നവകേരള സദസ് നടത്തിപ്പിന് പണപ്പിരിവ് പാടില്ലെന്നു മാര്‍ഗ്ഗനിര്‍ദ്ദേശം. സ്പോണ്‍സറെ കണ്ടെത്താം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദി എയര്‍ കണ്ടീഷന്‍ ചെയ്തതാകണം. അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും ഒരുക്കണം. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേര് വേണം. ജനസദസ്സുകളില്‍ ചുരുങ്ങിയത് അയ്യായിരം പേരെ പങ്കെടുപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
◾കോഴിക്കോട് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവച്ചതു വിവാദമായി. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ. നിയമ നടപടികളും സ്വീകരിക്കും. സുരേഷ് ഗോപി മാപ്പു പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര് കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.
◾
*ഇഷ്ടം പോലെ ഓഫറിനു പുറമെ എക്സ്ട്രാ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ വാര്‍ഷിക ഡിസ്കൗണ്ടിനു പുറമെ രണ്ടെണ്ണമോ, മൂന്നെണ്ണമോ, നാലെണ്ണമോ വാങ്ങിയാൽ 10,15, 20 ശതമാനം വരെ എക്സ്ട്രാ ഓഫർ ലഭിക്കും. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്സ് വെയറിന് 60 ശതമാനവും വരെ കിഴിവുകൾ നേരത്തെ തന്നെ നൽകുന്നുണ്ട്. ഇഷ്ടം പോലെ ഓഫറിനു പുറമെ എക്സ്ട്രാ ഓഫർ കൂടി നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്സിന്റെ ഷോറൂം സന്ദർശിക്കൂ.
◾സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, വിശദീകരണമാണെന്ന് മാധ്യമപ്രവര്‍ത്തക. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അതു തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടതും പറയേണ്ടതും. സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനമായിട്ടാണ് അനുഭവപ്പെട്ടത്. അതുകൊണ്ടാണ് പരാതി ഉയരുന്നതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു.
◾സുരേഷ് ഗോപിക്കെതിരെ സിപിഎം. മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി പി രാമകൃഷ്ണന് എംഎല്‍എ ആവശ്യപ്പെട്ടു. ദേഹത്ത് കൈവച്ചപ്പോള്‍ ഇഷ്ടപ്പെടാത്തതുകൊണ്ട് തട്ടിമാറ്റി. സുരേഷ് ഗോപി ആവര്‍ത്തിക്കുകയാണ് ചെയ്തത്. അദ്ദേഹം കുറ്റപ്പെടുത്തി.
◾കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ- ഇന്ത്യ. ജോലി സ്ഥലത്തെ കയ്യേറ്റമായി മാത്രമേ ഇതിനെ കാണാനാകൂ. സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾കേരളത്തിനു വന്ദേ സാധാരണ് പുഷ്പുള്‍ എക്സ്പ്രസ് ട്രെയിന്‍ വരുന്നു. എറണാകുളം- ഗോഹട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനില്‍ ടിക്കറ്റു നിരക്കു കുറവായിരിക്കും.
◾പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലു പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി. പ്രതികളായ ഡോ. രമേശന്, ഡോ. ഷഹന , സ്റ്റാഫ് നേഴ്സ് രഹന, മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്. അപേക്ഷ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്കു സമര്‍പ്പിച്ചു.
◾സാമ്പത്തിക പ്രതിസന്ധിയിലായ സപ്ലൈകോയ്ക്കു സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ നല്‍കാനുള്ളത് 3700 കോടി രൂപ. ഇതില്‍ 2700 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്കാനുള്ളതാണ്. 850 കോടി രൂപ കേന്ദ്ര സര്‍ക്കാരും നല്‍കണം. താത്കാലിക ജീവനക്കാര്‍ക്കു ടാര്‍ജറ്റ് നല്കി ബിസിനസ് വര്‍ധിപ്പിക്കാനാണു സിവില്‍ സപ്ലൈസിന്റെ നീക്കം. ഇതിനെതിരേ സര്‍ക്കാരിനെതിരെ സമരം തുടങ്ങാന്‍ എഐടിയുസി തൊഴിലാളി യൂണിയന് ഒരുങ്ങുകയാണ്.
◾താനൂരിലേത് പോലുളള ബോട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓരോ ബോട്ടിനും പോര്‍ട്ട് ഓഫീസര്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടം വേണമെന്നും എല്ലാ യാത്രികരുടെയും വിവരങ്ങള്‍ രജിസ്റ്ററായി സൂക്ഷിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ബോട്ടുകളുടെ മുകള്‍തട്ടില്‍ കയറാവുന്ന യാത്രക്കാരുടെ എണ്ണം നിയന്ത്രിക്കണം. പരിധിയില്‍ കൂടുതല്‍ ആളെ കയറ്റുന്നതും ലൈഫ് ജാക്കറ്റ് ഇല്ലാതെ സര്‍വീസ് നടത്തുന്നതും തടയണം. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും നടപ്പാക്കാന്‍ നടപടിയില്ല. താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തെത്തുടര്ന്നാണ് കോടതി അമികസ് ക്യൂരിയെ നിയോഗിച്ചത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾തൃശൂര്‍ തിരുവില്വാമലയില്‍ ബസ് ചാര്‍ജു മുഴുവനും തന്നില്ലെന്നു പറഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ പാതിവഴിയില്‍ ഇറക്കി വിട്ട സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. ബാലാവകാശ കമ്മീഷനോടാണ് മന്ത്രി അന്വഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
◾ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനവും കായിക പരിശീലനവും നിരോധിച്ചതു കോടതി ഉത്തരവനുസരിച്ചാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍. ക്ഷേത്ര പരിസരങ്ങള്‍ ശാന്തമായിരിക്കണം. അവിടെ കായിക പരിശീലനമോ ആയുധ പരിശീലനമോ പാടില്ലെന്നും കെ. അനന്തഗോപന്‍ പറഞ്ഞു.
◾ഭരണ സമിതി തെരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കാനിരിക്കേ കോട്ടയം പാലാ വലവൂര്‍ ബാങ്ക് ഭരണ സമിതിക്കെതിരെ പ്രതിഷേധവുമായി നിക്ഷേപകര്‍. നിക്ഷേപത്തുക മടക്കി നല്‍കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ ബാങ്കിന്റെ അന്തിനാട് ശാഖ ഉപരോധിച്ചു. വായ്പാ കുടിശിക വരുത്തിയ ഇടത് ഭരണ സമിതി അംഗങ്ങളെ നിയമവിരുദ്ധമായി വീണ്ടും മല്‍സരിക്കാന്‍ അനുവദിച്ചെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്.
◾ഇടുക്കി ചിന്നക്കനാലില്‍ മൂന്നാര്‍ ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിച്ചു. സിമന്റ് പാലത്തിനു സമീപം 2.2 ഏക്കര്‍ കൃഷി ഭൂമിയാണ് ഒഴിപ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചത്.
◾മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാന്‍ അട്ടപ്പാടിയില്‍ പൊലീസ് വ്യോമ നിരീക്ഷണം നടത്തി. അഗളി ഡിവൈ.എസ്പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്ടറിലായിരുന്നു നിരീക്ഷണ പറക്കല്‍. അര മണിക്കൂര്‍ പറക്കലിന് ശേഷം ഹെലികോപ്ടര്‍ മലപ്പുറം അരീക്കോട്ടേക്കു മടങ്ങി.
◾ഭാര്യയെ മര്‍ദിക്കുന്നതു തടഞ്ഞതിനോടുള്ള വിരോധത്തില്‍ ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരുംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തില്‍ ബര്‍ക്ക്മന്‍സിനെ (57) കൊലപ്പെടുത്തിയ പ്രതി വലിയതുറ സ്വദേശി രഞ്ജിത്തിനെയാണ് (34) കാഞ്ഞിരംകുളം പോലീസ് അറസ്റ്റു ചെയ്തത്.
◾കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്കാന് എല്ലാ തവണയും മുഖ്യമന്ത്രിക്കു മുന്നില്‍ കൈ നീട്ടാതെ സ്വന്തമായി വഴികണ്ടെത്തണമെന്ന് മാനേജ്മെന്റിനോട് സിഐടിയു. സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ട് മാത്രമാണ് ഇപ്പോള്‍ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നതെന്നും സിഐടിയു.
◾ഇന്ന് അര്‍ധരാത്രി ഭാഗിക ചന്ദ്രഗ്രഹണം. ഗ്രഹണത്തിന്റെ അംബ്രല് ഘട്ടം ഞായറാഴ്ച പുലര്‍ച്ചെ 01:05ന് ആരംഭിച്ച് 02:24 ന് അവസാനിക്കും. ഇന്ത്യയുടെ എല്ലാ കോണുകളില്‍നിന്നും ഈ കാഴ്ച ദൃശ്യമാകും.
◾ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്നു സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും പാര്‍ലമെന്റംഗം എന്ന നിലയിലുള്ള ഇ മെയില്‍ വിലാസത്തിന്റെ ലോഗിനും പാസ് വേര്‍ഡും കൈമാറിയിരുന്നെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കാനാണ് ഇവ കൈമാറിയതെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ഇ മെയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു നിയമവും നിലവിലില്ല.
◾വ്യാജ അവകാശവാദങ്ങളുന്നയിച്ച് പരസ്യം നല്കുന്ന സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. പല പ്രമുഖ സ്ഥാപനങ്ങളുടെയും പരസ്യങ്ങളിലെ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ഏതാനും സ്ഥാപനങ്ങള്‍ക്കെതിരേ നോട്ടീസ് അയച്ചു.
◾ഉത്തരേന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ലഷ്ക്കര്‍ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ പത്തു റെയില്‍വേ സ്റ്റേഷനുകളില്‍ നവംബര്‍ 13 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. ലഷ്ക്കര്‍ കമാന്‍ഡര്‍ കരീം അന്‍സാരിയുടേതാണ് ഭീഷണിക്കത്ത്.
◾റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്കെതിരെ വധഭീഷണി. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണു ഭീഷണി ഇമെയില്‍ ലഭിച്ചത്. ഷദാബ് ഖാന് എന്ന വ്യക്തിയുടെ പേരിലാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്.
◾കാമുകനെ വിവാഹം ചെയ്യാന്‍ ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി എത്തിയ യുവതി അറസ്റ്റിലായി. 24 വയസുകാരി ഫാത്തിമ നുസ്റത്താണ് ത്രിപുരയിലെ ധര്‍മനഗര്‍ ഗ്രാമത്തില്‍ പിടിയിലായത്. ആയൂര്‍വേദ ചികിത്സ നടത്തിയിരുന്ന നൂര്‍ ജലാല്‍ (34) എന്നയാള്‍ക്കൊപ്പം താമസിക്കാനാണ് യുവതി എത്തിയത്.
◾ഇസ്രയേല്‍ ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പൊതുസഭ. ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
◾അമേരിക്കയിലെ ലവിസ്റ്റണില്‍ വെടിവയ്പു നടത്തിയ കൊലയാളിയെന്നു സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡ് മരിച്ച നിലയില്‍. എട്ടു കിലോമീറ്റര്‍ അകലെ വെടിയേറ്റ് മരിച്ച നിലയില്‍ റോബര് കാര്‍ഡിനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.
◾ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ന്യൂസിലാണ്ടിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49.2 ഓവറില്‍ 388 റണ്‍സെടുത്തു. 109 റണ്‍സ് നേടിയ ട്രാവിസ് ഹെഡിന്റേയും 81 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടേയും 175 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവിലാണ് ഓസ്ട്രേലിയ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ നെതര്‍ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.
◾ആഗോള വിപണിയില്‍ 2,000 ഡോളറിലേക്ക് കുതിച്ച് സ്വര്‍ണ വില. കേരളത്തിലും സ്വര്‍ണം പുതിയ ഉയരത്തില്‍. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 5,720 രൂപയും പവന് 480 രൂപ വര്‍ധിച്ച് 45,920 രൂപയുമായി. കേരളത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയായ 45,760 രൂപയെന്ന റെക്കോഡ് ആണ് ഇന്ന് തകര്‍ത്തത്. ഈ വര്‍ഷം മേയ് അഞ്ചിനായിരുന്നു ഈ റെക്കോഡില്‍ സ്വര്‍ണം എത്തിയത്. ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ട്രോയ് ഔണ്‍സിന് സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,953ല്‍ നിന്നും ഈ മാസം 1,820 ഡോളറിലേക്ക് സ്വര്‍ണം താഴ്ന്നിരുന്നു. ഇസ്രായേല്‍-പാലസ്തീന് യുദ്ധം ആഗോള വിപണികളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചപ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിച്ചതോടെ വിലയും ഉയരാന്‍ തുടങ്ങി. ഗാസയില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കിയതോടെ ഇന്നലെ രാത്രി സ്വര്‍ണം 2,000 ഡോളര്‍ പിന്നിട്ടു. നിലവില്‍ 2,006 ഡോളറിലാണ് സ്വര്‍ണം നില്‍ക്കുന്നത്. അതായത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്നും 10.2 ശതമാനം ഉയരത്തിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. കേരളത്തില്‍ ഈ കാലയളവിലെ വില വര്‍ധന 9.5 ശതമാനമാണ്. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണ വിലയിലും വര്‍ധനയുണ്ടായി. ഗ്രാമിന് ഇന്ന് 50 രൂപ ഉയര്‍ന്ന് 4,758 രൂപ. വെള്ളി വില മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുന്നു. സാധാരണ വെള്ളിക്ക് ഗ്രാമിന് 78 രൂപയും പരിശുദ്ധ വെള്ളിക്ക് 103 രൂപയുമാണ് വില.
◾ആഗോള ടെക് വ്യവസായത്തില്‍ വര്‍ഷങ്ങളായി നേര്‍ക്കുനേര്‍ മത്സരിക്കുന്ന കമ്പനികളാണ് ഗൂഗിളും ആപ്പിളും. ഈ സാഹചര്യത്തിലും കോടിക്കണക്കിന് ഡോളറാണ് പ്രതിവര്‍ഷം ഗൂഗിള്‍ ആപ്പിളിന് നല്‍കിവരുന്നത്. ഡിഫോള്‍ട്ട് സേര്‍ച്ച് എന്ജിന്മാക്, ഐപാഡ്, ഐഫോണ്‍ എന്നിവയിലെ ആപ്പിളിന്റെ സഫാരി വെബ് ബ്രൗസറില്‍ ഗൂഗിള്‍ ഡിഫോള്‍ട്ട് സേര്‍ച്ച് എന്ജിന് ആകുന്നതിനാണ് എല്ലാ വര്‍ഷവും ആപ്പിളിന് കോടിക്കണക്കിന് ഡോളര്‍ ഗൂഗിള്‍ നല്‍കുന്നത്. കൃത്യമായി എത്ര കോടിയാണ് നല്‍കുന്നതെന്ന് ഈയടുത്തു വരെ വ്യക്തമയിരുന്നില്ല. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ ഗൂഗിള്‍ ആപ്പിളിന് ഏകദേശം 1800 കോടി ഡോളറാണ് (1.5 ലക്ഷം കോടി രൂപ) ഈയിനത്തില്‍ നല്‍കിയത്. ഈ തുക ആപ്പിള്‍ ഉപകരണങ്ങളില്‍ ഗൂഗിള്‍ സേര്‍ച്ച് എഞ്ചിന് ഡിഫാള്‍ട്ടാക്കാന്‍ സഹായിക്കുക മാത്രമല്ല, സ്വന്തമായി ഒരു സേര്‍ച്ച് എന്ജിന് നിര്‍മ്മിക്കുന്നതില്‍ നിന്ന് ആപ്പിളിനെ ഒരുതരത്തില്‍ തടയുകയും ചെയ്യുന്നു.ആപ്പിളിന് സ്വന്തമായി സേര്‍ച്ച് എന്ജിന് ബിംഗ് വാങ്ങിയത് മുതല്‍ സ്വന്തം സെര്‍ച്ച് എന്ജിന് നിര്‍മ്മിക്കുന്നത് ആപ്പിള്‍ പരിഗണിച്ചിരുന്നുവെങ്കിലും ഗൂഗിളുമായുണ്ടാകാന് സാധ്യതയുള്ള മത്സരവും സേര്‍ച്ച് എന്ജിന് കരാറും കണക്കിലെടുത്ത് ഈ ശ്രമവുമായി മുന്നോട്ട് പോയില്ല.
◾അനൂപ് മേനോന് തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ഓ സിന്‍ഡ്രല്ല’യുടെ ട്രെയ്ലര് ശ്രദ്ധ നേടുന്നു. നിലവില്‍ മലയാള സിനിമയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സറ്റയര്‍ ചിത്രമാണ് ഓ സിന്‍ഡ്രല്ല എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. റിനോള്‍സ് റഹ്മാന് ആണ് സംവിധാനം. മീടു കേസില്‍ അകപ്പെട്ട് സിനിമയുടെ റിലീസിന് മുമ്പ് ഒളിച്ച് താമസിക്കേണ്ടി വരുന്ന സംവിധായകന്റെ കഥയാണ് ചിത്രം പറയുന്നത്. മുന്‍ ബിഗ് ബോസ് താരവും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നന് ആണ് ചിത്രത്തില്‍ നായിക. മല്ലിക സുകുമാരന്‍, നന്ദു, മാല പാര്‍വതി, അശ്വതി ശ്രീകാന്ത്, ദിനേഷ് പ്രഭാകര്‍, പ്രശാന്ത് അലക്സാണ്ടര്‍, ബാദുഷ എന്‍ എം, ശ്രീകാന്ത് മുരളി, ശ്രുതി രജനികാന്ത്, രാജ്കുമാര് രാധാകൃഷ്ണന്, പാര്‍വതി എസ് രാധാകൃഷ്ണന്, സജല്‍ സുദര്ശനന്, ആഷിഷ് വര്‍ഗീത് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ലോക സിനിമയില്‍ ആമുഖങ്ങളാവശ്യമില്ലാത്ത സംവിധായകനാണ് ഡേവിഡ് ഫിഞ്ചര്‍. ദി ഫൈറ്റ് ക്ലബ്, സോഡിയാക്, സെവന്, ഗോണ് ഗേള്‍, ദി ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന് ബട്ടണ്‍, മാങ്ക്, ദി സോഷ്യല്‍ നെറ്റ്വര്‍ക്ക് തുടങ്ങീ മികച്ച സിനിമകളിലൂടെ ലോക സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് ഡേവിഡ് ഫിഞ്ചര്‍. ഇപ്പോഴിതാ ‘ദി കില്ലര്‍’ എന്ന പുതിയ സിനിമയുമായി വരികയാണ് ഡേവിഡ്. കഴിഞ്ഞ ദിവസമാണ് കില്ലറിന്റെ ട്രെയ്ലര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നിയോ- നോയര്‍ ആക്ഷന്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രം നവംബര്‍ പത്തിനാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ‘ദി കില്ലര്‍’ എന്ന അലെക്സിസ് മാര്‍ട്സ് നോളെന്റിന്റെ നോവലിലനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. മൈക്കല്‍ ഫാസ്ബെന്‍ഡര്‍, അറിലിസ് ഹൊവാര്‍ഡ്, ചാള്‍സ് പാര്‍നെല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സെപ്റ്റംബറില്‍ ചിത്രം വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് അവിടെ നിന്നും കിട്ടിയിരുന്നത്.
◾ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്യുവി മാഗ്നൈറ്റിന്റെ എഎംടി മോഡല്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. 6.50 ലക്ഷം രൂപ മാത്രമാണ് ഇതിന്റെ എക്സ് ഷോറൂം വില. ഈ എസ്യുവിയുടെ വിലകുറഞ്ഞ ഓട്ടോമാറ്റിക് വേരിയന്റുകള്‍ അവതരിപ്പിച്ചത് ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്സെറ്റര്‍ തുടങ്ങിയ മറ്റ് മോഡലുകള്‍ക്ക് കനത്ത വെല്ലുവിളിയായി. ഇപ്പോഴിതാ മാഗ്നൈറ്റ് എഎംടിയുടെ മൈലേജ് വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. കമ്പനി പറയുന്നതനുസരിച്ച്, അതിന്റെ എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് 20 കിമി ആണെന്നാണ്. ഇതിന്റെ മാനുവല്‍ വേരിയന്റിന്റെ മൈലേജും സമാനമാണ് എന്നതാണ് പ്രത്യേകത. ഇതിനര്‍ത്ഥം ഇപ്പോള്‍ നിങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ മാഗ്നൈറ്റിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ലഭിക്കുമെന്ന് മാത്രമല്ല, അതിന്റെ മൈലേജും മികച്ചതായിരിക്കും. മാഗ്നൈറ്റ് എഎംടിയുടെ പ്രാരംഭ വില 649,900 രൂപയാണ്. നിസാന്‍ മാഗ്നൈറ്റിന്റെ പ്രാരംഭ വില 599,900 രൂപയും ടാറ്റ പഞ്ച് 599,900 രൂപയും ഹ്യൂണ്ടായ് എക്സെറ്ററിന് 599,999 രൂപയുമാണ്. ഈ കാറിന് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണുള്ളത്. ഇതിന് 100 എച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് ഓപ്ഷനുമുണ്ട്. ഈ എഞ്ചിന് 71 എച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. എഞ്ചിന് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.
◾അരനൂറ്റാണ്ടിലേറെക്കാലം കേരള നിയമസഭാംഗവും ഇരുപതുവര്‍ഷം മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ സംഭവബഹുലമായ ജീവിതകഥ. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയായിത്തീരുന്ന പുസ്തകം. രാഷ്ട്രീയാചാര്യനായ കെ.എം. മാണിയുടെ ആത്മകഥ. ‘ആത്മകഥ (കെ.എം.മാണി)’. മാതൃഭൂമി. വില 549 രൂപ.
◾ഇന്ന് ഒക്ടോബര്‍ 29, ലോക പക്ഷാഘാത ദിനം. ഓരോ വര്‍ഷവും ലോകമെമ്പാടുമുള്ള ഒന്നരക്കോടി ആളുകള്‍ക്ക് സ്ട്രോക്ക് സംഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 50 ലക്ഷത്തോളം പേര് മരിക്കുകയും 50 ലക്ഷത്തോളം പേര്‍ക്ക് സ്ഥിരമായ അംഗവൈകല്യമുണ്ടാകുകയും ചെയ്യുന്നു. മസ്തിഷ്കത്തിലേക്കുള്ള രക്ത വിതരണം പെട്ടെന്ന് തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. രക്തം കട്ടപിടിച്ച് രക്തധമനി അടയുന്നതിന്റെയോ രക്തക്കുഴല്‍ പൊട്ടിത്തെറിക്കുന്നതിന്റെയോ ഫലമായി ഇത് സംഭവിക്കാം. രണ്ട് സാഹചര്യങ്ങളിലും തലച്ചോറിലേക്കുള്ള ഓക്സിജനും പോഷകാഹാര വിതരണവും തകരാറിലാകുന്നു. ഇത് മസ്തിഷ്ക കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ മരണത്തിലേക്ക് നയിക്കുകയോ ചെയ്യുന്നു. സ്വതന്ത്രമായി ചലിക്കാനുള്ള കഴിവുകളുടെ നഷ്ടം, ചിന്തിക്കാനും പ്രതികരിക്കാനുമുള്ള കഴിവ് നഷ്ടമാകുക എന്നിവയാണ് സ്ട്രോക്കിനു ശേഷം രോഗിക്ക് അനുഭവിക്കേണ്ടി വരിക. ദ്രുതഗതിയില്‍ അപകടമുണ്ടാക്കാവുന്നതായതുകൊണ്ട് സ്ട്രോക്കുകള്‍ വളരെ അടിയന്തരമായി ചികിത്സിക്കണം. സ്ട്രോക്ക് സംഭവിക്കുമ്പോള്‍, വിവിധ അവയവങ്ങളിലേക്കു സന്ദേശങ്ങള്‍ കൈമാറുന്ന തലച്ചോറിലെ ന്യൂറോണുകള്‍ മരിക്കാന്‍ തുടങ്ങുന്നു. സ്ട്രോക്ക് ചികിത്സിക്കാതെ പോകുന്ന ഓരോ മിനിറ്റിലും ശരാശരി വ്യക്തിക്ക് 1.9 ദശലക്ഷം ന്യൂറോണുകള്‍ നഷ്ടപ്പെടുന്നു എന്നാണ് പഠനഫലം. ചലനശേഷിയെ ബാധിക്കുന്നത് സ്ട്രോക്കിന്റെ ദൈര്‍ഘ്യമനുസരിച്ചാണ്. സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുകയും തലകറക്കം അനുഭവപ്പെടുകയും ചെയ്യുക. കാഴ്ചയ്ക്ക് പെട്ടെന്ന് മങ്ങല്‍ അനുഭവപ്പെടുക. ഇരട്ടയായി കാണുക.. മുഖം ഒരുവശത്തേക്ക് കോടിപ്പോകുക. കൈകളില്‍ ബലഹീനതയോ മരവിപ്പോ ഉണ്ടാകുക, രണ്ട് കൈകളും തുല്യമായി ഉയര്‍ത്താന്‍ കഴിയാതിരിക്കുക. ശരിക്കു സംസാരിക്കാന്‍ കഴിയാതെ പോകുക, നാവ് കുഴയുക. കഠിനമായ തലവേദന അനുഭവപ്പെടുക. മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളുണ്ടായാല്‍ അടിയന്തരമായി വൈദ്യ സഹായം തേടണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.41, പൗണ്ട് – 101.16, യൂറോ – 88.25, സ്വിസ് ഫ്രാങ്ക് – 92.48, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.84, ബഹറിന്‍ ദിനാര്‍ – 221.96, കുവൈത്ത് ദിനാര്‍ -270.92, ഒമാനി റിയാല്‍ – 217.35, സൗദി റിയാല്‍ – 22.25, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.91, കനേഡിയന്‍ ഡോളര്‍ – 60.07.