എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റി. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പാർട്ടി തീരുമാനം കൈക്കൊണ്ടത്. ടി പി രാമകൃഷ്ണനാണ് പുതിയ കൺവീനർ എന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. പ്രകാശ് ജാവ്ദേക്കാറുമാ യുള്ള ഈ പി യുടെ കൂടിക്കാഴ്ചയാണ് പാർട്ടിയുടെ ഈ തീരുമാനത്തിന് പിന്നിലുള്ളത്.
ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. പല വിഷയങ്ങളിലും പരിശോധിച്ചതിൻ്റെ ഭാഗമായാണ് തീരുമാനം. ഇത് സംഘടനാ നടപടിയല്ല. അദ്ദേഹം പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് ടിപി രാമകൃഷ്ണന് പകരം ചുമതല നൽകി.
ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയത് പാർട്ടി കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച ശേഷം. ഈ പിയുടെ പേരിലുള്ള വിവാവദങ്ങളുടെ പശ്ചാത്തലത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ പാർട്ടി സംസ്ഥാന ഘടകത്തിന് പിബി അനുമതി നൽകി . എന്നാൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ അദ്ദേഹത്തിനെതിരെ കൂടുതൽ നടപടികൾക്ക് സാധ്യതയില്ല.
എല്ലാ കക്ഷികളുടെയും അഭിപ്രായം കേൾക്കുമെന്ന് ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ.പരിഗണന കുറവെന്ന പരാതി ആർക്കെങ്കിലുമുണ്ടെങ്കിൽ പരിഹരിക്കുo. ആർജെഡിയെ അവഗണിച്ചിട്ടില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് ടിപി രാമകൃഷ്ണന് ചുമതല നല്‍കിയത്.
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെ തള്ളി ആനി രാജ. ഇടതു പക്ഷം എന്നാൽ സ്ത്രീപക്ഷമാണ്. മറ്റുള്ളവർ എന്ത് ചെയ്തു എന്നു നോക്കിയല്ല നടപടി എടുക്കേണ്ടത്. രാജ്യത്തെ മറ്റുള്ളവർക്ക് കൂടെ മാതൃകയാവണം കമ്മ്യൂണിസ്റ്റുകാരെന്നും ആനി രാജ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണെന്നും വിഷയത്തില്‍ ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനായിട്ടാണെന്നും നടന്‍ മോഹന്‍ലാല്‍. വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം കേരളത്തില്‍ എത്താന്‍ പറ്റാതെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നഷശേഷം ഇതാദ്യമായാണ് വിഷയത്തില്‍ മോഹന്‍ലാല്‍ പ്രതികരിക്കുന്നത്.
പി വി അന്‍വര്‍ എം എല്‍ എ ഉയർത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. പി വി അൻവർ, എസ് പി ഓഫീസിന് മുന്നിൽ നടത്തിയ സമരമടക്കമുള്ള വിഷയത്തിൽ സമയമെടുത്ത് പരിശോധിച്ച് നിലപാട് പറയാമെന്നാണ് എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. അൻവർ പാർട്ടിക്ക് മുകളിൽ വളരുന്നോയെന്ന ചോദ്യത്തിന് ‘പാർട്ടിക്ക് മുകളിൽ ആരും വളരില്ല’ എന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി.
വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി തുടരുന്ന ‘അസ്ന’ ചുഴലിക്കാറ്റ് നാളെ രാവിലെവരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്ന സെപ്റ്റംബർ 2 രാവിലെയോടെ തീവ്ര ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ട് എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു .
ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച് കോടതി. തിരുവനന്തപരം സിജെഎം കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. പിഴവുകൾ തിരുത്തി നൽകിയ കുറ്റപത്രമാണ് സ്വീകരിച്ചിരിക്കുന്നത്.ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേൽപ്പിച്ചതിന് പെണ്‍കുട്ടിക്കും മുൻ സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രവും ക്രൈംബ്രാഞ്ച് വൈകാതെ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
നെഹ്‌റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്നും എന്നാൽ വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. വള്ളംകളി സംഘടിപ്പിക്കുന്നത് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആണെന്നും വള്ളംകളി സംഘടിപ്പിക്കുമ്പോൾ എല്ലാവിധ സഹകരണങ്ങളും ടൂറിസം വകുപ്പ് നൽകുമെന്നും, ഒരുകോടി രൂപയാണ് സാമ്പത്തിക സഹായമായി ടൂറിസം വകുപ്പ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കല്‍ അല്ലെന്നും ഫെഫ്ക്ക് കീഴിലുള്ള മറ്റു യൂണിയനുകളുടെ അഭിപ്രായം തേടേണ്ടിയിരുന്നുവെന്നും ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എല്ലാവരുടെയും പേരുകള്‍ പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാട്. കുറ്റം ചെയ്തെന്ന് തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എം വി ഗോവിന്ദൻ . ധാർമ്മികതയുടെ പേരിൽ രാജിവെച്ചാൽ കുറ്റവിമുക്തനായാൽ തിരിച്ചുവരവിന് അവസരം ഉണ്ടാകില്ലെന്നതും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
അന്തരിച്ച നടൻ മാമുക്കോയയ്ക്കെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ പരാമർശത്തിൽ പരാതിനൽകി മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് അദ്ദേഹം പരാതി നൽകിയത്. അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്നാണ് നിസാറിന്റെ പരാതിയിൽ പറയുന്നത്.
ലൈംഗികാതിക്രമക്കേസില്‍ ആരോപണവിധേയനായ നടന്‍ എം. മുകേഷ് എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റു.
സംവിധായകൻ തുളസിദാസിനെതിരെ പരാതി നൽകിയ നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. വീഡിയോ കോൾ വഴി ഓൺലൈൻ ആയാണ് മൊഴിയെടുത്തത്. അമ്മയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ അന്വേഷണസംഘത്തോട് പറഞ്ഞതായി അവർ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളേക്കുറിച്ച് ഫെഫ്ക സംഘടനയിലെ ഓരോ യൂണിയനുകളും കൃത്യമായി വിലയിരുത്തണമെന്ന് സംഘടന ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ. റിപ്പോർട്ടിനേക്കുറിച്ച് ഫെഫ്ക മൗനം പാലിക്കുകയാണെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് നടി അമലാപോൾ. വളരെ അസ്വസ്ഥതയുളവാക്കുന്നതാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. ഒരിക്കലും പ്രതീക്ഷിക്കാത്തവർക്കെതിരായാണ് ആരോപണങ്ങളെന്ന് അറിഞ്ഞതായും ഇതിനൊരു ന്യായീകരണമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.
പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്കെതിരേ കടുത്ത ആരോപണങ്ങളുമായി മുതിർന്ന കോൺഗ്രസ് വനിതാ നേതാവ് സിമി റോസ്ബെൽ ജോൺ. നേതാക്കളോട് അടുപ്പമുള്ളവർക്ക് മാത്രമേ അവസരങ്ങൾ ലഭിക്കുന്നുള്ളൂ എന്നും സിനിമയിലേതിന് സമാനമായ ‘കാസ്റ്റിങ് കൗച്ച്’ കോൺഗ്രസ് പാർട്ടിയ്ക്കകത്തുമുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.
സിപിഎമ്മിൽ പവർ ഗ്രൂപ്പുണ്ടെന്ന് വി.ഡി സതീശന്റെ ആരോപണം സംബന്ധിച്ച്, എഐസിസി മുൻ അംഗം സിമി റോസ്ബെലിന്റെ ചാനൽ അഭിമുഖം കണ്ടിട്ട് പ്രതികരിക്കണമെന്ന് എം.വി ഗോവിന്ദൻ. എഐസിസി മുൻ അംഗം സിമി റോസ്ബെൽ ഉന്നയിച്ച ആരോപണങ്ങൾ നിരത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സാംസ്‌കാരിക കേരളത്തിലെ ഇന്നത്തെ സംഭവഗതികള്‍ കേരളത്തിന്റെ സാംസ്‌കാരിക മനസിനെ നൊമ്പരപ്പെടുത്തുന്നെന്ന് സി.പി.ഐ. നേതാവും മുന്‍മന്ത്രിയുമായ സി. ദിവാകരന്‍.സിനിമാ ലോകത്തെ സംഭവങ്ങള്‍ കൈയ്യുംകെട്ടി നോക്കിയിരുന്ന് സര്‍ക്കാര്‍ ആസ്വദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന് 500 മെഗാവാട്ടിന്റെ കോൾ ലിങ്കേജ് ലഭിച്ചെന്ന് കെഎസ്ഇബി . 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ കൽക്കരി കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ലഭ്യമാക്കും. ശക്തി ബി4 പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം കേരളത്തിന് ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതോത്പാദനത്തിനായി കൽക്കരി ലഭ്യമാക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു.
ഇ.പി. ജയരാജന്‍ ബി.ജെ.പി. പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടിയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍.കള്ളംപൊളിഞ്ഞപ്പോള്‍ മുഖംരക്ഷിക്കാന്‍ സി.പി.എം. ജയരാജനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇ.പിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നത് സംബന്ധിച്ച് താനല്ല പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു.
ലാവോസില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘം തടവിലാക്കിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ബൊക്കിയോ പ്രവിശ്യയിലെ സൈബര്‍ സ്‌കാം സെന്ററുകളില്‍ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. ലാവോസിലെ ഇന്ത്യന്‍ എംബസ്സിയാണ് ഇക്കാര്യം അറിയിച്ചത്.
ഹരിയാണയിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഒക്ടോബര്‍ ഒന്നില്‍നിന്ന് അഞ്ചിലേക്ക് മാറ്റി. വോട്ടെണ്ണല്‍ തീയതിയിലും മാറ്റമുണ്ട്. നേരത്തെ ഒക്ടോബര്‍ നാലിന് നിശ്ചയിച്ചിരുന്ന ജമ്മു കശ്മീര്‍- ഹരിയാണ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ എട്ടിലേക്കാണ് മാറ്റിയത്.
ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ടി20-യിലെ റെക്കോഡുകള്‍ പലതും തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ യുവതാരം ആയുഷ് ബധോനിയും പ്രിയാന്‍ഷ് ആര്യയും. ശനിയാഴ്ച നോര്‍ത്ത് ഡല്‍ഹി സ്‌ട്രൈക്കേഴ്‌സിനെതിരായ മത്സരത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിനു വേണ്ടി കളത്തിലിറങ്ങിയ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത് 286 റണ്‍സാണ്. ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്.