ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മിഷൻ ആണെന്നും ഒരു പേജും സർക്കാർ മറച്ചുവെച്ചിട്ടില്ലെന്നും സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ. നിയമസഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2019-ൽ വന്ന റിപ്പോർട്ട് സർക്കാർ മാറ്റിവെച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാൻ വേണ്ടിയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു മന്ത്രി. എന്നാൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമയും വിവരാവകാശ കമ്മിഷനും പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ഒന്നും ഭയപ്പെടേണ്ട കാര്യമില്ല. ഒരു പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയോഗിച്ചു. നിയമ നടപടി എടുക്കാൻ സർക്കാരിന് മടിയില്ല. സർക്കാർഇരയോടൊപ്പമാണെന്നും സജി ചെറിയാൻ പറഞ്ഞു.