കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടൻകിഴായ സ്വദേശി സജീഷ്(27) ആണ് മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.
വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി. 9 മത്സ്യത്തൊഴിലാളികളിൽ 8 പേരും സുരക്ഷിതരെന്ന് വിവരം. തമിഴ്നാട് കുളച്ചലിന് സമീപത്ത് നിന്നാണ് രണ്ടാമത്തെ വള്ളം കണ്ടെത്തിയത്. ഇവർ പോയ ബോട്ട് ശക്തമായ തിരയിൽ തകർന്നിരുന്നു. മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ആദ്യ അപകടത്തിൽ കാണാതായ സ്റ്റെല്ലസിനെയാണ് ഇനി കണ്ടെത്താനുള്ളത്. മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. 3 വള്ളങ്ങളിലായാണ് 9 പേർ പോയത്. ഇവർ തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തെരച്ചിൽ തുടങ്ങിയിരുന്നു.
സ്കൂൾ അക്കാദമിക കലണ്ടർ സംബന്ധിച്ച സർക്കാർ ഉത്തരവിൽ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. എൽപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും, യുപി വിഭാഗത്തിൽ 198 അധ്യയന ദിവസങ്ങളും, തുടർച്ചയായ അഞ്ചാമത്തെ വർക്കിംഗ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 ആണ് അധ്യയന ദിവസങ്ങൾ. 1000 പഠന മണിക്കൂറുകൾ ഉണ്ടാകും. ഇതുകൂടാതെ വെള്ളിയാഴ്ച ഒഴികെയുള്ള സാധ്യമായ ദിവസങ്ങളിൽ അരമണിക്കൂർ കൂടി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ചെന്ന കേസിൽ ബാർ കൗൺസിൽ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. ഒരു മാസത്തിനകം കേസിൽ അന്തിമതീരുമാനം ഉണ്ടാകും. കൊച്ചിയിൽ ചേർന്ന സിറ്റിംഗിൽ ഹാജരായി പരാതിക്കാരിയും പ്രതിയും കമ്മിറ്റിക്ക് മുൻപാതെ മൊഴി നൽകി.
അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപിന് മേയർ ബീന ഫിലിപ്പിന്റെ ഗുഡ് സർട്ടിഫിക്കറ്റ്. സാധാരണക്കാരോട് കരുണയോടെ ഇടപെട്ടിരുന്ന സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ദിലീപ് എന്ന് ബീന ഫിലിപ്പ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ തന്നെ 56 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം ബോധ്യപ്പെട്ടതോടെയായിരുന്നു സൂപ്രണ്ടിംഗ് എഞ്ചിനീയർ ദിലീപിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു – എംഎസ്എഫ് സഖ്യത്തിന് ജയം. തുടർച്ചയായി രണ്ടാം തവണയാണ് യുഡിഎസ്എഫ് യൂണിയൻ പിടിക്കുന്നത്. ആകെ 17 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12 സീറ്റിലും സഖ്യസ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ട് സീറ്റുകളിൽ നേരത്തെ എതിരില്ലാതെ യുഡിഎസ്എഫ് സ്ഥാനാർത്ഥികൾ ജയിച്ചിരുന്നു. എസ്എഫ്ഐ ഒരു ജനറൽ സീറ്റടക്കം അഞ്ച് സീറ്റുകളിൽ ജയിച്ചു.
2025 – 26 അധ്യയന വർഷം സർക്കാർ, എയിഡഡ് സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നതുവരെ തുടർന്നുള്ള അക്കാദമികവർഷങ്ങളിലും ഈ ഉത്തരവിലെ നിർദ്ദേശങ്ങൾ തന്നെ ബാധകമാകുന്നതാണ്.
പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുക്കൊണ്ട് കുഴിക്കുന്നത്. ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കല്‍ നടപടിയെന്ന് ജില്ല കളക്ടര്‍ പരിശോധിക്കണം. ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോ വകുപ്പുകള്‍ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡുകള്‍ കുഴിക്കാന്‍ പാടില്ലെന്നും കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്ന് പിവി അൻവർ. പണവുമായി ചിലർ എത്തുന്നുണ്ട്. അവരുടെ നിർദേശം ചർച്ചചെയ്യുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെ മത്സരിക്കാൻ പണമില്ലെന്നും യുഡിഎഫിലേക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന നിലയിൽ അൻവറിൻ്റെ പ്രതികരണം.
പി.വി. അൻവറിനെ കൂടെക്കൂട്ടാൻ വ്യക്തിപരമായി ശ്രമിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ. അൻവർ വരാൻ തയ്യാറായാൽ കൂടെനിർത്തും. സ്വതന്ത്രനായി മത്സരിച്ചാലും കുഴപ്പമില്ല. അദ്ദേഹം യുഡിഎഫിനൊപ്പം ഉണ്ടായിരുന്നെങ്കിൽ കരുത്തായേനെയെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് വരുന്നത് തനിക്ക് ശല്യംപോലെയാണ് തോന്നാറുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഒരു പൗരൻ എന്നനിലയിൽ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ തൃശ്ശൂരിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കെതിരായ വധഭീഷണിയിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂർ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്നാണ് ഉത്തരവ്. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമാണ്. ഇത്തരം സന്ദേശം അയക്കുന്നവർ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.
നമ്മുടെ സംസ്ഥാനത്തെ പുകയിലമുക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുകയില ഉപയോഗിക്കരുത്. ലോക പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി ശക്തമായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. ആരോഗ്യ വകുപ്പിന്റെ ആരോഗ്യം ആനന്ദം ജനകീയ കാന്‍സര്‍ ക്യാമ്പയിന്റെ ഭാഗമായി കൂടി പ്രചരണം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മുന്‍ മാനേജരെ മര്‍ദിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി നടന്‍ ഉണ്ണിമുകുന്ദന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വിപിന്‍ കുമാര്‍ എന്ന വ്യക്തി തനിക്കെതിരെ ഉന്നയിച്ചതെന്ന് ഉണ്ണിമുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനേജര്‍ എന്ന നിലയില്‍ വിപിനുമായി തനിക്ക് ഔദ്യോഗികമായ ബന്ധം ഉണ്ടായിരുന്നില്ലെന്നും അനേകം സുഹൃത്തുക്കളില്‍ ഒരാളായിരുന്നുവെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.
ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ച് പാകിസ്താനിലെ ഭീകരവാദികൾ സ്വയം നാശം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരർ ഇന്ത്യൻ സമൂഹത്തെ വിഭജിക്കാൻ ശ്രമിച്ചുവെന്നും ഇന്ത്യൻ ചരിത്രത്തിലെ ഭീകരതയ്ക്കെതിരായ ഏറ്റവും വലിയ വിജയകരമായ ഓപ്പറേഷനാണ് ‘സിന്ദൂർ’ എന്നും പ്രധാനമന്ത്രി പറഞ്ഞു. റാണി അഹല്യബായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭോപ്പാലിൽ നടന്ന മഹിളാ സശക്തീകരണ മഹാസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുണാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാർ അപകടത്തിൽപെട്ട് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രാത്രി ഈസ്റ്റ് കെമെങ് ജില്ലയില്‍ ദേശീയപാത 13-ലായിരുന്നു സംഭവം.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു. അംഗ രാജ്യങ്ങൾ ലോക ജല ചാർട്ടറിൽ ഒപ്പുവെച്ചു. റിയാദിലാണ് ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. ഇതോടെ അന്തർദേശീയ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സൗദിയിൽ തുടക്കം കുറിച്ചു.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നതായി റിപ്പോർട്ട്. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകൾ 3395 ആയി. കേരളത്തിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ് കേസുകളുള്ളത്. 1336 ആക്റ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മംഗളൂരു ആൾക്കൂട്ടക്കൊലപാതക കേസിലെ രണ്ട് പ്രതികൾക്ക് ജാമ്യം. വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന കേസിലെ രണ്ട് പ്രതികൾക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിൽ 21 പേരെയാണ് ഇത് വരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സഹോദരൻ ജബ്ബാർ അറിയിച്ചു.
ഉത്തരാഖണ്ഡിൽ റിസോർട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19 കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസിൽ കോടതി വിധിക്കെതിരെ യുവതിയുടെ മാതാപിതാക്കൾ. കീഴ്‌ക്കോടതിയുടെ വിധിയിൽ തൃപ്തയല്ല. പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്നും, അതിനായി പോരാട്ടം തുടരുമെന്ന് അങ്കിതയുടെ മാതാപിതാക്കൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ റിസോർട്ട് ഉടമയും രണ്ടു ജീവനക്കാരും ഉൾപ്പെടെ മൂന്നു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. വെള്ളിയാഴ്ച കോട്‌വാറിലെ അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കർണാടകയിൽ നിരവധി വിവാദങ്ങളിൽ പെട്ട ഡി രൂപ ഐപിഎസിന് ഒടുവിൽ പ്രൊമോഷൻ. ഐജി പോസ്റ്റിൽ നിന്ന് എഡിജിപി പോസ്റ്റിലേക്ക് പ്രൊമോഷൻ നൽകി. സസ്പെൻഷനെ തുടർന്ന് ഇവരുടെ പ്രൊമോഷൻ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ടതിന് രൂപ മുൻപ് അച്ചടക്ക നടപടി നേരിട്ടിരുന്നു.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന് മറുപടിയായി പങ്കുവച്ച വീഡിയോയിൽ മതനിന്ദാ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് പുനെയിലെ നിയമ വിദ്യാർത്ഥിനി അറസ്റ്റിൽ. നിമയ വിദ്യാര്‍ത്ഥിനിയായ ശർമ്മിഷ്ഠ പനോലിയെ ആണ് കൊൽക്കത്ത പോലീസ് വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിൽ നിന്ന് അറസ്റ്റ് ചെയ്തത്.ശർമ്മിഷ്ഠ പനോലിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് കേസെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വീഴ്ത്തിയെന്ന പ്രചാരണം തള്ളി ഇന്ത്യ. പാകിസ്ഥാന്റെ പ്രചരണം കള്ളമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയപ്പോൾ മുതൽ ചില നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവയൊക്കെ പരിഹരിച്ച് ഏറെ ദൂരത്ത് വിമാനങ്ങളിൽ നിന്ന് പാക്കിസ്ഥാനെ ആക്രമിക്കാൻ കഴിഞ്ഞെന്നും ജനറൽ അനിൽ ചൗഹാൻ വെളിപ്പെടുത്തി.
സ്കൂളുകൾ തുറക്കാനിരിക്കെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കൾക്ക് സുപ്രധാന അറിയിപ്പുമായി കർണാടക സർക്കാർ. കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
അമേരിക്കയിൽ 31 ടൺ തേനീച്ചക്കൂടുകളുമായെത്തിയ എത്തിയ ലോറി മറിഞ്ഞ് ഏകദേശം 2.5 കോടി തേനീച്ചകൾ രക്ഷപ്പെട്ടെന്ന് റിപ്പോർട്ട്. പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് സംഭവം. 31,751 കിലോ തേനീച്ചക്കൂടുകൾ വഹിച്ചുകൊണ്ടുവന്ന വാണിജ്യ ട്രക്കാണ് മറിഞ്ഞത്. ലിൻഡന് സമീപമുള്ള കനേഡിയൻ അതിർത്തിയോട് ചേർന്നാണ് അപകടം നടന്നതെന്ന് വാട്ട്‌കോം കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അറിയിച്ചു.
തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ 17 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളക്കെട്ട്, ഗതാഗത തടസ്സം തുടങ്ങിയ നിരവധി വെല്ലുവിളികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തത്ക്കാലം തമിഴ്നാട്ടിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം എന്നും അറിയിപ്പുണ്ട്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രശംസ പിടിച്ചുപറ്റി ഉമ്മുൽഖുവൈൻ ഫെഡറൽ പ്രൈമറി കോടതിയിലെ ജഡ്ജി ഹമീദ് അൽ അലി. ഒരു പ്രവാസി കുടുംബത്തോട് കാണിച്ച മനുഷ്യത്വപരമായ ഇടപെടലിനാണ് ഇദ്ദേഹം ശൈഖ് മുഹമ്മദിന്റെ പ്രശംസ പിടിച്ചുപറ്റിയത്. വിസാ കാലാവധി കഴിഞ്ഞിട്ടും റസിഡൻസി വിസ പുതുക്കാൻ കഴിയാതെ വന്ന പ്രവാസി കുടുംബത്തിനാണ് ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ പുതുജീവിതം ലഭിച്ചത്.
അടുത്ത വര്‍ഷം അവസാനത്തോടെ ചൊവ്വയിലേക്ക് ആളില്ലാ സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കാനാണ് ലക്ഷ്യമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ഒടുവില്‍ നടത്തിയ സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം പരാജയപ്പെട്ടെങ്കിലും റോക്കറ്റിന്റെ കാര്യത്തില്‍ കമ്പനി ശുഭാപ്തി വിശ്വാസത്തിലാണ്.