അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ പുതിയ നിക്ഷേപവുമായി പ്രമുഖ നിക്ഷേപകനായ വിജയ് കേഡിയ. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ജനുവരി-മാര്‍ച്ച് പാദത്തിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച് വിജയ് കേഡിയയുടെ ഉടമസ്ഥതയിലുള്ള കേഡിയ സെക്യൂരിറ്റീസ് 1.01 ശതമാനം ഓഹരിയാണ് സ്വന്തമാക്കിയത്. അതേസമയം പൊതുമേഖല ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍.ഐ.സി മാര്‍ച്ച് പാദത്തില്‍ റിലയന്‍സ് ഇന്‍ഫ്രായിലെ ഓഹരികള്‍ വിറ്റ് ലാഭമെടുക്കുകയായിരുന്നു. റിലയന്‍സ് ഇന്‍ഫ്രയുടെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണില്‍ നിന്ന് എല്‍.ഐ.സിയുടെ പേര് അപ്രത്യക്ഷമായി. തൊട്ട് മുന്‍പാദത്തില്‍ 41,40,529 ഓഹരികളാണ് എല്‍.ഐ.സിക്ക് റിലയന്‍സ് ഇന്‍ഫ്രയിലുണ്ടായിരുന്നത്. കഴിഞ്ഞ മാസം കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടിരുന്ന ഓഹരിയാണ് റിലയന്‍സ് ഇന്‍ഫ്ര. എന്നാല്‍ ഈ മാസം ഓഹരി വില 30 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ 15 ശതമാനം നേട്ടം റിലയന്‍സ് ഇന്‍ഫ്ര ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇതു വരെയുള്ള നേട്ടം ഏഴ് ശതമാനത്തിലധികമാണ്. ഒരു വര്‍ഷക്കാലയളവില്‍ അനില്‍ അംബാനിയുടെ ഈ ഓഹരി 24 ശതമാനത്തോളം ഉയര്‍ച്ച നേടിയിട്ടുണ്ട്. മൂന്നു വര്‍ഷക്കാലയളവില്‍ 480 ശതമാനവും. ജെ.എസ്.ഡബ്ല്യു റിന്യൂവബിള്‍ എനര്‍ജിയുമായി 132 കോടി രൂപയുടെ വന്‍ കരാറില്‍ റിലയന്‍സ് പവര്‍ കഴിഞ്ഞ മാസമാണ് ഒപ്പു വച്ചത്. റിലയന്‍സ് പവറിലെയും റിലയന്‍സ് ഇന്‍ഫ്രയിലെയും കടങ്ങള്‍ കുറച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പുതിയ നീക്കങ്ങളിലൂടെ അനില്‍ അംബാനി വീണ്ടും പഴയ പ്രതാപത്തിലേക്കു തിരിച്ചു വരുമോ എന്നാണ് ബിസിനസ് ലോകം ഉറ്റു നോക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *