പാർക്കിൻസൺസ് രോഗത്തിന് സർക്കാർ ചെലവിൽ വിദേശത്ത് ചികിത്സ നടത്താൻ അനുമതി തേടി മുൻ സ്പീക്കറും നോർക് റൂട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷണൻ നൽകിയ അപേക്ഷ മന്ത്രി സഭയുടെ പരിഗണനയിലേക്ക്. വിദേശ ചികിത്സയ്ക്കായി മുൻ നിയമസഭാംഗങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്ന് പണം കൊടുക്കാൻ വ്യവസ്ഥയില്ലെന്ന ചട്ടം നിലനിൽക്കെയാണ് ആവശ്യം മന്ത്രിസഭ പരിഗണിക്കുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 29നാണ് നിയമസഭാ സ്പീക്കറായിരുന്ന എംബി രാജേഷിന് , പി ശ്രീരാമകൃഷ്ണൻ കത്ത് നൽകിയത്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ബൈലാറ്ററൽ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന ചികിത്സ നടത്തിയിരുന്നു. പാർക്കിൻസ് .വിദഗ്ധ തുടർ ചികിത്സ ആവശ്യമാണെന്ന് ഡോക്ർമാർ അറിയിച്ചതിനെ തുടർന്ന് ദുബായിലെ കിങ്സ് കോളജ് ഹോസ്പിറ്റലിൽ പോകാൻ ഉദ്ദേശിക്കുന്നുവെന്നും അവിടുത്തെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. തുടർ നടപടികൾക്കായി സ്പീക്കറുടെ ഓഫീസ് ഇത് പാർലമെന്ററികാര്യ വകുപ്പിന് കൈമാറി. മുൻ നിയമസഭാംഗങ്ങൾക്ക് സർക്കാർ ചെലവിൽ വിദേശത്ത് ചികിത്സ നടത്തുന്നതിന് വ്യവസ്ഥയില്ലെന്ന് കത്ത് പരിശോധിച്ച ഉദ്യോഗസ്ഥർ കുറിപ്പെഴുതി.
എന്നാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാമെന്നുള്ള സൂചനയോടെ ഫയൽ ധനകാര്യ വകുപ്പിന് കൈമാറി. ധനകാര്യവകുപ്പും മുൻ നിയമസഭാംഗത്തിന് തുടർ ചികിത്സയ്ക്ക് സർക്കാർ പണം നൽകാനാകില്ലെന്ന് കുറിപ്പെഴുതി. പിന്നീട് ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും അംഗീകാരമുണ്ടെന്ന കുറിപ്പോടെ മന്ത്രിസഭയുടെ പരിഗണനയ്ക്കായി ശുപാർശ ചെയ്തു. തുടർ നടപടികൾക്കായി നവംബർ പത്തിന് കൈമാറിയ ഫയൽ നിലവിൽ ആരോഗ്യ വകുപ്പിന്റെ കൈവശമാണ്.ഇത് വൈകാതെ മന്ത്രിസഭ പരിഗണിക്കും. 18 ലക്ഷം രൂപ സർക്കാർ മുൻകൂറായി പ്രത്യേകാനുമതിയോടെ ശ്രീരാമകൃഷ്ണന് 2021 ഒക്ടോബറിൽ ആസ്റ്റർ മെഡിസിറ്റിയുടെ ചികിത്സയ്ക്കായി നൽകിയിരുന്നു.