night news hd 14

 

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവില്‍ കോഡ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ് മുന്‍ നിയമ കമ്മീഷന്‍ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഖജനാവില്‍നിന്നു ചെലവഴിച്ച 57 കോടി രൂപയ്ക്കും പിടിച്ചെടുത്ത് ഉപയോഗിക്കാനാകാതെ കിടക്കുന്ന നൂറുകണക്കിനേക്കര്‍ സ്ഥലത്തിനും ആയിരക്കണക്കിനു കേസുകള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനം പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശമായ പദ്ധതി രേഖ (ഡിപിആര്‍) ഇതുവരെ പിണറായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അതു തയാറാക്കിയ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി രൂപ നല്കിയെന്നും സുധാകരന്‍.

എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റിവച്ച കേസ് മലയാളിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് അവസാനമായി മാറ്റിവച്ചത്.

അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ എല്ലാ ജില്ലകളിലും ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങളിലേക്ക് ഒക്ടോബര്‍ രണ്ടു മുതല്‍ സ്മൃതി യാത്ര നടത്തും. ആചാരങ്ങളുടെ പേരില്‍ ദുരാചാരങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മാവേലിക്കര പ്രായിക്കര പാലത്തില്‍ ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ചെന്നിത്തല സ്വദേശി ഹരിന്ദ്രന്‍ (46) സ്‌കൂട്ടര്‍ യാത്രക്കാരി കുറത്തികാട് സ്വദേശി ആതിര അജയന്‍ (23) എന്നിവരാണ് മരിച്ചത്.

അങ്കമാലി മൂക്കന്നുരില്‍ എം.എ ജി.ജെ ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയെ കുത്തിക്കൊന്നു. തുറവൂര്‍ തൈവാലത്ത് സ്വദേശിനി ലിജി രാജേഷ് എന്ന നാല്‍പ്പതുകാരിയാണ് കൊല്ലപ്പെട്ടത്. പഴയ സുഹൃത്തായ പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള അമ്മയെ പരിചരിക്കാന്‍ എത്തിയതായിരുന്നു ലിജി.

തൊടുപുഴ തഹസില്‍ദാറായിരിക്കെ വീടിനു നികുതി കുറച്ചുകൊടുക്കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ ജോയ് കുര്യാക്കോസിന് നാലു വര്‍ഷം തടവും 65,000 രൂപ പിഴയും ശിക്ഷ. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കാസര്‍കോട് സ്‌കൂള്‍ മുറ്റത്തു മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷത്ത് മിന്‍ഹ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രഥമാധ്യാപികയേയും സ്ഥലംമാറ്റി. കാസര്‍ഗോഡ് അംഗടി മുഗര്‍ ഗവണ്‍മെന്റ് എച്ച് എസ് എസില്‍ ജൂലൈ മൂന്നിനാണു മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചത്.

അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്.

കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സില്‍ അംഗവുമായ കെ ജയരാമന്‍ (ജയറാം) എറണാകുളത്ത് അന്തരിച്ചു. 67 വയസായിരുന്നു.

വെള്ളക്കരം കുടിശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് എടത്വ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷന്‍ ജല അതോറിറ്റി അധികൃതര്‍ വിച്ഛേദിച്ചു. വനിതാ പോലീസ് ഉള്‍പ്പടെ 33 പൊലീസ് ഉദ്യോഗസ്ഥരുള്ള എടത്വാ പൊലീസ് സ്റ്റേഷനിലെ കുടിവെള്ള കണക്ഷനാണ് വിച്ഛേദിച്ചത്.

‘മോദി’ പരാമര്‍ശത്തിനു അപകീര്‍ത്തി ആരോപിച്ചുള്ള ശിക്ഷ ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ നടത്തിയ പ്രസംഗമാണ് കേസിനാധാരം. കോടികളുടെ ബാങ്കു വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ പേരെടുത്തു പറഞ്ഞ് ഇങ്ങനെ എല്ലാ കള്ളന്‍മാരുടെ പേരിനൊപ്പവും മോദി എന്ന പേരുണ്ടെന്നു പരിഹസിച്ചതാണു കേസായത്. ഇതേ വിഷയത്തില്‍ ബിഹാറിലും രാഹുലിനെതിരേ പുതിയ കേസുണ്ട്.

ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

കര്‍ണാടകയിലെ ഗ്രാമത്തില്‍ ഫാമില്‍ കടന്നു കയറി ആക്രമിച്ച പുലിയെ കീഴ്‌പെടുത്തി ബൈക്കിനു പിന്നില്‍ കെട്ടിവച്ച് വനംവകുപ്പ് ഓഫീസിലേക്കു കൊണ്ടുപോയി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഹാസന്‍ ജില്ലയിലെ ബാഗിവലു ഗ്രാമത്തിലെ മുത്തുവാണ് പുലിയെ ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചത്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനര്‍വികസനത്തിനുള്ള അന്തിമ അനുമതി ശതകോടീശ്വരന്‍ അദാനിക്ക്. 23,000 കോടി രൂപയുടെ പദ്ധതിയാണിത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *