പാറശ്ശാല ഷാരോൺ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിനുള്ളിൽ ആരോ കയറിയെന്ന് സംശയം. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് സീൽ ചെയ്തിരുന്ന വാതിൽ ആരോ തുറന്ന് അകത്ത് കയറിയെന്നാണ് സംശയം. തമിഴ്നാട് പൊലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും.
അതേസമയം, കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡി ജി പി അഡ്വക്കേറ്റ് ജനറലിനോട് അന്വേഷണം തേടി. കുറ്റകൃത്യത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലുമെല്ലാം തമിഴ്‌നാട് അതിർത്തിയിൽ നടന്നിട്ടുള്ളതിനാൽ കേസ് അന്വേഷണം കൈമാറുന്നതാണ് ഉചിതമെന്നും അതല്ല അന്വേഷണം കേരളപോലീസ് തന്നെ നടത്തുന്നതിൽ തടസ്സമില്ലെന്നും നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ നിയമോപദേശം തേടുന്നത് .
കസ്റ്റഡിൽ കിട്ടിയ ഗ്രീഷ്മയെ അന്വേഷണ സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. പൊലീസ് കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പം ഇരുത്തിയും ചോദ്യം ചെയ്യും. മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടർന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അടക്കം വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം.