ആം ആദ്മി – ബിജെപി സംഘർഷത്തെ തുടർന്ന് ദില്ലി എംസിഡി സ്റ്റാന്റിങ് കൗൺസിൽ തെരഞ്ഞെടുപ്പ് വീണ്ടും നിർത്തിവെച്ചു. സുപ്രീം കോടതി ഇടപെട്ടിട്ട് പോലും എംസിഡിയിലെ സംഘർഷം കുറയുന്നില്ല. ഇന്നലെ മേയർ, ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.ദില്ലി എംസിഡിയിൽ മേയർ, ഡപ്യൂട്ടി മേയർ പദവികൾക്ക് അധികാരം കുറവാണ്. എന്നാൽ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്റ്റാന്റിങ് കമ്മിറ്റികൾക്ക് കൂടുതൽ അധികാരമുണ്ട്. അതിനാലാണ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം കടുക്കുന്നത്. ഇന്നലെ വൈകീട്ട് ഏഴ് മണിക്കാണ് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഇതുവരെ 20 ശതമാനം പോലും പോളിങ് നടന്നിട്ടില്ല. ആം ആദ്മി പാർട്ടി മേയർ ഷെല്ലി ഒബ്റോയിയാണ് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർ. ഷെല്ലി ഒബ്റോയി ക്രമക്കേട് നടത്തുന്നുവെന്ന് ആരോപിച്ചാണ് ഇന്ന് ഏറ്റവുമൊടുവിൽ ബിജെപി അംഗം ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. പിന്നീടുണ്ടായ തർക്കത്തിൽ തെരഞ്ഞെടുപ്പ് നിർത്തിവെക്കുകയായിരുന്നു.ഇന്നലെ നടന്ന മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിയിലെ ഷെല്ലി ഒബ്റോയി ജയിച്ചിരുന്നു.