ഷാരോണിനെ താനാണ് കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത് പൊലീസിന്റെ ഭീഷണിയെ തുടർന്നാണെന്ന് പ്രതി ഗ്രീഷ്മ. അച്ഛനേയും അമ്മയേയും കേസിൽ പ്രതികളാക്കുമെന്നായിരുന്നു ഭീഷണിയെന്നും കോടതിയിൽ ഗ്രീഷ്മ മൊഴി നൽകി. കാമുകൻ ഷാരോണിനെ വിഷം നൽകി കൊന്ന കേസിലെ പ്രതി ഗ്രീഷ്മയുടെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ ഈ ആരോപണം ഉന്നയിച്ചത് .അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഗ്രീഷ്മയെ ഹാജരാക്കിയത്. ഇതിനിടയിൽ തനിക്ക് ചില പരാതികൾ പറയാനുണ്ടെന്ന് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയോടാണ് ഗ്രീഷ്മ അറിയിച്ചത്. തുടർന്ന് പ്രതിയെ നേരിട്ട് ഹാജരാക്കാൻ ജയിൽ അധികൃതരോട് കോടതി നിർദ്ദേശിച്ചു.
നേരിട്ട് ഹാജരാക്കിയപ്പോഴാണ് താൻ ഷാരോണിനെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്നും അച്ഛനെയും അമ്മയെയും ഈ കേസിൽ പ്രതിയാക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയപ്പോഴാണ് താൻ കുറ്റം സമ്മതിച്ചതെന്ന് ഗ്രീഷ്മ പറഞ്ഞു.കോടതി മുറിയിലുണ്ടായിരുന്ന മറ്റ് ആളുകളെ ഒഴിപ്പിച്ച ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാൽ ഗ്രീഷ്മയുടെ ആരോപണം തള്ളുകയാണ് അന്വേഷണ സംഘം. പ്രതികൾ രക്ഷപ്പെടാനായി കോടതിയിൽ മൊഴിമാറ്റുന്നത് സ്വാഭാവികമാണെന്നും ഗ്രീഷ്മക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. അതേസമയം ഗ്രീഷ്മയുടെ റിമാൻഡ് കാലാവധി കോടതി 14 ദിസത്തേക്ക് കൂടി നീട്ടി ഉത്തരവിറക്കി.