വയനാട്ടിലെ ദുരന്ത മേഖലയിലെ അടച്ചിട്ട വീടുകളിൽ മോഷണം നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്താൻ പൊലീസിൻ്റെ തീരുമാനം. രാത്രിയിലും പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. ഇതിനായി പൊലീസിന് വേണ്ടി മുണ്ടക്കൈയിൽ താത്കാലിക ടെൻ്റ് സ്ഥാപിക്കും. ദുരന്ത മേഖലയോട് ചേർന്ന മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് മോഷണം നടന്നത്. ഈ മേഖലയിൽ അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ദുരന്തം ബാധിക്കാത്ത വീടുകളിൽ വാതിലുകളും ജനലുകളും കുത്തിത്തുറന്നാണ് മോഷണം നടന്നത്. വീടുകളിലെ വീട്ടുസാധനങ്ങളും സ്വർണവും പണവുമടക്കം അപഹരിക്കപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തകരുടെ ആയുധങ്ങളും മോഷ്ടിക്കപ്പെട്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്.