തണ്ണീർ കൊമ്പന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക റിപ്പോർട്ട്.വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ, വാഹനത്തിൽ നിന്ന് കെട്ടഴിക്കുമ്പോഴാണ് ചരിഞ്ഞത്. ശരീരത്തിലെ മുഴ പഴുത്തിരുന്നു. ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞിരുന്നു, താങ്ങാനാകാത്ത സമ്മർദം ഹൃദയഘാതത്തിന് കാരണമായെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തണ്ണീർ കൊമ്പന്റെ ശ്വാസകോശത്തിൽ ടിബി ഉണ്ടായിരുന്നു. അണുബാധ കനത്ത രീതിയിലുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്. അർധരാത്രിയോടെ ബന്ദിപ്പുർ രാമപുര ക്യാമ്പിൽ എത്തിച്ചശേഷം വനത്തിൽ തുറന്നുവിടാൻ ശ്രമിക്കവേ ലോറിയിൽ കുഴഞ്ഞുവീണെന്നാണ് വിവരം.