വി.ഡി. സവർക്കറുടെ ഛായാചിത്രം കർണാടക നിയമസഭയ്ക്കുള്ളിൽ സ്ഥാപിച്ച് ബിജെപി സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. ഇതിനെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചു. നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.
വി.ഡി. സവർക്കറെപ്പോലൊരു വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സവർക്കറുടെ ചിത്രം നിയമസഭയിൽ ഉയർത്തുന്നതെന്നും ആരോപണമുയർന്നു.
ചരിത്രത്തിൽ ഇടം പിടിക്കാത്ത സവർക്കറെപ്പോലുള്ള നേതാക്കളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാനവ്യാപകമായ പ്രചാരണത്തിന്റെ ഭാഗമായാണ് ഛായാചിത്രം സ്ഥാപിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം.
മഹാത്മാ ഗാന്ധി, ബിആർ അംബേദ്കർ, സർദാർ വല്ലഭായ് പട്ടേൽ, സ്വാമി വിവേകാനനന്ദൻ, ബസവണ്ണ, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങൾ സ്ഥാപിച്ചതിനൊപ്പമാണ്
സവർക്കറുടെ ചിത്രവും ബെലഗാവി നിയമസഭാ മന്ദിരത്തിൽ സ്ഥാപിച്ചത്. . കർണാടക നിയമസഭ ശൈത്യകാല സമ്മേളനം ബെലഗാവി മന്ദിരത്തിലാണ് ചേരുന്നത്.
. 1950ൽ ബെലഗാവിയിലെ ഹിൻഡാൽഗ സെൻട്രൽ ജയിലിൽ സവർക്കർ നാലു മാസത്തോളം കരുതൽ തടങ്കലിലായിരുന്നു. അന്ന് മുംബൈയിൽ വച്ചാണ് അറസ്റ്റ് ഉത്തരവ് പുറപ്പെടുവിച്ചത്, എങ്കിലും ബെലഗാവിയിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ തരത്തിൽ സവർക്കർക്ക് ബന്ധമുണ്ടായിരുന്ന ബലഗാവിയിൽ തന്നെ സവർക്കറുടെ ചിത്രം അനാച്ഛാദനം ചെയ്തു എന്നത് മറ്റൊരു പ്രത്യേകതയാണ്.