2025-26 അധ്യയന വർഷം എല്ലാ ക്ലാസുകളിലും പാഠ്യപദ്ധതി പരിഷ്ക്കരണത്തിലേക്കായി പൊതുജനങ്ങൾക്ക് ഓൺലൈനായി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ടെക് പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനശേഷം സംസാരിക്കയായിരുന്നു മന്ത്രി.
ആദ്യമായാണ് ജനകീയ അഭിപ്രായശേഖരണം നടക്കുന്നത്. സാധാരണക്കാരൻ മുതൽ വിദ്യാർഥി വരെയുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായങ്ങൾ സ്വരൂപിച്ചായിരിക്കും സർക്കാർ പാഠ്യപദ്ധതി പരിഷ്കരിക്കുന്നത്. ഇതേക്കുറിച്ച് നവംബർ 17 ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ചർച്ച സംഘടിപ്പിക്കും. ചർച്ചകൾ ഏകോപിപ്പിക്കാൻ റിസോഴ്സ് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.
ഇപ്പോൾ നടക്കുന്ന 26 ഫോക്കസ് ഏരിയകൾ കേന്ദ്രീകരിച്ച ചർച്ചകൾ ഡിസംബർ 30 നകം പൂർത്തിയാകും. എസ്.സി.ആർ.ടിക്ക് വേണ്ടി കൈറ്റ് വികസിപ്പിച്ച ടെക് പ്ലാറ്റ്ഫോമിൽ (https://kcf.kite.kerala.gov.in) കയറി ലോകമെമ്പാടുമുള്ള മലയാളികൾക്ക് പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് അഭിപ്രായങ്ങൾ അറിയിക്കാം.