‍ത്തിയാക്കുമെന്നും ബിഎസ്ഇ ഫയലിംഗില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വ്യക്തമാക്കി.

https://dailynewslive.in/ നിതിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനായി എത്തിയ ‘മഹാരാജ’ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് നേടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി നേട്ടവുമായി മുന്നേറുകയാണ് ചിത്രം. വിജയ് സേതുപതിയുടെ കരിയറിലെ അന്‍പതാം ചിത്രം കൂടിയാണ് മഹാരാജ. തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യത്തിന്റെ കാരണക്കാരെ തേടി മഹാരാജ ഇറങ്ങുന്നതും, പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റിവഞ്ച്- ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നോണ്‍ ലീനിയര്‍ നറേഷനിലൂടെയാണ് നിതിലന്‍ സാമിനാഥന്‍ കഥ പറയുന്നത്. അതേസമയം ജൂലൈ 19-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. അനുരാഗ് കശ്യപ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. മംമ്ത മോഹന്‍ദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. നിതിലന്‍ സാമിനാഥന്റെ ആദ്യ ചിത്രമായ ‘കുരങ്ങു ബൊമ്മൈ ‘ എന്ന ചിത്രവും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയ ചിത്രം കൂടിയായിരുന്നു.

https://dailynewslive.in/ 38 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടന്‍ സത്യരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കൂലി’ എന്ന ചിത്രത്തിലാണ് സത്യരാജ് രജനിക്കൊപ്പം അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ സത്യരാജിന്റെ ലുക്ക് ആണിപ്പോള്‍ പ്രേക്ഷകരെ അതിശയിപ്പിക്കുന്നത്. അടിമുടി സ്റ്റൈലിഷ് ലുക്കിലാണ് സത്യരാജ് എത്തിയിരിക്കുന്നത്. നീട്ടി വളര്‍ത്തിയ നരച്ച മുടി ബണ്‍ സ്‌റ്റൈലാക്കി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ കെട്ടിവച്ചിരിക്കുന്നതാണ് താരത്തിന്റെ ചിത്രം. കൂലിയുടെ ലുക്ക് ടെസ്റ്റിന്റെ ഭാഗമായുള്ള ചിത്രമാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രജനികാന്തിന്റെ കൂലിയുടെ ലുക്ക് ടെസ്റ്റിന്റെ ചിത്രങ്ങള്‍ ലോകേഷ് തന്നെ പുറത്തു വിട്ടിരുന്നു. എന്നാല്‍ ലോകേഷ് സത്യരാജിന്റെ ചിത്രം പങ്കുവച്ചിരുന്നില്ല. അതുകൊണ്ട് ഇത് കൂലി ചിത്രത്തിലേത് തന്നെയാണോ എന്ന് ഉറപ്പില്ല. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘സിക്കന്തര്‍’ എന്ന എആര്‍ മുരുഗദോസ് ചിത്രത്തിലേത് ആകും ഈ ലുക്ക് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സത്യരാജ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിനായി വലിയ പ്രതിഫലമാണ് സത്യരാജ് ചോദിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 1986ല്‍ പുറത്തിറങ്ങിയ ‘മിസ്റ്റര്‍ ഭാരത്’ ആണ് സത്യരാജും രജനിയും ഒടുവില്‍ ഒന്നിച്ചെത്തിയ ചിത്രം.

https://dailynewslive.in/ ജാവ 350 ബൈക്കിന് 16,000 രൂപ കുറഞ്ഞു. ഇപ്പോള്‍, 2.15 ലക്ഷം രൂപയ്ക്ക് പകരം 1.99 ലക്ഷം രൂപ നല്‍കിയാല്‍ നിങ്ങള്‍ക്ക് ജാവ 350 ബൈക്കിന്റെ ഉടമയാകാം. 1.99 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയില്‍ ജാവ 350 ന് കമ്പനി മൂന്ന് പുതിയ വേരിയന്റുകള്‍ പുറത്തിറക്കി. മുമ്പ് 2.15 ലക്ഷം രൂപ (എക്സ്-ഷോറൂം ഇന്ത്യ) പ്രാരംഭ വിലയുണ്ടായിരുന്ന ജാവ 350 ന് ഇപ്പോള്‍ 1.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ആരംഭിക്കുന്ന എന്‍ട്രി ലെവല്‍ വേരിയന്റുണ്ട്. ജാവ 350-ന്റെ പുതിയ വേരിയന്റ് മൂന്ന് പുതിയ നിറങ്ങളില്‍ വരുന്നു: ഒബ്സിഡിയന്‍ ബ്ലാക്ക്, ഗ്രേ, ഡീപ് ഫോറസ്റ്റ്. അതേസമയം, മുമ്പത്തെ നിറങ്ങള്‍ ഓഫറില്‍ തുടരും. ജാവ 350 ന് നിലവില്‍ ലഭ്യമായ പെയിന്റുകള്‍ മെറൂണ്‍, കറുപ്പ്, വെള്ള, മിസ്റ്റിക് ഓറഞ്ച് ഷേഡുകള്‍, സ്‌പോക്ക്, അലോയ് വീലുകള്‍ എന്നിവയാണ്. ഈ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടാതെ മോട്ടോര്‍സൈക്കിള്‍ മെക്കാനിക്കലി മാറ്റമില്ലാതെ തുടരുന്നു. ജാവ 350 ഇപ്പോള്‍ അലോയ് വീലുകളില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ എഞ്ചിന്‍ ഭാഗങ്ങള്‍ നിലവിലെ ജാവ 350 മോഡലിന് സമാനമാണ്. ഇത് 334 സിസി സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 22.5 എച്ച്പിയും 5,000 ആര്‍പിഎമ്മില്‍ 28.1 എന്‍എമ്മും ഉത്പാദിപ്പിക്കുന്നു. ജാവ നിലവില്‍ ബേസ് സ്‌പോക്ക് വീല്‍ വേരിയന്റ് 1.99 ലക്ഷം രൂപയ്ക്കും അലോയ് വീല്‍ വേരിയന്റ് 2.08 ലക്ഷം രൂപയ്ക്കും വില്‍ക്കുന്നു. അതേസമയം ടോപ്പ് എന്‍ഡ് ക്രോം വേരിയന്റുകള്‍ സ്‌പോക്ക് വീലുകള്‍ക്ക് 2.15 ലക്ഷം രൂപയിലും അലോയ് വീല്‍ വേരിയന്റിന് 2.23 ലക്ഷം രൂപയിലും ആരംഭിക്കുന്നു.

https://dailynewslive.in/ പ്രണയവും രതിയും ദാമ്പത്യവും പരസ്പരം വെന്നും കൊന്നും അധീശത്വത്തിനായി പോരാടുന്ന ഗോദയാണ് ഈ നോവല്‍. ഉടലിനു വഹിക്കുവാനാകാത്ത കാമനകളുടെ ഭാരം ഇതിലെ കഥാപാത്രങ്ങളെ പരിക്ഷീണരാക്കുന്നു, പരാജിതരാക്കുന്നു. ശരീരചോദനകള്‍ തെളിച്ചുതരുന്ന വഴിയിലൂടെ, പ്രേമത്തിന്റെ പരമാനന്ദം കുടിപാര്‍ക്കുന്ന വാഗ്ദത്തഭൂമിയിലേക്ക് ഇവര്‍ കുതിച്ചോടുന്നു; പാപത്തിന്റെ ശമ്പളം തേടി. പിതാവിന്റെ പഴയ മിത്രവുമായിച്ചേര്‍ന്ന് ഒരു പതിനേഴുകാരി ചിട്ടപ്പെടുത്തുന്ന ഈ ദുരന്തകഥയുടെ അന്തരീക്ഷത്തില്‍, തങ്ങള്‍ക്കേര്‍പ്പെട്ട പാനപാത്രം താങ്ങാനും ചുണ്ടോടുചേര്‍ക്കാനും ധര്‍മസങ്കടപുരസ്സരം മഹാപീഡകൊണ്ടവരുടെ വിലാപവീചികളാണ് മാറ്റൊലിക്കൊള്ളുന്നത്. ‘സാമും റോസും – ഒരുപഴയ പ്രേമകഥ’. അന്‍വര്‍ അബ്ദുള്ള. എച്ച്ആന്‍ഡ്സി ബുക്സ്. വില 256 രൂപ.

https://dailynewslive.in/ നമ്മുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഓര്‍മ, ചിന്താശക്തി, അനുമാന ശേഷി എന്നിവയെയെല്ലാം ബാധിച്ചുകൊണ്ടാണ് പലപ്പോഴും അല്‍ഷിമേഴ്‌സിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രകടമാവുക. രോഗത്തിന് കൃത്യമായ ഒരു ചികിത്സയില്ലെങ്കിലും ചില മരുന്നുകളിലൂടെയും പരിചരണങ്ങളിലൂടെയും അതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ കഴിയും. യുഎസില്‍ അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച രണ്ട് വ്യക്തികള്‍ക്ക് ജീവിതശൈലിയില്‍ വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് ഇതിനെ അതിജീവിക്കാന്‍ കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണം – പഞ്ചസാര പാനീയങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഉപേക്ഷിക്കുക. പകരം, പഴങ്ങള്‍, പച്ചക്കറികള്‍ , പരിപ്പ്, ധാന്യങ്ങള്‍, മത്സ്യം, ചിക്കന്‍, ആരോഗ്യകരമായ എണ്ണകള്‍ തുടങ്ങിയവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഈ ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കും. അതോടൊപ്പം തലച്ചോറിന്റെ ആരോഗ്യത്തെയും കാത്തുസൂക്ഷിക്കും. വ്യായാമം – ശാരീരിക വ്യായാമങ്ങള്‍ നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. ദിവസേന കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ഉത്തമമായിരിക്കും. വേഗത കുറച്ചുള്ള നടത്തം, നീന്തല്‍, നൃത്തം എന്നിവ അനുയോജ്യമായത് അനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്. മരുന്ന് – മള്‍ട്ടിവിറ്റമിന്‍, മിനറല്‍ സപ്ലിമെന്റ് എന്നിവ കഴിക്കുക. നിങ്ങളുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും ഇത് നല്‍കുന്നു. എന്നിരുന്നാലും, ഏത് സപ്ലിമെന്റുകള്‍ കഴിക്കണമെന്നത് കൃത്യമായി മനസ്സിലാക്കാന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. ശാന്തത പാലിക്കുക – ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍, ധ്യാനം, യോഗ എന്നിവ സമ്മര്‍ദ്ദം കുറിച്ച് നമുക്ക് ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കാന്‍ സഹായിക്കും. ദിവസേനയുള്ള ജോലി സമ്മര്‍ദ്ദം കുറക്കാന്‍ നിങ്ങള്‍ക്കായി കുറച്ച് സമയം കണ്ടെത്തുക. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഗുണം ചെയ്യും. ശരിയായ ഉറക്കം – ശരിയായി ഉറക്കം ലഭിക്കാത്തത് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതിനാല്‍ കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഒരാള്‍ ഉറങ്ങുന്നത് അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *