ശിവൻ കുട്ടി തന്നോട് അനാദരവ് കാട്ടി എന്ന ഗവർണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി. മന്ത്രി വി.ശിവൻകുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗവർണർക്ക് മുഖ്യമന്ത്രി കത്തിലൂടെ മറുപടി നൽകിയത്. ഗവർണറോട് അനാദരവ് കാട്ടാൻ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയത്. ഭരണഘടനാ ബാഹ്യമായ കൊടിയും, ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളൂവെന്നും ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ പെരുമാറാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യത. സൗരാഷ്ട്ര-കച്ചിനും അതിനോട് ചേർന്നുള്ള വടക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിടുണ്ട്. അടുത്ത 48 മണിക്കൂറിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തീരദേശ ബംഗ്ലാദേശ് പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്രാപിയ്ക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. പുനലൂർ ഡിപ്പോയിലെ കണ്ടക്ടറായ കുന്നിക്കോട് ചക്കുവരയ്ക്കൽ സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസിൽ കയറിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

മലപ്പുറം പാങ്ങിൽ ചികിത്സ കിട്ടാതെ ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയെ തുടർന്ന് ഖബറടക്കിയ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. നാളെ പോസ്റ്റ്മോർട്ടം നടക്കും.അസ്വാഭാവികം മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ചേറ്റുവ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങി. വള്ളത്തിലുണ്ടായിരുന്ന 40 മത്സ്യത്തൊഴിലാളികളെ ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ചേറ്റുവ കടലിൽ നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ വാടാനപ്പള്ളി തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് വള്ളം കുടുങ്ങിയത്.

സഹോദരിയുടെ കല്യാണ നിശ്ചയത്തിനായി വാങ്ങിയ സാരി ഉടുത്തപ്പോൾ കളർ പോയതിനെ തുടർന്ന് പരാതിപെട്ടപ്പോൾ യാതൊരു നടപടിയും സ്വീകരിക്കാത്ത എതിർകക്ഷിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്നും നഷ്ടപരിഹാരമായും കോടതി ചിലവിലേക്കും 20,000 രൂപ 45 ദിവസത്തിനകം നൽകണമെന്നും ബെഞ്ച് ഉത്തരവ് നൽകി.

 

മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പ്രതിസന്ധിയിൽ സമഗ്രമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ഷെഡ്യൂൾ ചെയ്തതിൽ ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും അത് നടക്കാതിരുന്നത് സാങ്കേതിക പ്രശ്നം കൊണ്ടാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഡോക്ടറുടെ ആരോപണം സർക്കാരിന് പരാതിയായി എത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

മെഡിക്കൽ കോളേജിൽ ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം മേധാവിയുടെ ഫെയ്സ്ബുക് പോസ്റ്റിനെതിരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ. ഡോ.ഹാരിസ് ചിറക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുള്ളത് തെറ്റായ കാര്യങ്ങളാണ്. ഇന്നലെ നാല് ശസ്ത്രക്രിയ യൂറോളജി വിഭാഗത്തിൽ നടന്നു. ഒരെണ്ണം യന്ത്രത്തകരാർ മൂലമാണ് മാറ്റിയതെന്നും ഡിഎംഇ പറഞ്ഞു. ഡോ ഹാരിസിൻ്റെ ഫെയ്സ്ബുക് പോസ്റ്റുകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിപാടിയുടെ ഭാഗമായി ജൂണ്‍ 30ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു ക്ലാസ് സംഘടിപ്പിക്കും.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ആരോഗ്യനിലയിൽ മാറ്റമില്ലെന്നും തൽസ്ഥിതി തുടരുന്നുവെന്നുമാണ് മെഡിക്കൽ ബുള്ളറ്റിൻ. ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹുസൈൻ മടവൂരിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി ആർ.ബിന്ദു. സൂംബ ഡാൻസ് വസ്ത്രം ധരിക്കാതെ ചെയ്യുന്ന വ്യായാമം അല്ല. കുട്ടികൾ യൂണിഫോം ധരിച്ചാണ് സ്കൂളിൽ പോകുന്നത്. കാലത്തിന് നിരക്കാത്ത കാഴ്ചപ്പാട് ആണിത്. ശാസ്ത്രീയമായ കാര്യങ്ങളിൽ നെഗറ്റീവ് കാണുന്നത് കഷ്ടമാണ് സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി പ്രതികരിച്ചു. എതിർപ്പ് ഉന്നയിക്കുന്ന ആളുകളുടെ സ്ഥാപനങ്ങളിൽ അവർക്ക് ഇഷ്ടം പോലെ ചെയ്യാം. സൂംബ കൂട്ടികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും ഗുണമുള്ള കാര്യമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്‌കൂളുകളിലെ സൂംബ ഡാൻസുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നിലപാട് വ്യക്തമാക്കി എ ഐ വൈ എഫ്.വിദ്യാർത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് വ്യാപകമായി സുംബാ നൃത്തം സംഘടിപ്പിക്കുമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

 

നിലമ്പൂർ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം മാത്രമെന്ന് വ്യാഖ്യാനിക്കരുതെന്ന് സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. കാലഘട്ടത്തിനനുസരിച്ച് ജനങ്ങൾ വോട്ട് ചെയ്തു. അതാണ് നിലമ്പൂരിൽ സംഭവിച്ചതെന്നും പന്ന്യൻ രവീന്ദ്രൻ. നിലമ്പൂരിൽ വർഗീയശക്തികളെ കൂട്ടുപിടിച്ചാണ് കോൺഗ്രസ് ജയിച്ചത്. ജമാഅത്തെ ഇസ്ലാമിയെയും ബിജെപിയെയും കോൺഗ്രസ് കൂട്ടുപിടിച്ചു. എൽഡിഎഫിന്റെ വോട്ടുകളിൽ കുറവ് വന്നിട്ടില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

നാട്ടുകല്ലിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർ നന്ദയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ. മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ്സ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധമാണെന്നതടക്കമുള്ള കണ്ടെത്തലുകളാണ് ആശിർ നന്ദ പഠിച്ച ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂളിനെതിരെ കണ്ടെത്തിയിരിക്കുന്നത്. ക്ലാസ് മാറ്റി ഇരുത്തിയ ദിവസം തന്നെ ആശിർനന്ദ ആത്മഹത്യ ചെയ്തെന്നും പാലക്കാട് ഡി ഡി ഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഡ‍ി ഡി ഇ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും കൈമാറി.

 

കൊച്ചിയിൽ ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ ആഡംബര റെയിഞ്ച് റോവർ കാർ അപകടത്തിൽപ്പെട്ടത് മാനുഷിക പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്. വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലായിരുന്നെന്നും ട്രെയിലറിൽ നിന്ന് വാഹനമിറക്കിയ സിഐടിയു തൊഴിലാളിയുടെ പരിചയക്കുറവാണ് മരണത്തിന് ഇടയാക്കിയതെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിഐ അസിം പ്രതികരിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135.85 അടിയായി ഉയർന്നു.വൃ ഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ തുടങ്ങിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. തമിഴ്നാട് സെക്കന്റിൽ 2100 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്.നദിയിൽ ജലനിരപ്പ് കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.

കേരളത്തിലെ യുവജനങ്ങള്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനാകുന്നവിധം തൊഴിലവസരങ്ങള്‍ ലഭ്യമാകണമെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും അതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്.അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷങ്ങളുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെല്ലിയാമ്പതിയില്‍ കരടിയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കയ്യില്‍ ടോര്‍ച്ച് കരുതണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നും ആരോഗ്യ വകുപ്പും, വനംവകുപ്പും, പാടഗിരി ജനമൈത്രി പൊലീസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന് 52 വർഷം കഠിന തടവ്. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറിനെയാണ് (46) 52 വർഷം കഠിന തടവിനും 3.25 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് വിധി.

ചാവേർ സ്‌ഫോടനത്തിൽ 16 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിലാണ് ചാവേർ ആക്രമണം ഉണ്ടായത്. 29 പേർക്ക് സംഭവത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പാക് സൈന്യത്തിന്റെ വാഹനത്തിന് സമീപം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. തെഹ്‌രീകെ താലിബാന്‍റെ ഉപവിഭാഗം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

റോയുടെ പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാ​ഗ് ജെയിനെ കേന്ദ്രസർക്കാർ നിയമിച്ചു. 1989 ബാച്ച് പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോ​ഗസ്ഥനാണ് പരാ​ഗ് ജെയിൻ. നിലവിൽ റോയുടെ കീഴിലുള്ള ഏവിയേഷൻ റിസർച്ച് സെന്ററിന്റെ മേധാവിയായ പരാ​ഗ് ജെയിൻ ഓപ്പറേഷൻ സിന്ദൂറിലടക്കം നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പരാ​ഗ് ജെയിൻ സ്ഥാനമേറ്റെടുക്കും.

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പ്രതികരിച്ച് പ്രതിരോധ സെക്രട്ടറി ആർ കെ സിങ്ങ്. ഭീകരപ്രവർത്തനങ്ങളോട് സന്ധിയില്ലെന്ന് രാജ്യം വ്യക്തമാക്കി. നൂറ് ഭീകരരെ എങ്കിലും വധിച്ചു എന്നാണ് കണക്ക്. ഇന്ത്യയുടെ തന്ത്രപരമായ ആസൂത്രണമാണ് ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയം. ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയിലാണ് പ്രതികരണം.

ചൈനീസ് പ്രതിരോധമന്ത്രി അഡ്മിറല്‍ ഡോണ്‍ ജുനുമായി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ഷാങ് ഹായ് സഹകരണ സംഘടന യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധത്തില്‍ സങ്കീര്‍ണ്ണത ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതും ബന്ധം ഊഷ്മളമായി തുടരേണ്ടതും ഇരു രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് രാജ് നാഥ് സിംഗ് വ്യക്തമാക്കി.

രാജ്യത്തെ ഫെഡറല്‍ കോടതികൾക്കുള്ള അധികാര പരിധി കുറച്ചുള്ള സുപ്രീംകോടതി വിധി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നല്‍കുന്നത് വലിയ ആത്മവിശ്വാസം. സർക്കാരിന്‍റെ നടപടികൾ നിയമവിരുദ്ധമാണെങ്കിൽ പോലും അവയെ പെട്ടെന്ന് തടയാൻ ജഡ്ജിമാർക്കുള്ള അധികാരമാണ് ഇല്ലാതാകുന്നത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ പൗരത്വം ജന്മാവകാശമല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്‍റെ എക്സിക്യൂട്ടീവ് ഉത്തരവിന് പ്രാബല്യം നൽകുന്നതാണ് ഈ വിധിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

റഷ്യൻ ഡ്രോണാക്രമണത്തിൽ യുക്രൈനിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പതിനാല് പേർക്ക് പരിക്കേറ്റു. ഉക്രെയ്‌നിലെ ഒഡെസയിൽ ഒരു റെസിഡൻഷ്യൽ ഏര്യിയലെ 21 നില കെട്ടിടത്തിലേക്കാണ് ഡ്രോൺ ഇടിച്ചുകയറിയത്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ ഏകദേശം 60 പേരുടെ ശവസംസ്കാര ചടങ്ങ് ഇറാനിൽ നടന്നു. ഇറാനിയൻ പതാകകളിൽ പൊതിഞ്ഞ മൃതദേഹ പേടകങ്ങളുമായി വിലാപയാത്ര നടത്തിയാണ് സംസ്കാര ചടങ്ങുകൾ തുടങ്ങിയത്. ആയിരങ്ങൾ ആണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.

യെമനിൽ നിന്ന് ഇസ്രയേലിന് നേരെ തൊടുത്തുവിട്ട മിസൈലുകൾ തകർത്തുവെന്ന അവകാശവാദവുമായി ഇസ്രയേൽ സൈന്യം. ശനിയാഴ്ചയാണ് ഇസ്രയേൽ സൈന്യം യെമൻ മിസൈലുകൾ തകർത്തതായി അവകാശപ്പെട്ടത്. ഹൂത്തികൾ ആണ് യെമനിൽ നിന്നുള്ള ആക്രമണത്തിന് പിന്നിലെന്നും ഇസ്രയേൽ സൈന്യം ട്വീറ്റിൽ വിശദമാക്കിയത്. ആക്രമണത്തിൽ ആളപായമില്ല.

ഗാസയിൽ ഭക്ഷണം വാങ്ങാനെത്തുന്ന നിരായുധരായ സാധാരണക്കാർക്ക് നേരെ ബോധപൂർവം വെടിവെയ്ക്കാൻ ഇസ്രയേലി കമാണ്ടർമാർ സൈനികർക്ക് നിർദേശം നൽകിയതായി റിപ്പോർട്ട്. ഇസ്രയേലി ദിനപ്പത്രമായ ഹാരെറ്റ്സാണ് സൈനികരിൽ നിന്നു തന്നെ ലഭിച്ച റിപ്പോർട്ടുകൾ ആധാരമാക്കി ഈ വിവരം പുറത്തുവിട്ടത്. ഇസ്രയേലി സൈന്യത്തിലെ ചില ഉദ്യോഗസ്ഥർ നടത്തിയ ഇത്തരം ഹീനകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ അധികൃതർ ഉത്തരവിട്ടിരിക്കുകയാണെന്നും ഹാരെറ്റ്സ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദീകരിക്കുന്നു.

ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യാത്ര എന്റേത് മാത്രമല്ല ദേശത്തിന്റേത് കൂടിയാണെന്നും പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ശുഭാംശു ശുക്ല പറഞ്ഞു. ബഹിരാകാശത്ത് ആദ്യം എത്തിയപ്പോൾ ഭൂമിയെ ആദ്യമായി പുറത്തു നിന്ന് കണ്ടു. ഭൂമിയുടെ ഏത് ഭാഗത്തിന് മുകളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന മോദിയുടെ ചോദ്യത്തിന് ഇപ്പോൾ മനസിലാകുന്നില്ലെന്നും, അല്പസമയത്തിനകം പുറത്തേക്ക് കാണുമ്പോൾ മനസിലാകുമെന്നുമായിരുന്നു ശുഭാംശുവിന്റെ മറുപടി.

 

കൊൽക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാൽസം​ഗം ചെയ്ത കേസില്‍ പ്രത്യക സംഘത്തെ സംഘത്തെ നിയോ​ഗിച്ചു. അഞ്ച് അം​ഗങ്ങൾ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെയാണ് നിലവില്‍ അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്. എസിപി പ്രദീപ് കുമാർ ഗോസലിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *