◾ജനന മരണ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണറുടെ ഓഫീസായ ജനഗണ ഭവന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മരുന്നു സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് അഗ്‌നിരക്ഷാസേനാംഗം മരിച്ചു. ആറ്റിങ്ങള്‍ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രം പുലര്‍ച്ചെ ഒന്നരയോടെയാണു കത്തിനശിച്ചത്. ബ്ലീച്ചിംഗ് പൗഡറിനു തീപിടിച്ചത് ആളിപടര്‍ന്നെന്നാണു റിപ്പോര്‍ട്ട്.
◾തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ തീപിടിത്തം ഉണ്ടായ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവര്‍ത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കെട്ടിടത്തില്‍ തീയണക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://youtu.be/4-sqhUbTNeU
◾തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയര്‍മാന്‍ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. മരിച്ചാല്‍ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് രഞ്ജിത്ത് പറയാറുണ്ട്. അവയവദാനത്തിനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയിരുന്നെന്ന് കുടുംബം.
◾കൊവിഡ് കാലത്ത് മരുന്നു വാങ്ങിയ അഴിമതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ രണ്ടിടത്ത് തീപിടിത്തം നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഭവത്തില്‍ ബ്ലീച്ചിംഗ് പൗഡറില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന റിപ്പോര്‍ട്ട് അവിശ്വസനീയമാണ്. തെളിവുകള്‍ നശിപ്പിക്കാനുള്ള അട്ടിമറിയാണെന്നും സതീശന്‍.
◾ഹിമാചലിലേയും ഉത്തരാഖണ്ഡിലേയും അതിര്‍ത്തിയിലേക്ക് കടന്നുകയറ്റവുമായി ചൈന. അരുണാചല്‍ പ്രദേശ് അടക്കമുള്ള വടക്ക് കിഴക്കന്‍ മേഖലകളെ അപേക്ഷിച്ച് വളരെ ശാന്തമായ ഹിമാചല്‍ പ്രദേശിലെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ മേഖലയിലേക്കാണ് ചൈനീസ് സേനയുടെ പുതിയ കടന്നുകയറ്റ ശ്രമം. കിഴക്കന്‍ ലഡാക്കില്‍ നാലു വര്‍ഷമായി സംഘര്‍ഷാവസ്ഥയാണ്. അരുണാചലില്‍ ചൈന നടത്തിയ കൈയേറ്റത്തിനെതിരേ ഇന്ത്യയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ മേഖലകളിലേക്കു കൂടി ചൈന കൈയേറ്റത്തിനു മുതിരുന്നത്.
◾കാട്ടാക്കട ക്രിസ്ത്യന്‍ കോളെജിലെ എസ്എഫ്ഐ ആള്‍മാറാട്ട കേസിലെ എഫ്ഐആറില്‍ രണ്ടാം പ്രതിയായ എ വിശാഖിന്റെ പ്രായം 19 എന്നു തെറ്റായി രേഖപ്പെടുത്തിയത് കേസ് അട്ടിമറിക്കാനാണെന്ന് ആരോപണം. കേരള സര്‍വകലാശാലയിലെ രേഖകള്‍ പ്രകാരം 25 വയസുള്ള വിശാഖിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ല. അതിനാലാണ് ആള്‍മാറാട്ടം നടത്തിയത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാവര്‍ക്കും സൗകര്യമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ചിലര്‍ ദുരാരോപണങ്ങള്‍ പരത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും പ്ലസ് വണ്‍ പ്രവേശന സമയത്ത് ഈ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രി പറഞ്ഞു.
◾താന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ പിവി. ശ്രീനിജന്‍ എംഎല്‍എ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത് സംസ്ഥാന കൗണ്‍സിലിന്റെ എതിര്‍പ്പ് മറികടന്നാണെന്നും ബ്ലാസ്റ്റേഴ്സിനെ പേടിപ്പിച്ചാണ് കരാറില്‍ ഒപ്പുവയ്പിച്ചതെന്നും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് മേഴ്സി കുട്ടന്‍. പനമ്പിള്ളി നഗര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥത സംസ്ഥാന കൗണ്‍സിലിനാണ്. ജില്ലാ കൗണ്‍സിലിന് അവകാശം ഉണ്ടെന്ന എംഎല്‍എയുടെ വാദം തെറ്റാണെന്നും മേഴ്‌സി കുട്ടന്‍ പറഞ്ഞു.
◾സ്റ്റേഡിയം പൂട്ടിയിട്ട് കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് പി.വി ശ്രീനിജിന്‍ എംഎല്‍എ. ട്രയല്‍സ് നടക്കുന്ന വിവരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനെ അറിയിച്ചിരുന്നെങ്കില്‍ ഗേറ്റ് പൂട്ടിയിടില്ലായിരുന്നുവെന്നാണു ശ്രീനിജിന്റെ വാദം. ബ്ലാസ്റ്റേഴ്സിനെ പേടിപ്പിച്ചാണ് കരാര്‍ മാറ്റി എഴുതിച്ചതെന്ന് പറഞ്ഞ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്സി കുട്ടനെതിരെ നിയമനടപടിയെടുക്കുമെന്നും ശ്രീനിജന്‍ പറഞ്ഞു.
◾നടന്‍ ഉണ്ണി മുകുന്ദനെതിരായ ലൈംഗിക പീഡന പരാതിയില്‍ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി. വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീര്‍പ്പാക്കിയെന്നു നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പരാതിക്കാരി ഇത് നിഷേധിച്ച് സത്യവാങ്മൂലം നല്‍കിയിരുന്നു.
◾
◾തൃശൂര്‍ കയ്പമംഗലത്ത് ഗ്യാസ് ടാങ്കര്‍ ഇടിച്ച് നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ഡ്രൈവര്‍ മരിച്ചു. പനമ്പിക്കുന്നില്‍ ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അപകടം. സൂററ്റില്‍നിന്നു റബ്ബറുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയുടെ ഡ്രൈവര്‍ കര്‍ണാടക സ്വദേശി ചന്ദ്രപ്പ രാംപൂര്‍ (59) ആണ് മരിച്ചത്. ലോറിയിലെ ചരക്കിന് മുകളിലെ ടാര്‍പായ അഴിഞ്ഞതു കെട്ടിയുറപ്പിക്കാനാണ് ലോറി റോഡരികില്‍ നിര്‍ത്തിയിട്ടത്.
◾കൊച്ചിയില്‍ യുവാവിനെ ഇടിച്ചശേഷം നിര്‍ത്താതെപോയ കാര്‍ കൊച്ചിയിലെ ഒരു വനിതാ ഡോക്ടറുടേത്. കേസന്വേഷിക്കുന്ന മട്ടാഞ്ചരി എസിപി കെ.ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വാഹനം കസ്റ്റഡിയിലെടുത്തു. അപകട സമയത്ത് ഈ കാര്‍ ഓടിച്ചിരുന്നത് കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മനു രാജ് ആണെന്ന് അന്വേഷണ സംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
◾പാക്കിസ്ഥാനിലെ ജയിലില്‍ മരിച്ച കപ്പൂര്‍ സ്വദേശി സുള്‍ഫിക്കറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി പഞ്ചാബിലെ അമൃത്സറില്‍ സംസ്‌കരിക്കും. സുള്‍ഫിക്കറിന്റെ വിദേശത്തുള്ള സഹോദരന്‍മാരില്‍ ഒരാള്‍ അമൃത്സറില്‍ എത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷമായി സുള്‍ഫിക്കറിനെക്കുറിച്ച് വീട്ടുകാര്‍ക്ക് ഒരു വിവരവുമില്ലായിരുന്നു.
◾ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ബിജെപി സര്‍ക്കാറിന്റെ പദ്ധതികളില്‍ പുനപരിശോധന നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
◾മലയാളിയായ യു ടി ഖാദര്‍ കര്‍ണാടക നിയമസഭാ സ്പീക്കറാവും. നാളെയാണ് തെരഞ്ഞെടുപ്പ്. നേരത്തെ ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീല്‍ എന്നിവരെയാണ് പാര്‍ട്ടി പരിഗണിച്ചിരുന്നത്.
◾കര്‍ണാടകയില്‍ മന്ത്രി സ്ഥാനം കിട്ടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ജിഎസ് പാട്ടീലിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികളാണ് സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്.
◾പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വിവാദത്തില്‍ കോണ്‍ഗ്രസിന്റെ രീതിയാണ് ബിജെപി പിന്തുടരുന്നതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. 1975 ല്‍ പാര്‍ലമെന്റ് അനക്സ് ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു. പാര്‍ലമെന്റ് ലൈബ്രറിക്കു തറക്കല്ലിട്ടത് രാജീവ് ഗാന്ധിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ബെംഗളുരുവില്‍ ശക്തമായ മഴയില്‍ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയതായി വ്യാപാരിയുടെ പരാതി. മല്ലേശ്വരത്തെ ഒമ്പതാം ക്രോസ് റോഡിലുളള നിഹാന്‍ ജ്വല്ലറി ഷോറൂമിലാണ് വെള്ളം കുത്തിയൊലിച്ച് 80 ശതമാനം ആഭരണങ്ങള്‍ ഒലിച്ചുപോയെന്നുള്ള പരാതി. വെള്ളത്തിന്റെ ശക്തിയില്‍ പിന്‍വശത്തെ വാതില്‍ തുറന്നതോടെ ആഭരണങ്ങള്‍ ഒലിച്ചുപോകുകയായിരുന്നു.
◾ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഢ് വരെ ട്രക്കില്‍ ഡ്രൈവറുടെ കാബിനില്‍ യാത്ര ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുല്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ട്രക്ക് ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയുന്നതിനായാണ് രാഹുല്‍ അവര്‍ക്കൊപ്പം യാത്ര ചെയ്തതെന്ന് കോണ്‍ഗ്രസ് നേതൃത്വം.
◾ലൈംഗിക തൊഴില്‍ കുറ്റമല്ലെന്ന് മുംബൈ സെഷന്‍സ് കോടതി. പൊതുസ്ഥലത്തുവച്ച് മറ്റുള്ളവര്‍ക്കു ശല്യമുണ്ടാക്കുന്നതു കുറ്റകരമാണ്. മുന്‍കാല പ്രവര്‍ത്തികളുടെ അടിസ്ഥാനത്തില്‍ ലൈംഗിക തൊഴിലാളികളെ തടങ്കലിലിടരുതെന്നും സെഷന്‍സ് കോടതി.
◾ഐപിഎല്‍ 2023ലെ ആദ്യ ഫൈനലിസ്റ്റ് ആരാകുമെന്ന് ഇന്നറിയാം. ഇന്നത്തെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് നാല് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. വൈകിട്ട് 7.30 ന് ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് പോരാട്ടം.
◾കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 63.3 ശതമാനം വര്‍ധിച്ച് 38.2 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 23 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ അറ്റാദായം 49.36 കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11.32 ശതമാനം വളര്‍ച്ച കൈവരിച്ച് 23,206 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 20,847 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തിലെ അറ്റ പലിശ വരുമാനം 19.5 ശതമാനം വര്‍ധിച്ച് 115.2 കോടി രൂപയായത് മികച്ച ലാഭവളര്‍ച്ച നേടാന്‍ ബാങ്കിന് സഹായകമായി. നാലാം പാദത്തില്‍ അറ്റ ലാഭ മാര്‍ജിന്‍ 12.25 ശതമാനം ഉയര്‍ന്നു. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 12.38 ശതമാനം ഉയര്‍ന്ന് 38.56 കോടി രൂപയുമായി. ബാങ്കിന്റെ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത 18.14 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മാര്‍ച്ച് പാദത്തില്‍ 5.19 ശതമാനമായി മെച്ചപ്പെട്ടു. ഡിസംബര്‍ പാദത്തില്‍ ഇത് 5.83 ശതമാനവും മുന്‍ വര്‍ഷം മാര്‍ച്ച് പാദത്തില്‍ ഇത് 6.32 ശതമാനവുമായിരുന്നു. വായ്പാ, നിക്ഷേപ വളര്‍ച്ചനിക്ഷേപം 7.65 ശതമാനം വളര്‍ച്ച കൈവരിച്ച് 12,403 കോടി രൂപയില്‍ നിന്നും 13,352 കോടി രൂപയായി. മൊത്തം വരുമാനം 5.53 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 60 കോടി രൂപ വര്‍ധിച്ച് 1145.75 കോടി രൂപയായി. ആകെ വായ്പ 16.70 ശതമാനം വര്‍ധിച്ച് 8,444 കോടി രൂപയില്‍ നിന്നും 9,854 കോടി രൂപയായി. സ്വര്‍ണ പണയ വായ്പ 23.39 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,843 കോടി രൂപയില്‍ നിന്നും 2,274 കോടി രൂപയുമായി. വായ്പ, നിക്ഷേപ അനുപാതം 60.80 ശതമാനത്തില്‍ നിന്നും 73.80 ശതമാനമായി ഉയര്‍ന്നു.
◾കാത്തിരിപ്പിന് വിരാമമിട്ട് വാട്‌സാപ്പില്‍ എഡിറ്റ് ഓപ്ഷന്‍ എത്തി. സന്ദേശം (മെസേജ്) അയച്ച് 15 മിനിട്ട് സമയമാണ് എഡിറ്റ് ചെയ്യാന്‍ ലഭിക്കുക. അതുകഴിഞ്ഞാല്‍ പിന്നെ എഡിറ്റ് ചെയ്യാനാവില്ല. 15 മിനിട്ടിനകം എത്രതവണ വേണമെങ്കിലും എഡിറ്റ് ചെയ്യാം. ഇങ്ങനെ എഡിറ്റ് ചെയ്യപ്പെട്ട മെസേജിനൊപ്പം എഡിറ്റഡ് എന്ന ലേബല്‍ ഉണ്ടാകും. എന്നാല്‍, എഡിറ്റ് ഹിസ്റ്ററി ആ മെസേജ് ലഭിക്കുന്നവര്‍ക്ക് കാണാനാവില്ല. അതായത്, എഡിറ്റ് ചെയ്യുന്നതിന് മുമ്പ് ആ മെസേജ് എന്തായിരുന്നുവെന്ന് അറിയാനാവില്ല. ഇത്തരം ചാറ്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതായത്, സന്ദേശം അയക്കുന്ന ആള്‍ക്കും കിട്ടുന്ന ആള്‍ക്കും മാത്രമേ കാണാനും വായിക്കാനും കഴിയൂ. മുഴുവന്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ എഡിറ്റ് സേവനം ലഭ്യമായി തുടങ്ങിയിട്ടില്ല. ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്. എന്നാല്‍, ഏറെ വൈകാതെ എല്ലാവര്‍ക്കും ലഭ്യമായേക്കും. നിങ്ങള്‍ അയച്ച ഒരു മെസേജിന്റെ സ്‌പെല്ലിംഗ് തെറ്റിപ്പോയി, അല്ലെങ്കില്‍ നിങ്ങള്‍ ആ മെസേജിലെ ഉള്ളടക്കം തിരുത്താന്‍ ആഗ്രഹിക്കുന്നു എന്ന് കരുതുക. നിലവില്‍ ചെയ്യാനാകുന്നത് അത് ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ്. എന്നാല്‍, ഇനിമുതല്‍ ഡിലീറ്റ് ചെയ്യാതെ തന്നെ മെസേജ് എഡിറ്റ് ചെയ്ത് തിരുത്താം. സന്ദേശം അയച്ച് 15 മിനിട്ടിനകം തിരുത്തണമെന്നു മാത്രം.
◾തമിഴില്‍ നിന്നുള്ള പുതിയ സൂപ്പര്‍ ഹീറോ ചിത്രം ‘വീര’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹിപ്പ് ഹോപ്പ് തമിഴനാണ് ചിത്രത്തിലെ നായകന്‍. എ.ആര്‍.കെ ശരവണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആതിര രാജ്, വിനയ് റായ്, കാളി വെങ്കട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് വീരന്‍ പറയുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 2022 ഒക്ടോബറില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 2023 ജൂണ്‍ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും. നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ ‘മിന്നല്‍ മുരളി’യുമായി സാമ്യമുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ മിന്നല്‍ മുരളിയുമായി ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്നും സിനിമയുടെ ട്രെയിലര്‍ കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസ്സിലാകുമെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. മിന്നല്‍ മുരളി സിനിമയുടെ കടുത്ത ആരാധകനാണ് താെനന്നും ശരവണ്‍ അന്ന് വെളിപ്പെടുത്തുകയുണ്ടായി.
◾അന്ന ബെന്‍ നായികയാകുന്ന തമിഴ് പ്രൊജക്റ്റാണ് ‘കൊട്ടുകാളി’. സൂരിയാണ് നായകന്‍. പി എസ് വിനോദ് രാജാണ് സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ഓസ്‌കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനായ പി എസ് വിനോദ് രാജിന്റെ ‘കൊട്ടുകാളി’യുടെ ചിത്രീകരണം പൂര്‍ത്തിയായതാണ് പുതിയ വാര്‍ത്ത. ‘കൂഴങ്കല്ലി’ന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ബി ശക്തിവേലാണ് ‘കൊട്ടുകാളി’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ഇനി ‘മാവീരന്‍’ എന്ന പുതിയ ചിത്രമാണ് ശിവകാര്‍ത്തികേയന്‍ നായകനായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ശിവകാര്‍ത്തികേയന്‍ നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ‘പ്രിന്‍സ് ആണ്’.
◾ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കി. ആറ് വേരിയന്റുകളില്‍ വരുന്ന അള്‍ട്രോസ് ഐസിഎന്‍ജിയുടെ വില 7.55 ലക്ഷം മുതല്‍ 10.55 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ക്ക് ശേഷം ഒഇഎം വ്യക്തിഗത സെഗ്മെന്റില്‍ നല്‍കുന്ന മൂന്നാമത്തെ സിഎന്‍ജി ഓഫറാണ് ആള്‍ട്രോസ് ഐസിഎന്‍ജി. ഇരട്ട സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ കാറില്‍ വോയ്‌സ്-അസിസ്റ്റഡ് ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ നൂതന സവിശേഷതകളുമായാണ് വരുന്നത്. ആറ് വേരിയന്റുകളിലുടനീളം കമ്പനി അള്‍ട്രോസ് സിഎന്‍ജി വാഗ്ദാനം ചെയ്യുന്നു. ഓപ്പറ ബ്ലൂ, ഡൗണ്‍ടൗണ്‍ റെഡ്, ആര്‍ക്കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് മോഡല്‍ ലഭ്യമാക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 1,00,000 കി.മീ., ഇതില്‍ ഏതാണ് ആദ്യം വരുന്നത് അത് സ്റ്റാന്‍ഡേര്‍ഡ് വാറന്റി സ്‌കീമിലാണ് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്.
◾പടുതിരിനാളംപോലെ നിയോഗങ്ങളില്‍ ഉലയുന്നവരെക്കുറിച്ചാണ്, മഴക്കാറുമൂടിയ ആകാശംപോലെ വിഷാദനീലിമയാര്‍ന്ന അവരുടെ മനസ്സുകളെക്കുറിച്ചാണ് ഈ കഥകള്‍. ഓര്‍മകളുടെ ചെപ്പ് മറവിയുടെ അടപ്പുകൊണ്ടു ചേര്‍ത്തടയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍. നെടുവീര്‍പ്പുകള്‍ ഘനീഭവിക്കുന്ന ഹൃദയം പേറുന്ന ഈ മനുഷ്യരുടെ ഉള്‍ത്തടങ്ങളില്‍ പ്രളയജലംപോലെ മിഴിനീര്‍ കലമ്പല്‍കൂട്ടുന്നു. ഉച്ചത്തിലൊന്നു കരയാതെ, ദൈവത്തെ വിളിച്ചൊരു പരാതിപോലും പറയാതെ ദുരന്തങ്ങളെ ഇവര്‍ സ്വീകരിക്കുന്നു. ‘പൊള്ളുന്ന മഴ’. മോഹന തമ്പുരാന്‍. എച്ച് & സി ബുക്സ്. വില 280 രൂപ.
◾മുട്ട കഴിക്കാത്തവരാണെങ്കില്‍ അവര്‍ ഇതിന് പകരമായി എന്തുകഴിക്കണം? മുട്ടയോളം പ്രോട്ടീന്‍ ലഭിക്കുന്ന പച്ചക്കറികള്‍ ഏതെല്ലാമാണ്? ചീര, പീസ്, കൂണ്‍, ബ്രൊക്കോളി, കോളിഫ്ളവര്‍ എന്നിവയാണ് മുട്ടയ്ക്ക് വളരെ എളുപ്പത്തില്‍ പകരം വയ്ക്കാവുന്ന പച്ചക്കറികള്‍. ഇവയെല്ലാം തന്നെ പ്രോട്ടീനിനാലാണ് സമ്പന്നം. നമുക്കറിയാം മുട്ട കഴിക്കുന്നതും പ്രധാനമായും പ്രോട്ടീന്‍ ലഭിക്കുന്നതിനാണ്. അതിനാല്‍ തന്നെ മുട്ടയ്ക്ക് പകരം വയ്ക്കുന്ന പച്ചക്കറികളാകുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. മുട്ട കഴിക്കുന്നില്ലെങ്കില്‍, കഴിക്കേണ്ട- പക്ഷേ അതിന് പകരമായി മറ്റെന്തെങ്കിലും കഴിക്കേണ്ട കാര്യമെന്ത് എന്ന് ചിന്തിക്കുന്നവരും കാണും. നേരത്തേ പറഞ്ഞത് പോലെ പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് മുട്ട. അത് കഴിച്ചില്ലെങ്കില്‍ നമുക്ക് പ്രോട്ടീന്‍ നഷ്ടം തന്നെയാണ് പ്രധാനമായും ഉണ്ടാവുക. ഇങ്ങനെ പ്രോട്ടീന്‍ കുറഞ്ഞുപോകുന്നത് പല പ്രശ്നങ്ങളിലേക്കും നമ്മെ നയിക്കാം. പേശികളില്‍ ബലക്കുറവ്- ആരോഗ്യക്കുറവ്, ദഹനപ്രശ്നങ്ങള്‍, ശരീരഭാരം ബാലന്‍സ് ചെയ്യാന്‍ സാധിക്കാതിരിക്കല്‍, മുടിയുടെയോ ചര്‍മ്മത്തിന്റെയോ ആരോഗ്യത്തില്‍ പ്രശ്നങ്ങള്‍ തുടങ്ങി പല പ്രയാസങ്ങളും പ്രോട്ടീന്‍ കുറവായാല്‍ നേരിടാം. അതിനാല്‍ പ്രോട്ടീന്‍ അത്രമാത്രം പ്രധാനം തന്നെയെന്ന് മനസിലാക്കുക. പ്രത്യേകിച്ച് കൗമാരക്കാരില്‍ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്. അതിനാല്‍ ഈ പ്രായക്കാര്‍ മുട്ട കഴിക്കുന്നില്ലെങ്കില്‍ അത് തീര്‍ച്ചയായും പരിഹാരം കാണേണ്ട ഡയറ്റ് പ്രശ്നം തന്നെയാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.81, പൗണ്ട് – 102.69, യൂറോ – 89.40, സ്വിസ് ഫ്രാങ്ക് – 92.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.87, ബഹറിന്‍ ദിനാര്‍ – 219.65, കുവൈത്ത് ദിനാര്‍ -269.49, ഒമാനി റിയാല്‍ – 215.11, സൗദി റിയാല്‍ – 22.08, യു.എ.ഇ ദിര്‍ഹം – 22.55, ഖത്തര്‍ റിയാല്‍ – 22.75, കനേഡിയന്‍ ഡോളര്‍ – 61.22.