yt cover 24

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ കൈയ്യാങ്കളി. ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ വിസമ്മതിച്ച വൈസ് ചാന്‍സലറെ കൈയ്യേറ്റം ചെയ്യാന്‍ യുഡിഎഫ് അംഗങ്ങള്‍ ശ്രമിച്ചു. ഇതോടെ അജണ്ടകള്‍ പാസാക്കിയതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിച്ചു. സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റു ചെയ്ത സിപിഎമ്മുകാരടക്കം 18 പേരില്‍ പത്മശ്രീ ബാലന്‍ പൂത്തേരി ഉള്‍പെടെ അഞ്ച് അംഗങ്ങളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. സംഘപരിവാര്‍ അംഗങ്ങളാണെന്ന് ആരോപിച്ചാണു തടഞ്ഞത്. എസ്എഫ്ഐ ജോയിന്റ് സെക്രട്ടറി ഇ. അഫ്സല്‍ അടക്കമുള്ള പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തുനീക്കി. സെനറ്റംഗങ്ങളുടെ സംശയങ്ങള്‍ കേള്‍ക്കാന്‍ തയാറാകാതിരുന്ന വിസിയെ കൈകാര്യം ചെയ്യാന്‍ മുസ്ലീം ലീഗ് അംഗങ്ങളാണു ഡയസില്‍ കയറിയത്.

കെഎസ്യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച കെഎസ്യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്കു കൊണ്ടുപോയത്. ഉദ്ഘാടനം ചെയ്ത മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും പരിക്കേറ്റു. മാര്‍ച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കു കേരള സര്‍ക്കാര്‍ കത്തയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘിക്കുകയാണെന്നും പരാതിയിലുണ്ട്. രാഷ്ട്രപതിക്കു പുറമേ, പ്രധാനമന്ത്രിക്കും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. ഈ പദ്ധതി 2024 ജനുവരി 31 വരെ മാത്രം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

മറിയക്കുട്ടിക്കു പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ഹൈക്കോടതി. അല്ലെങ്കില്‍ മൂന്നു മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റേയും ആഹാരത്തിന്റേയും ചെലവെങ്കിലും കൊടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മറ്റു കാര്യങ്ങള്‍ക്കു സര്‍ക്കാര്‍ പണം ചെലവാക്കുന്നുണ്ടെന്നും കോടതി. മുടങ്ങിക്കിടക്കുന്ന അഞ്ചു മാസത്തെ പെന്‍ഷന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണു മറിയക്കുട്ടി കോടതിയെ സമീപിച്ചത്.

വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടതിനെതിരേ യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലും സംഘര്‍ഷമുണ്ടായി.

നവകേരള സദസുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊലീസ് വധശ്രമമെന്നു പറഞ്ഞ കേസുകളെ ജീവന്‍ രക്ഷാ പ്രവര്‍ത്തനമെന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് അടിച്ചാല്‍ തിരിച്ചടിക്കുമെന്നു പറഞ്ഞത്. അടിച്ചാല്‍ തിരിച്ചടിക്കുമെന്നത് തീരുമാനമാണ്. താന്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് സതീശന്‍ കോഴിക്കോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വെല്ലുവിളിയുമായി മന്ത്രി വി. ശിവന്‍കുട്ടി. ‘മര്യാദക്കെങ്കില്‍ മര്യാദയ്ക്ക്, നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണു’മെന്നും ‘നിങ്ങളേക്കാള്‍ കൂടുതല്‍ ആളെ കൊണ്ടുവരു’മെന്നും ശിവന്‍കുട്ടി വെല്ലുവിളിച്ചു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗ്രവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തവരെ കടത്തിവിടില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ‘അങ്ങ് പോന്നേക്ക് എന്ന് മൂത്ത സംഘി പറയുമ്പോ ഇടം വലം നോക്കാതെ കുറുവടി തൂക്കി കേറിപ്പോരാന്‍ ഇത് നിങ്ങള്‍ കബഡി നടത്തണ പറമ്പല്ല, യൂണിവേഴ്‌സിറ്റി സെനറ്റാണ്. ഇതിന്റെ ഗേറ്റ് കടക്കാന്‍ ശാഖയില്‍നിന്ന് ഏമാന്‍ സീല്‍ പതിച്ച് കൊടുത്തുവിട്ട കുറിപ്പടി പോരാ.’ ആര്‍ഷോ പറഞ്ഞു.

പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമെന്നു ക്രിസോസ്റ്റം തിരുമേനി പറഞ്ഞതു താന്‍ ആവര്‍ത്തിച്ചതാണെന്നു വിശദീകരണവുമായി മന്ത്രി വിഎന്‍ വാസവന്‍.

സംസ്ഥാനത്ത് 300 പേര്‍ക്കു കൂടി കൊവിഡ്. രോഗികളുടെ എണ്ണം 2341 ആയി. മൂന്നു പേര്‍കൂടി മരിച്ചു. രാജ്യത്താകെ ഇന്നലെ 358 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തു മൊത്തം 2669 കോവിഡ് രോഗികളാണുള്ളത്.

നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്തെന്ന പരാതിയിലെ പ്രതികള്‍ തൃശൂര്‍ ജില്ലയില്‍ പിടിയിലായി. അളഗപ്പന്‍, ഭാര്യ നാച്ചല്‍, കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന സംഘത്തെ ചെന്നൈ ക്രൈംബ്രാഞ്ചാണ് പിടികൂടിയത്. മദ്രാസ് ഹൈക്കോടതി അളഗപ്പന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ നവകേരള സദസില്‍ ലഭിച്ച പരാതികളില്‍ തീര്‍പ്പാക്കിയത് 17 ശതമാനം മാത്രം. 28,803 പരാതികളാണു ലഭിച്ചത്. 4827 പരാതികളാണു തീര്‍പ്പാക്കിയത്. സഹകരണ വകുപ്പിലെ പരാതികളാണു കൂടുതല്‍ പരിഹരിച്ചത്.

നവകേരള സദസില്‍ നെടുമങ്ങാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍. തിരുവനന്തപുരം ഡിസിസി അംഗം എം എസ് ബിനുവാണ് നവ കേരള സദസില്‍ പങ്കെടുക്കുന്നത്. ജനങ്ങളുടെ വിഷയം അവതരിപ്പിക്കാനാണു പോയതെന്നു ബിനു.

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാല്‍ അന്തരിച്ചു.

തൃശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ തറവാടക 39 ലക്ഷം രൂപയിത്തില്‍നിന്ന് 2.2 കോടിയായി വര്‍ധിപ്പിച്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പൂരം ചടങ്ങു മാത്രമായി ഒതുക്കേണ്ടി വരുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.

കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ഭരിക്കുമ്പോള്‍ ഗാന്ധി മാര്‍ഗ്ഗത്തിന് പ്രസക്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡിെൈവഫ്ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതു രക്ഷാപ്രവര്‍ത്തനമാണെന്നാണു മുഖ്യമന്ത്രി വിശേഷിച്ചത്. അതേ രക്ഷാപ്രവര്‍ത്തനം തിരിച്ചടിയായി നല്‍കണമെന്നും മുരളീധരന്‍ തൃശൂരില്‍ പറഞ്ഞു.

എറണാകുളം വടക്കേക്കരയില്‍നിന്ന് അതിഥിത്തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം ആസാമില്‍ പിടിയില്‍. ആസാം സ്വദേശികളായ രഹാം അലി, ജഹദ് അലി, സംനാസ് എന്നിവരെയാണ് പിടികൂടിയത്. തട്ടിക്കൊണ്ടുപോയ കുട്ടികളേയും സംഘത്തിലെ സാഹിദ എന്ന സ്ത്രീയേയും പോലീസിന്റെ നിര്‍ദേശാനുസരണം ഗോഹട്ടി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു.

ബംഗളൂരുവില്‍നിന്ന് ക്രിസ്മസ് അവധിക്കു നാട്ടിലേക്ക് പോകുന്ന മലയാളികളില്‍നിന്ന് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത് മൂന്നിരട്ടി ടിക്കറ്റ് നിരക്ക്. 6,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. 1,600 മുതല്‍ 2,200 വരെ രൂപയ്ക്കു കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

എറണാകുളം കുട്ടമ്പുഴ അഞ്ചുകുടിയില്‍ ആനയും കുട്ടിയാനയും കിണറ്റില്‍ വീണു. ആദിവാസി മേഖലയായ ഇവിടെ ആന ശല്യം പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

തൃശൂരില്‍ പൊലീസുകാരന്‍ തൂങ്ങിമരിച്ചു. എ.ആര്‍. ക്യാംപിലെ ഡ്രൈവറായ പെരുമ്പിള്ളിശേരി സ്വദേശി ആദിഷ് (40) ആണ് ജീവനൊടുക്കിയത്. സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറായിരുന്നു ആദിഷ്.

മാതാപിതാക്കളെ വെട്ടിക്കൊന്ന മകന്‍ തൂങ്ങി മരിച്ചു. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളായ കുമാരന്‍(70) ഭാര്യ തങ്കമ്മ (65) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

പാര്‍ലമെന്റ് പുകയാക്രമണ കേസില്‍ കര്‍ണാടക പൊലീസിലെ മുന്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റിലായി. ധാര്‍വാഡ് സ്വദേശിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ സായി കൃഷ്ണയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തത്. വിരമിച്ച ഡിവൈഎസ്പി വിത്തല്‍ ജഗാലിയുടെ മകനാണ് സായി കൃഷ്ണ. കേസിലെ പ്രതി ഡി മനോരഞ്ജനും സായി കൃഷ്ണയും ഒരുമിച്ച് പഠിച്ചവരാണ്. ഹോസ്റ്റലില്‍ ഇവര്‍ ഒരേ മുറിയിലായിരുന്നു.

ക്രിമിനല്‍ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തതോടെ ഐപിസി 302 ആയിരുന്ന കൊലപാതക കുറ്റം ബിഎന്‍എസ് 102 ആയി. ഏതു പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയാല്‍ പത്തു വര്‍ഷംവരെ തടവുശിക്ഷ നല്‍കാം. ബലാത്സംഗത്തിനുള്ള തടവുശിക്ഷ ഏഴു വര്‍ഷത്തില്‍നിന്ന് 10 വര്‍ഷമായി വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്കെതിരായ അതിക്രമത്തെ ഭീകര പ്രവര്‍ത്തന പരിധിയിലാക്കി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വധശിക്ഷ വരെ ലഭിക്കാം. തെളിവുകള്‍ ഇലക്ട്രോണിക്സ് രൂപത്തില്‍ സ്വീകരിക്കാമെന്നും വ്യവസ്ഥയുണ്ട്. വാദം പൂര്‍ത്തിയായാല്‍ കോടതി 45 ദിവസത്തിനുള്ളില്‍ വിധി പറയണം.

വരവില്‍ കവിഞ്ഞ് സ്വത്തു സമ്പാദിച്ച കേസില്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിക്കും ഭാര്യക്കും മൂന്നു വര്‍ഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ. ഇരുവരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയോടെ മന്ത്രിയുടെ എംഎല്‍എ സ്ഥാനം നഷ്ടപ്പെടും. 2006 നും 2010 നും ഇടയില്‍ മന്ത്രിയായിരിക്കെ പൊന്മുടി രണ്ടു കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.

ബിഹാറിലെ ബെഗുസരായി ജില്ലയില്‍ മദ്യക്കടത്ത് തടയാന്‍ ശ്രമിച്ച പൊലീസ് സബ് ഇന്‍സ്പെക്ടറെ കാറിടിച്ചു കൊന്നു. മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ മദ്യക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചതിനാലാണ് എസ്.ഐയും ഏതാനും ഉദ്യോഗസ്ഥരും പരിശോധന നടത്തിയത്.

യുപിയിലെ ഫരീദ്പൂരില്‍ കുളിക്കാതെ സ്‌കൂളിലെത്തിയ കുട്ടികളെ പ്രധാന അധ്യാപകന്‍ കുട്ടികളുടെ വസ്ത്രം അഴിപ്പിച്ച് തണുത്ത വെള്ളത്തില്‍ കുളിപ്പിച്ചെന്ന് പരാതി. ഛത്രപജി ശിവജി ഇന്റര്‍ കോളേജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടതോടെ സംഭവം വിവാദമായി.

അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തിലെ പ്രതികളിലൊരാളെ ഡേറ്റിംഗ് ആപ്പിന്റെ സഹായത്തോടെ പിടികൂടി. ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലിയായ ആന്‍ഡ്രൂ താകേയാണ് കുടുങ്ങിയത്. ക്യാപിറ്റോള്‍ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ആയുധം ഉപയോഗിക്കുകയും ചെയ്തതിനാണ് 35 കാരനായ ആന്‍ഡ്രൂ പിടിയിലായത്. കലാപവുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കോടതി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കിയിരുന്നു.

സാമൂഹ്യ മാധ്യമമായ എക്‌സിന്റെ പ്രവര്‍ത്തനം താത്കാലികമായി നിലച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സ് പ്രവര്‍ത്തിക്കുന്നില്ല.

പുതുവര്‍ഷത്തിനു മുന്നോടിയായി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് കാമ്പെയിന് തുടക്കം കുറിച്ചു. ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെയുള്ള ജിങ്കിള്‍ ഡീല്‍സില്‍ ലൈഫ് ടൈം സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഇലക്ട്രോണിക്‌സ്, അപാരലുകള്‍, യാത്ര, ഗ്രോസറി, ഡൈനിങ് തുടങ്ങി നിരവധി ഇനങ്ങളില്‍ ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുക. റിലയന്‍സ്, ഇന്‍ഡിഗോ, റിലയന്‍സ് ഡിജിറ്റല്‍, മെയ്ക്ക് മൈ ട്രിപ്, അജിയോ, ഫിളിപ്കാര്‍ട്ട്, ലൈഫ് സ്‌റ്റൈല്‍, ലുലു, സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയ പങ്കാളികള്‍ പ്രത്യേക ഇളവുകള്‍ നല്‍കും.എല്ലാ പ്രായവിഭാഗങ്ങളിലുള്ളവര്‍ക്കും അനുയോജ്യമായതാണ് ഈ ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍ എന്ന് ബാങ്കിന്റെ റീട്ടെയില്‍ അസറ്റ്‌സ് ആന്റ് കാര്‍ഡ് വിഭാഗം കണ്‍ട്രി മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ കെ ജി ചിത്രഭാനു പറഞ്ഞു.

പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തനം തടസ്സപ്പെട്ടു. ആഗോള തലത്തില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ എക്‌സ് അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വീറ്റ് ചെയ്യാനും റീട്വീറ്റ് ചെയ്യാനും ടൈംലൈനില്‍ സ്‌ക്രോള്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ലോഗിന്‍ ചെയ്യാന്‍ പോലും സാധിക്കുന്നില്ല എന്ന തരത്തിലും പരാതികള്‍ ഉയരുന്നുണ്ട്. രാവിലെ 11 മണിയോടെയാണ് എക്‌സില്‍ തകരാര്‍ കണ്ടത്. തെറ്റായ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എക്‌സിന്റെ വെബ്, മൊബൈല്‍ വേര്‍ഷനുകളെയെല്ലാം തകരാര്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. സാങ്കേതിക തകരാറിനുള്ള കാരണം വ്യക്തമല്ല. വിഷയത്തില്‍ എക്‌സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ. എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറഞ്ഞ ‘യാത്ര’ എന്ന ചിത്രം തെലുങ്ക് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന ഒരു ചിത്രം കൂടിയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വൈഎസ്ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുന്നത്. എന്നാല്‍ മമ്മൂട്ടിയും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ചിത്രം 2024 ഫെബ്രുവരി 8 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ജീവയാണ് ചിത്രത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയായി വേഷമിടുന്നത്. ‘യാത്ര’ റിലീസ് ചെയ്ത അതേ തിയ്യതിയില്‍ തന്നെയാണ് ‘യാത്ര 2’ ന്റെ റിലീസും. മഹേഷ് മഞ്ജ്രേക്കര്‍, സൂസ്സന്‍ ബെര്‍നെര്‍ട്ട്, രാജീവ് കുമാര്‍ തുടങ്ങീ താരങ്ങളും അണിനിരക്കുന്നുണ്ട്.

ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഇന്നലെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. എം. ജി. ആറിന്റെ കട്ടൌട്ടിന് മുന്നില്‍ ആഘോഷങ്ങളോടെ നില്‍ക്കുന്ന ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. നിവിന്‍ പൊളിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. കൂടാതെ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രണ്ടുപേരും വിന്റേജ് ലുക്കിലാണ് പോസ്റ്ററിലുള്ളത്. കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 2024 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ്.

ജീവിതവഴിയില്‍ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകള്‍. സൈക്യാട്രിക് വാര്‍ഡിലും ആത്മഹത്യാ മുനമ്പിലും ജോലിക്കിടയിലെ ഉച്ചവിശ്രമത്തിന്റെ വേളയിലും യാത്രകളിലും പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം സങ്കീര്‍ണ്ണതകളിലും കൂട്ടുവന്ന പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകളെ അബ്ബാസ് ജീവിതംകൊണ്ട് വായിക്കുന്നു. ‘ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍’. മുഹമ്മദ് അബ്ബാസ്. ഡിസി ബുക്സ്. വില 237 രൂപ.

രാവിലെ പ്രാതല്‍ മുട്ടയില്ലാതെ കഴിക്കാന്‍ കഴിയാത്തവരെ നിരാശയിലാക്കുന്നതാണ് അമേരിക്കയില്‍ നടന്ന ഈ പഠനം. ദിവസം ഒന്നര മുട്ട വീതം ദിവസവും കഴിക്കുന്ന ഒരു മുതിര്‍ന്നയാള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത മുട്ടയൊന്നും കഴിക്കാത്തയാളെക്കാള്‍ കൂടുതലാണ്. മുട്ടയുടെ ഉപയോഗം കൂടുന്നതിനനുസരിച്ച് റിസ്‌ക് കൂടുമെന്നും പഠനം കണ്ടെത്തി. ഇത്തരത്തില്‍ നേരത്തെ മരിക്കാനുള്ള സാധ്യത 17 ശതമാനമാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. മുട്ടയുടെ മഞ്ഞയിലും, ഷെല്‍ ഫിഷ്, പാലുത്പന്നങ്ങള്‍, റെഡ് മീറ്റ് അടക്കമുള്ള മറ്റു ഭക്ഷണങ്ങളിലും കാണുന്ന കൊളസ്ട്രോള്‍ ആണ് വില്ലനെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണയായി കഴിക്കുന്ന കൊളസ്ട്രോള്‍ സമ്പന്നമായ ഭക്ഷണം ആയതിനാലാണ് മുട്ടയില്‍ മാത്രം കേന്ദ്രീകരിച്ച് പഠനം നടത്തിയത്. ഇവ ആരോഗ്യകരമായ ഡയറ്റില്‍ ഉള്‍പ്പെടുത്താം, പക്ഷേ, നിരവധി അമേരിക്കക്കാര്‍ ഉപയോഗിക്കുന്നതിനെക്കാള്‍ ചെറിയ അളവിലായിരിക്കണമെന്നും ഗവേഷകര്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.26, പൗണ്ട് – 105.23, യൂറോ – 91.18, സ്വിസ് ഫ്രാങ്ക് – 96.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.17, ബഹറിന്‍ ദിനാര്‍ – 220.89, കുവൈത്ത് ദിനാര്‍ -270.74, ഒമാനി റിയാല്‍ – 216.29, സൗദി റിയാല്‍ – 22.20, യു.എ.ഇ ദിര്‍ഹം – 22.67, ഖത്തര്‍ റിയാല്‍ – 22.87, കനേഡിയന്‍ ഡോളര്‍ – 62.38.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *