S10 yt cover

*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍ : https://youtu.be/HxC9JkKDkMU* | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില സിലിണ്ടറിന് 209 രൂപ വര്‍ധിപ്പിച്ചു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 1747.50 രൂപയായി. കഴിഞ്ഞ മാസം ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 160 രൂപ കുറച്ചിരുന്നു.

അഞ്ചംഗ സംഘം യാത്ര ചെയ്ത കാര്‍, ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ചു പുഴയില്‍ വീണ് രണ്ടു ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അദ്വൈദ്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. അര്‍ധരാത്രിയോടെ എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലേക്കാണ് അമിത വേഗത്തിലെത്തിയ കാര്‍ മറിഞ്ഞത്. റോഡിലെ വെള്ളക്കെട്ടാണെന്ന് കരുതി കാര്‍ മുന്നോട്ടെടുത്തപ്പോള്‍ പുഴയിലേക്ക് മറിയുകയായിരുന്നെന്ന് രക്ഷപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിയും നേഴ്സും പറഞ്ഞു.

ഇന്നു മുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം. എക്സ്പ്രസ്, മെയില്‍, മെമു സര്‍വീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. എട്ടു ട്രെയിനുകളുടെ സര്‍വീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ച സ്റ്റോപ്പുകളും ഇന്നു പ്രാബല്യത്തിലാകും.

*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.

ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനു കോഴ നല്‍കിയെന്ന ആരോപണത്തിനു പിന്നില്‍ അഖില്‍ സജീവും കോഴിക്കോട്ടെ അഭിഭാഷകന്‍ ലെനിനുമാണെന്നു സംശയിച്ച് പോലീസ്. തട്ടിപ്പില്‍ ബാസിതിനും പങ്കുണ്ടെന്നു സംശയമുണ്ട്. ഹരിദാസിനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നായിരുന്നു ബാസിതിന്റെ ആദ്യ മൊഴി. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ബാസിതിനെ കണ്ടതോടെ പോലീസ് വീണ്ടും അയാളെ ചോദ്യം ചെയ്യും. അഖില്‍ മാത്യുവിനോ മറ്റാര്‍ക്കെങ്കിലുമോ പണം കൈമാറുന്ന ദൃശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ വീണ്ടും ഹരിദാസിനെ ചോദ്യം ചെയ്യും.

മുന്‍മന്ത്രി വി.എസ് ശിവകുമാറിന്റെ വീടിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ല അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ടവരാണ് പ്രതിഷേധ സമരവുമായി എത്തിയത്. 300 നിക്ഷേപകര്‍ക്കായി 13 കോടി രൂപ നഷ്ടമായെന്നാണ് പരാതി. സ്ഥാപനം തന്റേതല്ലെന്നും പണ്ട് ഉദ്ഘാടനം ചെയ്തെന്നല്ലാതെ തനിക്കു ബന്ധമില്ലെന്നുമാണു ശിവകുമാര്‍ പറയുന്നത്.

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനവും നിയമസഭാ ടീവി പുറത്തുവിട്ട പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് നികുതി വകുപ്പ് ഉദ്യോഗസ്ഥനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ നടപടി ഇരട്ടനീതിയും ജനാധിപത്യവിരുദ്ധവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം പാളയം എ കെ ജി സെന്ററിനു മുന്നില്‍ പൊലിസ് കണ്‍ട്രോള്‍ റൂം വാഹനം ഇലകട്രിക് പോസ്റ്റിലിടിച്ച് കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരന്‍ അജയകുമാര്‍ മരിച്ചു. രണ്ടുപേര്‍ക്കു പരിക്കേറ്റു. പിറകിലെ സീറ്റില്‍ ഇരുന്നിരുന്ന അജയകുമാര്‍ ഇടിയുടെ ആഘാതത്തില്‍ മുന്നിലേക്കു തെറിച്ച് പോസ്റ്റില്‍ വന്നിടിക്കുകയായിരുന്നു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

എന്‍ഫോഴ്സ്മെന്റിന്റെ വേട്ടയ്ക്കൊപ്പം മാധ്യമങ്ങളും നില്‍ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കടന്നാക്രമണങ്ങളെ നേരിടാന്‍ കോടിയേരി ഇല്ലല്ലോ എന്ന ദുഃഖമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അന്ത്യവിശ്രമം കൊളളുന്ന കണ്ണൂര്‍ പയ്യാമ്പലത്ത് സ്മൃതി കുടീരം അനാച്ഛാദനം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍ തുടങ്ങിയ നേതാക്കളും കോടിയേരിയുടെ കുടുംബവും പങ്കെടുത്തു. വൈകീട്ട് തലശ്ശേരിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ കള്ള പ്രചരണമാണെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ മന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നത്. എ കെ ജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികളാണ് ഗൂഢാലോചനക്കു പിന്നില്‍. ബാലന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് രാവിലെ എകെജി സെന്ററില്‍ പതാക ഉയര്‍ത്താനെത്തിയപ്പോഴാണ് ഈ പ്രതികരണം.

ഇന്നലെ പൂര്‍ത്തിയാക്കേണ്ടിരുന്ന കോണ്‍ഗ്രസ് മണ്ഡലം പുനസംഘടന തര്‍ക്കത്തില്‍. മിക്ക ജില്ലകളിലും മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാനായില്ല. അടുത്തയാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പുനസംഘടനയാണ് മുഖ്യഅജണ്ട.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരത്ത് 31 വേദികളിലായി നാലായിരത്തോളം കലാകാരന്മാര്‍ ഒരുക്കുന്ന മുന്നൂറോളം കലാപരിപാടികളുമായി ‘കേരളീയം’ സംസ്‌കാരിക വിരുന്ന് നവംബര്‍ ഒന്നിനാരംഭിക്കും. ഏഴു വരെ നീളുന്ന ഒരാഴ്ചത്തെ കലോല്‍സവത്തിന് ഒമ്പതു തീമുകളുണ്ട്. നവംബര്‍ ഏഴിന് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മെഗാഷോയോടെയാണ സമാപനം.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതി സതീഷ് കുമാര്‍ തിരിച്ചടവു മുടങ്ങിയ ബാങ്ക് വായ്പ ഏറ്റെടുക്കാമെന്നു വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയുമായി തൃശൂരിലെ സിന്ധു എന്ന വീട്ടമ്മ. ജില്ലാ സഹകരണ ബാങ്ക് മുണ്ടൂര്‍ ശാഖയില്‍ 18 ലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നു. പണയത്തിലായിരുന്ന ഭൂമിയുടെ ആധാരം കൈവശപ്പെടുത്തി 35 ലക്ഷത്തിന് സ്ഥലംവിറ്റു കബളിപ്പിച്ചെന്നാണ് പരാതി. വായ്പയെടുത്തു കയ്യില്‍ കിട്ടിയ 11 ലക്ഷം സതീഷ് ബലമായി പിടിച്ചു വാങ്ങിയെന്നും രേഖകള്‍ തട്ടിയെടുത്തെന്നും സിന്ധു പറഞ്ഞു.

ഇടുക്കിയില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും 35 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ അടിമാലി ആനവിരട്ടി പ്ലാമൂട്ടില്‍ ബേസിലി (32) നെ അറസ്റ്റു ചെയ്തു. എറണാകുളം സ്വദേശിനിയാണു പരാതിക്കാരി.

മലപ്പുറം വളാഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തെന്ന് പരാതി. വളാഞ്ചേരി വി.എച്ച്.എസ്.എസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എ പി അഭിനവിനെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് ആരോപിച്ച് പത്തു പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് തന്നെ മര്‍ദിച്ചതെന്ന് അഭിനവ് പറഞ്ഞു. വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പഴനി മുരുകന്‍ ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ നിരോധനം ഇന്ന് നിലവില്‍ വന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ക്ഷേത്ര പരിസരത്ത് അഞ്ചു രൂപ നല്‍കിയാല്‍ ഫോണ്‍ സൂക്ഷിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ചൂലെടുത്തു ശുചീകരണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിറ്റ്നസ് ഇന്‍ഫ്ളുവന്‍സര്‍ അങ്കിത് ബൈയന്‍പൂരിയക്കൊപ്പമാണ് മോദി ശുചീകരണ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

നടിയും യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ അര്‍ച്ചന ഗൗതമിനെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിനു പുറത്തുവച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റം. ഹൈക്കമാന്‍ഡിനെ കാണാന്‍ അച്ഛനോടൊപ്പം എത്തിയ അര്‍ച്ചനയെ അകത്തേക്കു കടത്തിവിട്ടില്ല. തര്‍ക്കത്തിനൊടുവിലാണ് ആക്രമണമുണ്ടായത്. ആക്രമണം തടുക്കാന്‍ ശ്രമിച്ച നടിയുടെ പിതാവ് റോഡില്‍ തളര്‍ന്നു വീണു. വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.

കര്‍ണാടകയിലെ കൊല്ലേഗലില്‍ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടറുമായ സിന്ധുജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലെഗല്‍ ടൗണ്‍ ശ്രീ മഹാദേശ്വര കോളേജിനു സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കില്‍ വനിതാ ഡോക്ടറെ കുത്തിയ പ്രതിയെ തേടി പോലീസ്. ടാഗോര്‍ ഗാര്‍ഡനിലെ ക്ലിനിക്കില്‍ അക്രമം നടത്തിയ പ്രശാന്ത് താക്കൂര്‍ എന്നയാളെയാണ് പോലീസ് തെരയുന്നത്.

യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഗ്ലാസ്ഗോ ഗുരുദ്വാരയില്‍ ഖലിസ്ഥാന്‍ തീവ്രവാദികള്‍ തടഞ്ഞ സംഭവത്തില്‍ ഗുരുദ്വാര മാപ്പപേക്ഷിച്ചു. തടഞ്ഞ സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. നടപടിയെടുക്കണമെന്ന് ബ്രിട്ടണ്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ അഫ്ഗാന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്ന് പിന്തുണയില്ലെന്ന് ആരോപിച്ചാണ് എംബസി അടച്ചത്.

ഓസ്ട്രേലിയയില്‍ തിമിംഗലം ബോട്ടിലിടിച്ച് ഒരാള്‍ മരിച്ചു. സിഡ്നി തീരത്തിനടുത്തുള്ള ബോട്ടണി ബേയിലാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഉയര്‍ന്നുപൊന്തിയ തിമിംഗലം മത്സ്യ ബന്ധനം നടത്തുകയായിരുന്ന ചെറുവള്ളത്തിനു മുകളിലേക്ക് പതിച്ചതോടെ ബോട്ടിലുണ്ടായിരുന്നവര്‍ കടലിലേക്കു തെറിച്ചുവീണാണ് അപകടമുണ്ടായത്.

ഏഷ്യന്‍ ഗെയിംസിലെ പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. അതേസമയം വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ ടീം വെള്ളിയാണ് നേടിയത്. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കിയ അതിഥി അശോകിന് ലഭിച്ചത് വെള്ളി. ഇതോടെ 11 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമടക്കം ഇന്ത്യയ്ക്ക് 41 മെഡലുകളായി.

രാജ്യത്തെ എട്ട് പ്രധാന വ്യവസായ മേഖലകള്‍ ആഗസ്റ്റില്‍ 12.1 ശതമാനം മൊത്തം വളര്‍ച്ച നേടി. 14 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ജൂലായിലെ കണക്ക് 8.0 ശതമാനത്തില്‍ നിന്ന് 8.4 ശതമാനമായി പുതുക്കിയിട്ടുണ്ടെന്നും വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ആഗസ്റ്റില്‍ പ്രധാന മേഖലയുടെ വളര്‍ച്ച 4.2 ശതമാനമായിരുന്നു. ഏപ്രില്‍-ആഗസ്റ്റ് മാസങ്ങളില്‍, മുഖ്യ മേഖലകളുടെ ഉത്പാദന വളര്‍ച്ച 7.7 ശതമാനമാണ്. 2022-23ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇത് 10.0 ശതമാനമാണ്. സിമന്റ് (18.9 ശതമാനം), കല്‍ക്കരി (17.9 ശതമാനം), വൈദ്യുതി (14.9 ശതമാനം), സ്റ്റീല്‍ (10.9 ശതമാനം), പ്രകൃതി വാതകം (10.0 ശതമാനം) എന്നിങ്ങനെ അഞ്ച് മുഖ്യ വ്യവസായങ്ങള്‍ ആഗസ്റ്റിലെ ഉത്പാദനത്തില്‍ ഇരട്ട അക്ക വളര്‍ച്ച നേടി. ആഗസ്റ്റിലെ കല്‍ക്കരിയുടെയും വൈദ്യുതിയുടെയും ഉത്പാദനത്തിലെ വര്‍ദ്ധന 14 മാസത്തിനിടയിലെ ഏറ്റവും ഉയരത്തിലാണ്. അതേസമയം സിമന്റ് 9 മാസ കാലയളവിലെയും പ്രകൃതി വാതകം 18 മാസങ്ങളിലെയും ഉയര്‍ന്ന വളര്‍ച്ച നേടി. റിഫൈനറി ഉത്പാദനം ജൂലായിലെ 3.6 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി വര്‍ദ്ധിച്ചു. 14 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണിത്. ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ 2.1 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. 14 മാസങ്ങള്‍ക്കിടെ ആദ്യമായി ജൂലായിലാണ് ക്രൂഡ് ഉത്പാദനം വളര്‍ച്ച പ്രകടമാക്കിയത്. എന്നാല്‍ രാസവള മേഖല ജൂലായിലെ 3.3 ശതമാനത്തില്‍നിന്ന് ആഗസ്റ്റില്‍ 1.8 ശതമാനം കുറഞ്ഞ ഉത്പാദന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. ഗൂഗിള്‍ ക്രോം പതിപ്പ് അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയ ഉയര്‍ന്ന അപകടസാധ്യത മുന്നറിയിപ്പ് പറയുന്നത്. ഒരു ഗൂഗിള്‍ ക്രോം ഉപയോക്താവിന്റെ സിസ്റ്റത്തിലേക്ക് സൈബര്‍ ആക്രമകാരികള്‍ക്ക് അനധികൃതമായി പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് ഗൂഗിള്‍ ക്രോമിലെ പുതുതായി കണ്ടെത്തിയ പിഴവുകള്‍ എന്നാണ് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പറയുന്നത്. ഗൂഗിള്‍ ക്രോം ഡെസ്‌ക്ടോപ്പ് പതിപ്പിന്റെ 117.0.5938.132-ന് മുമ്പുള്ള പതിപ്പുകളെയാണ് പ്രധാനമായും ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍, ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ സംരക്ഷണത്തിനായി ഗൂഗിള്‍ ക്രോം അടിയന്തരമായി അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. ഒരു ക്രോം വിന്‍ഡോ തുറന്ന് മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ട് ഐക്കണില്‍ ക്ലിക്കുചെയ്യുക. ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന്, ഹെല്‍പ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ”എബൗട്ട് ഗൂഗിള്‍ ക്രോം” ക്ലിക്ക് ചെയ്യുക. ഇതില്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഗൂഗിള്‍ ക്രോം അപ്ഡേറ്റാണോ എന്ന് കാണിക്കും. അല്ലെങ്കില്‍ അപ്ഡേറ്റില്‍ ക്ലിക്ക് ചെയ്ത് ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

സമ്പത്തിന്റെ കാര്യത്തില്‍ ബോളിവുഡ് നടിമാരില്‍ ഒന്നാമത് ഐശ്വര്യ റായ് തന്നെ. വമ്പന്‍ പ്രതിഫലം പറ്റി സജീവമായി സിനിമകള്‍ ചെയ്യുന്ന മുന്‍നിര നായികമാര്‍ ദീപിക പദുക്കോണും ആലിയ ഭട്ടും കരീന കപൂറുമൊക്കെ ഐശ്വര്യയ്ക്കു പിന്നിലാണ്. ഐശ്വര്യയുടെ ആസ്തി 828 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. സിനിമയ്ക്ക് പുറമേ മറ്റ് സംരഭങ്ങളിലും നിക്ഷേപമുള്ളതാണ് താരത്തെ അതി സമ്പന്നയാക്കി മാറ്റുന്നത്. പ്രിയങ്കാ ചോപ്രയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. പ്രിയങ്ക ചോപ്രയുടെ ആസ്തി 580 കോടി രൂപയാണ്. മൂന്നാമത് മാത്രമാണ് ഇപ്പോഴത്തെ മുന്‍നിര താരം ആലിയാ ഭട്ടിന്റെ സ്ഥാനം. നടി ആലിയ ഭട്ടിന് 557 കോടിയുടെ ആസ്തിയും നാലാമതുള്ള കരീന കപൂറിനാകട്ടെ ആസ്തി 440 കോടി രൂപയുമാണ്. അഞ്ചാമതുള്ള ദീപികയുടെ ആസ്തി 314 കോടി രൂപയാണ്. ആറാമതുള്ള അനുഷ്‌ക ശര്‍മയുടെ ആസ്തി 255 കോടി രൂപയും ഏഴാം സ്ഥാനത്തുള്ള മാധുരി ദീക്ഷിത്തിന് 248 കോടി രൂപയുമാണ് ആസ്തി. എട്ടാം സ്ഥാനത്ത് കത്രീന 217 കോടി രൂപയുമായിട്ടുണ്ട്. ഒമ്പതാമുള്ള ശ്രദ്ധ കപൂറിന് 212 കോടി രൂപ ആസ്തിയും തൊട്ടുപിന്നില്‍ പത്താം സ്ഥാനത്തുള്ള ജാക്വലിന്‍ ഫെര്‍ണാണ്ടസിന് 101 കോടി രൂപയുടെ ആസ്തിയുമാണ് ഉള്ളത്.

ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സീരീസായ ”മാസ്റ്റര്‍പീസ്’ ട്രെയ്ലര്‍ പുറത്തിറങ്ങി. നിത്യ മേനന്‍, ഷറഫുദീന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. വന്‍ വിജയമായ ആദ്യ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം വെബ് സീരീസ് ‘കേരള ക്രൈം ഫയല്‍സ് ‘ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പുറത്ത് വന്ന വെബ് സീരീസിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധ നേടിയിരുന്നു. ചിരിയുണര്‍ത്തുന്ന രംഗങ്ങളാല്‍ സമ്പന്നമാണ് മാസ്റ്റര്‍പീസ് ട്രെയ്ലര്‍. ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടൈന്‍യറാണ് മാസ്റ്റര്‍പീസ് എന്ന് ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാര്‍ സ്പെഷ്യല്‍സിന്റെ മാസ്റ്റര്‍പീസില്‍ നിത്യ മേനന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കൊപ്പം രഞ്ജി പണിക്കര്‍, മാലാ പാര്‍വതി, അശോകന്‍, ശാന്തി കൃഷ്ണ എന്നിവര്‍ അഭിനയിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സീരീസ് ലഭ്യമാകും. സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗിന്റെ ബാനറില്‍ മാത്യു ജോര്‍ജ്ജ് നിര്‍മ്മിച്ച ഈ ഷോ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് എന്‍.ആണ്. ഒക്ടോബര്‍ 25 ന് മാസ്റ്റര്‍പീസ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.

ലൈഫ്‌സ്‌റ്റൈല്‍ പിക്ക്-അപ്പ് ട്രക്കുകളിലെ പ്രശസ്ത മോഡലാണ് ടൊയോട്ട ഹിലക്‌സ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ഹിലക്‌സ് നിലവില്‍ ഒന്നിലധികം വേരിയന്റുകളില്‍ ലഭ്യമാണ്. ഇപ്പോഴിതാ ഈ ലൈഫ്‌സ്‌റ്റൈല്‍ പിക്കപ്പ് ട്രക്കിന്റെ പുതിയ പതിപ്പ് ജപ്പാനില്‍ അവതരിപ്പിച്ചു. ജപ്പാനില്‍ പുറത്തിറക്കിയ 2024 ഹിലക്സിന് പുതിയ പെയിന്റ് സ്‌കീമിനൊപ്പം ചില പുതിയ സവിശേഷതകളും ലഭിക്കുന്നു. ഹിലക്‌സിന്റെ അതേ പതിപ്പ് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024ല്‍ ഈ വാഹനം ഇന്ത്യയില്‍ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ ഹിലക്സിലെ എഞ്ചിന്‍ 2.4ലിറ്റര്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്റെ രൂപത്തില്‍ നിലവിലെ അതേപടി തുടരുന്നു. എഞ്ചിന്റെ പവര്‍ ഔട്ട്പുട്ട് 150പിഎസ് ആണ്, ഏറ്റവും ഉയര്‍ന്ന ടോര്‍ക്ക് 400എന്‍എം ആണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഗിയര്‍ബോക്‌സ്. ഈ പിക്ക്-അപ്പ് ട്രക്കില്‍ ഫോര്‍ വീല്‍ ഡ്രൈവ് ഒരു സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. 2024 ഹൈലക്‌സിന്റെ അടിസ്ഥാന റെഗുലര്‍ വേരിയന്റിന് 40,72,000 യെന്‍ (ഏകദേശം 22.67 ലക്ഷം രൂപ) ആണ്. അതേസമയം, അടിസ്ഥാന ജിആര്‍ സ്‌പോര്‍ട് ട്രിം 43,12,000 യെന്‍ (24.01 ലക്ഷം രൂപ) ആണ് വാഗ്ദാനം ചെയ്യുന്നത്.

സാമാന്യമായി നമ്മള്‍ പരിചയിച്ച പ്രണയകവിതകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നവയാണിവ. ആത്മനിര്‍ഭരമായ, മൗനത്തിലേക്കും ധ്യാനത്തിലേക്കും ഉള്‍വലിയുന്ന ഈ സ്പന്ദങ്ങളെ പ്രണയകവിതകള്‍ എന്ന് ചുരുക്കുവാനും വയ്യ. ഖുസ്രുവിലൂടെയും ഗസാലിയിലൂടെയും റൂമിയിലൂടെയും ഖയ്യാമിലൂടെയും ജിബ്രാനിലൂടെയും നെരൂദയിലൂടെയുമെല്ലാം നാമനുഭവിച്ച ആത്മാവിന്റെ ഉള്‍പ്പിടച്ചില്‍ ഈ കവിതകളും നമുക്ക് പകര്‍ന്നുതരുന്നു. പ്രണയം എന്നത് ജന്മനാ അപൂര്‍ണ്ണമായ മനുഷ്യാത്മാവ് അതിന്റെ മറുപാതിയെത്തേടിയുള്ള തിരച്ചിലാണ്. ആ മറുപാതി വേര്‍പെട്ടുപോന്ന അപാരതയാവാം, ദൈവമാവാം, ഇണയാവാം. ആ തിരച്ചിലും അതിന്റെ വേദനയും കണ്ടെത്തലും വേര്‍പെടലും ഉന്മാദവുമെല്ലാം ഈ കവിതകളിലുണ്ട്. ഏതു താള്‍ എവിടെനിന്നും വായിക്കാവുന്ന പ്രണയത്തിന്റെ പ്രാര്‍ത്ഥനാപുസ്തകം. ‘കടലായും മഴയായും’. കെ.ടി സൂപ്പി. മാതൃഭൂമി. വില 204 രൂപ.

ക്യാന്‍സറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ കഴിക്കാന്‍ പറ്റിയ ചില ഭക്ഷണങ്ങളില്‍ ആപ്പിളാണ് ആദ്യമായി ഉള്‍പ്പെടുന്നത്. ഔഷധ ഗുണങ്ങളുടെ കലവറയാണ് ആപ്പിള്‍. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. എല്‍ഡിഎല്‍ കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. തക്കാളിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ തക്കാളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈക്കോപ്പീന്‍ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്. അതിനാല്‍ പതിവായി തക്കാളി കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറച്ചേക്കാം. ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവയിലെ ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പോരാടാന്‍ സഹായിക്കും. അതിനാല്‍ ഇവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ക്യാരറ്റ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ ക്യാന്‍സര്‍ സാധ്യതയെ പ്രതിരോധിക്കും. ഈ ആന്റി ഓക്സിഡന്റ് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ക്യാന്‍സര്‍ വരാതെ തടയുകയും ചെയ്യും. മുന്തിരിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്‌സിഡന്റിന് വിവിധ ക്യാന്‍സര്‍ സാധ്യതകളെ തടയാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബീന്‍സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ക്യാന്‍സര്‍ സാധ്യതയെ തടയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *