https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയ ബജറ്റില്‍ കേരളത്തിന് അവഗണന. മോദി സര്‍ക്കാരിനെ ജനങ്ങള്‍ മൂന്നാമതും തെരഞ്ഞെടുത്തതില്‍ നന്ദി അറിയിച്ചുകൊണ്ടാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു.

https://dailynewslive.in/ തുടര്‍ച്ചയായി ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരണം നടത്തിയതിന്റെ റെക്കോര്‍ഡ് ഇനി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനൊപ്പം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റാണ് നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ധനമന്ത്രി നിര്‍മലാ സീതാരാമന്റെ തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരണമാണ് ഇന്ന് നടന്നത്.

https://dailynewslive.in/ രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട് നൈപുണ്യ നയം വികസിപ്പിക്കുമെന്നും ഇതിനായി അഞ്ചുവര്‍ഷത്തേക്ക് 2 ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

https://dailynewslive.in/ കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ബിഹാര്‍, അസം, ഹിമാചല്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. വിഴിഞ്ഞം പദ്ധതിക്കും പാക്കേജ് പ്രഖ്യാപിച്ചില്ല.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളില്‍ 5 വര്‍ഷത്തിനകം 1 കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നല്‍കും. 6000 രൂപ ഒറ്റത്തവണയായി നല്‍കും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികള്‍ വഹിക്കണം.

https://dailynewslive.in/ ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് 15,000 രൂപവരെയുള്ള മാസശമ്പളം കേന്ദ്രം നല്‍കും. മൂന്ന് ഗഡുകളായാണ് ഇത് നല്‍കുക. 30-ലക്ഷം യുവജനങ്ങളുടെ ഒരു മാസത്തെ പി.എഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

https://dailynewslive.in/ കാര്‍ഷികമേഖലയ്ക്ക് ഈ സാമ്പത്തികവര്‍ഷം 1.52 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതില്‍ കാര്‍ഷിക മേഖലയില്‍ ഉദ്പാദനവും ഉണര്‍വും നല്‍കാനുള്ള വിവിധ പദ്ധതികള്‍ ഉള്‍പ്പെടുന്നു. കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുന്ന ഒമ്പത് വിളകള്‍ വികസിപ്പിക്കാന്‍ പദ്ധതി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ കൂടി.

https://dailynewslive.in/ ആദായ നികുതിഘടന പരിഷ്‌കരിച്ചു. പുതിയ സ്‌കീമിലുള്ള, മൂന്ന് ലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.

https://dailynewslive.in/ മുദ്രാലോണുകളുടെ പരിധി 20 ലക്ഷമായി ഉയര്‍ത്തി. നിലവിലുള്ള പത്തുലക്ഷത്തില്‍നിന്നാണ് മുദ്രാവായ്പ പരിധി 20 ലക്ഷമായി ഉയര്‍ത്തിയത്. ഗ്രാമീണമേഖലകളിലെ വികസനത്തിന് 2.66 ലക്ഷം കോടി രൂപയും നഗരങ്ങളിലെ പാവങ്ങളുടെ ഭവനപദ്ധതിക്കായി 10 ലക്ഷം കോടി രൂപയും നീക്കിവെച്ചു. ഗ്രാമീണ, നഗര മേഖലകളില്‍ മൂന്ന് കോടി വീടുകള്‍ നിര്‍മിക്കും.

https://dailynewslive.in/ മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടേയും കസ്റ്റംസ് തീരുവയില്‍ 15 ശതമാനം കിഴിവ്. ഇത് ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വിലകുറയുന്നതിന് വഴിവെച്ചേക്കും. ഇതോടൊപ്പം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായി കുറച്ചു. പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനമായും കുറച്ചു.

https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും കൈനിറയെ പദ്ധതികള്‍. ആന്ധ്രയ്ക്ക് 15,000-കോടിയുടേയും ബിഹാറിന് 26,000-കോടിയുടേയും വമ്പന്‍ പാക്കേജുകള്‍. ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

https://dailynewslive.in/ തീര്‍ഥാടന, ടൂറിസം രംഗത്തും ബിഹാറില്‍ വന്‍ പദ്ധതികള്‍. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ ബിഹാറിലെ വിഷ്ണുപാദ ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് ക്ഷേത്ര ഇടനാഴി വികസിപ്പിക്കുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ബിഹാറിലെ നളന്ദ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനും നളന്ദ സര്‍വകലാശാലയ്ക്കും സഹായം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

https://dailynewslive.in/ ബജറ്റവതരണത്തിനു പിന്നാലെ ചാഞ്ചാടി നിന്ന ഓഹരിവിപണിയില്‍ ഇടിവ്. രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി. പ്രഖ്യാപനത്തിനുശേഷം ഓഹരിവിപണി 400 പോയിന്റ് ഇടിഞ്ഞ് 80,000ത്തില്‍ താഴെയെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.62 രൂപ ഉണ്ടായിരുന്നത് ബജറ്റിനു ശേഷം 83.69 രൂപയായി കൂപ്പുകുത്തി.

https://dailynewslive.in/ ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുള്ള ഒരു എന്‍ സ്‌ക്വയര്‍ ബജറ്റാണിതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. നായിഡു, നിതീഷ് എന്നീ നേതാക്കളെ ആശ്രയിച്ചുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിനായുള്ളതാണി ബജറ്റ്. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം പോലും ഇല്ലാതാക്കിയെന്നും സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള ബജറ്റാണിതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് എംപിയെ കൊടുത്താല്‍ പരിഗണിക്കുമെന്ന വാഗ്ദാനം വെറുതെയായിയെന്നും കേരളത്തെ ബജറ്റില്‍ പരാമര്‍ശിച്ചു പോലുമില്ലെന്നും ബിജെപി ഇതര സംസ്ഥാനങ്ങളോട് ബജറ്റില്‍ ചിറ്റമ്മ നയം സ്വീകരിച്ചുവെന്നു പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ കേരളത്തിന് യാതൊരു ഗുണവും ചെയ്യാത്ത ബജറ്റാണിതെന്ന് കെ രാധാകൃഷ്ണന്‍ എംപി. മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് ചില പ്രദേശങ്ങള്‍ക്ക് വേണ്ടിയുള്ള ബജറ്റാണെന്നും കേരളത്തോട് അവഗണനയാണ് കാണിച്ചതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. തങ്ങളെ താങ്ങി നിര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ള ബജറ്റാണിതെന്നും ദേശീയ ബജറ്റ് എന്ന് പറയാന്‍ സാധിക്കില്ലെന്നും സമ്മര്‍ദ്ദ ബജറ്റ് ആയി കേന്ദ്രബജറ്റ് മാറുന്നത് ശരിയല്ലെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

https://dailynewslive.in/ മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റിനെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംപി. ധനമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി ബജറ്റ് അവതരിപ്പിക്കാമായിരുന്നുവെന്നും ഭൂരിഭാഗം പ്രഖ്യാപനങ്ങളും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയാണെന്നും വെന്റിലേറ്ററിലെന്ന മട്ടിലുള്ള പെരുമാറ്റമാണ് എന്‍ഡിഎ സര്‍ക്കാര്‍ നടത്തുന്നതെന്നും ഷാഫി പരിഹസിച്ചു. രാഷ്ട്രീയ അതിജീവിതത്തിന് വേണ്ടിയുള്ള ടൂള്‍ കിറ്റ് മാത്രമായി ബജറ്റിനെ മാറ്റിയെന്നും ഷാഫി വിമര്‍ശിച്ചു.

https://dailynewslive.in/ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ എട്ടാംദിനത്തിലേക്ക്. ഇന്ന് ഗംഗാവാലി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. അതിനിടെ, സ്ഥലത്തുനിന്ന് ഒരു മൃതദേഹംകൂടി കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

https://dailynewslive.in/ സംസ്ഥാനത്തെ മാലിന്യ പ്രശ്നം നേരിടാനുള്ള മാലിന്യ മുക്ത നവകേരളം പദ്ധതിയെ കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 3.30 നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യ മുക്ത പരിപാടി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്.

https://dailynewslive.in/ കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് പ്രതിപക്ഷനേതാവിന്റെ ആശങ്ക എന്തിനെന്ന് അറിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ ആരോഗ്യരംഗം താറുമാറായതായി പ്രതിപക്ഷനേതാവ് ആശങ്കപ്രകടിപ്പിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

https://dailynewslive.in/ വീടുകളിലോ പൊതുസ്ഥലങ്ങളിലോ കൊതുകു പെരുകുന്ന സാഹചര്യമുണ്ടായാല്‍ വീട്ടുടമസ്ഥനോ, സ്ഥലം ഉടമയോ പതിനായിരം രൂപവരെ പിഴയടയ്ക്കണമെന്ന് സര്‍ക്കാര്‍. മഴക്കാലത്തെത്തുടര്‍ന്ന് വൈറല്‍ പനി അടക്കം സാംക്രമികരോഗങ്ങള്‍ വ്യാപിക്കുന്നതിനാല്‍ രോഗപ്രതിരോധത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ഓഫീസറോ ചുമതലയിലുള്ളവരോ പരിശോധനയ്ക്കെത്തി കുറ്റം കണ്ടെത്തിയാല്‍ വീട്ടുടമസ്ഥന്റെ പേരിലോ, വസ്തു ഉടമസ്ഥന്റെ പേരിലോ പിഴ ചുമത്തും.

https://dailynewslive.in/ ഗുരുവായൂര്‍ ദേവസ്വത്തിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിന് പച്ചക്കൊടി. ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി.എന്‍. വാസവന്‍ 30-ന് തറക്കല്ലിടും. മുകേഷ് അംബാനി 56 കോടി രൂപ ആശുപത്രിയുടെ നിര്‍മാണത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലുള്ള ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ തെക്ക് രണ്ടരയേക്കറിലാണ് ആശുപത്രി നിര്‍മിക്കുന്നത്. 2022 ല്‍ ഗുരുവായൂര്‍ ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു മുകേഷ് അംബാനിയുടെ വാഗ്ദാനം. ഒരു ലക്ഷം ചതുരശ്രയടിയില്‍ നാലുനില കെട്ടിടമാണ് പണിയുന്നത്. അംബാനി നല്‍കുന്ന തുക ആശുപത്രിക്കെട്ടിടനിര്‍മാണത്തിനു മാത്രമാണ്. ബാക്കി തുക ദേവസ്വം ചെലവഴിക്കും.

https://dailynewslive.in/ സംസ്ഥാനത്തെ 24 നഴ്സിങ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എസ്സി. നഴ്സിങ് ഫലം കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല തടഞ്ഞുവെച്ചു. 2023-24 അധ്യയന വര്‍ഷം തുടങ്ങിയതും സീറ്റ് വര്‍ധന നടപ്പാക്കിയവയുമുള്‍പ്പെടെയുള്ള കോളേജുകളിലെ 1500-ഓളം വിദ്യാര്‍ഥികളുടെ ഫലമാണ് തടഞ്ഞുവെച്ചത്. പുതിയ കോളേജുകള്‍ക്കും സീറ്റ് കൂട്ടിയതിനും ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതാണ് നടപടിക്ക് കാരണം. ഇതില്‍ ഏറെയും സര്‍ക്കാര്‍ കോളേജുകളും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളുമാണ്. ആവശ്യമായ അംഗീകാരങ്ങള്‍ നേടാതെയും അടിസ്ഥാനസൗകര്യങ്ങളുമൊരുക്കാതെയും പുതിയ കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കമാണിപ്പോള്‍ പ്രശ്നമായതെന്നും അംഗീകാരമില്ലാതെ കോളേജുകള്‍ തുടങ്ങുന്നതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് വിദ്യാര്‍ഥികളാണെന്നും ഒരു മുതിര്‍ന്ന ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗം പറഞ്ഞു.

https://dailynewslive.in/ ജൂണിലെ ശമ്പളം ഇതുവരെയും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് സമരം. 108 ആംബുലന്‍സ് ജീവനക്കാര്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിട്ട് നില്‍ക്കും.എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പുകള്‍ നടത്തിപ്പ് കമ്പനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി.

https://dailynewslive.in/ എല്‍എസ്എസ് – യുഎസ്എസ് സ്‌കോളര്‍ഷിപ്പ് കുടിശിക ഇനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കോളര്‍ഷിപ്പിനായി പരീക്ഷാഭവന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികള്‍ക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

https://dailynewslive.in/ പ്രിന്‍സിപ്പാളിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നല്‍കാന്‍ പ്രിന്‍സിപ്പാളിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശം. പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെ പുറത്ത് നിന്നുള്ളവര്‍ക്ക് കോളേജിലേക്ക് പ്രവേശനം അനുവദിക്കരുതെന്നും ഇക്കാര്യം പൊലീസ് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

https://dailynewslive.in/ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ ആശുപത്രി വിട്ടു. രാജ്യത്ത് തന്നെ ഇതാദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ശേഷം ജീവിതത്തിലേക്ക് ഒരാള്‍ തിരിച്ചുവരുന്നതെന്നും ഡോക്ടര്‍ അബ്ദുള്‍ റൗഫ് പറഞ്ഞു. രോഗം വരാതിരിക്കാന്‍ ജാഗ്രത വേണമെന്നും കെട്ടികിടക്കുന്ന വെള്ളത്തില്‍ കുളിക്കരുതെന്നും സ്വിമ്മിങ്പൂളുകളില്‍ ഉള്‍പ്പെടെ ഇറങ്ങുമ്പോള്‍ ക്ലോരിനേറ്റ് ചെയ്തതാണെന്ന് ഉറപ്പുവരുത്തണമെന്നും രോഗ ലക്ഷണം ഉണ്ടായാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും ഡോക്ടര്‍ പറഞ്ഞു.

https://dailynewslive.in/ ചാലക്കുടി പുഴയിലെ റെയില്‍വെ പാളത്തിലൂടെ ഓടുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ ആളെയും പുഴയില്‍ ചാടിയ 3 പേരേയും കണ്ടെത്തി. ചാലക്കുടിയിലെ മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതികളാണ് ഇവര്‍. നാലു പേരും അസം സ്വദേശികളാണ്. പണവുമായി രക്ഷപ്പെടുന്നതിനിടെ നാലംഗ സംഘത്തിലെ ട്രെയിന്‍ തട്ടി പരിക്കേറ്റ അബ്ദുള്‍ സലാമിനേയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് ഇന്ന് പുലര്‍ച്ചെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെ പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്ന് പേരേയും പെരുമ്പാവൂരില്‍ നിന്ന് പിടികൂടി.

https://dailynewslive.in/ കുമളിയില്‍ ഇന്നലെ കാര്‍ കത്തി മരിച്ചത് കുമളി സ്വദേശി റോയി സെബാസ്റ്റ്യന്‍ ആണെന്ന് തിരിച്ചറിഞ്ഞു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയ് ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം.

https://dailynewslive.in/ സിപിഎം മുന്‍ പേരാമ്പ്ര ഏരിയ സെക്രട്ടറിയൂം കര്‍ഷകസംഘം നേതാവും കെ കെ രമ എംഎല്‍എയുടെ അച്ഛനുമായ കെ കെ മാധവന്‍ അന്തരിച്ചു. 87 വയസായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ടത്.

https://dailynewslive.in/ വിന്‍ഡോസ് ഒഎസിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് അമേരിക്കന്‍ വിമാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ പ്രതിസന്ധി ഇപ്പോഴും തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ക്രൗഡ്‌സ്ട്രൈക്ക് അപ്‌ഡേറ്റിലുണ്ടായ പ്രശ്‌നത്തില്‍ വലഞ്ഞ ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാന സര്‍വീസുകള്‍ പഴയപടിയാവാന്‍ ഇനിയും ദിവസങ്ങളെടുക്കും എന്നാണ് കണക്കാക്കുന്നത്. നിലവില്‍ 5,500ലേറെ വിമാന സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. ഡെല്‍റ്റ എയര്‍ലൈന്‍സിന് പുറമെ അമേരിക്കന്‍ വിമാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 1,500ഓളം വിമാനസര്‍വീസുകളും റദ്ദാക്കിയിരുന്നു.

https://dailynewslive.in/ ക്രൊയേഷ്യയിലെ നഴ്സിംഗ് ഹോമില്‍ മുന്‍ സൈനികന്‍ നടത്തിയ വെടിവയ്പ്പില്‍ 6 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അക്രമിയുടെ അമ്മയും ഉള്‍പ്പെടുന്നതായാണ് വിവരങ്ങള്‍. വെടിവയ്പില്‍ 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. 10 വര്‍ഷത്തോളമായി ഇയാളുടെ അമ്മ ഈ നഴ്സിംഗ് ഹോമിലാണ് കഴിയുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റും രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ക്യാപ്റ്റനായിരുന്ന ദ്രാവിഡും ഇതുസംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ ബജറ്റ് ദിനത്തിലും വീഴ്ച തുടര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,745 രൂപയും പവന് 200 രൂപ കുറഞ്ഞ് 53,960 രൂപയിലുമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വ്യാപാരം. കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് സ്വര്‍ണത്തിന്റെ റെക്കോഡ് വില. അതില്‍ നിന്ന് 1,160 രൂപയോളം താഴ്ന്നിട്ടുണ്ട് നിലവില്‍ വില. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 20 രൂപ ഇടിഞ്ഞ് ഗ്രാമിന് 5,605 രൂപയായി. വെള്ളി വില ഗ്രാമിന് ഒരു രൂപ താഴ്ന്ന് 95 രൂപയുമായി. സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ 0.66 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,395.81 ലേക്ക് താഴ്ന്ന സ്വര്‍ണം ഇന്ന് 0.09 ശതമാനം ഉയര്‍ന്ന് 2,398.77ലെത്തിയിട്ടുണ്ട്. ജൂലൈ 17ന് 2,483 ഡോളറെന്ന റെക്കോഡിലെത്തിയ ശേഷമാണ് വില ഇടിവ് തുടങ്ങിയത്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായ മാറ്റങ്ങളാണ് ഇപ്പോള്‍ വിപണിയെ ബാധിക്കുന്നത്. ഫലം ആര്‍ക്ക് അനുകൂലമാകുമെന്നത് വ്യക്തമായതിനു ശേഷമാകും സ്വര്‍ണം ദിശ നിശ്ചയിക്കുക. സെപ്റ്റംബറില്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനകള്‍ ശക്തമായത് സ്വര്‍ണത്തിന് അനുകൂലമാണ്. ഇന്ന് പണിക്കൂലിയും മറ്റ് നികുതികളുമടക്കം 58,411 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം വാങ്ങാനാകുക.

https://dailynewslive.in/ ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കാതെ യൂസര്‍നെയിമുകള്‍ നിര്‍മിക്കാനും സന്ദേശങ്ങള്‍ അയക്കാനും കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റിനായി വാട്‌സ്ആപ്പ് പരീക്ഷണത്തിലാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറഞ്ഞു. സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കാനും ഉപയോക്തൃ പ്രൊഫൈലിലൂടെ ഒരാളെ കണ്ടെത്തുന്നത് കൂടുതല്‍ ലളിതമാക്കുകയാണ് ലക്ഷ്യം. ഉപയോക്താവിന്റെ പേരോ ഫോണ്‍ നമ്പറോ അറിയുന്നവര്‍ക്ക് മാത്രമേ ചാറ്റ് ചെയ്യാന്‍ കഴിയു. എന്നാല്‍ നിലവില്‍ വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ ഫീച്ചര്‍ വരുക. മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ പോലെ യുണീക്കായ യൂസര്‍നെയിമായിരിക്കും വാട്‌സ്ആപ്പിലും ഉണ്ടാവുക. ഒരാളുടെ യൂസര്‍നെയിം മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. നിലവില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്നവര്‍ക്ക് ആ സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും. അപ്‌ഡേറ്റ് എപ്പോഴായിരിക്കും പുറത്തിറങ്ങുകയെന്നത് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

https://dailynewslive.in/ സംവിധായകന്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന അവസാന ചിത്രമായ ‘പൊറാട്ട് നാടകം’ ഓഗസ്റ്റ് 9 ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. സിദ്ദിഖ് എന്ന സംവിധായക പ്രതിഭ നമ്മളെ വിട്ട് പിരിഞ്ഞത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8 ന് ആയിരുന്നു. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത ‘പൊറാട്ട് നാടകം’ പൂര്‍ത്തിയായത് സിദ്ദിഖിന്റെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 9-ന് ഈ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന ‘പൊറാട്ട് നാടക’ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുനീഷ് വാരനാട് ആണ്. രാഹുല്‍ രാജ് ആണ് സംഗീത സംവിധാനം. ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, അര്‍ജുന്‍ വിജയന്‍, ആര്യ വിജയന്‍, സുമയ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.

https://dailynewslive.in/ സൂര്യയും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന ‘സൂര്യ 44’ നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ നടിപ്പിന്‍ നായകന്റെ പിറന്നാളിനോടനുബന്ധിച്ച് സൂര്യ 44 ന്റെ ഗ്ലിംപ്സ് പുറത്തുവിട്ടിരിക്കയാണ് അണിയറപ്രവര്‍ത്തകര്‍. സൂര്യയുടെ മാസ് എന്‍ട്രിയാണ് വിഡിയോയില്‍ കാണാനാവുക. കറുപ്പ് നിറത്തിലെ ഷര്‍ട്ടും പാന്റ്സും ധരിച്ച് നടന്നുവന്ന് തോക്ക് ചൂണ്ടുന്ന സൂര്യയെ വിഡിയോയില്‍ കാണാം. ഇതിനോടകം തന്നെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. സിനിമ വേറെ ലെവല്‍ ആയിരിക്കുമെന്ന് തന്നെയാണ് ഓരോ ആരാധകരുടേയും പ്രതീക്ഷ. സൂര്യയുടെ 49-ാം പിറന്നാള്‍ ആണിന്ന്. നിരവധി ആരാധകരാണ് താരത്തിന് ആശംസകള്‍ നേരുന്നത്. ‘ലവ് ലാഫ്റ്റര്‍ വാര്‍’ എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്‍. സൂര്യ-ജ്യോതികയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയില്‍ കരുണാകരനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

https://dailynewslive.in/ 2008ല്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച മാരുതി സുസുക്കി ഡിസയര്‍, 2024 ഓഗസ്റ്റില്‍ അതിന്റെ നാലാം തലമുറയിലേക്ക് പ്രവേശിക്കുന്നു. സബ്-4 മീറ്റര്‍ സെഡാന്‍ പുതിയ സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ നിന്നും ഒന്നിലധികം ഘടകങ്ങള്‍ പങ്കിടും. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഫ്രണ്ട് ഫാസിയ അവതരിപ്പിക്കും. പുതിയ 2024 മാരുതി ഡിസയറിന് പുതുതായി രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും പുതിയ ഹെഡ്‌ലാമ്പുകളും ഉണ്ടായിരിക്കുമെന്ന് സ്പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. താഴെയുള്ള ട്രിമ്മുകളില്‍ ഹാലൊജെന്‍ ലൈറ്റുകള്‍ വരുമ്പോള്‍, ഉയര്‍ന്ന ട്രിമ്മുകളില്‍ മള്‍ട്ടിബീം എല്‍ഇഡികള്‍ സജ്ജീകരിച്ചിരിക്കും. പുതിയ കളര്‍ സ്‌കീമുകളിലും കമ്പനി സെഡാനെ അവതരിപ്പിച്ചേക്കാം. അതിന്റെ അളവുകളില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ല. പുതിയ ഡിസയറിന്റെ ഇന്റീരിയര്‍ പുതിയ സ്വിഫ്റ്റുമായി ശക്തമായ സാമ്യം പങ്കിടും. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളോട് കൂടിയ സ്വിഫ്റ്റിന്റെ 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി ഡിസയര്‍ ഉപയോഗിക്കുന്നത്. മോട്ടോര്‍ 82 ബിഎച്പി കരുത്തും 112 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

https://dailynewslive.in/ ‘ലോര്‍ഡ് ഓഫ് ദി ഫ്‌ളൈസ്’ എന്ന കൃതി പ്രസിദ്ധീകരിച്ചു മൂന്നു ദശകം കഴിയാറായപ്പോഴാണ് അതിന്റെ കര്‍ത്താവായ വില്യം ഗോള്‍ഡിങ് എന്ന ഇംഗ്ലീഷ് നോവലിസ്റ്റിന് നോബല്‍ സമ്മാനം ലഭിക്കുന്നത്. ഗ്രന്ഥകര്‍ത്താവിന്റെ ജീവിതകാലത്തുതന്നെ ഒരു ക്ലാസിക് ആകാന്‍ കഴിഞ്ഞ അപൂര്‍വം ചില ഇംഗ്ലിഷ് കൃതികളിലൊന്നാണത്. കാര്യകാരണബദ്ധമായ സംഭവങ്ങളുടെ ഒരു ശൃംഖലകൊണ്ടു കഥ പറഞ്ഞൊപ്പിക്കുക എന്നതിലുപരിയായി ഭൗതികപ്രപഞ്ചത്തെയും സമകാലിക സമൂഹത്തെയും വ്യക്തിഗതബന്ധങ്ങളെയും സൂക്ഷ്മതരമായി അപഗ്രഥിക്കുവാനും ഉദ്ഗ്രഥിക്കുവാനും ശ്രമിക്കുന്ന ഒരു കൃതി എന്ന നിലയില്‍ അപഭ്രംശം സംഭവിക്കാത്ത യശസ്സു നേടിയിട്ടുണ്ട്. ‘ഈച്ചകളുടെ തമ്പുരാന്‍’. പഠനം: ഡോ. കെ. അയ്യപ്പപ്പണിക്കര്‍ വിവര്‍ത്തനം: പി.എ. വാരിയര്‍. ഡിസി ബുക്സ്. വില 288 രൂപ.

https://dailynewslive.in/ ലോകമൊട്ടാകെ നാലു കോടി ജനങ്ങള്‍ക്ക് എയ്ഡ്‌സിന് കാരണമായ എച്ച്‌ഐവി വൈറസ് ബാധ ഉള്ളതായി ഐക്യരാഷ്ട്രസഭ. 2023ലെ കണക്കാണിത്. ഇതില്‍ 90 ലക്ഷത്തിലധികം പേര്‍ക്കും ഒരു തരത്തിലുമുള്ള ചികിത്സയും ലഭിക്കുന്നില്ല. ഇതുമൂലം ഓരോ മിനിറ്റിലും ഒരാള്‍ വീതം എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എയ്ഡ്സ് എന്ന മഹാമാരിയെ പൂര്‍ണമായി തുടച്ചുനീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുമ്പോഴും ഇതിലുള്ള പുരോഗതി മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗ് ചുരുങ്ങുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. അതിനിടെ അണുബാധ മൂന്ന് മേഖലകളില്‍ വര്‍ധിക്കുന്നതായും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും , കിഴക്കന്‍ യൂറോപ്പിലും മധ്യേഷ്യയിലും, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023ല്‍ ഏകദേശം 6,30,000 പേരാണ് എയ്ഡ്സ് സംബന്ധമായ അസുഖങ്ങള്‍ മൂലം മരിച്ചത്. 2004ല്‍ ഇത് 21 ലക്ഷമായിരുന്നു. 2004നെ അപേക്ഷിച്ച് എയ്ഡ്‌സ് ബാധിച്ചുള്ള മരണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ ഏറ്റവും പുതിയ കണക്ക് 2025ല്‍ ലക്ഷ്യമിട്ടതിനേക്കാള്‍ ഇരട്ടിയാണ്. 2025ല്‍ എയ്ഡ്‌സ് ബാധിച്ചുള്ള മരണം രണ്ടരലക്ഷത്തില്‍ താഴെ എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലിംഗപരമായ അസമത്വം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ കൗമാരക്കാര്‍ക്കും യുവതികള്‍ക്കും ഇടയില്‍ അസാധാരണമാംവിധം എച്ച്‌ഐവി ബാധിതരുടെ എണ്ണം ഉയരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍, മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ അണുബാധ വര്‍ധിക്കുന്നു. 2010 ലെ 45% ല്‍ നിന്ന് 2023 ല്‍ 55% ആയാണ് വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.69, പൗണ്ട് – 108.07, യൂറോ – 91.01, സ്വിസ് ഫ്രാങ്ക് – 94.04, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.42, ബഹറിന്‍ ദിനാര്‍ – 222.22, കുവൈത്ത് ദിനാര്‍ -273.83, ഒമാനി റിയാല്‍ – 217.43, സൗദി റിയാല്‍ – 22.31, യു.എ.ഇ ദിര്‍ഹം – 22.79, ഖത്തര്‍ റിയാല്‍ – 22.95, കനേഡിയന്‍ ഡോളര്‍ – 60.78.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *