മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നടൻമാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയിൽ.പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹർജിയിൽ പറയുന്നു. വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ല എന്നും ജയസൂര്യ പറയുന്നു. ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്തിട്ടുമില്ല. സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിവരും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് ജയസൂര്യ ഹർജിയിൽ ആവശ്യപ്പെടുന്നത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയർ ആർടിസ്റ്റാണ് പരാതി നൽകിയത്. തുടർന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തിരുന്നു.പെൺകുട്ടി ബാബുരാജിൻ്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.