ദില്ലി വിവേക് വിഹാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ലെഫ്റ്റനന്റ് ഗവർണര്‍, ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നൽകി. ദില്ലിയിൽ നവജാത ശിശുക്കൾക്കായുള്ള ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് കുഞ്ഞുങ്ങളാണ് മരിച്ചത്. അഞ്ചു കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിവേക് വിഹാറിൽ ചട്ടങ്ങൾ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. അതോടൊപ്പം അത്യാഹിതം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദു:ഖിതരായ കുടുംബാംഗങ്ങൾക്കൊപ്പം താനുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.