സിന്ധുനദിയുടെ പ്രധാന ഉപനദികളിലെ ജലം രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാൻ കനാൽ നിർമിക്കുന്ന പദ്ധതിയുമായി ഇന്ത്യ. ചെനാബ് നദിയിലെ വെള്ളം തിരിച്ചുവിടാൻ ലക്ഷ്യമിട്ടുള്ള ചെനാബ്-രവി-ബിയാസ്-സത്‌ലജ് ലിങ്ക് കനാൽ പദ്ധതിയുടെ നിർമ്മാണത്തിനായി ഇന്ത്യ സാധ്യതാ പഠനം ആരംഭിച്ചു.

മലപ്പുറം കൂരിയാട്ടെ ദേശീയപാത തകര്‍ച്ചയുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐ കേരള റീജ്യണൽ മേധാവി ബിഎൽ മീണയെ സ്ഥലം മാറ്റി. പകരം ചുമതലയിൽ ജാര്‍ഖണ്ഡ് ഡിവിഷനിലെ എകെ മിശ്രയെ കേരള റീജ്യണൽ മേധാവിയായി നിയമിച്ചു.

അര്‍ജന്റീന ടീം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ എത്തിയേക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. ടീമിനെ എത്തിക്കാനായി സ്‌പോണ്‍സര്‍മാര്‍ പണം അടച്ചെന്നും അര്‍ജന്റീന ടീം മാനേജ്‌മെന്റ് കേരളത്തില്‍ എത്തിയതിനു ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കായിക മന്ത്രി വ്യക്തമാക്കി.

കൃഷിവകുപ്പുമന്ത്രി പി. പ്രസാദിന്റെ ആലപ്പുഴ ചാരുംമൂട്ടിലെ വസതിയിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പിന്നാലെ ബിജെപി-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായത് സംഘര്‍ഷത്തിന് വഴിവെച്ചു. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുന്നുണ്ടെന്ന് മനസ്സിലാക്കി സിപിഐ പ്രവര്‍ത്തകരും സമീപത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ ഭാരതാംബയുടെ ചിത്രം വെച്ച് പുഷ്പങ്ങള്‍ സമര്‍പ്പിക്കാനൊരുങ്ങിയത് ബിജെപി-സിപിഐ സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു.

കേരളത്തിൽ ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരിത്തിലെത്തുമെന്നും മുഖ്യമന്ത്രി ആരെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.പിണറായി തന്നെ തുടരുമോയെന്ന് പറയാനാകില്ലെന്നും മന്ത്രിസഭയിൽ ഇനി മുഖം മിനുക്കലുണ്ടാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

ഉപതെര‍ഞ്ഞെടുപ്പിന്‍റെ പോരാട്ടച്ചൂടിലായ നിലമ്പൂരിലേക്ക് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും എത്തുന്നു. നിലമ്പൂര്‍ മണ്ഡലത്തിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന മഹാ കുടുംബ യോഗങ്ങള്‍ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഉദ്ഘാടനം ചെയ്യും.ഉപതെരഞ്ഞെടുപ്പിൽ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അസാധാരണ നീക്കമാണ് സിപിഎമ്മിന്‍റേത്.

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ ഇഡിക്കെതിരെ ആരോപണവുമായി പരാതിക്കാരൻ അനീഷ് ബാബു. ശേഖർകുമാർ യാദവിനെ അനു‌കൂലിച്ച് മൊഴി നൽകാൻ സമ്മർദമുണ്ടായി എന്നും കേസിൽ ശേഖർകുമാർ യാദവുമായി നേരിട്ട് ബന്ധമില്ലെന്ന് സ്ഥാപിക്കാൻ ശ്രമം നടത്തിയെന്നും അനീഷ് പറയുന്നു. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കമാണ് ഇതെന്നും കേസിൽ കരുവാകാതെ ഒഴിഞ്ഞുപോകാനും ഒരു മലയാളി ഉദ്യോഗസ്ഥൻ പറഞ്ഞെന്നും അനീഷ് ബാബു വെളിപ്പെടുത്തി.

നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ കേസെടുത്ത് പൊലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ‌ മുമ്പ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്.

 

സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടൻ കൃഷ്ണകുമാറിന്‍റെ മകളുമായ ദിയ കൃഷ്ണ. തട്ടിപ്പിനിരയായവർ തെളിവുകൾ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു. തട്ടിപ്പിനിരയായവര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിൽ കേസ് നൽകണമെന്നും ലൈവിൽ പറഞ്ഞു.

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം മുതല്‍ ചുരത്തില്‍ അനധികൃത പാര്‍ക്കിങ്ങിനും കൂട്ടം കൂടി നില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ റദ്ദാക്കിയ നിയമനം പുനസ്ഥാപിക്കാൻ അധ്യാപകരിൽ നിന്ന് കോഴ വാങ്ങിയ ഇടനിലക്കാരൻ പിടിയിൽ. കോഴിക്കോട് വടകര സ്വദേശി റിട്ടയേഡ് അധ്യാപകൻ വിജയനാണ് കൊച്ചിയിൽ വച്ച് കോട്ടയം വിജിലൻസ് സംഘത്തിന്‍റെ പിടിയിലായത്. ഒന്നരലക്ഷം രൂപയും വിജിലൻസ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിളളയ്ക്ക് യാത്രാമൊഴി. സംസ്കാര ചടങ്ങുകൾ ശാന്തികവാടത്തിൽ പൂർത്തിയായി. കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി അര്‍പ്പിച്ചു.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഷൈന്റെ പരിക്ക് ഗൗരവമല്ലെന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂവെന്നും ഷൈനിന്റെ അച്ഛൻ ചാക്കോയുടെ മരണം അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ ഷൈനിന്റെ പിതാവ് സി പി ചാക്കോ (70) മരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 10.30ന് തൃശ്ശൂർ മുണ്ടൂർ കർമല മാതാ പള്ളിയിലാണ് അദ്ദേഹത്തിൻ്റെ സംസ്കാരം.

ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ്സ് പഞ്ചായത്ത്‌ അംഗത്തിന്റെ കടയിൽ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഉപ്പുകണ്ടം ആലേപുരക്കൽ എസ് രതീഷിൻ്റെ കടയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ ഇരട്ടയാർ പ‌ഞ്ചായത്തിലെ ഒൻപതാം വാർഡ് അംഗമാണ്. ഒഡീഷ സ്വദേശികളായ സമീർ ബെഹ്‌റ, ലക്കി നായക് എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ.

തൃശ്ശൂർ ഐനിക്കാട് മുള്ളൂർ കായലിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.അടാട്ട് സ്വദേശി പ്രസാദിന്‍റെ ആധാർ കാർഡും മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തു. കായലിൽ പൊന്തി കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ആദ്യം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

ഇടുക്കി കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാല് പേ‍ർ വെന്തുമരിച്ച കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് തുടക്കമിട്ട് അന്വേഷണ സംഘം. പ്രദേശവാസിയുടെ മൊബൈൽ ഫോണും ലാപ്ടോപും ശാസ്ത്രീയ പരിശോധനക്കായി അന്വേഷണ സംഘം ശേഖരിച്ചു. കഴിഞ്ഞ മാസം 9നാണ് ഇടുക്കി കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെ വീടിന് തീപിടിച്ച് വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്.

ആർസിബിയുടെ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച സംഭവത്തിൽ സർക്കാർ തലത്തിലും നടപടി. കർണാക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ കെ. ഗോവിന്ദരാജുവിനെ പുറത്താക്കുകയും രഹസ്യാന്വേഷണ വിഭാഗം മേധാവി ഹേമന്ത് നിംബാൽക്കറെ സ്ഥലം മാറ്റുകയും ചെയ്തു. കെ. ഗോവിന്ദരാജുവാണ് ആർ‌സി‌ബി വിജയാഘോഷം നടത്താൻ മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്തിയ പ്രധാന വ്യക്തിയെന്ന് ആരോപണമുയർന്നിരുന്നു പിന്നാലെയാണ് നടപടി

ഓപ്പറേഷന്‍ സിന്ദൂർ കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പഹൽഗാമിലെ കൊലയാളികൾ എവിടെയെന്ന ചോദ്യം ആവർത്തിക്കുകയാണ് പ്രതിപക്ഷം. അതിനിടെ, നദീജല കരാർ പുനഃസ്ഥാപിക്കണം എന്ന് വീണ്ടും അഭ്യർത്ഥിച്ച് പാകിസ്ഥാൻ ജലശക്തി മന്ത്രാലയത്തിന് കത്ത് നൽകി. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 114 വിമാനങ്ങളുടെ സർവീസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. ദിവസവുമുള്ള വിമാന സർവീസുകളുടെ 7.5 ശതമാനമാണിത്. നവീകരണ പ്രവർത്തനങ്ങൾക്കായി റൺവേ അടച്ചിടുന്നതിനാൽ ജൂൺ 15 മുതൽ സർവീസുകൾ റദ്ദാക്കുമെന്നാണ് വിമാനത്താവള ഓപ്പറേറ്ററായ ഡിഐഎഎൽ അറിയിച്ചത്.

ജീവിതത്തിലെ സകല തിന്മകളെയും അകറ്റി നിർത്താൻ തീർഥാടകർ പൈശാചികതകൾക്കെതിരായ പ്രതീകാത്മക കല്ലെറിയൽ കർമം നിർവഹിച്ചതോടെ ഹജ്ജിന്‍റെ പ്രധാന ചടങ്ങുകൾക്ക് വിരാമമായി. ജംറതുൽ അഖബ (വലിയ ജംറ) സ്തൂപത്തിനുനേരെ ഏഴ് ചെറു കല്ലുകൾ എറിയുന്നതാണ് ചടങ്ങ്.

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ യുഎസ് സന്ദർശനം വിജയകരമെന്ന് നിഗമനം. ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിനെതിരെ നടപടിയെടുക്കാനും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും പാക് സംഘത്തോട് യുഎസ് ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് വധഭീഷണി. രേഖ ഗുപ്തയെ കൊല്ലുമെന്ന് പറഞ്ഞുള്ള ഫോൺ കോൾ ഗാസിയാബാദ് പൊലീസിനാണ് ലഭിച്ചത്. ഫോണ്‍ വിളിച്ചയാളെ പൊലീസ് പിടികൂടി. മദ്യലഹരിയിലാണ് പ്രതി ഫോൺ വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.ശ്ലോക് തിവാരി എന്ന 25കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തൊഴിൽ സമയം കൂട്ടി ആന്ധ്ര പ്രദേശ് തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നു. കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും. നിക്ഷേപങ്ങൾ ആകർഷിക്കാനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനും എന്നാണ് വിശദീകരണം. പരമാവധി 9 മണിക്കൂർ വരെ ജോലിസമയം എന്ന നിയമമാണ് ചന്ദ്രബാബു നായിഡു സർക്കാർ 10 മണിക്കൂറാക്കി കൂട്ടുന്നത്.

എലോൺ മസ്‌കിന് രാഷ്ട്രീയ അഭയം നൽകാമെന്ന വാഗ്ദാനവുമായി റഷ്യ. നിയമസഭാംഗം ദിമിത്രി നോവിക്കോവാണ് മസ്കിന് അഭയം നൽകാമെന്ന് അഭിപ്രായപ്പെട്ടത്. എലോൺ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ചൂടേറിയ ആരോപണ-പ്രത്യാരോപണങ്ങൾക്ക് ശേഷമാണ് സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓൺ ഇന്റർനാഷണൽ അഫയേഴ്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി നോവിക്കോവ് അഭയ വാഗ്ദാനം നൽകിയതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവിൽ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിൽ കണ്ടെത്തിയ സംഭവത്തിൽ എല്ലാ പ്രതികളും പിടിയിൽ. ബിഹാർ സ്വദേശികളാണ് പിടിയിലായത്. ഏഴ് പേരെ പിടികൂടിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.പ്രതികൾ ബിഹാറിലെ നവാദ ജില്ലയിൽ നിന്നുള്ളവരാണ്. ഇവരുടെ പേരുവിവരം പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വേറെ എവിടെയോ വച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിലാക്കി ട്രെയിനിൽ കയറ്റിക്കൊണ്ട് വന്ന് എറിയുകയായിരുന്നുവെന്ന് ബെംഗളൂരു റൂറൽ എസ് പി സി കെ ബാബ പറഞ്ഞു.

 

ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ നിർദേശപ്രകാരമാണ് എറണാകുളത്തെ കിറ്റക്സ് പ്ലാൻ്റിൽ എത്തിയതെന്ന് ആന്ധ്രാ ടെക്സ്റ്റൈൽ മന്ത്രി സവിത. കിറ്റക്സിനെ ആന്ധ്രയിലേക്ക് കൊണ്ടുപോവുകയാണ് ലക്ഷ്യം.സന്ദർശനത്തിൽ വളരെ തൃപ്തി തോന്നിയെന്ന് മന്ത്രി സവിത പ്രതികരിച്ചു. നിക്ഷേപം സംബന്ധിച്ച തുടർ ചർച്ചകൾക്ക് സാബു എം ജേക്കബിനോട് നേരിട്ട് ആന്ധ്രയിലെത്താൻ മന്ത്രി ആവശ്യപ്പെട്ടു.

 

ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കേസുകളിൽ നീതിയുക്തമായ വിചാരണ ഉറപ്പാക്കുകയാണെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങുന്നത് പരിഗണിക്കുമെന്ന് യുകെയിലുള്ള വ്യവസായി വിജയ് മല്യ. പോഡ്കാസ്റ്റർ രാജ് ഷമാനിയുമായി നാല് മണിക്കൂർ നീണ്ട അഭിമുഖത്തിലാണ് വിജയ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്.

 

അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കലുള്ള പ്രമുഖരുടെ സെക്‌സ് ടേപ്പുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരുമുണ്ട് എന്ന ആരോപണത്തില്‍നിന്ന് പിന്‍വാങ്ങി സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്. ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് മസ്‌ക് പിന്‍വലിച്ചു.

 

യുക്രൈനെതിരേ ആക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ വിവിധ പ്രദേശങ്ങളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ റഷ്യ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിലും റഷ്യ വന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.

 

ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ അടിയന്തരമായി റോഡിൽ ലാൻഡ് ചെയ്തു. പൈലറ്റിന്റെ സമയോചിതമായ ഇടപ്പെടലിലൂടെ വൻ അപകടം ഒഴിവായി.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്. എക്സിലൂടെയായിരുന്നു പ്രതികരണം. ട്രംപിനും മസ്‌കിനുമിടയില്‍ ‘സമാധാന കരാറിന്’ വഹിക്കാം.സേവനത്തിന് ന്യായമായ ഫീസ് മാത്രം നല്‍കിയാല്‍ മതി. അല്ലെങ്കില്‍ സ്റ്റാര്‍ലിങ്ക് ഓഹരികള്‍ സ്വീകരിക്കാനും തയ്യാറാണ്. വഴക്കിടരുത് സുഹൃത്തുക്കളെ എന്നാണ് മെദ്വദേവ് കുറിച്ചത്.

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം യാനിച്ച് സിന്നര്‍ നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍ക്കാറസിനെ നേരിടും. മുന്‍ ചാംപ്യന്‍ നോവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് ഇറ്റാലിയന്‍ താരം സിന്നര്‍ ഫൈനലില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് സെര്‍ബിയന്‍ താരം തോല്‍ക്കുകയായിരുന്നു. സ്‌കോര്‍ 6-4 7-5 7-6. മുമ്പ് മൂന്ന് തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള താരമാണ് ജോക്കോവിച്ച്

നോര്‍വേ ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നോര്‍വെയുടെ തന്നെ മാഗ്നസ് കാള്‍സന്‍ നിലനിര്‍ത്തി. അവസാന റൗണ്ടില്‍ ഇന്ത്യന്‍ ലോക ചെസ് ചാമ്പ്യന്‍ ഡി. ഗുകേഷ്, ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ടതോടെയാണ് കാള്‍സന് കിരീടം സ്വന്തമായത്. കാള്‍സന്റെ ഏഴാം നോര്‍വേ ചെസ് ചാമ്പ്യന്‍ഷിപ്പ് നേട്ടമാണിത്. ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ട ഡി. ഗുകേഷിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *