കോടതികള്‍ക്കു രണ്ടു മാസത്തെ മധ്യവേനലവധി എന്തിനാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്. കൊളോണിയല്‍ കാലത്തെ ജഡ്ജിമാര്‍ക്കു ജന്മനാട്ടിലേക്കു പോകാന്‍ രണ്ടുമാസം അവധി പ്രഖ്യാപിച്ച അപരിഷ്കൃത രീതി മാറ്റണമെന്നു കേന്ദ്രമന്ത്രി മുരളീധരന് പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ രാജാറാം മോഹന്‍ റായിയുടെ 250-ാം ജയന്തി ആഘോഷ വേളയില്‍ ആയിരുന്നു മുരളീധരന്റെ പ്രസ്താവന.
പഞ്ചായത്ത് മുതൽ മുകളിലേക്ക് ഉള്ള എല്ലാ സംവിധാനങ്ങളും അവധിയില്ലാതെ സമൂഹത്തിനായി പ്രവർത്തിക്കുമ്പോൾ കോടതികൾ അതേ രീതിയിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിലെ ദുരാചാരങ്ങൾ തുടച്ചുനീക്കണമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര മന്ത്രി പുകഴ്ത്തി. ആത്മീയതയും ബൗദ്ധികതയും സമന്വയിപ്പിക്കുന്ന ദർശനങ്ങളിൽ ഊന്നി ഉപനിഷത്തുകളെ മുറുകെപ്പിടിച്ച് ഉപഗ്രഹങ്ങളിലേക്ക് കുതിക്കാൻ സാധിക്കുന്ന നേതാവാണ് അദ്ദേഹമെന്ന് കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.